2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

മയില്‍പ്പീലി കനവുകള്‍ 3

ഞങ്ങള്‍ കുട്ടികള്‍, ഒഴിവ് ദിനങ്ങള്‍ ഉത്സവമാക്കിയിരുന്നത്, ആനിക്കുട്ടിയുടെ വീടിന്റെ മുറ്റം മുഴുവന്‍ നിറഞ്ഞ നിന്ന തേന്‍മാവിന്‍ ചുവട്ടിലാണ്. മാവിന്‍ കൊമ്പില്‍ ഊഞ്ഞാലുകെട്ടി ആടി പാടി തിമിര്‍ത്തു
നടന്നനാളുകള്‍!!

മാവിന്‍ കൊമ്പിലെല്ലാം ഞങ്ങള്‍ അണ്ണാനെപോലെ പിടിച്ചുകയറും, ചിലപ്പോള്‍ പിടിവിട്ട് നിലംപൊത്തും. മുറ്റം മുഴുവന്‍ പഞ്ചാരമണല്‍ വിരിച്ചിരുന്നതിനാല്‍ ഒന്നും പറ്റില്ല. ആ പഞ്ചാരമണലില്‍ മലര്‍ന്നു കിടന്ന് മരച്ചില്ലകളിലൂടെ ആകാശത്തെ കാണാന്‍ എന്തു ഭംഗിയായിരുന്നു. നീലാകാശത്തിന് കീഴെ പല ആകൃതിയിലും, പല രൂപത്തിലും ഉള്ള വെണ്‍മേഘങ്ങള്‍ ഒഴുകി നീങ്ങുന്നതും ശ്രദ്ധിച്ച് ഞങ്ങള്‍ സ്വപ്നങ്ങള്‍ പങ്കുവയ്ക്കുമായിരുന്നു.

2000 ആണ്ടില്‍ തീ മഴ പെയ്തു ലോകം അവസാനിക്കും എന്ന് പറഞ്ഞ് ജെസ്സി തങ്ങളെ ഭയപ്പെടുത്താറുള്ളതും ആ സന്ദര്‍ഭങ്ങളിലാണ്.  ആ മാവിലെ നിത്യസന്ദര്‍ശകരായിരുന്ന കിളികളും അണ്ണാന്മാരും ഞങ്ങളുടെ ഉറ്റചങ്ങാതിമാരായിരുന്നു. അവയുടെ ശബ്ദമാധുര്യത്തെ അതേപടി അനുകരിക്കാന്‍ പ്രാഞ്ചിക്ക് അസാധാരണ കഴിവായിരുന്നു. പക്ഷേ ചിലപ്പോള്‍ ഞങ്ങള്‍ ചിന്താകുലരായിരുന്നു, ഈ കിളികള്‍ പാടുന്നത് എന്തിനെപ്പറ്റിയാണ്? അണ്ണാന്‍ കിലു, കിലു എന്ന് ചിലച്ചുകൊണ്ട് മാവിന്റെ കൊമ്പില്‍ നിന്ന് കൊമ്പിലേക്ക് ചാടി, ചാടി, പിന്നെ എന്തൊക്കെയോ പറഞ്ഞ് താഴെ ഇറങ്ങി ഞങ്ങളെ വലംവച്ച് ഓടി തെന്നി മറഞ്ഞു പോകുന്നത് എന്തുകൊണ്ടാണ്? എവിടേയ്ക്കാണ്? അവ എല്ലാം എന്തെല്ലാമോ ഞങ്ങളോട് പറയാന്‍ വെമ്പുന്നുണ്ടായിരുന്നു. വളരുമ്പോള്‍ ഞങ്ങളെ മറക്കല്ലേ എന്നായിരുന്നോ? അപ്രതീക്ഷിതമായി ഒരു ഇളംകാറ്റ് ഞങ്ങളെ പൊതിഞ്ഞ് ചുംബിച്ച് കടന്നുപോയി. അപ്പോഴാണ് പ്രാഞ്ചിക്ക് ബോധം ഉദിച്ചത്.

