2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

മയില്‍പ്പീലി കനവുകള്‍ 7

നോര്‍ത്തിലെ തിരക്ക് നിറഞ്ഞ പ്രധാന വീഥിയിലൂടെ അന്തപ്പന്റെ കാര്‍ മെല്ലെ മുന്നോട്ട് നീങ്ങികൊണ്ടിരുന്നു. motor way യുടെ പറന്നിരുന്നെങ്കില്‍ അഞ്ച് മിനിട്ടിനകം രാജിയുടെ വീട്ടിലെത്താമായിരുന്നു. അതിനുപകരം തിക്കും തിരക്കും നിറയെ ട്രാഫിക്കും സിഗ്നലുകളും ഉള്ള ഈ റുട്ട് എന്താണവോ അന്തപ്പന്‍ തെരഞ്ഞെടുത്തത്?
പൊതുവേ ശാന്തമാണ് portsmouth- ലെ തെരുവുകള്‍, ആള്‍ അനക്കവും, ആള്‍ സഞ്ചാരവുമില്ലാത്ത വിജനമായ തെരുവുകളാണ് എവിടെയും. പക്ഷേ  Northend ബഹളമയമാണ്. റോഡിനിരുവശത്തേക്കു കടകമ്പോളങ്ങളും വ്യാപാരസ്ഥാപനങ്ങളും, ആലുവ റെയില്‍വേ സ്റ്റേഷനും, ട്രാന്‍സ്‌പോര്‍ട്ട് ബസ്സ്റ്റാന്‍ഡിനും ഇടക്കുള്ള തിക്കും തിരക്കും ബഹളങ്ങളെയുമാണ് ഓര്‍മ്മിപ്പിക്കുന്നത്.
എന്തോ ഒരു തരം വീര്‍പ്പുമുട്ടല്‍ എനിക്ക് അനുഭവപ്പെടുമോ? അതില്‍ നിന്നൊരു മോചനത്തിനായി അന്തപ്പനോട് എന്തോ ചോദിക്കാന്‍ ഞാന്‍ ആഞ്ഞതാണ്. പക്ഷേ റോഡിലെ ഗതാഗത കുരുക്കില്‍ കണ്ണുംനട്ട്, ആത്മാവല്‍ ദത്തശ്രദ്ധനായി ഡ്രൈവ് ചെയ്യുന്ന അന്തപ്പനോട് എന്തെങ്കിലും ചോദിക്ക് ശല്യപ്പെടുത്താനും എനിക്ക് തോന്നിയില്ല.
അലസമായി ഞാന്‍ പുറത്തേക്ക് നോക്കി. ഒന്നുവിങ്ങിപ്പൊട്ടി കരയാന്‍ പാകത്തില്‍ അന്തരീക്ഷം മേഘാവൃതമായിരുന്നു. എത്ര വേഗമാണ് ഇവിടെ കാലാവസ്ഥ മാറുന്നത്. രാവിലെ മകനുമായി സിറ്റി സെന്ററിലൂടെ നടക്കുമ്പോള്‍, ഓണപുലരി പോലെ പ്രസന്നമായിരുന്നു. ഇപ്പോള്‍ കാലവര്‍ഷത്തിന്റെ സായംസന്ധിപോലെ മേഘാവൃതം! നാട്ടിലെ മഴയോ പോലെ ഒന്ന് ആര്‍ത്തിരുമ്പി പെയ്തു ഒഴിഞ്ഞ് പോയിരുന്നെങ്കില്‍....ഇല്ല ഇവിടെ അങ്ങനെ ഒന്നും സംഭവിക്കില്ല.
വികസിത രാജ്യമെന്ന പെരുമ നിലനിറുത്തണമെന്നവണ്ണമാണ് ഇവിടെ ഇല പോലെ അനങ്ങുന്നത്. അന്തസ്സോടെ താളാത്മകമായി പെയ്തുതുടങ്ങും. പിന്നെ പണ്ഡിതോജിതമായി മൗനം പാലിക്കും. കുഞ്ഞുങ്ങളെ ഒന്നു വിങ്ങിപ്പൊട്ടി ഉച്ചത്തില്‍ ഏങ്ങലടിച്ച് കയരാന്‍  അനുവദിക്കപ്പെട്ടാതിരിക്കുമ്പോഴുള്ള അസഹ്യമായ വീര്‍പ്പ്മുട്ടല്‍ പോലെ എന്തോ ഒന്നു എപ്പോഴും ഇവിടത്തെ അന്തരീക്ഷത്തില്‍ തങ്ങിനില്ക്കാറുണ്ടെന്ന് തോന്നാറുണ്ട്.
