2015, ഡിസംബർ 24, വ്യാഴാഴ്‌ച


                                                                                                                          കഥ

ശാന്തരാത്രി.... തിരു രാത്രി...








"പ്രാര്‍ത്ഥിക്കാന്‍ പഠിച്ചപ്പോള്‍ സ്‌നേഹിക്കാന്‍ വിസ്മരിച്ചു പോയ ഒരു വിശ്വാസ സമൂഹമായി നാം മാറുകയാണ്."

ക്രിസ്തുമസ് രാവില്‍ അജഗണങ്ങളോട് പറയാനുള്ള ക്രിസ്മസ് സന്ദേശത്തിന്റെ തയ്യാറെടുപ്പിലായിരുന്നു അന്തപ്പന്‍ അച്ചന്‍.
"സ്‌നേഹത്തെപ്പറ്റി ഗവേഷണം നടത്തേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന് വിശ്വാസ സമൂഹം കടന്നു പോകുന്നത്, കാരണം സ്‌നേഹം നമ്മുടെ ഇടയില്‍ നിന്ന് അന്യമായി തീര്‍ന്നിരിക്കുന്നു".
അച്ചന്‍ എഴുതിയ വരികളിലൂടെ ഒന്നു കണ്ണോടിച്ചു. ഇതുപോരാ. ഒന്നും കൂടി പൊലിപ്പിക്കണം, ഈ ക്രിസ്മസ് സന്ദേശം ഒരു ചരിത്ര സംഭവമാക്കണം. അച്ചന്‍ ഓര്‍ത്തു.
താന്‍ ഇടവകയില്‍ വന്നതിനുശേഷം എന്തെല്ലാം പൊല്ലാപ്പാണ്, എന്തെല്ലാം ആരോപണങ്ങളാണ്, പ്രശ്‌നങ്ങളാണ്.
ഇടവകയിലെ ചെറുപ്പക്കാരും, ചെറുപ്പക്കാരികളും, അവര്‍ സ്‌നേഹവും കരുണയും ഉള്ളവരാണ്.
പക്ഷേ മുടീം നരച്ച് കണ്ണടയും വച്ച് ചില കടുംവെട്ടുകള്‍ ഉണ്ട്. അവര്‍ ചോദിക്കുന്നു,അച്ചന്‍ ഭിന്നപ്പിന്റെ വിത്തുകള്‍ വിതയ്ക്കുന്നത് എന്തിനാണെന്ന്? ഞങ്ങളെ ഭിന്നിപ്പിച്ച് തമ്മിലടിപ്പിച്ച് ഇടവക ഭരിക്കാന്‍ നോക്കേണ്ട. ഇത് കേരളമല്ല യു.കെ.യാണ് യു.കെ. അവരുടെ ശബ്ദത്തില്‍ പ്രകടമായ ഭീഷണിയുടെ ധ്വനിയുണ്ടായിരുന്നു. അത് ഓര്‍ത്തപ്പോള്‍ അച്ചന്‍ രോഷത്തോടെ ചാടി എണീറ്റു. പക്ഷെ ക്രൂശിതരൂപത്തിലേക്ക് നോക്കിയപ്പോള്‍ അച്ചന്‍ തരളിതചിത്തനായി.
എനിക്ക് ക്ഷമതരണേ കര്‍ത്താവേ, എനിക്ക് ക്ഷമതരണേ , അച്ചന്‍ വിലപിച്ചു.
അല്ലെങ്കില്‍ ഞാന്‍ ഇവറ്റകളെ....

ദൈവത്താല്‍ നിയുക്തനായ ഒരു അഭിഷിക്തനോട് പറയാവുന്ന കാര്യങ്ങളാണോ ഇവര്‍ തന്നോട് പറയുന്നത്? ഭവനസന്ദര്‍ശനത്തിനിടയ്ക്ക് തോമാ തുറന്നു പറഞ്ഞു 
'അച്ചന്റെ പ്രസംഗം ഗംഭീരം, ശബ്ദം അതിലും ഗംഭീരം. അച്ചന്റെ പ്രസംഗത്തില്‍ വിജ്ഞാനവും പാണ്ഡിത്യവും നിറഞ്ഞു തുളുമ്പുന്നു. ബൈബിള്‍ വചനങ്ങളുടെ അപഗ്രഥന പ്രക്രിയ വിസ്മയാവഹം. പ്രസംഗത്തിലുടനീളം പരിപാലിക്കുന്ന ശബ്ദ നിയന്ത്രണത്തിലുള്ള ആരോഹണ അവരോഹണ ശൈലികള്‍ അസൂയാവഹം. പക്ഷേ ഈ പ്രസംഗത്തിലൊന്നും കാതലായ ഒന്നില്ല. സ്‌നേഹം. ഒരു വിജ്ഞാനിയുടെ ഗര്‍വ്വിഷ്ടതകളാണ് അച്ചന്റെ ഓരോ വാക്കിലും നിറഞ്ഞിരിക്കുന്നത്. അതു പറഞ്ഞ് തോമ നിശബ്ദനായി. പിന്നെ പറഞ്ഞ് തുടങ്ങിയത് ഫിലിപ്പോസായിരുന്നു.
അച്ചനറിയാമല്ലോ മൗസില്‍ ഒന്നു വിരലമര്‍ത്തിയാല്‍ എത്രയോ നല്ല പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ കഴിയും. ചിരിയും ചിന്തയും ആത്മീയതയും സംഗീതവും നിറഞ്ഞ എത്രയോ അര്‍ത്ഥ സമ്പുഷ്ടമായ പ്രസംഗങ്ങള്‍.
ഞങ്ങള്‍ക്ക് വേണ്ടത് പ്രസംഗങ്ങള്‍ അല്ല അച്ചോ. ഞങ്ങള്‍ സാധാരണക്കാര്‍, നിരാശ്രയരും നിരാലബരുമാണ് ഞങ്ങള്‍. ഞങ്ങളുടെ ഹൃദയം വിങ്ങുന്നു, തൊണ്ട വരളുന്നു ഒരിറ്റു ദാഹജലത്തിനായി... വറ്റാത്ത ഉറവയുടെ ഉടമയാണല്ലോ അങ്ങ് കുറച്ച് ദാഹജലം പകര്‍ന്ന് തരാന്‍ ദയവ് ഉണ്ടാകണം അതിന് കഴിഞ്ഞില്ലെങ്കില്‍....
അങ്ങനെ പല മുഖങ്ങളും വാഗ്വാദങ്ങളും അച്ചന്റെ മനോമുകരത്തിലൂടെ കടന്നുപോയി....
ഇവരെ സ്‌നേഹം എന്തെന്ന് പഠിപ്പിക്കാനുള്ള പദസമ്പത്ത് എന്നില്‍ നിറയ്ക്കണമേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അച്ചന്‍ വീണ്ടും എഴുതി തുടങ്ങി.
ക്രിസ്തുമസ്, ആഹ്ലാദാരവങ്ങളുടെ ആഘോഷത്തിമിര്‍പ്പിന്റെ വര്‍ണ്ണശബളമായ  ഭക്ഷണ പാനീയങ്ങളുടെ കാലം, ഈ ശബ്ദാരവങ്ങള്‍ക്കിടയില്‍ നാം ഒരു കാര്യം മറന്നുപോകുന്നു... സ്‌നേഹം....
അച്ചന്‍ എഴുതിക്കൊണ്ടിരുന്നപ്പോള്‍ ഫോണ്‍ ശബ്ദിച്ചു നല്ല കുഞ്ഞാടായ ബിനുവിന്റെതായിരുന്നു അത്.
എന്നും പതിവുള്ള 'ബ്രീഫിങ്' നായിരുന്നു വിളിച്ചത്. ഇടവകയില്‍ ആരൊക്കെ ചുമച്ചു എന്നും, ആരൊക്കെ ചുമയ്ക്കാതിരുന്നുവെന്നും മറ്റുമുള്ള കാര്യങ്ങള്‍ BBC അന്താരാഷ്ട്ര പ്രാധാന്യമുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഗൗരവത്തോടെ, ബിനു എന്നും അച്ചനെ ധരിപ്പിക്കാറുണ്ട്. ഒരു ദിവ്യകര്‍മ്മം അനുഷ്ഠിക്കുന്നപോലെയായിരുന്നു ബിനു അത് ചെയ്തിരുന്നത്.
ഇടവകയില്‍ ബിനുവല്ലാതെ അച്ചന് മറ്റ് 'സ്വന്തം ലേഖകന്മാരുണ്ട്'' ഇടവകയില്‍ കലാപം, വിപ്ലവം, തുടങ്ങിയത് ഇത്തരം സ്വന്തം ലേഖകന്മാര്‍ അച്ചനോട് 'ബ്രീഫിങ്' തുടങ്ങിയതിന് ശേഷം ആയിരുന്നുവെന്ന് ഒരു പിന്നാമ്പുറ സംസാരമുണ്ട്.
ഏതായാലും അച്ചന് ബിനുവിനോട് കടപ്പാടും കൃതജ്ഞതയും ഉണ്ടായിരുന്നു. അത് പലതരത്തിലും പ്രകടിപ്പിച്ചുപോന്നു.
പക്ഷേ ഒരു ദിനം ബിനു അച്ചനോട് പറഞ്ഞു അച്ചോ ഇപ്പോ ആരും എന്നെ ബിനുവെന്ന് വിളിക്കുന്നില്ലാ. സഞ്ജയ് എന്നാണ് വിളിക്കുന്നത്. അതെന്താ അങ്ങനെ? അച്ചന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കുരുക്ഷേത്ര യുദ്ധ ഭൂമിയില്‍ നിന്ന് സഞ്ജയനാണല്ലോ അന്ധനായ ധൃതരാഷ്ട്രര്‍ക്ക് യുദ്ധവിവരങ്ങള്‍ നല്‍കിയത്. ഇന്ന് നമ്മുടെ ഇടവക കുരുക്ഷേത്ര ഭൂമിക്ക് സമാനമായ .....അച്ചന്‍ അന്ധനായ ധൃതരാ...
"നിര്‍ത്തൂ". ചിന്തകള്‍ക്ക് സഡന്‍ ബ്രേക്കിട്ട് അമര്‍ഷത്തോടെ അച്ചന്‍ മേശയില്‍ ആഞ്ഞടിച്ചു. ഇവറ്റകളെ ഞാന്‍.... പിന്നീട് കുറ്റ ബോധത്തോട് ക്രൂശിത രൂപത്തിലേക്ക് നോക്കി മാപ്പിരന്ന്, വീണ്ടും എഴുതിത്തുടങ്ങി.... സ്വര്‍ഗ്ഗം ഒരു മരീചികയാണെന്ന് നിങ്ങളില്‍ ചിലര്‍ പ്രഘോഷിക്കുന്നുണ്ടെന്നെനിക്കറിയാം. അത് ജീവദായക ഊര്‍ജ്ജമാണ്. അതില്‍ ഭേദ ബുദ്ധിയുടെ പ്രസരിപ്പില്ല. അത് ആനന്ദമാണ്. അത് കാര്യകാരണങ്ങളെ തേടുന്നില്ല. അത് എല്ലാം അറിയുന്നു. എല്ലാം ഉള്‍ക്കൊള്ളുന്നു. ഒറ്റിക്കൊടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവനോടും മാറോട് ചേര്‍ത്ത് ആശ്ലേഷിക്കുന്നു. സ്‌നേഹം പ്രകാശമാണ്. പ്രകാശത്തില്‍ എല്ലാ വര്‍ണ്ണങ്ങളും ഉള്‍ക്കൊള്ളുന്നതുപോലെ, സ്‌നേഹം എല്ലാ വൈരുദ്ധ്യങ്ങളെയും തിന്മകളെയും സ്വാംശീകരിച്ച് നന്മയുടെ പ്രഭവകേന്ദ്രമാക്കുന്നു. അങ്ങനെ പ്രകാശത്തെ ഉപമയാക്കി ഒരു സ്‌നേഹ ഗാഥ തന്നെ അച്ചന്‍ ക്രിസ്തുമസ് സന്ദേശത്തിനായി തയ്യാറാക്കി. അച്ചന് ഉറപ്പായിരുന്നു ഇത് ചരിത്രപ്രസംഗമായിരിക്കുമെന്ന്. അച്ചന്റെ വാക് ചാതുര്യത്തില്‍ മാനസാന്തരപ്പെടുന്ന അജഗണങ്ങളെ ഓര്‍ത്തപ്പോള്‍ അച്ചന്‍ കോരിത്തരിച്ചു.
നല്ല ഒരു ക്രിസ്മസ് സന്ദേശം തയ്യാറാക്കിയതിലുള്ള സന്തോഷത്തോടും ആത്മ നിര്‍വൃതിയോടും കൂടി അച്ചന്‍ മട്ടുപ്പാവിലേക്ക് നടന്നു. രാവ് ഏറെയായിരിക്കുന്നു. നഗരവും അതിലെ ജനതകളും അഗാധമായ ഉറക്കത്തിലേക്കു തെന്നി നീങ്ങിയിരുന്നു. ചുറ്റും നിശബ്ദത. ഗാഢമായ നിശബ്ദത. മാനത്ത് തെളിഞ്ഞ പൂനിലാവില്‍ ഭൂമിയും അകാശവും പ്രകാശിതമായിരുന്നു. ആകാശം നിറയെ ആയിരക്കണക്കിനു നക്ഷത്രങ്ങള്‍ നിത്യപ്രഭ ഏറ്റുവാങ്ങി ജ്വലിച്ചുകൊണ്ടിരിക്കുന്നു. 
ശാന്തരാത്രി... സ്‌നേഹമയമായ രാത്രി...
എന്തെന്നില്ലാത്ത ആശ്വാസവും ആഹ്ലാദവും അച്ചന്റെ മനസ്സില്‍ അലയടിച്ചു. ഹൃദയലാഘവത്തോടെ അച്ചന് തിരിച്ച് വന്നപ്പോള്‍ അച്ചന്‍ അത്ഭുതപ്പെട്ട് പോയി..
താന്‍ എഴുതി തയ്യാറാക്കിയ പ്രസംഗം എല്ലാം ഏതോ അദൃശ്യകരങ്ങളാല്‍ മായ്ക്കപ്പെട്ടിരിക്കുന്നു. പെട്ടെന്ന് ഒരു അദൃശ്യസാന്നിദ്ധ്യം അച്ചന്‍ അനുഭവിച്ചോ? അക്ഷരങ്ങള്‍ മാഞ്ഞുപോയ വെളുത്ത കടലാസ് പോലെ അച്ചന്റെ ഹൃദയത്തില്‍ നിന്ന് മനസ്സും, ചിന്തകളും, വാക്കുകളും കടന്നുപോയി. ഹൃദയം പ്രകാശം പോലെ ഭാരം ഇല്ലാതെ തിളങ്ങി.
പിന്നീട് അച്ചന്‍ ഒരിക്കലും പ്രസംഗിച്ചിട്ടില്ല. പ്രസംഗം നിറുത്തി സ്‌നേഹിക്കാന്‍ മാത്രം ശീലിച്ച അച്ചനെ പ്രതിരോധിക്കാന്‍ അജഗണങ്ങള്‍ക്ക് ആയുധം ഒന്നും കിട്ടാതെയായി. അങ്ങനെ അവരും സമാധാനത്തിന്റെ പ്രകാശത്തിലേക്ക് ആനയിക്കപ്പെട്ടു. യുദ്ധഭൂമിയില്‍ സമാധാനം സ്ഥാപിക്കപ്പെട്ടത് അങ്ങനെയാണ്...!!!
ശാന്തരാത്രി.... തിരു രാത്രി...



