2015, ഒക്‌ടോബർ 17, ശനിയാഴ്‌ച


    ആദരാഞ്ജലികള്‍......... 



ആന്‍സിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുമ്പോള്‍ ഓര്‍ത്തു പോവുകയാണ്..........
വൈദ്യശാസ്ത്രം വിധി എഴുതി, ആന്‍സിയുടെ മരണം സുനിശ്ചിതം, ഏറിയാല്‍ ഏതാനും ആഴ്ചകള്‍ മാത്രം. അബര്‍ദിനിലെ പാലിയേറ്റീവ് യൂണിറ്റിലേക്ക് മാറ്റിയ ആന്‍സിയെ കാണാന്‍ ഞാന്‍ ഭാര്യയോടൊപ്പം നടക്കുമ്പോള്‍ എന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടിക്കൊണ്ടിരുന്നു.
ഒരു പ്രഭാഗത്തില്‍ പോര്‍ട്‌സ്മൗത്തില്‍ നിന്ന് അബര്‍ദിനില്‍ പറന്നിറങ്ങിയ ഞങ്ങളെ കാണുമ്പോള്‍, സുനിശ്ചിതമായ തന്റെ മരണത്തെപ്പറ്റി ഓര്‍ത്ത് ആന്‍സി എങ്ങനെ പ്രതികരിക്കും? ഞാന്‍ വല്ലാതെ ആശങ്കപ്പെട്ടു...
അബര്‍ദിനിലെ വികാരിയച്ചന്‍ ഇടവകാംഗങ്ങളെ സ്‌നേഹപൂര്‍വ്വം ഓര്‍മ്മിപ്പിച്ചു. നിങ്ങള്‍ എപ്പോഴും ആന്‍സിയെ കാണാന്‍ പോകരുത്. അത് ആന്‍സിക്ക് ദുഃഖമുണ്ടാക്കും. ഇതറിഞ്ഞ ആന്‍സി പറഞ്ഞു നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്നെ വന്ന് കാണാം. എനിക്ക് ഒരു ദുഃഖവുമില്ല സന്തോഷമേ ഉള്ളൂ... ആ വാക്കുകളുടെ ധൈര്യത്തിലാണ് കാലുകള്‍ മുന്നോട്ട് നീങ്ങിയതെങ്കിലും, അന്തഃകരണം മന്ത്രിച്ചുകൊണ്ടിരുന്നു. സുനിശ്ചിതമായ മരണം കാത്തു കിടക്കുന്ന ആന്‍സി എങ്ങിനെ പ്രതികരിക്കും? മരണത്തിന്റെ ഭയം ഉളവാക്കുന്ന കണ്ണീരും തേങ്ങലുകളും. ആശയറ്റ വിലാപംകൊണ്ട്... വിതുമ്പുന്ന ഹൃദയത്തുടിപ്പോടെയാണ് ആന്‍സി കിടന്ന മുറിയില്‍ പ്രവേശിച്ചത്. ആന്‍സി അവിടെ കിടക്കുകയായിരുന്നില്ല കസേരയില്‍ ഇരിക്കുകയായിരുന്നു. 
ഞങ്ങളെ കണ്ടപ്പോള്‍ മുഖം നിറയെ ചിരിയോടെ ആന്‍സി ഞങ്ങളെ സ്വീകരിച്ചു.
കുലീനത്വവും ഐശ്വര്യവുമുള്ള ആ മുഖം വാടി തളര്‍ന്നിരുന്നുവെങ്കിലും വിടര്‍ന്ന കണ്ണുകളില്‍ സ്‌നേഹ  മായാതെ പ്രഭചൊരിഞ്ഞു. എന്റെ ഭയാശങ്കകള്‍ അസ്ഥാനത്തായിരുന്നു. സുനിശ്ചിതമായ മരണത്തിന്റെ നിഴല്‍ പോലും അവിടെയുണ്ടായിരുന്നില്ല. ആന്‍സിയുടെ അരികില്‍ തന്നെ ഉണ്ടായിരുന്ന ജോണി ആന്‍സിയെ ആശ്വസിപ്പിക്കുക മാത്രമല്ല ചെയ്തിരുന്നത്. ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള പ്രത്യാശയുടെ ജീവോര്‍ജ്ജം വാക്കുകളിലൂടെ സ്‌നേഹമസ്രുണമായ തലോടലുകളിലൂടെ ആന്‍സിക്ക് പകര്‍ന്ന് കൊടുക്കുകയായിരുന്നു. അതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് മായാത്ത  മന്ദഹാസത്തോടെ, കൃത്യതയോടെ ആന്‍സി ഞങ്ങളോട് ക്ഷേമാന്വേഷണങ്ങള്‍ നടത്തിയത്.