എന്തൊക്കെയോ അടുക്കിപിടിച്ച്, നിശബ്ദനായി, ശാന്തനായി ഡ്രൈവ് ചെയ്യുന്ന അന്തപ്പനെ പോലെ ഇവിടത്തെ മഴക്കാറുകള്‍ക്കും, മഴക്കും എന്തൊക്കെയോ പറയാന്‍ പറ്റാതെ നിശബ്ദ ദുഃഖങ്ങള്‍ ശിരസിലേറ്റി കൊണ്ട്, ഒന്നു മുഖം വീര്‍പ്പിക്കാന്‍ മാത്രമേ അനുവദിക്കപ്പെട്ടിട്ടുള്ളൂ.
ഭൂമിയെ പിളര്‍ത്തുന്ന ഇടിമിന്നലിന്റെയും ഇടിവെട്ടിന്റെയും അകമ്പടിയോടെ ചുഴറ്റി അടിക്കുന്ന കാറ്റിനൊപ്പം ആര്‍ത്തലച്ച് പെയ്തിറങ്ങുന്ന മഴയാണ് മഴ!! ഭൂമിയുടെ അടങ്ങാത്ത തൃഷ്ണകളെ തപിപ്പിക്കാനുള്ള മാന്ത്രികത ആ മഴക്കുണ്ട്. പക്ഷേ ഈ വികസിത രാജ്യത്തിന്റെ പട്ടവട്ടങ്ങളെ മാനിച്ചാവും മഴയും കാറ്റും ഇടിയും മിന്നലും നിയന്ത്രണം പാലിക്കുന്നത്.
നാട്ടിലെ കാലവര്‍ഷം പോലെ അന്തപ്പനും ആര്‍ത്തലച്ച് പെയ്തിറങ്ങിയിരുന്നെങ്കില്‍.....5, 6 വര്‍ഷങ്ങള്‍ക്ക് മുമ്പ് തെക്കന്‍ മാര്‍ഗ്ഗം അന്തപ്പന്‍ അങ്ങനെ വെയറിങ്ങി....അതിന്റെ ഫലം ഒരു രാത്രിയിലെ കാരാഗ്രഹവാസമായിരുന്നു.
അന്തപ്പന്റെയും സൂസിക്കുട്ടിയുടെയും ഏക മകളായ സോഫിമോള്‍ അന്ന് പ്രൈമറി സ്‌കൂളില്‍ പഠിക്കുകയായിരുന്നു. ഒരു ദിനം സ്‌കൂളില്‍ നിന്ന് വന്നത് കടുത്ത പനിയുമായിട്ടായിരുന്നു. ആദ്യത്തെ ഒന്ന്, രണ്ട് ദിവസം മോള്‍ക്ക് പാരാസെറ്റാമോള്‍ നല്ക പരിചരിച്ചെങ്കിലും പനിയില്‍ യാതൊരു കുറവും അനുഭവപ്പെടാതിരുന്നപ്പോള്‍, അന്തപ്പന്‍ മോളെ G.P. യെ കാണിച്ചു. ഡോക്ടര്‍ അന്തപ്പനെ സാന്ത്വാനിപ്പിച്ചു. ഇത് ഇപ്പോള്‍ ഇവിടെ പടര്‍ന്ന് പിടിച്ചിട്ടുള്ള വൈറല്‍ ഫിവര്‍ ആണെന്നും, 3,4 ദിവസത്തിനകം പനി കുറയുമെന്ന് അതുവരെ പാരാസെറ്റാമോള്‍ മാത്രം നല്കിയാല്‍ മതിയെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.
ആശങ്കപ്പെടാന്‍ ഒന്നുമില്ല എന്നുള്ള ആശ്വാസത്തില്‍ അന്തപ്പന്‍ പിറ്റേദിവസം ജോലിക്ക് പോയ. പക്ഷേ സൂസിക്കുട്ടിക്ക് ആശ്വസിക്കാന്‍ കഴിഞ്ഞില്ല. മോളുടെ പനി വിട്ട് മറാത്തതില്‍ സൂസി അങ്ങേയറ്റം ഉല്‍ക്കണ്ഠപ്പെട്ടു. അവള്‍ സകല പുണ്യവാളന്മാരെയും പുണ്യവതികളെയും വിളിച്ചപേക്ഷിക്കാന്‍ തുടങ്ങി. പ്രാര്‍ത്ഥനയും നൊവേനയും എല്ലാം കഴിച്ചിട്ടും മോളുടെ പനി മാത്രം മാറിയില്ല. ദൈവഹിതം എന്നപോലെ അപ്പോള്‍ സൂസിക്കുട്ടി തോമാ ബ്രദറിനെയും അന്നചേച്ചിയെയും ഓര്‍ത്തു. ഉടനെ അവരോട് കരഞ്ഞ് അപേക്ഷിച്ച് പ്രാര്‍ത്ഥന സഹായം ആവശ്യപ്പെട്ടു. രക്ഷിക്കപ്പെട്ടിരുന്ന എന്ന് അവകാശപ്പെട്ടിരുന്ന അവര്‍ സഹായഹസ്തവുമായി പറന്നെത്തി. പ്രാര്‍ത്ഥന ആരംഭിച്ചു.