2015, ഡിസംബർ 13, ഞായറാഴ്‌ച

വ്രണപ്പെടുന്ന വിശ്വാസങ്ങള്‍........






വൈവിധ്യങ്ങളാണ് ഈ പ്രപഞ്ചത്തിന്റെ മനോഹാരിത. കൊമ്പനാനകള്‍ക്ക്
വിഹരിക്കാന്‍ വന്‍കാടുകളും കുഴിയാനകള്‍ക്ക് വിഹരിക്കാന്‍ പൂഴിമണ്ണും
പ്രധാനം ചെയ്തുകൊണ്ടാണ് പ്രപഞ്ചശില്പി ഈ ലോകത്തിന്റെ രൂപകല്പന
നല്കിയിരിക്കുന്നത്. നിഷ്‌കളങ്കമായ മാടപ്രാവും ഉഗ്രവിഷം ഉള്ളിലൊളിപ്പിച്ച
വിഷപാമ്പും ഈ ഭൂമുഖത്ത് സൈ്വര്യവിഹാരം നടത്തുന്നു. പൂക്കളുടെ
വൈവിധ്യമാര്‍ന്ന വര്‍ണ്ണഭംഗിയും രൂപവും സൗരഭ്യവുമല്ലേ ഒരു പൂന്തോട്ടത്തെ
ഏറെ ആകര്‍ഷണീയമാക്കുന്നത്? ഏകദാന സ്വഭാവത്തെ പ്രകൃതി തന്നെ
തിരസ്‌കരിക്കുന്നു.
നിറങ്ങളുടെ വൈവിധ്യമാര്‍ന്ന വര്‍ണ്ണപ്പൊലിമയില്‍ മനം മയങ്ങാത്തവരായി
നമ്മില്‍ ആരാണ് ഉള്ളത്? വൈവിധ്യങ്ങളില്‍ നാം സന്തോഷിക്കുന്നു,
ആനന്ദിക്കുന്നു, അവയെ നാം ഉള്‍ക്കൊള്ളുന്നു അംഗീകരിക്കുന്നു.
വ്യത്യസ്തങ്ങളായ മതവിശ്വാസങ്ങളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും ഈ ലോകത്തെ
കൂടുതല്‍ പ്രകാശമയം ആക്കേണ്ടതാണ്. വ്യത്യസ്ത രാഷ്ട്രീയ
പ്രത്യയശാസ്ത്രങ്ങളും അവയെ പ്രതിനിധീകരിക്കുന്ന കൊടികളുടെ
വര്‍ണ്ണവ്യത്യാസവും ഈ ലോകത്തെ കൂടുതല്‍ ആകര്‍ഷണമാകേണ്ടതാണ്.
ദൈവനിഷേധികളും, ആചാരാനുഷ്ഠാനങ്ങളെ തിരസ്‌കരിക്കുന്നവരും വൈവിധമാര്‍ന്ന
ലോകത്തിന് മാറ്റുകൂട്ടേണ്ടതാണ്. പക്ഷേ വിശ്വാസത്തിന്റെ തലത്തിലാവുമ്പോള്‍
എല്ലാം സമവാക്യങ്ങളും നിഷ്പ്രഭമാവുകയാണ്. എല്ലാം തകിടം മറിയുകയാണ്.
സമാധാനത്തോടെ പുല്ല് തിന്ന് പാലും നല്കി ജീവിച്ചിരുന്ന പശു ഇന്ന്
പ്രതിസ്ഥാനത്താണ്. ലോകശ്രദ്ധാകേന്ദ്രമാണ്.
വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും, അനശ്വരമായ സ്‌നേഹത്തിന്റെ
സൗരഭ്യം നമ്മുടെ ഹൃദയങ്ങളില്‍ വിരിയാനുള്ള ഉപാധികള്‍ മാത്രമാണ്.
നിയമങ്ങള്‍, നിയമങ്ങളുടെ രക്ഷയ്ക്കുവേണ്ടിയല്ല, അവ മനുഷ്യന്‍ പരസ്പരം
സമാധാനത്തോടെ ജീവിക്കാനുള്ള ഉപാധികള്‍ മാത്രമാണ്.
'വ്രണപ്പെടുന്ന വിശ്വാസങ്ങള്‍' എന്ന് നാം പരാതിയും പരിഭവങ്ങളും
പറയുമ്പോള്‍, നമ്മുടെ വിശ്വാസത്തിന്റെ പരിമിതിയിലേക്കും പരാജയത്തിലേക്കും
അല്ലേ അത് വെളിച്ചം വീശുന്നത്. നദികള്‍ മലനിരകളില്‍ നിന്ന് ഉത്ഭവിച്ച്
സമുദ്രത്തില്‍ പതിച്ച് പുനര്‍ജനി തേടുന്നു. പക്ഷേ ചില നദികള്‍ക്ക്
മാര്‍ഗ്ഗഭ്രംശം സംഭവിച്ച് മരുഭൂമിയില്‍ പതിക്കുന്നു.
വ്രണപ്പെടുന്ന വിശ്വാസങ്ങള്‍, ആക്രമണത്തിലേക്കും, വിവാദങ്ങളിലേക്കും
തര്‍ക്ക വിതര്‍ക്കങ്ങളിലേക്കും ആനയിക്കപ്പെടുന്ന വിശ്വാസങ്ങള്‍ ഇവയെല്ലാം
മാര്‍ഗ്ഗഭ്രംശം സംഭവിച്ച് മണലാരണ്യത്തില്‍ വന്നുപ്പെട്ട നദിപോലെയാണ്.
സമാധാനപരമായ സൗഹാര്‍ദ്ദത്തിന് വ്രണപ്പെടുന്ന വിശ്വാസങ്ങളെ
പുന:പരിശോധനക്ക് വിധേയമാക്കുകയോ അവയെ തിരസ്‌കരിക്കുകയോ ചെയ്യേണ്ടതാണ്.

2015, ഒക്‌ടോബർ 17, ശനിയാഴ്‌ച


    ആദരാഞ്ജലികള്‍......... 



ആന്‍സിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുമ്പോള്‍ ഓര്‍ത്തു പോവുകയാണ്..........
വൈദ്യശാസ്ത്രം വിധി എഴുതി, ആന്‍സിയുടെ മരണം സുനിശ്ചിതം, ഏറിയാല്‍ ഏതാനും ആഴ്ചകള്‍ മാത്രം. അബര്‍ദിനിലെ പാലിയേറ്റീവ് യൂണിറ്റിലേക്ക് മാറ്റിയ ആന്‍സിയെ കാണാന്‍ ഞാന്‍ ഭാര്യയോടൊപ്പം നടക്കുമ്പോള്‍ എന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടിക്കൊണ്ടിരുന്നു.
ഒരു പ്രഭാഗത്തില്‍ പോര്‍ട്‌സ്മൗത്തില്‍ നിന്ന് അബര്‍ദിനില്‍ പറന്നിറങ്ങിയ ഞങ്ങളെ കാണുമ്പോള്‍, സുനിശ്ചിതമായ തന്റെ മരണത്തെപ്പറ്റി ഓര്‍ത്ത് ആന്‍സി എങ്ങനെ പ്രതികരിക്കും? ഞാന്‍ വല്ലാതെ ആശങ്കപ്പെട്ടു...
അബര്‍ദിനിലെ വികാരിയച്ചന്‍ ഇടവകാംഗങ്ങളെ സ്‌നേഹപൂര്‍വ്വം ഓര്‍മ്മിപ്പിച്ചു. നിങ്ങള്‍ എപ്പോഴും ആന്‍സിയെ കാണാന്‍ പോകരുത്. അത് ആന്‍സിക്ക് ദുഃഖമുണ്ടാക്കും. ഇതറിഞ്ഞ ആന്‍സി പറഞ്ഞു നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്നെ വന്ന് കാണാം. എനിക്ക് ഒരു ദുഃഖവുമില്ല സന്തോഷമേ ഉള്ളൂ... ആ വാക്കുകളുടെ ധൈര്യത്തിലാണ് കാലുകള്‍ മുന്നോട്ട് നീങ്ങിയതെങ്കിലും, അന്തഃകരണം മന്ത്രിച്ചുകൊണ്ടിരുന്നു. സുനിശ്ചിതമായ മരണം കാത്തു കിടക്കുന്ന ആന്‍സി എങ്ങിനെ പ്രതികരിക്കും? മരണത്തിന്റെ ഭയം ഉളവാക്കുന്ന കണ്ണീരും തേങ്ങലുകളും. ആശയറ്റ വിലാപംകൊണ്ട്... വിതുമ്പുന്ന ഹൃദയത്തുടിപ്പോടെയാണ് ആന്‍സി കിടന്ന മുറിയില്‍ പ്രവേശിച്ചത്. ആന്‍സി അവിടെ കിടക്കുകയായിരുന്നില്ല കസേരയില്‍ ഇരിക്കുകയായിരുന്നു. 
ഞങ്ങളെ കണ്ടപ്പോള്‍ മുഖം നിറയെ ചിരിയോടെ ആന്‍സി ഞങ്ങളെ സ്വീകരിച്ചു.
കുലീനത്വവും ഐശ്വര്യവുമുള്ള ആ മുഖം വാടി തളര്‍ന്നിരുന്നുവെങ്കിലും വിടര്‍ന്ന കണ്ണുകളില്‍ സ്‌നേഹ  മായാതെ പ്രഭചൊരിഞ്ഞു. എന്റെ ഭയാശങ്കകള്‍ അസ്ഥാനത്തായിരുന്നു. സുനിശ്ചിതമായ മരണത്തിന്റെ നിഴല്‍ പോലും അവിടെയുണ്ടായിരുന്നില്ല. ആന്‍സിയുടെ അരികില്‍ തന്നെ ഉണ്ടായിരുന്ന ജോണി ആന്‍സിയെ ആശ്വസിപ്പിക്കുക മാത്രമല്ല ചെയ്തിരുന്നത്. ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള പ്രത്യാശയുടെ ജീവോര്‍ജ്ജം വാക്കുകളിലൂടെ സ്‌നേഹമസ്രുണമായ തലോടലുകളിലൂടെ ആന്‍സിക്ക് പകര്‍ന്ന് കൊടുക്കുകയായിരുന്നു. അതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് മായാത്ത  മന്ദഹാസത്തോടെ, കൃത്യതയോടെ ആന്‍സി ഞങ്ങളോട് ക്ഷേമാന്വേഷണങ്ങള്‍ നടത്തിയത്.
മരണത്തിന്റെ ഭയപ്പെടുത്തുന്ന നിഴല്‍ വെളിച്ചമല്ല അവിടെ നിറഞ്ഞു നിന്നത്. മറിച്ച് നിത്യമായ പ്രത്യാശയുടെ പ്രഭയാണ് അിടെ എങ്ങും നിറഞ്ഞിരുന്നു.
അതെന്നെ അത്ഭുതപ്പെടുതത്തി.
ഒരു ജലദോഷം വന്നാല്‍ ആശയറ്റവനെപ്പോലെ പാതാളത്തില്‍ അകപ്പെട്ടവനെപ്പോലെ  മോങ്ങി വിലപിക്കുന്ന ഞാന്‍, ആസന്നമായ മരണത്തിന് മുന്നില്‍ പ്രത്യാശയോടെ മുന്നേറുന്ന കുടുംബത്തെ കണ്ടപ്പോള്‍ മനസ്സാ അവരുടെ പാദങ്ങള്‍ തൊട്ടുവണങ്ങി.
ഒരു മഹത് ഗ്രന്ഥത്തില്‍ നിന്നും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തിരിച്ചറിലേക്ക് എന്റെ ഉള്‍ക്കണ്ണു തുറന്നു. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് മുന്നേറുക, ആസന്നമായ മരണത്തിന് മുന്നിലും പ്രത്യാശയോടെ മുന്നേറുക, ജീവിതത്തിന്റെ മഹത്തായ സങ്കീര്‍ത്തനം ആയിരുന്നു അവിടെ പ്രായോഗിക തലത്തില്‍ പ്രഘോഷിക്കപ്പെട്ടത്.
അബര്‍ദിനിലെ സഹോദരന്റെ വീട്ടില്‍ പോകുമ്പോഴെല്ലാം ഒരു കൂടപ്പിറപ്പിനെപ്പോലെ വന്നണയാറുള്ള ആന്‍സി ഓര്‍മ്മയാവുകയാണ്. അബര്‍ദിനിലെ മലയാളി കൂട്ടായ്മയില്‍ ആത്മീയ, കലാ, സാംസ്‌കാരിക വേദികളില്‍ ആന്‍സിയും കുടുംബവും നിറഞ്ഞു നിന്നിരുന്നു. ഇതില്‍ നിന്ന് എല്ലാം ആന്‍സിയെ വ്യത്യസ്തയാക്കിയത് കുട്ടികളോട് ഇടപെടുമ്പോള്‍ ആന്‍സിയുടെ സ്‌നേഹാനുസ്രതമായ ആജ്ഞാ ശക്തിയാണ്. കൃത്യമായ അളവില്‍ സ്‌നേഹവും, ആജ്ഞാശക്തിയും കലര്‍ത്തി കുട്ടികളോട് സംസാരിക്കാന്‍ ആന്‍സിക്കുമാത്രമേ കഴിയുമായിരുന്നുള്ളുൂ. അതു അവരെ പ്രതിരോധത്തിലേര്‍പ്പെടുത്താതെ അനുസരണ ശീലമുള്ളവരാക്കി. അവരുടെ മൂന്ന് മക്കളുടെയും ഓരോ ചലനങ്ങളിലും അതിന്റെ ചൈതന്യം ഉണ്ട്. അവരില്‍ മാത്രമല്ല അബര്‍ദിനിലെ മലയാളികുട്ടികള്‍ ആന്‍സിയുടെ സ്‌നേഹത്തോടെയും ആജ്ഞയോടയുമുള്ള വാക്കുകള്‍ ശ്രവിച്ചവരാണ്.  ആ വാക്കുകള്‍ അവരുടെ ജീവിത വഴിത്താരയില്‍ വഴിവിളക്കാകട്ടെ.
കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും ആന്‍സിയുടെ ചേതനയറ്റ ശരീരത്തിനരികത്തു നിന്ന് കണ്ണീരോടെ വിടപറയാതെ പ്രത്യാശയോടു മന്ദഹാസവുമായി അന്ത്യവിടപറയാന്‍ കഴിയുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

2015, ജൂൺ 13, ശനിയാഴ്‌ച


                                    യുദ്ധവും  സമാധാനവും.

Image result for war and peace


ഭൂമിയില്‍ സമാധാന പൂര്‍ണ്ണമായ ജീവിതം അസാദ്ധ്യം എന്ന് തോന്നിപ്പിക്കത്തക്കവിധത്തിലാണ് സമീപകാല ലോകസംഭവങ്ങള്‍ അരങ്ങേറുന്നത്.
കണ്ണ് നനയിക്കുന്ന, കരളലിയിപ്പിക്കുന്ന, നെഞ്ച് പിളര്‍ക്കുന്ന, മനുഷ്യത്വരഹിതമായ കാഴ്ചകള്‍ക്കും, വാര്‍ത്തകള്‍ക്കും ലോകസംഭവങ്ങള്‍ക്കും ഭൂവാസികള്‍ മൂകരായി സാക്ഷികളാകുന്ന ഇരുണ്ടകാലഘട്ടത്തിലൂടെയാണ് നാം കടന്ന്‌പൊയ്‌ക്കൊണ്ടിരിക്കുന്നത്.
താലിബാന്‍, അല്‍ഖ്വയ്ദ, ബോക്ക് ഹൊറാം, ഐ.എസ്.ഐ.എസ്. തുടങ്ങി നാമങ്ങള്‍ പലതാണെങ്കിലും പ്രവര്‍ത്തനങ്ങളില്‍ സമാനതയുണ്ട്. അവയെല്ലാം ദൈവനാമത്തില്‍ മനുഷ്യത്വരഹിതമായ കൊടുംക്രൂരതകളും കൊലപാതകങ്ങളും ചെയ്ത് ഹരിതാഭമായ ഈ ഭൂമിയെ രക്തപങ്കിലമാക്കുന്നു, രക്തപ്പുഴകള്‍ തീര്‍ത്ത് അതില്‍ അവര്‍ ആഹ്ലാദാരവങ്ങളോടെ നീന്തിത്തുടിക്കുന്നു. നിസ്സംഗതയുടെ, ഉദാസീനതയുടെ, നിശബ്ദതയുടെ പുറംതോടുകളില്‍ അഭയം തേടിയിരിക്കുന്ന സമാധാന കാംക്ഷികള്‍ ഉയര്‍ത്ത് എഴുന്നേല്‍ക്കേണ്ടിയിരിക്കുന്നു. ഭൂമിയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് നമുക്ക് ഓരോരുത്തര്‍ക്കും കഴിയുന്നത് പ്രവര്‍ത്തിക്കാന്‍ നാം പ്രതിബദ്ധരാകേണ്ട സമയം സമാഗതമായിരിക്കുന്നു.
ഇരുളിനപ്പുറം നിത്യമായ പ്രഭയുടെ സന്ദേശവാഹകരാണ് നൈമിഷികമായി പ്രകാശിക്കുന്ന മിന്നാമിനുങ്ങ്. അന്ധകാരത്തിനപ്പുറം ദീപ്തമായ ഒരു ലോകമുണ്ടെന്ന് അവ നമ്മോട് മൗനമായി മന്ത്രിക്കുന്നു. ആ സന്ദേശം ഹൃദയത്തില്‍ ഏറ്റുവാങ്ങി നമുക്ക് പ്രവര്‍ത്തന നിരതരാകാം.
വിശുദ്ധ ലിഖിതങ്ങളിലെഴുതപ്പെട്ടതുപോലെ 'ആക്രമംകൊണ്ട് നീതി നടത്തുന്നവന്‍ കന്യകയുടെ ശുദ്ധി അപഹരിക്കാന്‍ ആഗ്രഹിക്കുന്ന ഷണ്ഡനെപ്പോലെെയണ്.' തോക്കിന്‍ കുഴലിലൂടെയോ, ബോംബുകളിലൂടെയോ രക്തരൂക്ഷിത വിപ്ലവത്തിലൂടെയോ അല്ല അഭികാമ്യമായ സമാധാനത്തിന് നാം നിമിത്തമാകേണ്ടത്.
നമ്മില്‍ തന്നെയുള്ള ആക്രമണോത്സുകമായ വാസനകളുടെ ഭാവതലങ്ങളെ തിരിച്ചറിയുകയും അവയുടെ നീരാളിപ്പിടുത്തങ്ങളില്‍ നിന്ന് മുക്തരാവുകയും ചെയ്യുക എന്നതാണ് ഭൂമിയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം.
കുരുക്ഷേത്ര യുദ്ധഭൂമിപോലെ സംഘര്‍ഷഭരിതമാണ് നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങള്‍. സഹജീവികളെ അവഗണിച്ച് അമിതമായ ഉല്‍ക്കര്‍ഷേഛയോടെ മുന്നേറുമ്പോള്‍ നാം ചുറ്റും തീര്‍ക്കുന്നത് യുദ്ധഭൂമികളാണ്. കുറച്ച് സുഹൃത്തുക്കള്‍ ഒരുമിക്കുമ്പോഴുള്ള സൗഹൃദസംഭാഷണങ്ങള്‍ ശ്രദ്ധിക്കുക. സ്വന്തം വിശ്വാസ പ്രമാണങ്ങള്‍ ഉല്‍ഘോഷിക്കാനും അത് അപരനില്‍ അടിച്ചേല്‍പ്പിക്കാനും, അപരന്‍ അത് അവഗണിച്ചാല്‍ അവനെ തിരസ്‌ക്കരിച്ച് സ്വന്തം അപ്രമാദിത്വം സ്ഥാപിച്ചെടുക്കാനുമുള്ള വാസന നമ്മിലില്ലേ? മതത്തിന്റെയും, രാഷ്ട്രത്തിന്റെയും പേരില്‍ വാദപ്രതിവാദങ്ങളില്‍ മുഴച്ച് നില്‍ക്കുന്നത് ആശയ സംവാദത്തിനപ്പുറം സ്വന്തം ഔന്നത്യം സ്ഥാപിച്ചെടുക്കാനുള്ള അക്രമണോത്സുകമായ തത്രപാടല്ലേ നമ്മില്‍ മുഴച്ചു നില്‍ക്കുന്നത്? ഇതിലെല്ലാം ലോകമഹായുദ്ധത്തിനുള്ള വിത്തുകള്‍ വിതയ്ക്കപ്പെട്ടിരിക്കുന്നു. സഹജീവികളേക്കാള്‍ മഹിമയും മഹത്വവും പ്രകടിപ്പിക്കാന്‍ വെമ്പുന്ന ഒരോ മര്‍ത്യചേതനയിലും ലോകമഹായുദ്ധത്തിനുള്ള സാദ്ധ്യതകള്‍ ബീജാവാപം ചെയ്യപ്പെടുന്നു.