മരണത്തിന്റെ ഭയപ്പെടുത്തുന്ന നിഴല്‍ വെളിച്ചമല്ല അവിടെ നിറഞ്ഞു നിന്നത്. മറിച്ച് നിത്യമായ പ്രത്യാശയുടെ പ്രഭയാണ് അിടെ എങ്ങും നിറഞ്ഞിരുന്നു.
അതെന്നെ അത്ഭുതപ്പെടുതത്തി.
ഒരു ജലദോഷം വന്നാല്‍ ആശയറ്റവനെപ്പോലെ പാതാളത്തില്‍ അകപ്പെട്ടവനെപ്പോലെ  മോങ്ങി വിലപിക്കുന്ന ഞാന്‍, ആസന്നമായ മരണത്തിന് മുന്നില്‍ പ്രത്യാശയോടെ മുന്നേറുന്ന കുടുംബത്തെ കണ്ടപ്പോള്‍ മനസ്സാ അവരുടെ പാദങ്ങള്‍ തൊട്ടുവണങ്ങി.
ഒരു മഹത് ഗ്രന്ഥത്തില്‍ നിന്നും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തിരിച്ചറിലേക്ക് എന്റെ ഉള്‍ക്കണ്ണു തുറന്നു. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് മുന്നേറുക, ആസന്നമായ മരണത്തിന് മുന്നിലും പ്രത്യാശയോടെ മുന്നേറുക, ജീവിതത്തിന്റെ മഹത്തായ സങ്കീര്‍ത്തനം ആയിരുന്നു അവിടെ പ്രായോഗിക തലത്തില്‍ പ്രഘോഷിക്കപ്പെട്ടത്.
അബര്‍ദിനിലെ സഹോദരന്റെ വീട്ടില്‍ പോകുമ്പോഴെല്ലാം ഒരു കൂടപ്പിറപ്പിനെപ്പോലെ വന്നണയാറുള്ള ആന്‍സി ഓര്‍മ്മയാവുകയാണ്. അബര്‍ദിനിലെ മലയാളി കൂട്ടായ്മയില്‍ ആത്മീയ, കലാ, സാംസ്‌കാരിക വേദികളില്‍ ആന്‍സിയും കുടുംബവും നിറഞ്ഞു നിന്നിരുന്നു. ഇതില്‍ നിന്ന് എല്ലാം ആന്‍സിയെ വ്യത്യസ്തയാക്കിയത് കുട്ടികളോട് ഇടപെടുമ്പോള്‍ ആന്‍സിയുടെ സ്‌നേഹാനുസ്രതമായ ആജ്ഞാ ശക്തിയാണ്. കൃത്യമായ അളവില്‍ സ്‌നേഹവും, ആജ്ഞാശക്തിയും കലര്‍ത്തി കുട്ടികളോട് സംസാരിക്കാന്‍ ആന്‍സിക്കുമാത്രമേ കഴിയുമായിരുന്നുള്ളുൂ. അതു അവരെ പ്രതിരോധത്തിലേര്‍പ്പെടുത്താതെ അനുസരണ ശീലമുള്ളവരാക്കി. അവരുടെ മൂന്ന് മക്കളുടെയും ഓരോ ചലനങ്ങളിലും അതിന്റെ ചൈതന്യം ഉണ്ട്. അവരില്‍ മാത്രമല്ല അബര്‍ദിനിലെ മലയാളികുട്ടികള്‍ ആന്‍സിയുടെ സ്‌നേഹത്തോടെയും ആജ്ഞയോടയുമുള്ള വാക്കുകള്‍ ശ്രവിച്ചവരാണ്.  ആ വാക്കുകള്‍ അവരുടെ ജീവിത വഴിത്താരയില്‍ വഴിവിളക്കാകട്ടെ.
കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും ആന്‍സിയുടെ ചേതനയറ്റ ശരീരത്തിനരികത്തു നിന്ന് കണ്ണീരോടെ വിടപറയാതെ പ്രത്യാശയോടു മന്ദഹാസവുമായി അന്ത്യവിടപറയാന്‍ കഴിയുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.