2017, ഓഗസ്റ്റ് 19, ശനിയാഴ്‌ച







                                                വിലാപം


                                                                             






ഇളന്തിക്കര, പുത്തന്‍ വേലിക്കര എന്ന ഞങ്ങളുടെ 'വികസ്വര' ഗ്രാമത്തിന്റെ ഹൃദയധമനിയാണ് ഈ പുഴ. ഞങ്ങളുടെ ഗ്രാമത്തിന്റെ മൂന്നു അതിര്‍ത്തികളും ഈ പുഴയിയാൽ ചുറ്റപ്പെട്ടിരിക്കുന്നു.
ഒരുകാലത്ത് ഈ പുഴയുടെ തീരങ്ങളിലെ കുളിക്കടവുകള്‍ നീന്തുന്നവരുടെയും, കളിക്കുന്നവരുടെയും അലക്കുന്നവരുടെയും സാന്നിദ്ധ്യത്തില്‍ ബഹളമയമായിരുന്നു.
ഇന്ന് എല്ലാം നിശബ്ദമാണ്.
കുളിക്കടവുകള്‍ എന്ന സ്ഥലം തന്നെ പുഴകളുടെ തീരങ്ങളില്‍ നിന്ന് അപ്രത്യക്ഷമായി.
നെഞ്ചില്‍ ഉയരുന്ന നീറ്റലോടെയായിരുന്നു പഴയ കുളിക്കടവുകളുടെ തീരത്ത് എത്തിച്ചത്.
ആരും തിരിഞ്ഞ് നോക്കാതെ പായലുപിടിച്ച് പൊട്ടിപ്പൊളിഞ്ഞ്....
ഞാന്‍ വിഷാദത്തോടെ എന്റെ പ്രിയപ്പെട്ട പുഴയെനോക്കി.... ഒരു ജനതയുടെ മുഴുവന്‍ പാപഭാരങ്ങളും വഹിച്ച് ഇനി ഓഴുകാന്‍ വയ്യാത്തവിധം പുഴ തളരുകയാണ്.
നിശ്ചലതയുടെ വരണ്ട നിശബ്ദതയും, മ്ലാനതയും പുഴയുടെ മാലിന്യങ്ങള്‍ ഒപ്പം നിറഞ്ഞു നിന്നു.
ഒഴുകി ഒഴുകി എല്ലാ  മാലിന്യങ്ങളും  അകറ്റി സംശുദ്ധതവീണ്ടെടുത്തിരുന്ന ഞങ്ങളുടെ പുഴയ്ക്ക് ഇനി ഒഴുകാനുള്ള സ്വാഭാവിക ഉഊര്‍ജ്ജം നഷ്ടപ്പെട്ടിരിക്കുന്നു.
നമ്മുടെ പാപ മാലിന്യങ്ങള്‍ അതിര് കടക്കുന്നു!!
ഒഴുകാന്‍ മടിച്ച് പുഴ ആത്മഹത്യയ്ക്ക് ഒരുങ്ങുന്നതുപോലെ.... അല്ല പുഴ മരിച്ചുകൊണ്ടിരിക്കുകയാണ്.
ഒരുകാലത്ത് ഈ പുഴയെ  പ്രത്യക്ഷമായോ പരോക്ഷമായോ സ്പര്‍ശിക്കാതെ ഞങ്ങളുടെ ഒരു ദിനം കടന്നു പോകില്ലായിരുന്നു.
പുഴയെ വിസ്മരിച്ച് പാലങ്ങളെപ്പറ്റി മാത്രം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തു തുടങ്ങിയപ്പോഴെ ഞങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റുകയായിരുന്നു, പുഴയുടെ താളവും.
പുഴ ഞങ്ങളുടെ ജീവിതത്തിന്റെ സ്വാഭാവികഭാഗമായിരുന്ന കാലഘട്ടത്തില്‍ ഞങ്ങള്‍ കേവലം ഭൂവാസികളെപ്പോലെയായിരുന്നു ഇടപെട്ടിരുന്നത്. അന്ന് ഗ്രാമത്തില്‍ വേലികളും, മതിലുകളും അപൂര്‍വ്വമായിരുന്നു.
 ഇന്ന് എല്ലാവരും വേലികള്‍ക്കുള്ളില്‍ അല്ല, മതിലുകള്‍ക്കുള്ളിലിരുന്നാണ് ചിന്തിക്കുന്നതും ,  സംസാരിക്കുന്നതും പരസ്പരം നോക്കുന്നതും!! കേവലം ഒരു ഭൂവാസിയെ തേടി പുഴയുടെ തിരങ്ങളിലൂടെ , ഗ്രാമത്തിന്റെ തെരുവീഥികളിലൂടെ തലങ്ങും വിലങ്ങും  ഞാന്‍ അലഞ്ഞു.
ഞാന്‍ കണ്ടുമുട്ടിയത് കടുത്ത ക്രിസ്ത്യാനികളായിരുന്ന, മാര്‍ക്‌സിസ്റ്റുകാരെ, കോണ്‍ഗ്രസ് കാരെ, ബിജെപിക്കാരെ, ആര്‍ത്തിയോടെ യുദ്ധം ചെയ്യുന്നവരെ, യുദ്ധമുന്നണിയില്‍ നിന്ന് പിന്‍തിരിയുന്ന വിഷാദമുഖരെ, നെറ്റിയില്‍ ചന്ദനക്കുറി ധരിച്ച പ്രത്യേക  തരം ഭാരതീയരെ, ഫ്രീക്കന്‍മാരെ അങ്ങനെ പലരെയും.....
മതിലുകളുടെ വേലിക്കെട്ടുകളുടെ മാലിന്യം പുരളാത്ത കേവലം ഒരു ഭൂവാസിയെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല.
പുഴ മരിക്കുകയാണെന്ന് നാം എങ്ങിനെയാണ് അറിയുന്നത്‌ ?
നമ്മുടെ കാലുകള്‍ മണ്ണിലല്ല. ഭൂമിയിലല്ല. നമ്മുടെ ചിന്തകളും പ്രവൃത്തികളും ഏതോ അന്യഗ്രഹജീവികള്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു. പുഴ മരിക്കുന്നതിനോടൊപ്പം കേവലം ഭൂവാസികളും മരിക്കുകയാണ്.
ഇതൊരു വിലാപമാണ്. കണ്ണീരില്‍ കുതിര്‍ന്ന വിലാപം.
 മരിച്ചുകൊണ്ടിരിക്കുന്ന കേവലം ഒരു ഭൂവാസിയുടെ മുതലക്കണ്ണീരില്‍ കുതിര്‍ന്ന വിലാപം!!!