പ്രാര്‍ത്ഥനയില്‍ വെളിപ്പെട്ട സന്ദേശം ബ്രദര്‍ സൂസിക്കുട്ടിയെ അറിയിച്ചു. പാരാസെറ്റാമോളിന്റെ ഡോസ് അല്പം കൂട്ടി മോള്‍ക്ക് കൊടുക്കുക.
സൂസിക്കുട്ടി അപ്രകാരം തന്നെ ചെയ്യുകയും ചെയ്തു. പ്രാര്‍ത്ഥന കഴിഞ്ഞ് താഴെ സ്വീകരണമുറിയിലെ ബുക്ക് ഷെല്‍ഫുകളിലെ ഗ്രന്ഥങ്ങള്‍ കണ്ട് ബ്രദര്‍ ഞെട്ടിതെറിച്ചു. ഭഗവത്ഗീത, രാമായണം, ഒഷോയുടെ പുസ്തകം, മാതാ അമൃതാനന്ദമയിയുടെ ഗ്രന്ഥങ്ങള്‍, ശങ്കരാചാര്യരുടെ അങ്ങനെ വിജാതീയരുടെ സാന്നിദ്ധ്യത്താല്‍ അവിടെമാകെ നിറഞ്ഞുനിന്നു.
ബ്രദര്‍ പൊട്ടിത്തെറിച്ചു. എന്റെ കര്‍ത്താവിന്റെ ഭവനത്തില്‍ ഈ വിജാതിയര്‍ക്ക് എന്ത് സ്ഥാനം? ഇവരുടെ സാന്നിദ്ധ്യം ഈ ഭവനത്തില്‍ ഉള്ള കാലത്തോളം ഇവിടെ പനിയും കഷ്ടതകളും വിട്ടുമാറില്ല. വിജാതിയരും ഈ അന്ധബന്ധങ്ങള്‍, ലിഖിത ശേഖരങ്ങള്‍ ആപത്താണ്. ബ്രദറും അന്നചേച്ചിയും യാത്രയാകുന്നതിന് മുമ്പ് അരുള്‍ചെയ്തു. ''ഈ വിജാതീയരെ ചാക്കില്‍ കെട്ടി പുറംതള്ളുക.''
അപ്രകാരം തന്നെ ചെയ്യാമെന്ന് സൂസിക്കുട്ടി സമ്മതിച്ചു. 'വിജാതിയരെ എല്ലാം പുറംതള്ളി തിരിച്ചെത്തിയ സൂസിക്കുട്ടി, മോളുടെ അവസ്ഥ കണ്ട ആശ്ചര്യപ്പെട്ടു.
അവളുടെ രോഗം അവളെ വിട്ടുമാറിയിരുന്നു. ആഹ്ലാദരവങ്ങളോടെ സൂസിക്കുട്ടി ഉച്ചത്തില്‍ കര്‍ത്താവിന് നന്ദി പറഞ്ഞ് സ്‌തോത്രഗീതങ്ങള്‍ പാടി പ്രാര്‍ത്ഥന മുറിയിലേക്ക് പോയി.
ജോലികഴിഞ്ഞ് തിരിച്ചെത്തിയ അന്തപ്പന്‍, പനി മാറി വിയര്‍പ്പില്‍ കുളിച്ച് പരാവശ്യത്തോടെ കിടന്ന മകളുടെ അടുത്ത് സ്‌നേഹവായ്‌പോടെ ഇരുന്നു. പനിമാറിയ മകളുടെ വിശപ്പും ദാഹവും പരാവശ്യവും അറിഞ്ഞ അന്തപ്പന്‍ ഉടനെ, പാല് തിളപ്പിച്ച്, ഹോര്‍ലിക്‌സും പഞ്ചസാരയും ചേര്‍ത്ത്, ആറ്റി ഇളംചുടോടെ പകര്‍ന്ന് മോള്‍ക്ക് നല്‍കി. ഈ അവസരത്തിലെല്ലാം പ്രാര്‍ത്ഥന മുറിയില്‍ നിന്ന് ഉച്ചത്തിലുള്ള സൂസിക്കുട്ടിയുടെ കൃതജ്ഞതാ സ്‌തോത്രങ്ങള്‍ കേള്‍ക്കാമായിരുന്നു. അപ്പോഴാണ് താന്‍ ജീവന് തുല്യം സ്‌നേഹിച്ച, പുസ്തകങ്ങള്‍ വച്ചിരുന്ന അലമാര എല്ലാം ഒഴിഞ്ഞ് കിടക്കുന്നതായി കണ്ടത്.
