2013, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

യു.കെ. മലയാളികളുടെ സ്വപ്‌നമായ UKMA   യിലെ  അപസ്വരങ്ങളാണ് ഈ കുറിപ്പിന് അടിസ്ഥാനം.
ഏതൊരു ജനാധിപത്യ പ്രസ്ഥാനത്തിന്റെയും അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഒന്ന് ഭരണ സരഥ്യം വഹിക്കുന്നവര്‍ ഉത്തരം കാണാതെ വിഷമിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം പുറത്തു നില്‍ക്കുന്ന സാധാരണക്കാര്‍ക്കറിയാം എന്നുള്ളതാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഉണ്ടാകേണ്ട പ്രഥമവും പ്രധാനവുമായ ഗുണങ്ങളില്‍ ഒന്ന് നല്ല ആശയങ്ങളെ സ്വാംശീകരിക്കുവാനുള്ള സംവേദനക്ഷമമായ ഒരു മനസ്സും, തുറന്ന ഹൃദയത്തിന്റെയും ആത്മാവിന്റെയും ഉടമകളായിരിക്കുകയെന്നുള്ളതാണ്.
ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളിലൂടെ കടന്നുവന്ന് പക്വതയാര്‍ജ്ജിച്ച, അനുഭവസമ്പത്തുള്ള, വിദ്യാഭ്യാസമുള്ള, ഭരണ നൈപുണ്യമുളള ഏറെ മലയാളികള്‍ (വനിതാ വിഭാഗത്തിലും പുരുഷവിഭാഗത്തിലും) നമുക്കുണ്ട്. ഉദാഹരണത്തിന് റിട്ട. അദ്ധ്യാപകര്‍, ശിശുക്ഷേമ ഭവനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങിയവര്‍.. മത്സരമല്ല, സ്‌നേഹമാണ് ജീവിതത്തിന്‍ അടിസ്ഥാനം എന്ന് വിശ്വസിക്കുന്ന ഇവര്‍ ഒരു മത്സരരംഗത്തും ഉണ്ടാവില്ല. സ്വന്തം ശബ്ദം മുഴങ്ങികേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഇവര്‍ എങ്ങും ഇടിച്ചുകയറി കൂകി വിളിക്കില്ല. അതുകൊണ്ട് തന്നെ ഇവരെ തിരിച്ചറിയാനും അല്പം ബുദ്ധിമുട്ടാണ്. സത്യത്തോടും സ്‌നേഹത്തോടും ചേര്‍ന്ന് നില്‍ക്കുന്ന നമ്മുടെ സംസ്‌കാരത്തിലും, മൂല്യങ്ങളിലും അടിയുറച്ചു നില്‍ക്കുന്ന ഇവരെ കണ്ടെത്താനും അനൗപചാരികമായി സംഘടിപ്പിച്ച്, അവരുടെ വിലപ്പെട്ട അഭിപ്രായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ചെവിക്കൊള്ളാനും യുഗ്മ ഭാരവാഹികള്‍ തയ്യാറാവണം.
 നമ്മുടെ അസോസിയേഷനുകളില്‍ നിലനില്‍ക്കുന്ന സ്‌നേഹരാഹിത്യത്തിന്റെ പ്രകടനമാവാം ഇത്തരം അപാകതകള്‍.. എന്ത്‌കൊണ്ട് ഇത്തരം സ്ഥിതി വിശേഷം സംജാതമാകുന്നു? നിയമങ്ങള്‍ നിയമങ്ങളുടെ രക്ഷയ്ക്ക് വേണ്ടിയല്ല പ്രത്യുത മനുഷ്യ നന്മയ്ക്കുവേണ്ടിയാണെന്നുള്ള സര്‍വ്വസാധാരണ സത്യംനാം വിസ്മരിക്കുന്നത് കൊണ്ടോ? അതേ വെള്ളത്തില്‍ മുങ്ങിചാവുന്നവന് രക്ഷിക്കുന്നതിന് മുന്‍പ് protocal നോക്കുന്ന നമ്മുടെ കപടതയോ? ഇതൊന്നുമല്ലെങ്കില്‍, സ്‌നേഹത്തിന്റെ, സൗഹൃദത്തിന്റെ ഒരിറ്റു ജലകണിക പോലും ഇല്ലാതെ നമ്മുടെ ഹൃദയങ്ങള്‍ വന്‍ മരുഭൂമികള്‍ ആയി മാറുന്നുതെ കൊണ്ടുവും. ജന്തുസഹജമായ ജൈവിക ചോദനയാണ് മത്സരം. ഈ ചോദനയുടെ ഉദാത്തികരണം (Sublimation) ആണ് സ്‌നേഹം. മത്സരം ഉള്ളിടത്ത് സ്‌നേഹമില്ല. ജീവിതത്തിന്റെ അടിസ്ഥാനം മത്സരമല്ല, സ്‌നേഹമാണെന്ന് നാം എന്നാണ് ഓര്‍ക്കുന്നത്?
സ്‌നേഹത്തിന്റെ നീരുറവകള്‍ Tesco യില്‍ നിന്നോ Asda യില്‍ നിന്നോ ലഭ്യമല്ല മതപരമായ ആചാരാനുഷ്ഠാനങ്ങളില്‍ മാത്രം കുരുങ്ങിക്കിടക്കുന്ന ആരാധനാലയങ്ങള്‍ക്കും അത് നമുക്ക് പകര്‍ന്ന് തരുവാന്‍ ആവില്ല. പരസ്പരമുള്ള സ്വാര്‍ത്ഥതയുടെയും, മത്സരത്തിന്റെയും അഹങ്കാരത്തിന്റെയും വിദ്വേഷത്തിന്റേതുമായ വന്‍ പാറകള്‍ മാറ്റി നമുക്ക് ഒരോരുത്തരുടെയും ഹൃദയത്തില്‍ കുടുങ്ങിക്കിടക്കുന്ന സൗഹൃദത്തിന്റെ സഹകരണത്തിന്റെ ഉറവുകളെ  പുനര്‍ജനിപ്പിക്കാം.
നമുടെ ഓരോരുത്തരുടെയും ഹൃദയങ്ങളില്‍ പുനര്‍ജനികാന്‍ വെമ്പല്‍ കൊള്ളുന്നു സൗഹൃദത്തിന്റെ സഹകരണത്തിന്റെ ഉറവുകളെ ഉണര്‍ത്തി ഒരു പ്രവാഹമാക്കാന്‍  നമുക്ക് കഴിയുമാറാകട്ടെ.
2009



1 അഭിപ്രായം: