2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

മയില്‍പ്പീലി കനവുകള്‍ 1

ഒരവധി ദിവസം ഞാനും പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന മകനും കൂടി അലസമായി ചുറ്റമുള്ള കാഴ്ചകള്‍ എല്ലാം കണ്ട് സിറ്റി സെന്ററിലെ പ്രധാന വീഥിയിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് മോനെ കണക്ക് പഠിപ്പിക്കുന്ന Mr. Parker എതിരെ വരുന്നത് കണ്ടത്. മോന് സന്തോഷമായി, Hi, Mr. Parker എന്ന അഭിസംബോധനയോടെ Mr. Parker അരികില്‍ ചെന്ന് Shakehand കൊടുത്തു. എന്തൊക്കെയോ സന്തോഷത്തോടെ അവര്‍ സംസാരിക്കുന്നത് കണ്ടു. Mr. Parker ഉം തന്റെ student-നെ അപ്രതീക്ഷിതമായ കാണാന്‍ പറ്റിയതില്‍ സന്തോഷവാനായി കാണപ്പെട്ടു. മോന്‍ എന്തോ പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് മോന്റെ തോളില്‍ തട്ടി അഭിനന്ദിക്കുന്നുണ്ടായിരുന്നു.

അവര്‍ കൈകൊടുത്ത് പിരിയുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടുകയായിരുന്നു. എത്ര ലളിതമാണ് ഇവിടെ വിദ്യാര്‍ത്ഥി അദ്ധ്യാപകബന്ധങ്ങള്‍!! അത്ഭുതം തന്നെ. വീട്ടിലെത്തിയപ്പോഴും ആ അത്ഭുതത്തില്‍ നിന്ന് ഞാന്‍ മുക്തനായിരുന്നില്ല. ഞാന്‍ ഓര്‍ത്തുപോയി.....
എന്റെ പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസകാലം. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ കുര്യന്‍ സാറായിരുന്നു കണക്ക് പഠിപ്പിച്ചിരുന്നത്. കണക്കില്‍ തെറ്റ് എന്റെ കൂടെപ്പിറപ്പാണ്. ഒരു ദിവസം അപ്രതീക്ഷിതമായ സാറിന്റെ ചുരല്‍ പ്രയോഗത്തില്‍ ഭയന്നു വിറച്ച് 'ഒന്ന്' വന്നു പോയത് ആരും അറിഞ്ഞില്ലെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ എന്റെ അടുത്തിരുന്ന കൂട്ടുകാരന്‍ പ്രാഞ്ചി അതു മനസ്സിലാക്കി ഒരിളം ചിരിയോടെ എന്റെ ട്രൗസറിലെ നനവിന്റെ രഹസ്യം പുറത്തു പറയാനുള്ള പുറപ്പാടിലാണ്.

ഞാന്‍ അവന്റെ കാല് പിടിച്ചു. ഇത് ആരും അറിയരുത്!
ആര് അറിഞ്ഞാലും ആനിക്കുട്ടി അറിയരുത്!! എടാ പ്രാഞ്ചി, പറയാതിരിക്കാന്‍ ഞാന്‍ നിനക്ക് എന്തു വേണമെങ്കിലും തരാം.
പ്രാഞ്ചി ഒരു കള്ളച്ചിരിയോടെ ഉറക്കെ പ്രഖ്യാപിക്കാനുള്ള പുറപ്പാടിലാണ്. ഞാന്‍ വീണ്ടും അവന്റെ കാല് പിടിക്കാന്‍ തയ്യാറായി. മഴവില്ല് നിറമുള്ള എന്റെ കളര്‍ പെന്‍സില്‍ കൊടുക്കാമെന്ന് പറഞ്ഞു. അതൊന്നും അവന് വേണ്ട. ഞാന്‍ പറയും... പറയയും.......എന്ന ഭീഷണിയുടെ വാള്‍ അവന്‍ പിന്നെയും ഉയര്‍ത്തി. അല്പം നനഞ്ഞിരിക്കുന്ന എന്റെ ട്രൗസര്‍ മറക്കാന്‍ എനിക്ക് ആവില്ല. പുറത്തറിഞ്ഞാല്‍ ഈശ്വരാ.....