പുസ്തകങ്ങള്‍ക്ക് എന്തുപറ്റി എന്നുള്ള അന്തപ്പന്റെ വിലാപത്തിന് സൂസിക്കുട്ടിയാണ് മറുപടി നല്കിയത്. വസ്തുതകള്‍ മനസ്സിലാക്കിയ അന്തപ്പന്‍ തളര്‍ന്നിരുന്നുപോയി.
പ്രാണവേദനയോടെ അന്തപ്പന്‍ പുലമ്പി, വിവാഹം കഴിഞ്ഞ് ഇത്ര നാളായിട്ടും നിനക്ക് എന്നെ തരിമ്പും മനസ്സിലായിട്ടില്ലല്ലോ എന്റെ സൂസി. സൂസി അത് കേട്ടില്ല. അവള്‍ ഉച്ചത്തിലുള്ള പ്രാര്‍ത്ഥഗീതം ആലപിക്കുകയായിരുന്നു.  
കുടത്തില്‍ അകപ്പെട്ട ഭൂതത്തിന്റെ മുരള്‍ച്ച അപ്പോള്‍ അന്തപ്പന് അനുഭവപ്പെട്ടുവോ എന്തോ? മോളുടെ വിഷാദാര്‍ദ്രമായ ദയനീയാവസ്ഥ, അരുതായ്മകളില്‍ നിന്ന് അപ്പോള്‍ അന്തപ്പനെ പിന്‍തിരിപ്പിച്ചിരിക്കാം. അന്തപ്പന്‍ മോളുടെരികില്‍ തന്നെയിരുന്ന മോളെ ആശ്വസിപ്പിച്ചു. ടവ്വല്‍ നനച്ച് മകളുടെ വിയര്‍പ്പെല്ലാം തുടച്ചുമാറ്റി. 3, 4 ദിവസങ്ങളായി ചീകാതെ ജഡപിടിച്ചിരുന്ന മോളുടെ തലമുടി നന്നായി ചീകി കൊടുത്തു. മോളുടെ ഇരുകവിളിലും മുത്തം നല്‍കി തലയില്‍ തലോടി മോളൊടൊപ്പം ചേര്‍ന്ന് കിടന്നൂ. അപ്പന്റെ സുരക്ഷിത കരവലയത്തില്‍ കിടന്ന മോള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷവും സമാധാനവും തോന്നി. അപ്പോള്‍ മോള്‍ അപ്പനോട് കെഞ്ചി...ഒരു കഥ പറഞ്ഞതാ അപ്പാ.....അന്തപ്പന്‍ മോള്‍ക്ക് കഥ പറഞ്ഞുതുടങ്ങി....കഥാന്ത്യത്തില്‍ രാജാവ് ഭിക്ഷ പാത്രവുമായി തെരുവുകളിലൂടെ അലയുന്ന കഥ കേട്ടപ്പോള്‍ മോള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. മോള്‍ തേങ്ങി. സങ്കടംത്തോടെ പറഞ്ഞു വേണ്ടപ്പാ.  രാജാവിനെ ഭിക്ഷക്കാരനാക്കുന്ന,  ഭിക്ഷാപാത്രവുമെടുത്ത്, തെരുവിലൂടെ അലയുന്ന രാജാവിനെപ്പറ്റി ചിന്തിച്ചു കിടന്നാല്‍ മോള്‍ക്ക് ഉറങ്ങാന്‍ പറ്റില്ല. മോള്‍ ആജ്ഞാപിച്ചു. രാജാവിനെ ഉടനെ ചക്രവര്‍ത്തിയാക്കുക!!
താന്‍ കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ രാജാവ് എങ്ങിനെ ഭിക്ഷക്കാരനായി മാറി എന്ന് ഓര്‍ത്ത് അന്തപ്പനും അത്ഭുതപ്പെട്ടു. ഇനി എങ്ങിനെ ഭിക്ഷക്കാരനായ രാജാവിനെ ചക്രവര്‍ത്തി ആക്കും? കഥയില്‍ യുക്തിഭംഗം വരുത്താന്‍ മോള്‍ സമ്മതിക്കില്ല. കാര്യകാരണസഹിതം ഭിക്ഷക്കാരനായ രാജാവിനെ വീണ്ടും ചക്രവര്‍ത്ത ആക്കണം. ഭിക്ഷപാത്രവുമായി തെരുവിലലയുന്ന രാജാവിന് മോചനമില്ല. തലപുകഞ്ഞങ്കിലും ഒരു മാര്‍ഗ്ഗം കണ്ടെത്താനായില്ല. എവിടെ വീണ്ടും തുടങ്ങാം എന്ന് ഓര്‍ത്ത് കിടക്കവെ, മോളുടെ ശാന്തമായ, താളാത്മവുമായ, സാന്ദ്രമായ ശ്വസഗതി അന്തപ്പന്‍ കേട്ടു. അന്തപ്പന് ആശ്വാസമായി. മോള്‍ സുഷ്പതിയുടെ ആശ്വാസത്തില്‍ ലയിക്കയാണ്.