സംഘര്‍ഷ ഭരിതമായ നമ്മുടെ ഹൃദയങ്ങളുടെ പ്രതിഫലനമാണ് അക്രമണ ഭരിതമായ ലോകസംഭവങ്ങള്‍. ഓരോ വ്യക്തിയിലും സമാധാനവും സന്തുഷ്ടിയും നേടിയെടുക്കുന്നതിലൂടെ മാത്രമേ ലോകസമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുകയുള്ളു. വൈരുദ്ധ്യസമസ്യകളുമായി പടപൊരുതുന്നതിലല്ല; അവയെ സ്വാംശീകരിച്ച് നന്മയുടെ പ്രഭവകേന്ദ്രമായി മാറുന്നതിലൂടെ മാത്രമേ  ഓരോമനുഷ്യരുടെയും സമാധാനവും ലോകസമാധാനവും സാധ്യമാകൂ.

2015, മേയ് 4, തിങ്കളാഴ്‌ച




Image result for leafless tree



2015, ഏപ്രിൽ 29, ബുധനാഴ്‌ച

യു.കെ. തിരഞ്ഞെടുപ്പ് ചൂടിലേക്ക്


   (Parliament Constituency -Portsmouth South,Liberal Democrat Candidate-Gerald Vernon-Jackson)

യു.കെ.യില്‍ പാര്‍ലമെന്റിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് മെയ് 7-നാണ്. 650 പാര്‍ലമെന്റ് അംഗങ്ങളെയാണ് അന്ന് തെരഞ്ഞെടുക്കുന്നത്. ഔദ്യോഗികമായ തെരഞ്ഞെടുപ്പ് പ്രചാരണം മാര്‍ച്ച് 30 നാണ് തുടങ്ങുന്നതെങ്കിലും മാസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രധാന പാര്‍ട്ടികള്‍ എല്ലാം തന്നെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുകയും തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുകയും ചെയ്തു. 
വമ്പന്‍ തെരഞ്ഞെടുപ്പ് റാലികള്‍ ഇല്ലാതെ ജയ് വിളിയും മുദ്രാവാക്യം വിളിയും മുഴക്കാതെ, കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങളുടെ അകമ്പടിയില്ലാതെ അടിസ്ഥാന രഹിതമായ ആരോപണ പ്രത്യാരോപണയുദ്ധങ്ങള്‍ ഇല്ലാതെ, കൊടിതോരണങ്ങളുടെ വര്‍ണ്ണപകിട്ടുമില്ലാതെ വികസിത രാജ്യത്തിന്റെ ചിട്ടവട്ടങ്ങള്‍ക്ക് അനുസരണമായി പൊതു തെരഞ്ഞെടുപ്പിന് യു.കെ. മലയാളികള്‍ ഭാഗവാക്കുകള്‍ ആവുകയാണ്.
വര്‍ത്തമാനകാല രാഷ്ട്രീയ കാലാവസ്ഥയനുസരിച്ച് ഒറ്റ പാര്‍ട്ടി അധികാരത്തിലെത്തുക എന്നത് അപ്രാപ്യമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകള്‍. ഒറ്റപാര്‍ട്ടി എന്ന നിലയില്‍ കണ്‍സര്‍വേറ്റീവിന് അംഗബലം കൂടുതല്‍ നേടാന്‍ കഴിയുമെങ്കിലും തൊട്ടു പിറകിലാകുന്ന ലേബര്‍ പാര്‍ട്ടി മറ്റു പാര്‍ട്ടികളുമായി (സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി) പോലുള്ളവരുമായി തെരഞ്ഞെടുപ്പനന്തര സഖ്യത്തിലൂടെ അധികാരത്തിലേറും എന്നുള്ള രാഷ്ട്രീയ വിലയിരുത്തലുകളും ഉണ്ട്.
വ്യക്തമായ രാഷ്ട്രീയചായ്‌വുകളുള്ള മലയാളികള്‍ വിരളമാണ്. അതുകൊണ്ട് തന്നെ ചായക്കോപ്പയില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന രാഷ്ട്രീയ സംവാദങ്ങള്‍ ഇവിടെ നടക്കാറില്ല.


ഒരു ദശകത്തിലധികം യു.കെ. മണ്ണില്‍ കാലുറപ്പിച്ചവരുടെയും സിരകളെ ത്രസിപ്പിക്കുന്നത്, പിണറായി വിജയനും അച്യുതാനന്ദനും തമ്മിലുള്ള വടംവലികളും അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടി സംഘത്തിന്റെ അഴിമതി രാഷ്ട്രീയത്തെപ്പറ്റി വാചാലനാകാനാണ് സമയം കണ്ടെത്തുന്നത്. നാട്ടില്‍ രാഷ്ട്രീയം കളിച്ച് നടന്നതിന്റെ ഹാങ് ഓവറില്‍ നിന്ന് പലരും വിമുക്തരല്ല. അതുകൊണ്ട് തന്നെയാണ് യു.കെ. ജനജീവിതത്തിന്റെ പൊതുധാരയുമായി ഇഴുകി ചേരാനും വര്‍ത്തമാന കാല യു.കെ. രാഷ്ട്രീയത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ആരോഗ്യകരമായി പ്രവര്‍ത്തിക്കുന്നതില്‍ നമ്മില്‍ പലരും പരാജയപ്പെടുന്നത്. എങ്കിലും ഒരുകാര്യം തീര്‍ച്ച. തെരഞ്ഞെടുപ്പ് ദിനം മലയാളികള്‍ എല്ലാം തന്നെ പോളിംങ് ബൂത്തിലേക്ക് ഒഴുകിയെത്തും. അത് മലയാളികളുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന ചില അനിവാര്യമായ അനുഷ്ഠാനങ്ങളില്‍ ഒന്നാണ്. (ദൈവവിശ്വാസം ഇല്ലാത്തവരും ആരാധനാലയങ്ങളില്‍ പോയി ചില അനുഷ്ഠാനങ്ങള്‍ മുറതെറ്റാതെ അനുഷ്ഠിക്കുന്നതുപോലെ) വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉള്ള ഒരു ന്യൂനപക്ഷം യു.കെ. മലയാളികളെ ഒഴിച്ചു നിര്‍ത്തിയാല്‍ ബഹുഭൂരിപക്ഷം മലയാളികള്‍ക്കും രാഷ്ട്രീയ നിലപാടുകള്‍ ഇല്ല. അവരുടെ വോട്ടുകള്‍ ഫ്‌ളോട്ടിംഗ് വോട്ടുകളായാണ് കണക്കാക്കുന്നത്. അവരുടെ വോട്ടിംഗിനെ സ്വാധീനിക്കുന്നത് ദേശീയ പാര്‍ട്ടികള്‍ എടുക്കുന്ന ദേശീയ രാഷ്ട്രീയ നിലപാടുകള്‍ അല്ല  (ചഒട, ഡിലാുഹീ്യാലി,േ യുറോപ്യന്‍ യൂണിയനുമായുള്ള ബന്ധം, വിദ്യാഭ്യാസ നയങ്ങള്‍, എമിഗ്രേഷന്‍ പോളിസി തുടങ്ങിയവ) മറിച്ച് പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന ജനോപകാരപ്രദമായ ഇടപെടലുകളെ മാത്രം ആശ്രയിച്ചാണെന്നു തോന്നും. ഏതായാലും കടലും കരയും താണ്ടി പ്രതികൂല കാലാവസ്ഥയേയും അതിജീവിച്ച് നാക്കിനും ചുണ്ടിനും അപരിചിതമായ വാക്കുകളും ഉപയോഗിച്ച് തന്റേടത്തോടെ മുന്നേറുന്ന മലയാളി സമൂഹം വര്‍ത്തമാന കാല യു.കെ. രാഷ്ട്രീയം വിലയിരുത്താന്‍ പ്രാപ്തരാണ്. അതുകൊണ്ടുതന്നെ വര്‍ത്തമാനകാല യു.കെ. രാഷ്ട്രീയം വസ്തുനിഷ്ഠമായി വിലയിരുത്തി നമ്മുടെ ഓരോരുത്തരുടെയും വിലയേറിയ സമ്മദിദാനാവാകാശം ഏറ്റവും അനുചിതമായ രീതിയില്‍ ഉപയോഗിക്കാന്‍ നമുക്കേവര്‍ക്കും കഴിയുമാറാകട്ടെ.

