2013, സെപ്റ്റംബർ 10, ചൊവ്വാഴ്ച

യു.കെ. മലയാളികളുടെ സാംസ്‌കാരിക ജീര്‍ണ്ണത

യു.കെ. മലയാളികളുടെ സാംസ്‌കാരിക ജീര്‍ണ്ണതയെപ്പറ്റി
നാം ഏറെ വായിച്ചിട്ടുണ്ട് ജലമലിനീകരണത്തെപ്പറ്റി, അന്തരീക്ഷ മലിനീകരണത്തെപ്പറ്റി, ഓസോണ്‍ പാളികളുടെ തകര്‍ച്ചയിലൂടെ നുഴഞ്ഞു കയറുന്ന അള്‍ട്രാവയലറ്റ് രശ്മികളുടെ ഭയാനകതയെപ്പറ്റി.
എന്നാല്‍ യു.കെ. മലയാളി സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാംസ്‌കാരിക ജീര്‍ണ്ണതയെപ്പറ്റി നാം എന്തുകൊണ്ട് നിശബ്ദരാകുന്നു?
ഈ ജീര്‍ണ്ണതയ്ക്ക് ചുക്കാന്‍ പിടിക്കുന്നത് ഹിറ്റ്കള്‍ക്കായി മത്സരിക്കുന്ന ഇന്ന് യു.കെ.യിലുള്ള ഓണ്‍ലൈന്‍ മലയാള പത്രങ്ങളോ?അതോ മുഖങ്ങള്‍ നഷ്ടപ്പെടുന്ന നാഗരിക ജീവിതം സമ്മാനിക്കുന്ന അരക്ഷിതാവസ്ഥയില്‍ നിന്ന് സ്വത്വം കണ്ടെത്താനുള്ള കുത്സിത ബുദ്ധികളുടെ കുറുക്കുവഴികളോ?
സ്വാര്‍ത്ഥതയിലധിഷ്ഠിതമായ വാണിജ്യതാല്പര്യങ്ങളും ജീവിതത്തിന്റെ മുഖ്യധാരയില്‍ നിന്ന് തെന്നിപ്പോയ ചിലരുടെ കുത്സിത താല്പര്യങ്ങളും സമ്മേളിയ്ക്കുമ്പോള്‍ ബലിയാടാവുന്നത് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ സ്വച്ഛതയാണ്, സമാധാനമാണ്.
ഹിറ്റുകളില്‍ നിന്ന് നേടുന്ന പണംകൊണ്ട് ഇതിന് പകരം വയ്ക്കുവാന്‍ ആവുമോ? ചില അനശ്വരങ്ങളായ മൂല്യങ്ങള്‍ മുറുകെപിടിച്ച് നെഞ്ചോട് ചേര്‍ത്തുവച്ചാണ് നാം വളര്‍ന്നത്, ഇന്നും ജീവിക്കുന്നതും. ആ മൂല്യങ്ങള്‍ പണയംവയ്ക്കപ്പെടുമ്പോള്‍ തകര്‍ക്കപ്പെടുന്നത് ഒരു ജനതയുടെ സ്വപ്‌നമാണ്. സ്വച്ഛതയാണ്. ഒരു ജനതയുടെ മൂല്യങ്ങളെയും സംസ്‌കാരത്തെയും രൂപപ്പെടുത്തുന്നതിലും തകര്‍്കുന്നതിലും മാധ്യമങ്ങള്‍ക്കുള്ള പ്രസക്തിയെപ്പറ്റി നാം എല്ലാവരും അവബോധം ഉള്ളവരാണ്. മലയാള ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പുറകില്‍ പ്രവര്‍ത്തിക്കുന്ന സാരഥികള്‍ ഇത് സൗകര്യപൂര്‍വ്വം വിസ്മരിക്കുകയാണോ?
ഒരു കാര്യം അവര്‍ ഓര്‍ക്കുന്നത് നന്ന്. കുറുക്കുവഴികളിലൂടെ നേടുന്ന താല്‍ക്കാലിക വിജയങ്ങള്‍ കാലത്തിന്റെ പ്രവാഹത്തില്‍ തിരസ്‌ക്കരിക്കപ്പെടും. മൂല്യങ്ങളില്‍ അധിഷ്ഠിതമായ സ്ഥിരോത്സാഹത്തോടെയുള്ള വിജയങ്ങള്‍ കാലത്തെ അതിജീവിക്കും. തിന്മയുടെ അന്ധകാരശക്തികള്‍, നമ്മുടെ സാംസ്‌കാരിക മണ്ഡലങ്ങളെ വിഴുങ്ങുന്നതിനു മുമ്പ് ജനഹൃദയങ്ങളില്‍ വേരോട്ടമുള്ള വാര്‍ത്താപത്രങ്ങള്‍ മുന്‍കൈയെടുത്ത് സാംസ്‌കാരികമായ ഈ അപച്യുതിക്ക് പരിഹാരം തേടേണ്ടിയിരിക്കുന്നു. ഋഗ്വേദത്തില്‍ ഒരു പരാമര്‍ശ്ശമുണ്ട്. ഇടയ്‌ക്കൊക്കെ ആകാശ നീലിമയിലേക്ക് കണ്ണയയ്ക്കുമ്പോള്‍, നാം നമ്മുടെ ആത്മാവിന്റെ സ്വച്ഛന്ദമായ നൈര്‍മ്മല്യത്തെപ്പറ്റി അവബോധമുള്ളവരാകുമെന്ന്.
കലങ്ങിമറിഞ്ഞ് ഒഴുകുന്ന നദിയിലേക്ക് ഏറെ തെളിനീര്‍പ്രവാഹമുണ്ടാകുമ്പോള്‍ ശുദ്ധീകരിക്കപ്പെടുന്നതുപോലെ, തിന്മയെ നന്മകൊണ്ട് ചെറുക്കാം.
ഇരുളിന്റെ അന്ധകാരശക്തികള്‍ താണ്ഡവമാടുന്ന ഈ വേളയില്‍ നമ്മുടെ ചിന്താശീലങ്ങളില്‍ കുടികൊള്ളുന്ന നന്മയെപ്പറ്റി ഉറക്കെ ചിന്തിക്കട്ടെ. നമ്മുടെ ഗായകര്‍ സ്‌നേഹത്തിന്റെ ഭാവഗീതങ്ങള്‍, കീര്‍ത്തനങ്ങള്‍ ആലപിക്കട്ടെ. നമ്മുടെ കവികള്‍ പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്ന മനോഹരമായ വിസ്മയങ്ങളെപറ്റി എഴുതട്ടെ... പാടട്ടെ...
ആശിച്ചുപോവുകയാണ്, പ്രാര്‍ത്ഥിച്ചു പോവുകയാണ് വിദ്വേഷത്തിന്റെ അകല്‍ച്ചയുടെ സ്വാര്‍ത്ഥതയുടെ കനലുകള്‍ എരിയുന്ന അക്ഷരങ്ങള്‍ നമ്മുടെ തൂലികയില്‍ നിന്ന് ഉതിരാതിരിക്കട്ടെ.
സ്‌നേഹഗാഥകള്‍ ആയിരിക്കട്ടെ നമ്മുടെ രചനകള്‍.
നമ്മില്‍ കുടികൊള്ളുന്ന ജീവോര്‍ജ്ജത്തെ നന്മയുടെ പാതയിലൂടെ തിരിച്ചുവിടാന്‍ നമുക്ക് കഴിഞ്ഞെങ്കില്‍ ഈ ഭൂമി സ്‌നേഹസാഗരമാവില്ലേ?
ആന്റണി ജോസ്‌


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