അന്തപ്പന്‍ ശബ്ദം ഉണ്ടാക്കാതെ എണീറ്റ്, മോളെ ഭംഗിയായി പുതപ്പിച്ച് സ്വീകരണമുറിയിലേക്ക് കടന്നു.
ശൂന്യമായി കിടന്നിരുന്ന പുസ്തക അലമാരകള്‍ അപ്പോള്‍ ഉച്ചത്തില്‍ വിലപിക്കുന്നതായി അന്തപ്പന് തോന്നി. അവയുടെ വിലാപത്തിനിടെ സൂസിക്കുട്ടിയുടെ ഉച്ചത്തിലുള്ള ആജ്ഞാശബ്ദം മുഴങ്ങി.
''ഇനി ഈ വക പുസ്തകങ്ങളൊന്നും ഇവിടെക്ക് വലിച്ചു കേറ്റി കൊണ്ടുവരരുത്.''
അതുകേട്ട് അന്തപ്പന്‍ നെഞ്ചകം തടവി. കുടത്തില്‍ അകപ്പെട്ട ഭൂതം ഉച്ചത്തല്‍ ഗര്‍ജ്ജിക്കാന്‍ തുടങ്ങി. എന്തെന്നില്ലാത്ത പാരവശ്യത്തോടെ അന്തപ്പന്‍ പതിവിന് വിപരീതമായി മദ്യസേവ തുടങ്ങി. ഒറ്റയ്ക്കിരുന്നുള്ള ആ സേവ പതിവില്ലാത്തതാണ്. എത്ര പെഗാണ് അകത്താക്കിയത് എന്ന് അന്തപ്പന് ഓര്‍മ്മ ഉണ്ടായിരുന്നില്ല. പക്ഷേ ഒന്നറിഞ്ഞു.  ചങ്ങല കെട്ടുകളില്‍ ബന്ധിതനായ Dependant എന്ന ഭൂതം മദ്യം നല്കിയ ഊര്‍ജ്ജത്തില്‍ ചങ്ങല കെട്ടുകള്‍ പെട്ടച്ചെറിഞ്ഞ് പുറത്ത് ചാടിയത്.
ആ സമയം തന്നെ ആജ്ഞ വിജ്ഞാപനങ്ങളുമായി സൂസിക്കുട്ടി അന്തപ്പന്‍ മുന്നില്‍ അവതരിച്ചു. കുടത്തില്‍നിന്ന്ന്‍പ്പുറത്ത് ചാടി ഭൂതത്താല്‍ ആവേശിതനായ അന്തപ്പന്‍ നിന്ന് മുഷ്ടി ചുരുട്ടി മേശയില്‍ ആഞ്ഞടിച്ച് ഗര്‍ജ്ജിച്ചു. ''ഇനി നീയൊരക്ഷരം മിണ്ടരുത്. മിണ്ടിയാല്‍ കൊന്നു കളയും.''
''എന്നാല്‍ താന്‍ എന്നെ കൊല്ലടൊ'' ആക്രോശങ്ങളോടെ സൂസിയെ അന്തപ്പനെ നേരിട്ടു. ഭീഷണികേട്ട സൂസി അന്തപ്പനെ താക്കീത് ചെയ്തു. താന്‍ അധികം നെഗളിക്കണ്ട. താനൊരു Dependant ആണെന്ന് മറക്കണ്ട. ഹോം ഓഫീസലേക്ക് ഞാന്‍ ഒരു ലെറ്റര്‍ അയച്ചാല്‍ മതി. പിറ്റെദിവസം തന്നെ തന്നെ കെട്ട് കെട്ടിക്കും.
ഭൂതാവേശിതനായ അന്തപ്പന്‍ മുഷ്ടിച്ചുരുട്ടി ആ ഭീഷണിയെ നേരിട്ടു. പറുവറാത്ത സൂസിയെ  അടിക്കുകയും ഇടിക്കുകയും ചെയ്തു.