ഈ കാറ്റ് വീശിയത് എന്തിനെന്നറിയാമോ? ഇല്ലാ എന്നര്‍ത്ഥത്തില്‍ ഞങ്ങള്‍ തലയാട്ടി. പ്രാഞ്ചി അപ്പോള്‍ ഒരു പണ്ഡിതനെപ്പോലെ മൊഴിഞ്ഞു. എന്തുകൊണ്ടാണെന്ന് ചോദിക്കുന്നവര്‍ മണ്ടന്മാരാണ്. ചോദ്യങ്ങളില്ലാതെ എല്ലാം അനുഭവിക്കുക. സന്തോഷിക്കുക. പ്രാഞ്ചിയുടെ ഈ പുതിയ കല്പന കേട്ട് ഞങ്ങള്‍ മിഴിച്ച് ഇരുന്നുപോയി. അവന്‍ പറഞ്ഞതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥം ഞങ്ങള്‍ക്ക് അന്ന് മനസ്സിലായില്ലെങ്കിലും, എന്തോ വലിയ കാര്യമാണ് അവന്‍ പറഞ്ഞതെന്ന് ഞങ്ങള്‍ക്ക് തോന്നി.

പ്രായത്തില്‍ കവിഞ്ഞ അവന്റെ കല്പനകള്‍ കേട്ടാണ് ഞങ്ങള്‍ അവനെ പ്രാഞ്ചി വല്യപ്പന്‍ എന്ന് വിളിക്കാന്‍ തുടങ്ങിയത്. പിന്നീട് അവന്‍ ഹൈസ്‌കൂളില്‍ എത്തിയപ്പോള്‍ പ്രാഞ്ചി എഴുതിയ കവിത ഞങ്ങള്‍ക്കെല്ലാം മനപാഠം ആയിരുന്നു.

''എന്തുകൊണ്ടാണെന്ന് ചോദിക്കരുത്.
സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും
കടല്‍ ഇരമ്പുന്നതും, നക്ഷത്രങ്ങള്‍ കണ്ണുമിഴിക്കുന്നതും,
കാറ്റ് വീശുന്നതും എന്തുകൊണ്ടാണെന്ന് ചോദിക്കരുത്.
നാം ഈ ഭൂമുഖത്തായിരിക്കുന്നതും
കടന്ന് പോകുന്നതും
എന്തുകൊണ്ടാണെന്ന് ചോദിക്കരുത്!!''
പിന്നീട് ദുഃഖത്തിന്റെ കനലുകള്‍ നെഞ്ചില്‍ എരിഞ്ഞമരുമ്പോള്‍ നിശബ്ദമായി തേങ്ങിപോയിട്ടില്ലേ?

പിതാവേ എന്തിനീ വിധി എനിക്ക് തന്നു? അപ്പോള്‍, പ്രാഞ്ചി വല്യപ്പന്റെ ശബ്ദം ഒരു സാന്ത്വനമായി ഉള്ളില്‍ പതിക്കും.
എന്തുകൊണ്ടാണെന്ന് നാം ചോദിക്കരുത്!
ഇവയില്‍ പലതും നമ്മുടെ നിയന്ത്രണത്തിലല്ല.
നമ്മുടെ നിയന്ത്രണത്തിലുള്ളതോ നാം അറിയുന്നുമില്ല.
ചിലപ്പോള്‍ കൂട്ടുകാര്‍ എല്ലാം പോയിക്കഴിയുമ്പോള്‍ ഞാനും ആനിക്കുട്ടിയും തനിച്ചാകും. അപ്പോള്‍ ഞങ്ങള്‍ സര്‍പ്പകാവിനടുത്തുള്ള മഞ്ചാടി മരത്തിനടുത്തേക്ക് പോകും. സര്‍പ്പക്കാവില്‍ ഏറെ പാമ്പുകള്‍ ഉണ്ടെങ്കിലും അവയെ ഒന്നും ഞങ്ങള്‍ക്ക് ഒട്ടും ഭയമില്ല. എന്നും വൈകിട്ട് കമലു സര്‍പ്പകാവിനരികിലുള്ള  കരിങ്കല്‍തറയില്‍ വിളക്ക് വച്ച്, പാമ്പുകള്‍ക്കായി പാലും നൂറും വച്ച് പൂജിക്കാറുണ്ട്. അതുകൊണ്ടായിരിക്കാം പാമ്പുകള്‍ ഞങ്ങളെ ഉപദ്രവിക്കാറില്ല. സത്യം പറഞ്ഞാല്‍ പാമ്പുകളുമായി ഞങ്ങള്‍ നല്ല സൗഹൃദത്തിലായിരുന്നു. ചിലപ്പോള്‍ മഞ്ചാടിക്കുരു പെറുക്കി എടുക്കുമ്പോഴായിരിക്കും, പാമ്പ് അരികിലൂടെ ഇഴഞ്ഞുപോകുന്നത്.