2015, ഏപ്രിൽ 12, ഞായറാഴ്‌ച

നോവല്‍- അദ്യായം12




മയില്‍പീലികനവുകള്‍ -12


ജോബും സരളയും തമ്മിലുള്ള അവിഹിത ബന്ധം ദുരന്തത്തിലായപ്പോള്‍ തകര്‍ന്നടിഞ്ഞത് രണ്ട് കുടുംബങ്ങളായിരുന്നു. ജോബിന്റെ ഭാര്യ പ്രവി കൊടുംകാറ്റായി ജോബിനെതിരെ ആഞ്ഞടിച്ചു. രോഗശയ്യയില്‍ നിരാലംബനായി കഴിഞ്ഞ ജോബിനെ അവള്‍ തിരിഞ്ഞ് നോക്കിയില്ലെന്നു മാത്രമല്ല ആ ജന്തുവിനെ ഇനി ഒരിക്കലും കാണുകപോലും ഇല്ലെന്ന് അവള്‍ ഉറക്കെ പ്രഖ്യാപിച്ചു. അവള്‍ പ്രാര്‍ത്ഥനയിലും, മാതാപിതാക്കളുടെ ശിക്ഷണത്തിലും അനുഷ്ഠാനത്തിലും വളര്‍ന്നവളായിരുന്നതിനാല്‍ സമൂഹം അവളുടെ പ്രതികരണങ്ങളെ ശരിവച്ചു.
ജോബിന്റെ സ്വത്തുവകകളും വീടും ഏകമകന്റെ അവകാശവും അവള്‍ക്ക് മാത്രമാക്കി പ്രവി വിജ്ഞാപനം പുറപ്പെടുവിച്ചു. നിസ്സഹായനായ ജോബ് അതിനെ പ്രതിരോധിച്ചില്ല. ഇരുണ്ട് ഇടുങ്ങിയ വാടക ഫഌറ്റിലേക്ക് ജോബ് അഭയം തേടി. കൂടെ ഒരു നിഴലായി സരളയും. പൊതുധാരയില്‍ നിന്ന് തിരസ്‌ക്കരിക്കപ്പെട്ട അവര്‍ക്ക് കണ്ണീരും ഇരുട്ടും ഏകാന്തതയും മാത്രം തുണയായി.
''പാപത്തിന്റെ ഫലം മരണം'' ദൈവമക്കളും സഹോദര പ്രഭുക്കന്മാരും പ്രാര്‍ത്ഥനയ്ക്കും കൂടിയാലോചനയ്ക്കും ശേഷം ജോബിനും സരളയ്ക്കും എതിരെ വിധിപ്രസ്താവന നടത്തി.
''പാപത്തിന്റെ ഫലം മരണം'' കുഞ്ഞാടുകള്‍ അത് ഏറ്റുപാടി.
ദൈവപ്രമാണങ്ങള്‍ ലംഘിച്ചവര്‍ ദൈവശിക്ഷ ഏറ്റുവാങ്ങി ഇരുളിലേക്ക്, ശൂന്യതയിലേക്ക് എറിയപ്പെട്ട് നിത്യ നരകത്തിനവകാശികളായവര്‍. കുഞ്ഞാടുകള്‍ ഇത് ഉരുവിടുമ്പോള്‍ ചുണ്ടില്‍ ചിരിയും മന്ദഹാസവും വിരിഞ്ഞു. മനസ്സില്‍ കുളിര്‍മഴ, അടക്കിവച്ചിരുന്ന ദുര്‍ഭൂതങ്ങളെ ഒന്ന് പുറത്തിറക്കിവിടുമ്പോഴുള്ള ഹൃദയലാഘവത്വം അവര്‍ അനുഭവിക്കുകയായിരുന്നു ആ നിമിഷങ്ങളില്‍.
തിരസ്‌കാരത്തിന്റെ, അപമാനത്തിന്റെ, കടുത്ത ആത്മ നിന്ദയുടെ തീച്ചൂടില്‍ ജോബും സരളയും വെന്ത് നീറുകയായിരുന്നു. അന്ധകാരത്തിന്റെ ഇരുള്‍മഴ അവര്‍ക്ക് ചുറ്റും പെയ്തുകൊണ്ടിരുന്നു. ആ കൂരിരുട്ടിലും അവര്‍ക്ക് ഒരു പ്രത്യാശ ഉണ്ടായിരുന്നു. ഒരു ശുഭ പ്രതീക്ഷ!
അത് സരളയുടെ മുഴുകുടിയനും തെമ്മാടിയും ആയിരുന്ന ഭര്‍ത്താവ് വിനീതിനെപറ്റിയായിരുന്നു. ഒരു ദിനം അവന്‍ കടന്നുവരും. കുടിച്ച് മത്തനായി വെട്ടുകത്തിയുമായി ക്രോധാവേശത്തോടെ അവന്‍ തങ്ങളെ വെട്ടി നുറുക്കി കൊന്നൊടുക്കുന്നത് അവര്‍ സ്വപ്‌നം കണ്ടു.
ദുരന്തത്തിന് ശേഷം മരണവിധി അവര്‍ സ്വയം വിധിച്ചതാണ്. സ്വയം മരിക്കാന്‍ അവര്‍ അശക്തരായിരിക്കുന്നു. അതിന് ശക്തിയും തന്റേടവും വിനീതിന് നല്‍കപ്പെടുമാറാകട്ടെ എന്ന് അവര്‍ ആഗ്രഹിച്ചു, പ്രാര്‍ത്ഥിച്ചു. സദാചാര വാദികള്‍ ആ പ്രാര്‍ത്ഥന കേട്ടിരിക്കും. അവര്‍ വിനീതിന് ചുറ്റും കൂടി, അവന്റെ ചെവിയില്‍ മന്ത്രിച്ചു. ദൈവ പ്രമാണങ്ങള്‍ ലംഘിച്ചവര്‍ക്ക് ശിക്ഷ അനിവാര്യം.
പക്ഷേ മണ്ടനും പൊട്ടനും കാര്യശേഷിയും ബുദ്ധിസ്ഥിരതയില്ലാത്തവനും മുഴുകുടിയനുമായി മുദ്രയടിക്കപ്പെട്ട സരളയുടെ ഭര്‍ത്താവ് വിനീതിന് ഈ പുകിലന്റെ അര്‍ത്ഥം ഒന്നും മനസ്സിലായില്ല.
അവന്‍ ഏറെ നേരം ചിന്താധിനനായി കാണപ്പെട്ടു. പിന്നെ അവന്‍ സാവധാനത്തില്‍ പറയാന്‍ ആരംഭിച്ചു. സ്‌നേഹിക്കുന്നവര്‍ ഒരുമിക്കുന്നതില്‍ എന്താണ് തെറ്റ്? അതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല. സഹോദര പ്രഭുക്കന്മാരും കുഞ്ഞാടുകളും അതുകേട്ട് ഞെട്ടി. ഇവന്‍ മണ്ടനും പൊട്ടനും മാത്രമല്ല വകതിരിവ് ഇല്ലാത്തവരുമാണെന്ന് പറഞ്ഞ് അവനെ കല്ലെറിഞ്ഞു കൊല്ലാന്‍ സഹോദര പ്രഭുക്കന്മാര്‍ വിധിയെഴുതി. അങ്ങ് അകലെ മലയാള നാട്ടില്‍ നിന്ന് ഉരുളന്‍ കല്ലുകള്‍ ഇറക്കുമതി ചെയ്തു കൃത്യം നിര്‍വ്വഹിക്കുന്നതിലുള്ള പ്രയാസങ്ങള്‍ ഓര്‍ത്ത് അവര്‍ കല്ലെറിഞ്ഞ് കൊല്ലുക എന്ന കൃത്യത്തില്‍ നിന്ന് പിന്മാറി. അനന്തരം കുഞ്ഞാടുകള്‍ നാക്കിനെ തോക്കുകളാക്കി, കണ്ണിനെ അഗ്നി ഗോളമാക്കി വിനീതിന്റെ സമീപത്തെത്തി അത്യുഗ്രമായി ഭര്‍ത്സനങ്ങള്‍ ഉരുവിട്ടു.