സ്വതന്ത്രനായ ഭൂതം പിന്നെയും ഗര്‍ജ്ജിച്ചുകൊണ്ടിരുന്നു. ഭൂതത്തെ തളക്കാന്‍ 999 എന്ന മന്ത്രം സൂസിക്കുട്ടി ജപിച്ചത് പാവം അന്തപ്പന്‍ അറിഞ്ഞില്ല. സൂസിക്കുട്ടിയുടെ മന്ത്രോദ്ധാരണങ്ങള്‍ ആഗതരായ നിയമപാലകര്‍ അന്തപ്പനെ പൊക്കി.
വിവരം അറിഞ്ഞ് രാവിലെ തന്നെ പോലീസ് സ്റ്റേഷനിലെത്തിയ ഞാന്‍ കണ്ടത് ഒരു വിലാപഗാനമായി മാറിയ അന്തപ്പനെയായിരുന്നു. എന്നെ കണ്ടതും അന്തപ്പന്‍ പൊട്ടിക്കരഞ്ഞു. കരച്ചിലിനിടെയാണ് അന്തപ്പന്‍ അത് പറഞ്ഞു. തനിക്ക് മകളെ ഉടനെ കാണണമെന്നും, മകളുടെ ഇരുകവിളുകളിലും മുത്തം നല്കി; ഈ ലോകത്തോടെ യാത്ര പറയാന്‍ അവസാനമായി  തേങ്ങുകയാണെന്നും അന്തസ്സോടെ മരിക്കാന്‍ ഞാന്‍ സഹായിക്കണമെന്നുമായിരുന്നു ആവിശ്യം.
മരിക്കാന്‍ ആവിശ്യം വേണം എല്ലാ സഹായസഹകരണം അന്തപ്പന് നല്‍കാമെന്ന് സന്തോഷത്തോടെ ഞാന്‍ വാഗ്ദാനം ചെയ്തു.
എന്റെ കാറിലായിരുന്ന അവന്റെ വീട്ടിലോട്ട് പോയ്‌ക്കൊണ്ടിരുന്നത്. ഇടയ്ക്കിടടെ അവന്‍ പുലമ്പികൊണ്ടിരുന്നു, എനിക്ക് ഇനി ചത്താല്‍ മതിയടൊ, ചത്താ മതി, ഇല്ല ഞാന്‍ ഇനി ജീവിച്ചിരിക്കില്ല, എന്റെ മോള്‍......ഈശ്വരാ.....
തനിക്ക് എന്നെ ഒന്നു കൊന്നു തരാമോടെ, അന്തപ്പന്‍ നിസ്സഹായതയോടെ എന്നോട് അപേക്ഷിച്ചു. 
പറഞ്ഞ്പറഞ്ഞ് എനിക്ക് അന്തപ്പനെ കൊല്ലേണ്ടിവരുമോ എന്ന് ഒരു ഞെട്ടലേടോ ഞാന്‍ ഓര്‍ത്തുപോയി. പണ്ട് ആനിക്കുട്ടിയുടെ മുന്നില്‍ ആള്‍ ആവാന്‍ വേണ്ടി ഒരു തേവി പാമ്പനെ കൊല്ലാന്‍ ശ്രമിച്ചതാണ്. വിറച്ചു, വിറച്ചുള്ള എന്റെ അടിയേറ്റ് പാമ്പ് നിസ്സഹായതയോടെ പുളഞ്ഞതല്ലാതെ ചത്തില്ല. അതുകണ്ട് അസഹ്യതയോടെ ആനിക്കുട്ടി എന്റെ കൈയില്‍ നിന്ന് വടി വാങ്ങി ഒറ്റ അടിക്ക് ആ പാമ്പിനെ കൊന്നു. അന്ന് ആനിക്കുട്ടി എന്നോട് ആജ്ഞാപിച്ചതാണ് ഒരു ജീവിയെയും കൊല്ലാകൊല്ല ചെയ്യരുത്; കൊല്ലാന്‍ ശ്രമിച്ചാല്‍ ഒറ്റയടിക്ക് കൊല്ലണം.
പക്ഷേ കൊല്ലാക്കൊല ചെയ്യുന്നത് എന്റെ ജീവിതചര്യയായി മറി. എന്റെ തോന്ന്യാവാസങ്ങളില്‍ മനംനൊന്ത് അമ്മ പറയും എന്നെ ഇങ്ങനെ കൊല്ലാകൊല ചെയ്യുന്നതിലും നല്ലത് ഒന്നു കൊന്ന തന്നൂടെ!! വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കണ്ണീരോട് ഭാര്യയും ചെവിയില്‍ മന്ത്രിക്കാന്‍ തുടങ്ങി ''ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നതിലും നല്ലത് ഒന്നു കൊന്ന തന്നൂടെ.''