പാണ്ടിപ്പാടത്തെ വളഞ്ഞു പുളഞ്ഞു ഒഴുകുന്ന തോട്ടിലൂടെ വെള്ളം ഒഴുകിപോകുന്നത് നോക്കി നില്ക്കുന്നതുപോലെ, പാമ്പിന്റെ വളഞ്ഞുപുളഞ്ഞുള്ള ആ സഞ്ചാരവും ഞങ്ങള്‍ നോക്കിനില്ക്കും.
മഞ്ചാടിക്കുരു മുഴുവന്‍ ഞാന്‍ സൂക്ഷിച്ച് വച്ചിരുന്നത്, അപ്പന് വിദേശത്തുള്ള ഒരു സുഹൃത്ത് സമ്മാനിച്ച പളുങ്കുപാത്രത്തിലാണ്. പളുങ്കുപാത്രത്തിന്റെ സുതാര്യതയും, മഞ്ചാടിക്കുരുവിന്റെ ചുവപ്പും കലര്‍ന്ന് ഒരു മായികലോകം തന്നെ രൂപപ്പെട്ടിരുന്നതായി എനിക്ക് തോന്നിയിരുന്നു. ഒറ്റയ്ക്കാവുമ്പോള്‍, ആ പളുങ്കുപാത്രം കൈയില്‍ പിടിച്ച്, അതിലെ നിറമാര്‍ന്ന മായിക പ്രപഞ്ചത്തിലേക്ക് കണ്ണുംനട്ട് സ്വയം വിസ്മൃതനാവുക, എന്റെ ഒരു വിനോദമാണ്. അങ്ങനെ ഒരു ദിവസം സ്വയം വിസ്മൃതിയുടെ മാസ്മരികതയില്‍ ലയിച്ചിരുന്ന എന്റെ കൈയ്യില്‍ നിന്ന് പളുങ്കുപാത്രം താഴെ വീണു. എന്റെ മായപ്രപഞ്ചം ചിന്നിചിതറി.

ശബ്ദം കേട്ട് അമ്മ ഓടിവന്നു.
ചിതറിപ്പോയ ചില്ലുകള്‍ അമ്മ ശ്രദ്ധാപൂര്‍വം നീക്കംചെയ്തു.
അമ്മ ഒന്നും പറഞ്ഞില്ല.
ഇന്ന് ഉച്ചയ്ക്ക് അപ്പന്‍ വരും. വിലപ്പെട്ട പളുങ്കുപാത്രം പൊട്ടിപോയ കാര്യം പൊടിപ്പും തൊങ്ങലും കലര്‍ത്തി അമ്മ അപ്പനോട് പറയും.
ചായിപ്പിന്റെ മൂലയ്ക്കിരുന്ന വടിക്ക് ജീവന്‍ വയ്ക്കും.
കോപാന്ധനായ അപ്പനെ ആര്‍ക്കും നിയന്ത്രിക്കാനാവില്ല.
അല്ലെങ്കില്‍ ആരാണ് അരുതെന്ന് പറയുന്നത്.