കുഞ്ഞാടുകളുടെ ഭര്‍ത്സന പെരുമഴ കഴിഞ്ഞപ്പോള്‍ സരളയുടെ ഭര്‍ത്താവും യോഹന്നാന്റെ പുത്രനുമായ വിനീത് ഇങ്ങനെ പ്രതിവചിച്ചു. ''നിങ്ങള്‍ പറയുന്ന പ്രമാണങ്ങളെപ്പറ്റി ഞാന്‍ കേട്ടിട്ടുണ്ടെങ്കിലും അത് ഗ്രഹിക്കാനുള്ള ബുദ്ധി നിങ്ങളുടെ ദൈവം എനിക്ക് തന്നില്ല. പക്ഷെ എനിക്ക് ഒന്നറിയാം സരള എന്റെ ഭാര്യ എന്റെ കുഞ്ഞിന്റെ അമ്മ, ജോബ് എന്റെ സ്‌നേഹിതന്‍ അവരുടെ നിസ്സഹായാവസ്ഥയില്‍ ഞാന്‍ താങ്ങും തണലും ആകും.''
അപ്പോള്‍ കുഞ്ഞാടുകള്‍ വീണ്ടും ഞെട്ടി. അനന്തരം കുഞ്ഞാടുകള്‍ ഒരുമയോടെ ഉത്‌ഘോഷിച്ചു. പോത്തിനോട് വേദം ഓതരുത്. നെല്‍മണികള്‍ ചെന്നായ്ക്കള്‍ക്ക് നല്കരുത്. അതും പറഞ്ഞ് അവരുടെ പാദരക്ഷകളില്‍ പറ്റി പിടിച്ചിരുന്ന മണല്‍തത്തരികള്‍ ആ പൂമുഖത്ത് കുടഞ്ഞിട്ട് അവര്‍ നടന്നകന്നു.
അന്നാദ്യമായി, അവന്‍ ക്രൂശിതരൂപത്തില്‍ മുട്ടുകുത്തി നിന്ന് കൂപ്പുകരങ്ങളുമായി.... ഇല്ല അവന് പ്രാര്‍ത്ഥിക്കാന്‍ അറിയില്ലായിരുന്നു. അക്ഷരങ്ങളും വാക്കുകളും മദ്യത്തില്‍ കുതിര്‍ന്ന് അവന് എന്നോ നഷ്ടപ്പെട്ടിരുന്നു. അനന്തരം അവന്‍ എല്ലാ മദ്യകുപ്പികളും എടുത്ത് അതിലെ മദ്യം എല്ലാം ഭൂമിയുടെ മാറിലേക്ക് ചൊരിഞ്ഞു. പിന്നീട് ഭൂമിയുടെ മാറിലല്‍ കമഴ്ന്ന് കിടന്ന് അവന്‍ പൊട്ടിക്കരഞ്ഞു.
അവന്‍ സരളയുടെയും ജോബിന്റെയും അരികിലെത്തി. സരളയുടെ ഇരുകരങ്ങളും ഗ്രഹിച്ച് അവന്‍ അപേക്ഷിച്ചു 'നീ എനിക്ക് പ്രിയപ്പെട്ടവള്‍ എന്റെ കുഞ്ഞിന്റെ അമ്മ, നമുക്ക് ഒന്നും സംഭവിച്ചില്ലെന്ന് കരുതി ഒരുമയോടെ ഒരു പുതിയ ജീവിതം തുടങ്ങാം. ഇനി ഞാന്‍ ഒരിക്കലും മദ്യപിക്കില്ല.'
സരള അവന്റെ പാദങ്ങളില്‍ വീണ് പൊട്ടിക്കരഞ്ഞു ഭൂമി പിളര്‍ന്ന് അവളെ ആവാഹിച്ചിരുന്നെങ്കില്‍.... ഉല്‍ക്കടമായി അവള്‍ അത് ആഗ്രഹിച്ചു. അവള്‍ അവന്റെ അപേക്ഷ നിരസിച്ചു.
ശയ്യാവലംബനായ ജോബിനെ അവന്‍ പുണര്‍ന്നു. 'നീ എന്റെ പ്രിയ സഹോദരന്‍ ഞാന്‍ നിന്നെ പരിപാലിക്കും. നമുക്ക് ഒരുമിച്ച് നമ്മുടെ വീട്ടിലേക്കു പോകാം.'
ജോബ് അപ്പോള്‍ ആഗ്രഹിച്ചത് വലിയ സുനാമിയോ, ഭൂകമ്പമോ വന്നു താന്‍ അപ്പോള്‍ അപപ്രത്യക്ഷക്ഷമായിരുന്നെങ്കില്‍....
നിരാശനും നിസ്സഹായനും ആയിട്ടാണ് വിനീത് അവിടെ നിന്നും പോയത്. സരളയുടെയും, ജോബിന്റെയും മനംമാറ്റത്തിനായി അവന്‍ ഉന്നതങ്ങളിലേക്ക് മിഴികള്‍ ഉയര്‍ത്തി. വിനീതിന്റെ മനംമാറ്റം ഒന്നും ജീവിക്കാനുള്ള ആഗ്രഹം ജോബിലും സരളയിലും ഉണര്‍ത്തിയില്ല. അവര്‍ സദാ മരണത്തെപ്പറ്റി ചിന്തിച്ചു. മരിക്കാനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റിയും ചിന്തിച്ചുകൊണ്ടിരുന്നു. അവസാനം അവര്‍ നൂതന മാര്‍ഗ്ഗം കണ്ടെതത്തി. വിഷം കഴിച്ച്, തീകൊളുത്തി, കെട്ടി.... അത്തരം പരമ്പരാഗത രീതികളെ അവര്‍ തിരസ്‌ക്കരിച്ചു. ആദ്യദിനങ്ങളില്‍ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് പിന്നെ പഴങ്ങള്‍ മാത്രമാക്കി, പിന്നെ ജലപാനം മാത്രമാക്കി...... ദിനങ്ങള്‍ കടന്നുപോയി.
നമ്മുടെയിടയില്‍ ഹൃദയനൈര്‍മ്മല്യതയും ഹൃദയവിശുദ്ധിയും ഉള്ളവര്‍ ഉണ്ടെങ്കില്‍ .....
 കാണുകയും കേള്‍ക്കുകയും ചെയ്യാത്ത സംഭവങ്ങളുടെപോലും അനുരണങ്ങള്‍ അവരുടെ ഹൃദയത്തെ, ചിന്തതകളെ സ്വാധീനിയ്ക്കാറുണ്ട്. അതു കൊണ്ടാവാം അല്ലെങ്കില്‍ യാദൃശ്ചികതയാവാം രാജി ഒരു ദിനം ജോബിന്റെ ഫഌറ്റില്‍ എത്തി. കോളിംഗ് ബെല്ലിന്റെ തുടര്‍ച്ചയായ ശബ്ദത്തിനും രാജിയുടെ ഉച്ചത്തിലുള്ള അന്വേഷണങ്ങള്‍ക്കൊന്നും അകത്തുനിന്ന് പ്രതികരണം ലഭിച്ചില്ല. വാതില്‍ തുറക്കപ്പെട്ടില്ല. രാജി അന്തപ്പനെ പരിഭ്രമത്തോടെ വിവരം ധരിപ്പിച്ചു.
അന്തപ്പന്റെയും രാജിയുടെയും ശ്രമങ്ങള്‍ക്കൊന്നും ആദ്യം ഫലം സിദ്ധിച്ചില്ലെങ്കിലും അവരുടെ ശബ്ദം അത്യുച്ചത്തിലായപ്പോള്‍ വാതില്‍ മെല്ലെ തുറക്കപ്പെട്ടു.
സരളയെ കണ്ടപ്പോള്‍ അവര്‍ ഞെട്ടിവിറച്ചുപോയി, കണ്‍കുഴികള്‍ ഗര്‍ത്തങ്ങളായി, കവിളൊട്ടി, എല്ല് ഉന്തി നില്‍ക്കുന്ന ജീവഛവം! ജോബിന്റെ കാര്യവും വ്യത്യസ്തമല്ല. ആംബുലന്‍സിന്റെ സഹായതത്തിനായി രാജി ഫോണ്‍ എടുത്തപ്പോള്‍ അന്തപ്പന്‍ തടഞ്ഞു.
ആംബുലന്‍സും പോലീസും ഡോക്ടറുമില്ലാതെ ഇവരെ നാം ജീവിതത്തിലേക്ക് കൊണ്ടുവരും. രാജിക്ക് അത് വിശ്വസിക്കാന്‍ ആയില്ലെങ്കിലും അന്തപ്പന്റെ ശബ്ദം ദൃഢമായിരുന്നു. 
(തുടരും) 