ഞന്‍ പ്രാഞ്ചിയോട് വീണ്ടും അനുനയത്തില്‍ കൂടി. പറയരുത്, പറയാതിരുന്നാല്‍ ഞാന്‍ പുതിയതായി വാങ്ങിയ പമ്പരവും അതിന്റെ ചുവന്ന ചരടും തരാം മതിയോ?
പ്രാഞ്ചി വഴങ്ങാന്‍ തയ്യാറല്ല. ഭീഷണിയുടെ ശബ്ദം അവന്‍ വീണ്ടും ആവര്‍ത്തിച്ചു.

പിന്നെ നിനക്ക് എന്ത് വേണം?
എനിക്ക്.....എനിക്ക്....ആ മയില്‍ പീലി വേണം. പുസ്തകത്താളില്‍ നീ ഒളിപ്പിച്ച് വച്ചിരിക്കുന്ന മയില്‍പ്പീലി....

ഈശ്വരാ......ആരും കാണാതെ ആനിക്കുട്ടി എനിക്ക് തന്ന മയില്‍പ്പീലിയാണ്......അത് പെറ്റ് കുഞ്ഞിനെ കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുമ്പോഴാണ് പ്രാഞ്ചിയുടെ ഭീഷണി. കൊടുത്തില്ലെങ്കില്‍ എന്റെ ട്രൗസറിലെ നനവിന്റെ രഹസ്യം അവന്‍ പറയും. പ്രാഞ്ചിയെ എങ്ങിനെ എങ്കിലും അനുനയിപ്പിക്കണം, അല്ലെങ്കില്‍ നാണക്കേടാണ്.

പെട്ടെന്ന് എന്റെ കൊച്ചു ചാണക്യബുദ്ധി ഉണര്‍ന്നു.
എടാ പ്രാഞ്ചി, ആ മയില്‍പീലി പ്രസവിക്കുമ്പോള്‍ ആ കുഞ്ഞിനെ ഞാന്‍ നിനക്ക് തരാം മതിയോ?
പ്രാഞ്ചി ഒരു നിമിഷം നിശബ്ദനായി ചിന്തയിലാണ്ടു.
പിന്നെ സമ്മതഭാവത്തില്‍ അവന്‍ തലയാട്ടി.

കുഞ്ഞെങ്കില്‍ കുഞ്ഞ്. പക്ഷേ ഒരു കണ്ടീഷന്‍.
പുസ്തകത്താളില്‍ നീ ഒളിപ്പിച്ച് വച്ചിരിക്കുന്ന ആ മയില്‍പ്പീലി ഒന്ന് കാണിച്ച് തരണം.

എടാ മണ്ടാ പ്രാഞ്ചി.....മയില്‍പ്പീലി വെളിച്ചം കണ്ടാല്‍ ചത്തു പോവും.
പിന്നെ അത് എങ്ങിനെ പ്രസവിക്കും? പിന്നെ എങ്ങിനെ കുഞ്ഞിനെ തരാന്‍ പറ്റും? പ്രാഞ്ചി നിര്‍ബന്ധബുദ്ധി ഉപേക്ഷിച്ച് വീണ്ടും ചിന്തയിലാണ്ടു. ഞാന്‍ പറയുന്നതിലും കാര്യമുണ്ടെന്ന് അവന് മനസ്സിലായി. അവസാനം അവന്‍ വഴങ്ങി. അവന്‍ ആരോടും സംഭവം പറയില്ല.  എന്ന് എനിക്ക് വാക്ക് തന്നൂ.
അങ്ങനെ വളരെ പാടുപെട്ട് ഞാന്‍ അവനെ നിശബ്ദനാക്കി.
പക്ഷേ.....വീണ്ടും അടിയും 'നന'വും സംഭവിക്കുകയാണെങ്കില്‍ ദൈവമേ!! ഞാനറിയാതെ വിളിച്ചുപോയി.