അമ്മയാണെങ്കില്‍ ഒരു ഉലക്ക കൂടി എടുത്തു കൊടുക്കും.
അടിച്ച് കൊല്ല് കുരുത്തം കെട്ടവനെ എന്ന ഭാവത്തില്‍.
അമ്മയുടെ നിശബ്ദതയില്‍ ആ ഭീഷണിയുണ്ട്.
'എടാ കുരുത്തംകെട്ടവനെ, ഇന്നത്തോടെ നിന്റെ കുരുത്തക്കേട് ഞാന്‍ അവസാനിപ്പിക്കും.'
ഈ മാരകമായ വിപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എന്താ ഒരു വഴി?
പെട്ടെന്ന് എനിക്ക് ഒരു 'idea' തോന്നി.

അപ്പന്‍ വന്ന് ചായിപ്പിന്റെ മൂലക്ക് ഇരിക്കുന്ന വടിക്ക് ജീവന്‍ വച്ച് കാളസര്‍പ്പം ആകുന്നതിന് മുമ്പ് ഞാന്‍ വടിക്ക് മുമ്പില്‍ പൂജയാരംഭിച്ചു. അമ്മയറിയാതെ ഒരു പച്ച പ്ലാവിലയില്‍ അല്പം തേനും മറ്റൊരു ചെറിയ പാത്രത്തില്‍ പാലും വടിയുടെ മുന്നില്‍ വച്ച് കണ്ണടച്ച് പ്രാര്‍ത്ഥന ആരംഭിച്ചു. എത്രനേരം ഞാന്‍ അങ്ങനെ പ്രാര്‍ത്ഥിച്ചു എന്നറിയില്ല, പുറകില്‍ കാല്‍പെരുമാറ്റം കേട്ടാണ് ഞാന്‍ കണ്ണുതുറന്നത്.
അത് ആനിക്കുട്ടിയായിരുന്നു.
അവള്‍ എന്റെ ഭാവമാറ്റത്തിന്റെ കാര്യം തിരക്കി.
എല്ലാം ഞാന്‍ അവളോട് വിശദമായി പറഞ്ഞു.
എന്റെ പൂജാവിധികളെപ്പറ്റി പറഞ്ഞപ്പോള്‍ അവള്‍ക്ക് സഹിച്ചില്ല. അവള്‍ ദേഷ്യത്തോടും അവജ്ഞയോടും കൂടി ഗര്‍ജ്ജിച്ചു. ''നീ ഒരു പൊട്ടനാണ്!! പൊട്ടന്‍, മണ്ടന്‍ പൊട്ടന്‍!!

എന്നിട്ടും ദേഷ്യം തീരാതെ കോപത്തോടെ തന്നെ എന്നെ നോക്കി നിന്നു....
എന്റെ വിധി വൈപരീത്യം!! അല്ലാതെ എന്താ പറയുക? ആരുടെ മുന്നിലാണോ ഞാന്‍ ബുദ്ധിമാനും സമര്‍ത്ഥനും ആകാന്‍ ആഗ്രഹിച്ചത്, അവള്‍ ഭല്‍ത്സിക്കുകയാണ്; ഞാന്‍ മണ്ടനും പൊട്ടനുമാണെന്ന്.
ഞാന്‍ നിസ്സഹായനായി. അവളോട് ശണ്ഠ കൂട്ടിയിട്ട് കാര്യമില്ല.
ആപല്‍ക്കരമായ നിമിഷങ്ങളാണ് വരാന്‍ പോകുന്നത്. അതില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗം പറഞ്ഞുതരാന്‍ ഞാന്‍ അവളോട് താണുകേണപേക്ഷിച്ചു. അവള്‍ അല്പനേരം ചിന്താമഗ്‌നയായി. എന്റെ ദൈന്യതയില്‍ സഹതാപം തോന്നിയിട്ടൊ എന്തോ എന്നെ രക്ഷപ്പെടുത്താനായി അവള്‍ മാതാവിന്റെ രൂപത്തിന്റെ മുന്നില്‍ തിരിവച്ച് കത്തിച്ച് പ്രാര്‍ത്ഥിക്കാമെന്നും അങ്ങനെ ചെയ്താല്‍ അടിയില്‍നിന്ന് ഞാന്‍ രക്ഷ പ്രാപിക്കും എന്നും പറഞ്ഞ് എന്നെ സാന്ത്വനിപ്പിച്ച് ധൈര്യപ്പെടുത്തിയിട്ടാണ് ആനിക്കുട്ടി പോയത്.