ഇപ്പോള്‍ ഇതാ എന്റെ പ്രിയ ചങ്ങാതിയും എന്നോട് ആവശ്യപ്പെടുന്നൂ അവനെ ഒന്ന് കൊന്ന് കൊടുക്കാന്‍, എന്നിലെ ആരാച്ചാരെ പ്രിയം ഉള്ളവര്‍ വേഗം തിരിച്ചറിയുന്നു!!
ഞാന്‍ അറിയാതെ നെടുവീര്‍പ്പ് ഉതിര്‍ത്ത് പോയി.  അന്തപ്പന്റെ വീട്ടില്‍ അവന്റെ ഭാര്യ സൂസിയും ഇപ്പോള്‍ ഉണ്ടാവുമല്ലോ. എന്ന് ഓര്‍ത്തപ്പോള്‍ അറിയാതെ ഞെട്ടിപ്പോയി. കാറ് പെട്ടെന്ന് റോഡില്‍ പാളിച്ചത് കൊണ്ടാവും അന്തപ്പന്‍ എന്നേ ശരിയ്ക്ക് നോക്കി. അവന്‍ അലറി ''താന്‍ എന്താടെ എസ്തപ്പാ വിറക്കുന്നത്. അവള്‍ വീട്ടില്‍ ഉള്ളത് ഓര്‍ത്തിട്ടാണോ? അവളെ ഞാന്‍ കൊല്ലാന്‍ പോവുകയാണ്. അവളെയും കൊന്ന് ഞാന്‍ അതു സത്യം ചെയ്യും!!
മതിയടെ മതി എനിക്ക് ഈ ജീവിതം മതിയായി. അവന്‍ ഉച്ചത്തില്‍ വിലപിക്കും സ്വയം ശപിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ഇന്നലെ വരെ അന്തപ്പന്‍ എന്റെ മനസ്സില്‍ ഒരു സിംഹം ആയിരുന്നു. ഇപ്പോള്‍ നനഞ്ഞ കുതിര്‍ത്ത ഒരു പൂച്ച കുട്ടിയെ പോലെ മോങ്ങുന്നത് കാണുമ്പോള്‍....എനിക്ക് ഉറക്കെ പ്രഖ്യാപിക്കണമെന്ന് തോന്നി. ''അഖില യു. കെ. മലയാളി Dependant വരെ നിങ്ങള്‍ സംഘടിക്കുവിന്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുവാനുള്ളത് വെറും ഈ ജീവിതം മാത്രം!!
വാതില്‍ തുറന്നത് സൂസിക്കുട്ടിയായിരുന്നു. ഞാനാ മുഖത്ത് നോക്കാതിരിക്കാന്‍ ആഗ്രഹിച്ചെങ്കിലും അറിയാതെ നോക്കി പോയി. ഞങ്ങളെ ജീവനോടെ  ദഹിപ്പിക്കാനുള്ള കോപാഗ്നി അവളുടെ കണ്ണുകളില്‍ തിളങ്ങി. പിന്‍തിരിഞ്ഞ് ഓടാന്‍ പറ്റാത്ത സാഹചര്യം ആയതുകൊണ്ട് ധീരതയോടെ മുന്നോട്ട് നീങ്ങി. വരാന്‍ പോകുന്ന കൊടുംകാറ്റിന് സാക്ഷിയാകേണ്ട എന്ന് തോന്നിയതുകൊണ്ടാവും മോളെ തന്ത്രപൂര്‍വ്വം സൂസിക്കുട്ടി സ്‌കൂളിയില്‍ പറഞ്ഞയച്ചിരുന്നു.
മോളെ കാണാന്‍ പറ്റാത്തതിലുള്ള നിരാശയില്‍ ഡൈനിങ്ങ് ടേബിളിനരിലുള്ള കസേരയില്‍ അന്തപ്പന്‍ തളര്‍ന്നിരുന്നു. പിന്നെ എന്തോ ഉദ്ദേശ്യത്തോടെ എണീറ്റ് കുക്കര്‍ കഴുകുന്നതും കണ്ട്, അവന്റെ കരങ്ങള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. എന്തോ പാചകം ചെയ്യാനുള്ള പുറപ്പാട് ആണ്. ഞാന്‍ അവനെ തടഞ്ഞു.
''കൂട്ടുകാരാ, നിനക്ക് എന്താണ് വേണ്ടത്?'' തളര്‍ച്ചയോടെ അവന്‍ പുലമ്പി.....എനിക്ക് എനിക്ക് അല്പം കഞ്ഞി കുടിക്കണം.