നോവല്‍-മയില്‍പ്പീലി കനവുകള്‍.അദ്യായം-11



                                                                        

രാജിയുടെ ദൃഡസ്വരത്തിലുള്ള വാക്കുകള്‍ എന്നെ പഴയകാല ചിന്തകളില്‍ നിന്ന് ഉണര്‍ത്തി.
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും നിലംപതിച്ചെന്ന് വരാം. പക്ഷെ ഒരിക്കലും അന്തപ്പനും ജോര്‍ജ്ജീനയുമായി.....................ജോര്‍ജ്ജീന അന്തപ്പനെതിരെ പോലീസില്‍ പരാതി.........ഇല്ല അതൊരിക്കലും സംഭവിക്കുകയില്ല.
പിന്നെ എങ്ങിനെ ഈ കുപ്രചരണം ലോകം മുഴുവന്‍  നിറഞ്ഞു. രാജിയുടെ ശബ്ദത്തില്‍ ആകാംക്ഷ നിറഞ്ഞിരുന്നു. എനിക്കും അതേ ചോദ്യം തന്നെയായിരുന്നു ചോദിക്കാനുണ്ടായിരുന്നത്. ആകാംക്ഷനിറഞ്ഞ ഞങ്ങളുടെ ചോദ്യത്തിന് അന്തപ്പന്‍ ഉത്തരം പറഞ്ഞില്ല.
അവന്‍ നിശബ്ദനായിരുന്നു.
ഒരുതരം നിസ്സഹായത അവന് ചുറ്റും താളംപിടിയ്ക്കുന്നതായി തോന്നി.
സാന്ദ്രമായ നിശബ്ദത ഞങ്ങള്‍ മൂവരുടെയും ഇടയിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നു വന്ന് മൗനത്തിന്റെ നനുത്ത പുതപ്പ് വിരിച്ചു.
ചിലപ്പോള്‍ അങ്ങിനെ സംഭവിക്കാറുണ്ട്.
ഇടവിടാതെയുള്ള വാക്കുകളുടെ കുത്തൊഴുക്കുകള്‍ അസ്തമിക്കുകയും മൗനത്തിന്റെ ധ്യാന നിമിഷങ്ങള്‍ ഉദയം കൊള്ളുകയും ചെയ്യും.
മൗനത്തെ, നിശബ്ദതയെ, ഏകാന്തതയെ, ഭയപ്പെടാത്തവരായി ഞങ്ങള്‍ ഇതിനകം പരിണമിച്ചിരുന്നു.
അറിയാനും അറിയിക്കാനുമുള്ള തത്രപ്പാടുകളും വെമ്പലുകളും അസ്തമിച്ച് സാന്ദ്രമായ മൗനധ്യാനത്തിന്റെ ഇത്തരം അനുഭവങ്ങളെ ഞങ്ങളാരും വാക്കുകള്‍കൊണ്ട് മുറിവേല്‍പ്പിക്കാറില്ല.
ചിന്തകളും വാക്കുകളും അസ്തമിക്കുന്നിടത്തെ യഥാര്‍ത്ഥ സൗഹൃദം പൂത്തുലയൂ എന്ന് ഒരിക്കല്‍ അന്തപ്പന്‍ പറഞ്ഞപ്പോള്‍ ഞാനും രാജിയും പൊട്ടിച്ചിരിച്ചുപോയി. 'ഭ്രാന്ത് അല്ലാതെ എന്ത് പറയാന്‍' എന്റെ നീരസം വാക്കുകളായി.
പക്ഷെ അന്ന് അന്തപ്പന്‍ അതിന് പ്രത്യുതത്തരം നല്‍കിയില്ല.
യഥാര്‍ത്ഥത്തില്‍ മൗനത്തെ, നിശബ്ദതയെ ശ്രദ്ധിക്കാനും പ്രണയിക്കാനും തുടങ്ങിയത് അന്നുമുതലാണ്. അത് ഒരു അവസ്ഥാന്തരമായിരുന്നു.
ഹൃദയാന്തര്‍ഭാഗത്ത് മൂടപ്പെട്ട ഏതോ അജ്ഞാത ഭൂഖണ്ഡം കണ്ടെത്തിയതുപോലുള്ള അനുഭവം. സാന്ദ്രമായ മൗന ധ്യാനത്താല്‍ കോര്‍ത്തിടപ്പെട്ട ബന്ധങ്ങളില്‍ നിന്നേ സൗഹാര്‍ദ്ദത്തിന്റെ പരിമളം പരക്കുകയുള്ളു. നൂലില്‍ കോര്‍ത്തിട്ട പൂമാലയില്‍ നിന്ന് പരിമളം ചുറ്റും പരക്കുന്നതുപോലെ. എപ്പോഴൊക്കെയോ 'മൗനധ്യാനം' ക്ഷണിക്കപ്പെടാത്ത അതിഥിയായി ഞങ്ങള്‍ക്കിടയിലേക്ക് കടന്നുവന്ന് ഞങ്ങളെ വാരിപ്പുണര്‍ന്നു കടന്നുപൊയ്‌ക്കൊണ്ടിരുന്നു. മൗനത്തിന്റെ ജീവസ്പര്‍ശം ഇല്ലാത്ത സൗഹൃദം നിരര്‍ത്ഥകമായ വാക്കുകളുടെ പ്രതിധ്വനിമാത്രമാണെന്ന് മനസ്സിലായി. അതുപോലുള്ള സാന്ദ്രമായ ഒരുഅവസ്ഥയിലായിരുന്നു ഞങ്ങള്‍ അപ്പോള്‍.
മൗനത്തിന്റെ വിരുന്നുകാരനെ പറഞ്ഞയച്ചുകൊണ്ട് എന്റെ മൊബൈല്‍ പാടാന്‍ തുടങ്ങി.
കളഭംതരാം ഭഗവാന്‍ എന്‍ മനസ്സുംതരാം....
ജോബാണ് വിളിക്കുന്നത് എന്നറിഞ്ഞപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ആശ്ചര്യം തോന്നി.
എടോ എസ്തപ്പാ ഞാന്‍ അന്തപ്പനെ വിളിക്കാന്‍ ശ്രമിക്കുകയായിരുന്നു. അയാളുടെ ഫോണ്‍ സ്വിച്ച് ഓഫ്, താന്‍ അയാളെ വിളിച്ച് വീട്ടിലേക്ക് വാ..
മറുപടിക്കായി കാത്തുനില്‍ക്കാതെ ജോബ് ഫോണ്‍ കട്ട് ചെയ്തു. ജോബിന്റെ വാക്കുകളില്‍ നിഴലിച്ചത് അപേക്ഷയോ നിര്‍ദ്ദേശമോ ആയിരുന്നില്ല. ആജ്ഞാ ശബ്ദമായിരുന്നു. രാജിയും അന്തപ്പനും അതറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടു. ജോബിന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നീക്കം അത്യപൂര്‍വ്വമാണ്.
മുന്‍കൂട്ടി അപ്പോയിമെന്റ് എടുത്ത് ക്യൂനിന്നാല്‍ മാത്രം ദര്‍ശന ഭാഗ്യം ലഭിക്കുന്ന ഞങ്ങളുടെ ഇടയിലെ ഏക മലയാളിയാണ് ജോബ്.
ആ മഹാനുഭാവനാണ് ഇപ്പോള്‍ ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നത്. അത്ഭുതപ്പെടാതിരിക്കുന്നത് എങ്ങനെ? 'ജോബിനും സരളയ്ക്കും വടയും ചമ്മന്തിയും വളരെ ഇഷ്ടമാണ്. ഞാനിപ്പോള്‍ തന്നെ അത് തയ്യാറാക്കാം.' രാജി ഇതും പറഞ്ഞ് അടുക്കളയിലേക്ക് ഓടി.
ഞാന്‍ അന്തപ്പനെ നോക്കി. ആ മുഖം ശബ്ദമില്ലാത്ത നിറപുഞ്ചിരിയാല്‍ പൂരിതമായിരുന്നു.
 'ആറാം പ്രമാണത്തിലേയ്ക്കാണ് ഞങ്ങള്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നത്.'
സാധാരണയായി ഇവിടുത്തെ വീടുകള്‍ക്കൊന്നും പേരില്ല. ജോബിന്റെ ഹില്‍സിയിലുള്ള അരുവിയോടു ചേര്‍ന്ന് ചുറ്റും ചെറുകാടുകളാല്‍ ചുറ്റപ്പെട്ട് ഒറ്റപ്പെട്ടപോലെ തോന്നിക്കുന്ന വസതിയുടെ പേരാണ് ആറാം പ്രമാണം. ആറാം പ്രമാണത്തിന്റെ ലംഘനം മൂലം ഉയിര്‍കൊണ്ടതാണാവസതി.
സരള ജോബിന്റെ ഭാര്യ അല്ല. വിനീതിന്റെ ഭാര്യയാണ്. ജോബിന്റെ ഭാര്യ പ്രവിയാണ്. പക്ഷെ നിര്‍ഭാഗ്യത്തിന് ഇപ്പോള്‍ സരളയും ജോബും ഒരുമിച്ച് താമസിക്കുന്നു. അങ്ങനെ സംഭവിക്കരുതായിരുന്നു. പക്ഷേ സംഭവിച്ചുപോയി.
അതുകൊണ്ട് തന്നെ ജോബിനെ വീല്‍ചെയറിലോ, ചാരുബെഡ്ഡിലോ അല്ലാതെ കാണാന്‍ പറ്റില്ല. അരയ്ക്കു താഴോട്ട് ജോബിന് ചലനശേഷിയില്ല. കണ്ണീരും തേങ്ങലും അടക്കിപ്പിടിച്ചുകൊണ്ട് ഒരു നിഴലായി ജോബിനൊപ്പം കഴിയാന്‍ സരള വിധിക്കപ്പെട്ടിരിക്കുന്നു. വിധിയെ എന്തിന് പഴിയ്ക്കണം. അതൊരു തെരഞ്ഞെടുപ്പ് ആയിരുന്നില്ലേ.. തെരെഞ്ഞെടുപ്പോ? അനിവാര്യതയോ?
നാട്ടില്‍ കളമശ്ശേരിയിലെ സെന്റ് പോള്‍സ് കോളജില്‍ പഠിക്കുന്നകാലം മുതലെ ജോബിന്റെ അഭിനിവേശമായിരുന്നു സുന്ദരിയായ സരള.
'സരളേ, എന്റെ പൊന്നു സരളെ നിന്നെ ഞാന്‍ പ്രണയിക്കുന്നു. ജീവന് തുല്യം പ്രണയിക്കുന്നു.' എന്ന് ഒരായിരം വട്ടം ജോബിന് സരളയോട് പറയാന്‍ തോന്നിയിരുന്നുവെങ്കിലും അങ്ങനെ ഒരിക്കല്‍ പോലും ഉരിയാടാന്‍ ധൈര്യമില്ലായിരുന്നു.
സരളയ്ക്കും ജോബിനോട് അങ്ങനെ തന്നെയായിരുന്നു. പരസ്പരം കാണുമ്പോള്‍ വിരിയുന്ന പുഞ്ചിരി, അപൂര്‍വ്വമായി പുസ്തകങ്ങള്‍ കൈമാറുമ്പോള്‍ സംഭവിക്കുന്ന വിരല്‍സ്പര്‍ശങ്ങള്‍, അത്യപൂര്‍വ്വമായുള്ള സല്ലാപങ്ങള്‍, എല്ലാം എല്ലാം അവര്‍ സൗരഭ്യം പരത്തുന്ന വാടാമലരായി ഹൃദയത്തില്‍ സൂക്ഷിച്ചു. ജീവനുതുല്യം പ്രണയിക്കുന്നു എന്നുള്ള പ്രണയാക്ഷരങ്ങള്‍ പരസ്പരം മന്ത്രിക്കാതെ തീവ്രപ്രണയം ഹൃദയത്തില്‍ അടുക്കിപ്പിടിച്ച് അവര്‍ വേര്‍പിരിഞ്ഞു. പിന്നീട് അവര്‍ പരസ്പരം കാണുന്നത് ഈ പോര്‍ട്‌സ് മൗത്തില്‍ വച്ചാണ്.
അപ്പോഴേയ്ക്കും സരള വിനീതിന്റെ സഹധര്‍മ്മിണിയും ഒരു കുഞ്ഞിന്റെ അമ്മയുമായിരുന്നു. ജോബും പ്രവിയും തമ്മിലുളള വിവാഹം നടന്നിരുന്നു. ജോബ് ഒരു കുട്ടിയുടെ പിതാവുമായി.
പക്ഷെ ഇതൊന്നും അവര്‍ക്ക് തടസ്സമായിരുന്നില്ല. ഹൃദയാന്തര്‍ഭാഗത്തെ പ്രണയം പൂത്തുലഞ്ഞു. അരുതായ്മയുടെ ലക്ഷ്മണരേഖകള്‍ ഇവിടെ അദൃശ്യം. ഇല്ല, ഇവിടെ സമൂഹത്തിന്റെ ജാഗ്രതയാര്‍ന്ന ചാരക്കണ്ണുകള്‍. പൂത്തുലഞ്ഞ അവരുടെ പ്രണയം കര്‍ക്കിടകമാസത്തിലെ നിളാനദിയായി പോര്‍ട്‌സ്മൗത്തിലൂടെ ഒഴുകി.
ലജ്ജയില്‍ കുതിര്‍ന്ന പഴയകാല നിഗൂഡ പ്രണയത്തില്‍ നിന്ന് ലജ്ജ അവരെ വിട്ടകന്നു.
ഷോപ്പിങ്ങിനിടെ Asda  യില്‍ വച്ച് Family  പാര്‍ട്ടികളില്‍ നിര്‍ലജ്ജം നിര്‍ഭയം ആരാരും അറിയാതെ അവര്‍ പരസ്പരം പ്രണയമന്ത്രങ്ങള്‍ മന്ത്രിച്ചു.
പ്രണയം കാമവെറിയുടെ രൂപഭാവങ്ങള്‍ കൈക്കൊണ്ട് ചിറകടിച്ചുയരാന്‍ വെമ്പി. സ്ഥലവും തീയതിയും സമയവും നിശ്ചയിക്കപ്പെട്ടു. വിനീത് വീട്ടിലില്ലാത്ത ദിനം. അനര്‍ഘ സമാഗമത്തിന്റെ അനര്‍ഘനിമിഷങ്ങള്‍. ജോബിനെ സ്വീകരിക്കാന്‍ സരള ഒരുങ്ങി. ഭവനത്തിന്റെ വാതിലുകള്‍ തുറന്നു, ഹൃദയകവാടങ്ങള്‍ തുറന്ന് വിവസ്ത്രയായി അവള്‍ അവനായി കാത്തിരുന്നു. അപ്പോള്‍ സര്‍വ്വലാകൃതനായി അവന്‍ പ്രവേശിച്ചു. ആ സമയം സൂര്യന്‍ മേഖപാളികള്‍ക്കുള്ളില്‍ മറഞ്ഞു. അനര്‍ഗള കണ്ണീര്‍ പ്രവാഹത്തിനായി കാര്‍മേഘങ്ങള്‍ ആകാശത്ത് ഉരുണ്ടുകൂടി. വര്‍ഷങ്ങളോളം അടക്കിപിടിച്ച പ്രണയ കാമാവേശങ്ങള്‍ നുരഞ്ഞ് പതഞ്ഞ് അണകപൊട്ടി ഒഴുകി. സീല്‍ക്കാരങ്ങളും ആലിംഗനങ്ങളും അഗ്നിപര്‍വ്വതവിസ്‌ഫോടനങ്ങളായി. വികാരവിസ്‌ഫോടനത്തിന്റെ ഏതോ മുഹൂര്‍ത്തങ്ങളില്‍ അവന്‍ അവളെ ഇരുകൈകളിലും ഉയര്‍ത്തി പ്രണയാവേശത്തോടെ വട്ടം കറങ്ങി. ഒരു നിമിഷം അസഹ്യമായ വേദനയില്‍ നിന്നുള്ള അലര്‍ച്ചയോടെ അവന്‍ നിലംപതിച്ചു.
നട്ടെല്ല് ഒടിഞ്ഞു. പ്രണയാവേശങ്ങള്‍ ആര്‍ത്തനാദങ്ങളായി. അയല്‍ക്കാര്‍, സുഹൃത്തുക്കള്‍ വീട്ടിലേക്ക് ഇടിച്ചുകയറി. ആംബുലന്‍സ് സര്‍വ്വീസ് എത്തി. അപ്പോഴും അവര്‍ വിവസ്ത്രരായിരുന്നു.
(തുടരും..)