കൈനിറയെ ആപ്പിളും ഓറഞ്ചുമായി അപ്പന്‍ വന്നു അതിലൊന്നും എനിക്ക് ഒരു സന്തോഷവും ഉണ്ടായില്ല. വടി, കാള സര്‍പ്പമായി രൂപപ്പെടുന്നതിനെപ്പറ്റിയായിരുന്നു എന്റെ ചിന്ത മുഴുവന്‍. ഊണ് കഴിഞ്ഞ് അപ്പന്‍ ചാരുകസേരയില്‍ ചാരികിടന്ന് വിശ്രമിക്കുകയാണ്. അമ്മ അരികിലെത്തി ഓരോ വിശേഷങ്ങള്‍ പറയുകയാണ്. എന്റെ ഹൃദയമിടിപ്പിന്റെ വേഗതകൂടി, ഞാന്‍ ചെവി കൂര്‍പ്പിച്ചു. ഭയപ്പെട്ടതുപോലെ അമ്മ പളുങ്കുപാത്രം പൊട്ടിയതിനെപ്പറ്റി അപ്പനെ ധരിപ്പിക്കുകയാണ്.
ആനിക്കുട്ടിയുടെ തിരിയും മാതാവും എന്നെ സഹായിച്ചില്ല.
എന്റെ പൂജാവിധികളും എന്നെ കൈവിട്ടു.

ഇനി ആകെ രക്ഷ തട്ടിന്‍മുകളിലെ ഇരുട്ടില്‍ അഭയം തേടുക മാത്രമാണ്.
ശബ്ദം ഉണ്ടാക്കാതെ മുകളില്‍ കയറാന്‍, ഏണിപ്പടിയില്‍ കാലെടുത്തു വച്ച നിമിഷം, അപൂര്‍വ്വമായി മുഴങ്ങി കേള്‍ക്കാവുന്ന അപ്പന്റെ ഉറച്ചശബ്ദം.
''എടാ എസ്തപ്പാാാ.....
ഞാന്‍ കാറ്റത്തെ ആലില പോലെ വിറച്ചു.  മുട്ടുകള്‍ കൂട്ടി ഇടിച്ചു. ഞാന്‍ നടക്കുകയായിരുന്നില്ല. ഒരു യന്ത്രമനുഷ്യന്റെ ഭാവചലനങ്ങളോടെ അപ്പനരികിലേക്ക് ആനയിക്കപ്പെടുകയായിരുന്നു. അപ്പനരികിലുള്ള വാതിലില്‍ ഞാന്‍ മറഞ്ഞുനില്‍ക്കാന്‍ ശ്രമിച്ചു.
അപ്പന്‍ അരികിലേക്ക് ചെല്ലാന്‍ ആംഗ്യം കാണിച്ചു. അപ്പനെന്നെ അടിമുടി നോക്കി.

എന്തത്ഭുതം. അപ്പന്റെ കണ്ണുകള്‍ ആര്‍ദ്രമാവുന്നത് ഞാന്‍ അറിഞ്ഞു. എന്നെ ചേര്‍ത്തുപിടിച്ച് മൂര്‍ദ്ധാവില്‍ തലോടി. കവിളില്‍ മുത്തം തന്നു. എന്നെ അപ്പന്‍ ചേര്‍ത്തു പിടിച്ചു മാറോട് ചേര്‍ത്തു.
ഞാന്‍ നിശബ്ദനായി തേങ്ങിപ്പോയ നിമിഷങ്ങള്‍!! ഇനി ഒരിക്കലും കുരുത്തകേട് ചെയ്യില്ല എന്ന് ഞാന്‍ സത്യം ചെയ്തു.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