2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

അശ്വത്ഥാമാവ്

ദ്രോണാചാര്യരുടെയും കൃപിയുടെയും (കൃപചാര്യരുടെ സഹോദരി) പുത്രനായ അശ്വത്ഥാമാവിന് മരണമില്ല. കലിയുഗാന്ത്യം വരെ മരണമില്ല. തന്റെ ഒടുങ്ങാത്ത പ്രതികാരദാഹം കാരണം ശ്രീകൃഷ്ണനാല്‍ ശാപഗ്രസ്തനായി, പകയും വെറുപ്പും നെഞ്ചിലേറ്റി, ഒരിക്കലും ഉണങ്ങാത്ത ശിരസിലെ വ്രണത്തില്‍ നിന്ന് രക്തവും ചലവുവാര്‍ന്ന് ഒഴുകി, തീവ്രവേദനയോടെ, എങ്ങും ഗതികിട്ടാതെ അഭയത്തിനായി കേണുനടക്കുന്ന മരണമില്ലാത്ത ആത്മാവാണ് അശ്വത്ഥാമാവ്!

താന്‍ അനുഭവിക്കുന്ന തീവ്രവേദനയില്‍ നിന്ന് മോചനത്തിനായി മരണത്തെ വരിക്കാന്‍ അശ്വത്ഥാമാവ് ആഗ്രഹിക്കുന്നു. എന്നാല്‍ ശാപഗ്രസ്ഥനായ അശ്വത്ഥാമാവില്‍ നിന്ന് മരണം അകലുന്നു. പ്രതികാരദാഹം നെഞ്ചിലേറ്റി നടക്കുന്നവരില്‍ അശ്വത്ഥാമാവിന്റെ ആത്മാവ് ഉണ്ട്. അത് അവസാനിമില്ലാത്ത, മരണമില്ലാത്ത തീവ്രവേദന മാത്രമാണ്!! അഭയത്തിനായി അലയുന്നു ദുരാത്മാവ്.
സമാധാനപൂര്‍ണ്ണമായ ജീവിതത്തിന് മത്സരാധിഷ്ഠിതമായ ജീവിതഭ്രമം അങ്ങേയറ്റം ആപത്കരമാണ്. പക്ഷേ നിര്‍ഭാഗ്യത്തിന് പുരാതനകാലം മുതലെ സാമൂഹ്യക്രമങ്ങള്‍ സജ്ജമാക്കപ്പെട്ടിരിക്കുന്നത് മത്സരാധിഷ്ഠിതമായ ജീവിത ക്രമങ്ങളിലാണ്.

ഓരോ മത്സരവും വിജയികളെയും പരാജിതരെയും സൃഷ്ടിക്കുന്നു. പരാജിതര്‍ പരാജയത്തെ ആരോഗ്യകരമായി സ്വീകരിച്ച് അംഗീകരിച്ച് വിജയിക്ക് ആംശസകള്‍ നേര്‍ന്ന് മുന്നോട്ട് പോകുന്നത് ആപൂര്‍വ്വം.
വിജയികളുടെ വിജയം പൂര്‍ണ്ണമായും നീതി യുക്തമായിരിക്കണമെന്നില്ല. പക്ഷേ ഭഗവല്‍കടാക്ഷം ആയിരിക്കും അവരെ  വിജയത്തിലെത്തിക്കുന്നത്.
മഹാഭാരതയുദ്ധത്തില്‍ ദ്രോണാചാര്യര്‍ പാണ്ഡവസേനയ്ക്ക് എതിരെ ആഞ്ഞടിച്ചപ്പോള്‍, പാണ്ഡവസേനക്ക് പിടിച്ച് നില്ക്കാന്‍ ആയില്ല. ദ്രോണരെ നിരായുധനാക്കിയാല്‍ മാത്രമേ വധിക്കാന്‍ കഴിയൂ. ശ്രീകൃഷ്ണ നിര്‍ദ്ദേശപ്രകാരം കള്ളം പറഞ്ഞ് ദ്രോണരെ നിരായുധനാക്കുകയും, ആ സമയം ദ്രൗപത പുത്രന്‍ ധൃഷ്ടധ്യുമ്‌നന്‍ ദ്രോണരെ വധിക്കുകയും ചെയ്തു.
ഗദായുദ്ധത്തില്‍ അജയന്മാരായ ഭീമനും ദുര്യോദനനും ഏറ്റുമുട്ടിയപ്പോഴും ഭീമന്‍ യുദ്ധ നിയമങ്ങള്‍ കാറ്റില്‍ പറത്തി. ഗദ്ദായുദ്ധത്തില്‍ ശക്തനായ ദുര്യോധനനെ പരാജയപ്പെടുത്താന്‍ കഴിയാതെ ക്ഷീണിതനായ ഭീമനോട് വ്യംഗ്യ ഭാഷയില്‍ ഭംഗ്യന്തരേണ ദുര്യോധനന്റെ തുടയില്‍ ഗദ കൊണ്ട് അടിച്ച് വീഴ്ത്തുക എന്ന് ശ്രീകൃഷ്ണന്‍ ധരിപ്പിച്ചു. ഭീമന്‍ അപ്രകാരം പ്രവര്‍ത്തിച്ച് ധീരനും വീരനുമായ ദുര്യോദനന്റെ, തുടയെല്ലുകള്‍ ഗദകൊണ്ട് അടിച്ച് തകര്‍ത്ത് ദുര്യോധനനെ രണഭൂമിയില്‍ വീഴ്ത്തി! ഗദാ യുദ്ധനിയമങ്ങളുടെ നഗ്നമായ ലംഘനവും പൈശാചികമായ പ്രവര്‍ത്തിയായിരുന്നു അത്.