സാറന്മാര് എത്ര അടിച്ചാലും എനിക്ക് അത് അത്ര പ്രശ്‌നമല്ല. ഇതിനകം അടിയുടെ വേദന ഞാന്‍ സഹിക്കാന്‍ പഠിച്ചുകഴിഞ്ഞു.
പക്ഷേ അത് ആനിക്കുട്ടി കാണരുത് എന്നൊരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവളുടെ മുന്നില്‍ ഒരു മാന്യന്‍ ആകാന്‍ ഞാന്‍ ആഗ്രഹിച്ചു.
പക്ഷേ എന്നും ഞാന്‍ തല്ലുകൊള്ളിയായിരുന്നു. സാറിന്റെ അടി കിട്ടുമ്പോള്‍ ഞാന്‍ ആദ്യം നോക്കുന്നത്  ആനിക്കുട്ടിയുടെ കണ്ണുകളിലാണ്.
എനിക്ക് അടി കിട്ടുമ്പോഴെല്ലാം ഞാന്‍ അവളെ നോക്കും. എന്നെപ്പറ്റി എന്തായിരിക്കും അപ്പോള്‍ അവള്‍ കരുതുന്നത്?

വെറുപ്പാണോ, ദേഷ്യമാണോ? അതേ അനുതാപമോ?
ഏതായാലും ഒരു ചീത്തക്കുട്ടിയായി അവളോടൊപ്പം നടക്കേണ്ടി വരുന്നത് എന്നെ ഏറെ ദുഃഖിപ്പിച്ചു.
സ്‌കൂള്‍ കഴിഞ്ഞ് ഞാനും ആനിക്കുട്ടിയും ഒരുമിച്ചാണ് വീട്ടില്‍ പോകുന്നത്. സര്‍പ്പകാവും അമ്പലവും കഴിഞ്ഞ്, കമലുവിന്റെ വീടും കഴിഞ്ഞാണ് എന്റെ വീട്. എന്റെ വീടിനടുത്തു കൂടെ പോകുന്ന വളവും തിരിവുള്ള ഇടവഴിയിലൂടെ പിന്നെയും കുറെ നടന്നാല്‍ മാത്രമേ ആനിക്കുട്ടിയുടെ വീട്ടിലെത്താന്‍ പറ്റൂ.

എനിക്ക് അടി കിട്ടുന്ന ദിവസം അവള്‍ അധികം ഒന്നും എന്നോട് സംസാരിക്കാറില്ല.
ചീത്തകുട്ടിയില്‍ നിന്ന് ഒരകലം പാലിക്കുന്നത് പോലെ-എനിക്ക് തോന്നും.  അപ്പോള്‍ എനിക്ക് കരയാന്‍ തോന്നും.
ഹേ.....ആണ്‍കുട്ടികള്‍ കരയുകയോ?....
ഇല്ല ഞാന്‍ കരയില്ല.
എല്ലാം അടക്കി പിടിക്കും.

അവള്‍ എന്നോട് മിണ്ടാതെ, ചിരിക്കാതെ, ഒന്നു നോക്കുകപോലും ചെയ്യാതെ അവളുടെ വീട്ടിലേക്കുള്ള വഴിയിലൂടെ നടന്ന് പോകുന്നത് ഞാന്‍ സങ്കടത്തോടെ നോക്കി നില്ക്കും.
ഒരായിരം അടിയേക്കാള്‍ അത് എന്നെ വേദനിപ്പിച്ചിരുന്നു.
ഒരു ചീത്ത കുട്ടിയായി ജീവിക്കുന്നതില്‍ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.