ഇതിഹാസങ്ങളിലുടെ

അര്‍ജ്ജുനന്‍.

Image result wey dey for arjunan in mhabharatham

പാണ്ഡവരില്‍ മൂന്നാമന്‍, കുന്തീദേവിയില്‍ ഇന്ദ്രദേവനുണ്ടായ പുത്രന്‍, വില്ലാളി വീരന്‍, അസ്്രത പ്രയോഗത്തില്‍ അതിനിപുണന്‍. ഭീഷ്മപിതാമഹന്റെയും, ദ്രോണാചാര്യരുടെയും ശിക്ഷണത്തില്‍ ശാസ്ത്രത്തിലും, വേദങ്ങളിലും ആയുധവിദ്യയിലും, യുദ്ധരംഗത്തും അതിനൈപുണ്യം സിദ്ധിച്ചവന്‍.
ശിഷ്യസ്‌നേഹത്താല്‍ അര്‍ജ്ജുനനെ അജയ്യനായ പോരാളിയാക്കി മാറ്റാന്‍ തെറ്റായ മാര്‍ഗ്ഗങ്ങള്‍ വരെ ദ്രോണാചാര്യര്‍ അവലംബിച്ചു. (ഏകലവ്യന്റെ തള്ളവിരല്‍ ഗുരുദക്ഷിണയായി ആചാര്യന്‍  ആവശ്യപ്പെട്ടത്). ലക്ഷ്യത്തിലെത്താന്‍ തീവ്രയത്‌നങ്ങള്‍ നടത്തുന്ന കര്‍മ്മയോഗിയായിരുന്നു അര്‍ജ്ജുനന്‍. അര്‍ജ്ജുനന്റെ ഈ മഹനീയതകള്‍ക്കൊക്കെ ശ്രേഷ്ഠമായത് ഭഗവാന്‍ ശ്രീകൃഷ്ണന്റെ വാത്സല്യഭാജനമായിരുന്നു എന്നുള്ളതാണ്. ശ്രീകൃഷ്ണന്‍ പലവട്ടം അര്‍ജ്ജുനനെ സംബോധന ചെയ്തിരുന്നത് 'പ്രിയ സ്‌നേഹിതാ' എന്നായിരുന്നു. അര്‍ജ്ജുനന്റെ ഗുരുവും വഴികാട്ടിയും, സുഹൃത്തും തേരാളിയും എല്ലാം എല്ലാം ആയിരുന്നു ശ്രീകൃഷ്ണന്‍. ഭഗവാന്റെ തിരുവദനങ്ങളില്‍ നിന്ന് തന്നെ, മനുഷ്യജീവിതത്തിലെ സൃഷ്ടിസ്ഥിതി സംഹാരരഹസ്യങ്ങള്‍ അര്‍ജ്ജുനന് ശ്രവിക്കാന്‍ കഴിഞ്ഞു. ജീവ മുക്തിയുടെ മാര്‍ഗ്ഗങ്ങള്‍ സവിസ്തരം ഭഗവാന്‍ അര്‍ജ്ജുനനെ ധരിപ്പിച്ചു. ആ വചനങ്ങള്‍ അര്‍ജ്ജുനന് യുദ്ധഭൂമിയില്‍ വച്ച് അനുഭവപ്പെട്ട വിഷാദവും സംശയങ്ങളും അകറ്റി, യുദ്ധോത്സുകനാക്കി മഹായുദ്ധത്തില്‍ വിജയം കൈവരിക്കാന്‍ പ്രേരിപ്പിച്ചു. ഭഗവല്‍ പ്രസാദത്താല്‍ വിശ്വരൂപ ദര്‍ശനവും അര്‍ജ്ജുനന് പ്രാപ്യമായി.
അര്‍ജ്ജുനനെ എന്നും അജയ്യനാക്കിയത് അസ്ത്രപ്രയോഗങ്ങളായിരുന്നു.
അസ്ത്രപ്രയോഗത്തില്‍ അര്‍ജ്ജുനനെ നേരിടാന്‍ ആരും ഇല്ലായിരുന്നു.  യുദ്ധസന്നദ്ധമായ ഏത് പ്രതികൂല സാഹചര്യത്തിലും അസ്ത്രപ്രയോഗങ്ങളില്‍ അര്‍ജ്ജുനന്‍ വിജയംവരിച്ചു.
അസ്ത്രപ്രയോഗത്തില്‍ എന്നും മികവും വിജയവും നിലനിര്‍ത്താന്‍ അര്‍ജ്ജുനന് തുണയായത് ഗാണ്ഡീവം എന്ന ദേവദത്തമായ ആയുധമായിരുന്നു. ബ്രഹ്മദേവന്‍ നിര്‍മ്മിച്ചതും സമുദ്രങ്ങളുടെ ദേവനായ വരുണ ഭഗവാന്‍ അര്‍ജ്ജുനന് സമ്മാനിച്ചതുമാണ് ഈ ഉല്‍കൃഷ്ട ആയുധം.
ഗാണ്ഡീവം കേവലം ഒരു ആയുധം മാത്രമായിരുന്നില്ല. അതിന്റെ ദിവ്യത ഏത് സന്ദര്‍ഭത്തിലും അര്‍ജ്ജുനന് ആവശ്യാനുസരണം അസ്ത്രങ്ങള്‍ അതില്‍ വന്ന് നിറയുമായിരുന്നു. ഗാണ്ഡീവം ദൈവികമായ ഒരു ദാനം ആയിരുന്നു, ഒരു സമ്മാനം ആയിരുന്നു.
ജീവിതത്തിലെ എല്ലാ കര്‍മ്മോത്സുകര്‍ക്കും മാര്‍ഗ്ഗമദ്ധ്യേ ലഭിക്കുന്ന ദൈവീകമായ ഒരു വരദാനം. ഉദാത്തമായ ലക്ഷ്യത്തിലേക്ക് സ്വയം സമര്‍പ്പിച്ച് മുന്നേറുന്ന, ഭൂമുഖത്തുള്ള എല്ലാ കര്‍മ്മയോഗികള്‍ക്കും മാര്‍ഗ്ഗമദ്ധ്യേ ലഭിക്കുന്ന ദൈവീകമായ സിദ്ധിവിശേഷം ആണത്.
എല്ലാ കര്‍മ്മ മണ്ഡലങ്ങളിലും ഇത് പ്രാപ്യമാണ്. മനുഷ്യാതീതമായ സിദ്ധിവിശേഷങ്ങള്‍ ആ വരദാനത്തില്‍ അടങ്ങിയിരിക്കുന്നു.
കര്‍മ്മപഥത്തില്‍ സ്വയം സമര്‍പ്പിച്ച് തീവ്രയത്‌നങ്ങളോടെ അനവരതം മുന്നേറുമ്പോള്‍ പ്രാപിക്കുന്ന സിദ്ധിവിശേഷം ആണത്.
ലോകപ്രശസ്തരായ സംഗീതജ്ഞര്‍, സാഹിത്യകാരന്മാര്‍, ശില്പികള്‍, മഹാനടന്മാര്‍, രാഷ്ട്രതന്ത്രജ്ഞര്‍ ഇവരിലെല്ലാം ഈ മനുഷ്യാതീതമായ ശക്തിവിശേഷം പ്രകടമായിരുന്നു. നമ്മുടെ പല സാഹിത്യകാരന്മാരും സാക്ഷ്യപ്പെടുത്തിയിട്ടുള്ളത് എഴുത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ തൂലിക അനിയന്ത്രിതമായ ഒരു തലത്തിലേക്ക് നീങ്ങി കഥാപാത്രങ്ങളും സംഭവവികാസങ്ങളും രൂപം പ്രാപിക്കും എന്നുള്ളതാണ്. അത് പിന്നീട് ചരിത്രം സൃഷ്ടിച്ച കലാസൃഷ്ടിയായി മാറുന്നു.
നമ്മുടെ പ്രിയ നടന്‍ മോഹന്‍ലാല്‍ അഭിനയത്തിന്റെ ചില ധന്യ നിമിഷങ്ങളില്‍ പരകായപ്രവേശം പോലുള്ള അനിതരസാധാരണമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിട്ടുള്ളതായി സാക്ഷ്യപ്പെടുത്തുന്നു.
അര്‍ജ്ജുനന്റെ അസ്തിത്വത്തിന്റെ അഭേദ്യമായ ഒരു വസ്തുതയായിരുന്നു ഗാണ്ഡീവം. അത് അര്‍ജ്ജുനനെ വിജയത്തിലേക്ക് മാത്രമല്ല അഹങ്കാരത്തിലേക്കും നയിച്ചു.
ദൈവീകമായ ഈ ദാനങ്ങളെല്ലാം സഹജീവികളുടെ ഉല്‍ക്കര്‍ഷേച്ഛക്കായാണ് ഉപയോഗിക്കേണ്ടത്. അതിന് ഒരു നിമിത്തമാവുക എന്നുള്ളത് തന്നെ ധന്യതയാണ്. പക്ഷേ ഈ ധന്യമായ സിദ്ധി, സ്വയാര്‍ജ്ജിതമായ കഴിവായി കാണുമ്പോള്‍, അഹങ്കാരത്തിന്റെ വേരുകള്‍ ഉയിര്‍കൊള്ളുകയും തല്‍ഫലമായി പരാജയം സംഭവിക്കുകയും ചെയ്യും. സ്വയാര്‍ജ്ജിത അഹങ്കാരത്തിന്റെ ആനപ്പുറത്ത് കയറി വിഹരിക്കുന്നവര്‍ പെട്ടെന്ന് തലകുത്തി നിലംപതിക്കുന്നത് നാം കാണാറുണ്ട്.
പരാജയങ്ങള്‍ നമ്മെ സ്വത്വബോധത്തിലേക്ക് തിരിച്ച് കൊണ്ടുവന്ന് നിഷ്‌കാമ കര്‍മ്മാനുഷ്ഠാനത്തിനായി പ്രേരിപ്പിക്കുന്ന ചൂണ്ടുപലകയാണ്.
അര്‍ജ്ജുനന്‍ സ്വയം അടയാളപ്പെടുത്തുവാന്‍ ശ്രമിച്ചത് ഗാണ്ഡിവത്തിലായിരുന്നു.
നമ്മുടെ പല സാഹിത്യകാരന്മാരും നടന്മാരും പ്രശസ്ത രാഷ്ട്ര തന്ത്രജ്ഞരും ദാനംകിട്ടിയ സിദ്ധിവിശേഷങ്ങളില്‍ സ്വയം അടയാളപ്പെടുത്തി അതിന് ചുറ്റും വട്ടം കറങ്ങി മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന ഗീര്‍വാണങ്ങള്‍ ഉതിര്‍ത്ത് സ്വാര്‍ജ്ജിത അഹങ്കാരത്തിന്റെ സിംഹാസനങ്ങളില്‍ വാണരുളുന്നവരാണ്. അവര്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളെ പ്രക്ഷുബ്ധമാക്കുന്ന വാദകോലാഹലങ്ങളും അവകാശവാദങ്ങളും ഉന്നയിച്ച് ചുറ്റുമുള്ള സ്വാഭാവിക സംശുദ്ധിയെ നശിപ്പിച്ച് മലീമസമാക്കുന്നു.
താല്‍ക്കാലികമായി ലഭ്യമായ സിദ്ധിവിശേഷങ്ങളില്‍ സ്വയം അടയാളപ്പെടുത്തി ചിരംജീവിയായി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കാന്‍ വെമ്പുന്നവര്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ലഭിക്കാതെ ശ്വാസംമുട്ടിമരിക്കും.
അഹങ്കാരത്തിന്റെ വേലിയേറ്റത്തില്‍ സ്വയം നഷ്ടപ്പെടാതിരിക്കാനായി ആത്മബോധത്തിലേക്ക് തിരിച്ചുവരാനായി പരാജയത്തിന്റെ രുചി അര്‍ജ്ജുനന്‍ അറിഞ്ഞിട്ടുണ്ട്. ഹനുമാനുമായുള്ള യുദ്ധത്തില്‍ വിജയിക്കാനാവാതെ അര്‍ജ്ജുനന്‍ തളരുന്നു. എവിടെയും അജയ്യനാകാമെന്ന അര്‍ജ്ജുനന്റെ അഹങ്കാരത്തെ ശ്രീകൃഷ്ണന്‍ ഈ അവസരത്തില്‍ നന്നായി പരിഹസിക്കുന്നുണ്ട്. മഹാ പ്രളയാവസരത്തില്‍ ശ്രീകൃഷ്ണന്റെ വംശത്തിലെ യാദവ സ്ത്രീകളെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. ഇതിനെ പ്രതിരോധിക്കുവാന്‍ അര്‍ജ്ജുനന്‍ കടല്‍ക്കൊള്ളക്കാരുമായി യുദ്ധം ചെയ്യുവാന്‍ ശ്രമിച്ചു. പക്ഷേ ഗാണ്ഡീവം നിശ്ചലമായിരുന്നു. അങ്ങനെ അര്‍ജുനന്‍ കടല്‍ക്കൊള്ളക്കാരുടെ മുന്നില്‍ പരാജയപ്പെട്ടു.
എല്ലാ ദാനങ്ങളും തിരിച്ചേല്‍പ്പിക്കേണ്ടതുണ്ട്.. പ്രകൃതി നമുക്ക് സമ്മാനമായി നല്‍കിയ പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമായ ഈ ശരീരം പ്രകൃതിക്ക് തിരിച്ച് ഏല്പിക്കുക എന്നത് ഒരു അനിവാര്യതയാണ്. ജീവജാലങ്ങളുടെ അനുക്രമമായ സംക്രമണത്തിന് അത്യന്താപേക്ഷിതമാണത്.
ഗാണ്ഡീവത്തിനുള്ള പ്രസക്തി തന്റെ ജീവിതത്തില്‍ അവസാനിച്ചുവെന്ന് മനസ്സിലാക്കി അതിന്റെ ദാദാവായ വരുണന് അത് തിരിച്ച് നല്കാനുള്ള വിവേകം അര്‍ജ്ജുനന് ഉണ്ടായില്ല. അഹങ്കാരത്തില്‍ 'ആത്മരൂപം' വിസ്മരിച്ചത്‌കൊണ്ട് സംഭവിച്ച അപാകതയാണത്.
ഭൗതിക പാശങ്ങളെല്ലാം അറുത്ത് മാറ്റി പഞ്ചപാണ്ഡവര്‍ മഹാപ്രസ്തത്തിലേയ്ക്ക് ഇറങ്ങിത്തിരിച്ചു. എന്നാല്‍ ആ അവസാന യാത്രയിലും യാതൊരു പ്രസക്തിയും ഇല്ലെങ്കിലും അര്‍ജ്ജുനന്‍ ഗാണ്ഡീവം വഹിച്ചുകൊണ്ടാണ് യാത്രചെയ്തത്. യാത്രാമദ്ധ്യേ വരുണഭഗവാന്‍ പ്രത്യക്ഷപ്പെട്ട് അത് തിരിച്ചുവാങ്ങുകയാണുണ്ടായത്. (അത് സ്വയം സമര്‍പ്പിക്കാതതിലെ ഔചിത്യക്കേട് വരുണഭഗവാന്‍ ഓര്‍മ്മിപ്പിച്ചിരിക്കും.). സിദ്ധികള്‍ കൊഴിഞ്ഞുപോയ രാഷ്ട്രത്തലവന്മാര്‍, മഹാനടന്മാര്‍, സാംസ്‌കാരിക നേതാക്കന്മാര്‍ രംഗത്ത് ഒന്നുകുടി നടനം ചെയ്യുവാന്‍ വെമ്പുന്നത് കാണുമ്പോള്‍, പിടിച്ചുനില്‍ക്കാന്‍ എല്ലാ തന്തത്രപ്പാടുകളും കുതന്ത്രങ്ങളും ചെയ്യുന്നതുകാണുമ്പോള്‍ വരുണഭഗവാന്‍ എന്തേ പ്രത്യക്ഷപ്പെടാത്തത് എന്ന് ചിന്തിച്ച്‌പോന്നു. ആത്യന്തികമായി വിജയങ്ങളും പരാജയങ്ങളും എന്നത് ആത്മസ്വരൂപം വിസ്മരിക്കപ്പെടുമ്പോള്‍ ബോധതലത്തില്‍ ഉണ്ടാവുന്ന ഒരു ആപേക്ഷിക പ്രതിഭാസം മാത്രമാണ്.