ചില സമയങ്ങളില്‍ നമുക്ക് ഉണ്ടാവുന്ന അനാദൃശ്യമായ ഉള്‍ക്കാഴ്ചയാലും പ്രവര്‍ത്തനക്ഷമതയാലും പ്രചോദിതരായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നപോലെ, ഞാന്‍ നിമിഷാര്‍ദ്ധങ്ങള്‍ക്കും കഞ്ഞിയും, തൈരില്‍ ഇഞ്ചിയും, ഉള്ളിയും പാകത്തിന് ചേര്‍ത്ത് തയ്യാറാക്കിക്കൊടുത്തു. ആര്‍ത്തിയോടെ അവന്‍ അത് കഴിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്ക് എന്നെ നന്ദിയോടും കൃതജ്ഞതയോടും നോക്കി കൊണ്ടിരിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ എത്ര ആനന്ദകരമാണ്, പ്രിയം ഉള്ളവര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുന്നതും, അവര്‍ അത് രുചിയോട് ഭക്ഷിക്കുന്നത് കാണുന്നതും!!
ഈ സമയം ഒന്നും സൂസിക്കുട്ടി താഴെയ്ക്ക് വന്നില്ല. കഞ്ഞി കുടി കഴിഞ്ഞ് അന്തപ്പന്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. അവന്റെ മുഖത്ത് ജീവിക്കാനുള്ള ആഗ്രഹം പൊട്ടിവിരുന്നതും മരിക്കാനുള്ള മോഹം അസ്തമിക്കുന്നതും ഞാന്‍ കണ്ടു. ആ സമയം അപ്രതീക്ഷിതമായി സൂസിക്കുട്ടി ഞങ്ങളുടെ മദ്ധ്യത്തില്‍ അവതരിപ്പിച്ചു!! ഉദിച്ചു ഉയരുന്ന സൂര്യനെപ്പോലെ അവരുടെ മുഖത്ത് വിളങ്ങുന്ന ആജ്ഞാശക്തി കണ്ടപ്പോള്‍ ഇരിപ്പിടത്തില്‍ നിന്ന് എണീറ്റ് നില്ക്കാന്‍ എനിക്ക് തോന്നി. അതൊരു തോന്നല്‍ മാത്രം ആയിരുന്നില്ല. ഞാന്‍ ഭവ്യതയോടെ എണീറ്റ് നിന്നു!! അവര്‍ വീണ്ടും മന്ത്രം ജപിച്ചു പോലീസിനെ കൊണ്ട് എന്നെ പിടിപ്പിക്കുമെന്ന് ഞാന്‍ അകാരണമായി ഭയപ്പെട്ടു. എങ്കിലും കരങ്ങള്‍ കൂപ്പി ഒരു മാപ്പു സാക്ഷിയേ പോലെ നില്ക്കാനുള്ള എന്റെ ആവേശങ്ങളെ ഞാന്‍ ധീരമായി ചെറുത്ത് എന്റെ ഇരുകരങ്ങളും പാന്റ്‌സിന്റെ പോക്കറ്റിനുള്ളിലാക്കി!! (അപ്പോള്‍ ഞാന്‍ പ്രദര്‍ശിപ്പിച്ച എന്റെ അസാമാന്യ ധീരതയെ ഓര്‍ത്ത് ഞാന്‍ എന്നെ തന്നെ പലപ്പോഴും അഭിനന്ദിച്ചിട്ടുണ്ട്).
പക്ഷേ എന്നെ അമ്പരപ്പിച്ചത് അന്തപ്പന്റെ പ്രകടനമായിരുന്നു. അന്തപ്പന്‍ എണീറ്റ് സര്‍വ്വതും മാപ്പാകണേ എന്ന് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ് കൊണ്ട് സൂസിക്കുട്ടിയുടെ കാല്‍ക്കല്‍ വീണു. അപ്പോള്‍ സൂസിക്കുട്ടി, കരങ്ങള്‍ ഉയര്‍ത്തി മിഴികള്‍ ഉന്നതങ്ങളിലേക്ക് നയിച്ച് സര്‍വ്വശക്തനായ ദൈവത്തിന് നന്ദി പറഞ്ഞു. വീണ്ടും പോലീസ് വരില്ലാന്നാ സന്തോഷത്തില്‍ ഞാന്‍ നെറ്റിയില്‍ കുരിശ് വരയ്ക്കുകയും ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു.
പെട്ടെന്ന് സൂസിക്കുട്ടി അഗ്നി പറക്കുന്ന മിഴികള്‍ എന്റെ നേരെ തിരിച്ച്, കോപത്തോടെ കൈവിരല്‍ ചൂണ്ടി അലറി.
''മഹാപാപികളെ, അന്തപ്പനെ പോലെ പശ്ചാതപിച്ച് മാനസാന്തരപ്പെടുവിന്‍!!
(തുടരും)    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