എങ്കിലും ഞാന്‍ ആശ്വസിച്ചു....നാളെ അവളെ സന്തോഷിപ്പിക്കാനായി അവള്‍ക്ക് പ്രിയമുള്ള എന്തെങ്കിലും സമ്മാനിക്കണം.
ചിലപ്പോള്‍ ഞാന്‍ സര്‍പ്പക്കാവിനകത്തുള്ള കാടും പടലും വകഞ്ഞുമാറ്റി കാട്ടുപൊന്തകള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന സ്ലേറ്റ് മായ്ക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ ഉപയോഗിക്കുന്ന 'മഷിത്തണ്ട്' ചെടി പിഴുതെടുത്ത് അവള്‍ക്ക് സമ്മാനിക്കും. അവള്‍ അതു കൊണ്ട് സ്ലേറ്റ് മായ്ക്കന്നത് ഞന്‍ കണ്ടിട്ടില്ല. അവള്‍ അത് കൈയില്‍ വച്ച് അരുമയോടെ താലോലിക്കുന്നത് ഞാന്‍ സന്തോഷത്തോടെ കാണാറുണ്ട്.

സാറന്മാരുടെ അടിയും, ആനിക്കുട്ടിയുടെ അകല്‍ച്ചയും എനിക്ക് എന്തൊക്കെ പറഞ്ഞാലും ഒരു പേടിസ്വപ്‌നം തന്നെയാണ്.
അടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ ഞാന്‍ ആലോചിച്ചു കൊണ്ടിരുന്നു.
ഏതായാലും പഠിച്ച് ഞാന്‍ അടിയില്‍ നിന്ന് രക്ഷപ്പെടാന്‍ പോകുന്നില്ല. അത് എന്നെകൊണ്ട് കഴിയാത്ത കാര്യമാണ്. എന്റെ വിഷമസ്ഥിതി മനസ്സിലാക്കി ആനിക്കുട്ടി ഒരു തന്ത്രം പറഞ്ഞു തന്നൂ. ചാണകം ചവിട്ടാതെ സൂക്ഷിച്ച് നടന്ന് സ്‌കൂളിലെത്തുക അപ്പോള്‍ അടി കിട്ടില്ല. എനിക്ക് ആനിക്കുട്ടിയുടെ ബുദ്ധിയില്‍ മതിപ്പ് തോന്നി. ഞാന്‍ സൂക്ഷിച്ചു നടന്നാണ് പിറ്റെ ദിവസം സ്‌കൂളില്‍ പോയത്. ചാണകത്തില്‍ നിന്നും ഒഴിഞ്ഞുമാറി സൂക്ഷ്മതയോടെ നടന്ന് സ്‌കൂളില്‍ എത്തി. ഭാഗ്യം അന്നെനിക്ക് അടി കിട്ടിയില്ല. എനിക്ക് ആനിക്കുട്ടിയോട് ബഹുമാനം തോന്നി. ഞാന്‍ രക്ഷപ്പെട്ടു എന്നാശ്വസിച്ചു. പക്ഷേ നിര്‍ഭാഗ്യത്തിന് പിറ്റെ ദിവസവും ഞാന്‍ സൂക്ഷ്മത പാലിച്ച് നടന്നാണ് സ്‌കൂളില്‍ എത്തിയത് എങ്കിലും കണക്ക് സാറും മലയാളം സാറും എന്നെ നന്നായി കൈകാര്യം ചെയ്തു.

എനിക്ക് ആനിക്കുട്ടിയുടെ ഐഡിയായിലുള്ള വിശ്വാസം നഷ്ടമായി. അങ്ങനെ ഇരിക്കെ എന്റെ സൂക്ഷ്മനിരീക്ഷണത്തിലൂടെ എനിക്ക് ഒരു കാര്യം മനസ്സിലായി. ഞാന്‍ കറുത്ത വരയന്‍ ഷര്‍ട്ട് ഇടുന്ന ദിവസമാണ് അടി കിട്ടുന്നതെന്ന്. അതു മാത്രമല്ല ചന്ദനനിറമുള്ള ഷര്‍ട്ട് ധരിക്കുന്ന ദിവസം ആരും എന്നെ ഉപദ്രവിക്കാറില്ല. അതെന്റെ പുതിയ കണ്ടുപിടുത്തമായിരുന്നു. ഞാന്‍ കറുത്ത വരയുള്ള ഷര്‍ട്ട് പൂര്‍ണ്ണമായും ഉപേക്ഷിച്ചു. ചന്ദനനിറമുള്ള ഷര്‍ട്ട് മാത്രം ധരിക്കാന്‍ തുടങ്ങി.

ഷര്‍ട്ടിന്റെ നിറവും അടിയും തമ്മിലുള്ള ബന്ധം തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധിയില്ലാത്ത അമ്മ എന്നെ ഇടയ്ക്ക് കറുത്ത വരയന്‍ ഷര്‍ട്ട് ഇടാന്‍ നിര്‍ബന്ധിക്കും. ഞാന്‍ കൂട്ടാക്കാറില്ല. അപ്പോള്‍ കുരുത്തം കെട്ടവന്‍ എന്ന് പറഞ്ഞ് തലയ്ക്ക് കിഴുക്കാറുണ്ട്. അതും എനിക്കൊരു ശീലമീയി. അങ്ങനെ ചന്ദന ഷര്‍ട്ട് എന്റെ പ്രയ ഷര്‍ട്ട് ആയി. അതു അടിയില്‍ നിന്നുള്ള മോചനത്തിന്റെ പാതയായി. പക്ഷേ അതും അധികംനാള്‍ നീണ്ടുനിന്നില്ല.
ചന്ദനനിറമുള്ള ഷര്‍ട്ട് ഇട്ട് ആഹ്ലാദചിത്തനായി നടന്ന ഒരു ദിവസം തന്നെ മലയാളം സാറില്‍ നിന്ന് എനിക്ക് നല്ല അടി കിട്ടി. ചന്ദന ഷര്‍ട്ടിലും എന്റെ വിശ്വാസം നഷ്ടപ്പെടുകയായിരുന്നു. എങ്കിലും ഞാന്‍ നിരാശനായില്ല.
അടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗത്തെപ്പറ്റി ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നു. അങ്ങിനെയാണ് ഒരു കാര്യം എന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ഞാന്‍ വീടിന്റെ മുന്‍വശത്തു കൂടിയാണ് സ്‌കൂളില്‍ പോകുന്നതെങ്കില്‍ അടി കിട്ടില്ല. അടുക്കളഭാഗത്ത് കൂടി ഇറങ്ങി സ്‌കൂളില്‍ പോവുകയാണെങ്കില്‍ അടി കിട്ടും.

അത് വിശ്വാസവും മാര്‍ഗ്ഗവുമായി രൂപപ്പെടുത്തുന്നതിന് മുമ്പ് ഞാന്‍ വീണ്ടും സൂക്ഷ്മമായി നിരീക്ഷിച്ചു. എന്റെ ധാരണ ശരിയായിരുന്നു.
ഒരു ദിവസം സ്‌കൂളിന്റെ അടുത്ത് എത്താറായപ്പോഴാണ് ഞാന്‍ ഓര്‍ത്തത് ഞാന്‍ അടുക്കള ഭാഗത്ത് കൂടിയാണ് ഇന്ന് സ്‌കൂളിലേക്ക് വന്നതെന്ന്. അടി ഉറപ്പ്. ഞാന്‍ സംശയിച്ചില്ല. തിരിച്ചു നടന്നു. സ്‌കൂളില്‍ പോയ ഞാന്‍ ഉടന്‍ തിരിച്ചുവരുന്നത് കണ്ട അമ്മ അമ്പരന്നു. അമ്മ എന്നെ  പിന്‍തുടര്‍ന്നു. ഞാന്‍ നിശബ്ദനായി ഒന്നും ചെയ്യാതെ അടുക്കളഭാഗത്ത് കൂടി വീടിനകത്ത് കയറി മുന്‍വശത്തു കൂടി ഇറങ്ങി സ്‌കൂളില്‍ പോകുന്നത് കണ്ട് അമ്മ അത്ഭുതപ്പെട്ട് നോക്കി നിന്നുപോയി. ഈ ചെക്കന് എന്തു പറ്റി???
(തുടരും)

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