മഹാഭാരതയുദ്ധത്തിന്റെ അവസാന ദിനമായ 18-ാം ദിവസം രണഭൂമിയില്‍ വീണ് മരണാസന്നനായി കിടന്ന ദുര്യോധന സന്നിധിയില്‍ അശ്വത്ഥാമാവ് എത്തി പ്രതിജ്ഞ എടുത്തു. പാണ്ഡവരെ യുദ്ധവിജയം ആഘോഷിക്കാന്‍ അനുവദിക്കില്ലെന്ന് മാത്രമല്ല അവര്‍ അഞ്ച് പേരുടേയും തല അറുത്ത് ദുര്യോധനന്‍ മുന്നില്‍ എത്തിക്കാമെന്നുമുള്ളതായിരുന്നു ആ പ്രതിജ്ഞ. പാണ്ഡവരോടു നേരിട്ട് ഏറ്റുമുട്ടാനുള്ള യോദ്ധാക്കള്‍ കൗരവപക്ഷത്തില്ലായിരുന്നു. കൗരവപക്ഷത്തെ അവശേഷിച്ച യോദ്ധാക്കളായ കൃപാചാര്യരെയും കൃതുവര്‍മയെയും കൂട്ടുപിടിച്ച് ഇരുളിന്റെ മറവില്‍ ചതിയിലൂടെ പാണ്ഡവരെ ഇല്ലായ്മ ചെയ്യാന്‍ അശ്വത്ഥാമാവ് ഒരുമ്പെട്ടു. ഈ പ്രതികാരത്തിന്റെ അപക്വതയും മനുഷ്യത്വ രാഹിത്യവും ഭീരുത്വവും മനസ്സിലാക്കിയ ക്രിപാചാര്യര്‍, അശ്വത്ധാമാവിനോട് പറഞ്ഞു ഇത്തരം ഹീനകൃത്യം അനുഷ്ഠിക്കുന്നതിന് മുമ്പ് ഗുരു ജനങ്ങളുടെ ഹിതം എന്ത് എന്ന് ആരായുന്നത് ഉചിതമായിരിക്കും എന്ന് ഓര്‍മ്മിപ്പിച്ചു.
അതിന് അശ്വത്ഥാമാവ് പറയുന്ന മറുപടി പ്രസക്തമാണ്. ഓരോ മനുഷ്യനും വലുപ്പചെറുപ്പ വ്യത്യാസമില്ലാതെ, അവനവനില്‍ കുടികൊള്ളുന്ന  മേധാശക്തി അത്യുത്തമം എന്നും മഹനീയമെന്നും കരുതി പ്രവര്‍ത്തിക്കുന്നു. അത്‌കൊണ്ട് ഇവിടെ ഉപദേശത്തിന് പ്രസക്തിയില്ല.
യുദ്ധാവസാനം ക്ഷീണിതരായി ഗാഡനിദ്രയിലായിരുന്ന പാണ്ഡവ സങ്കേതത്തിലേയ്ക്ക് ഊരിപ്പിടിച്ച വാളുമായി അശ്വത്ഥാമാവ് നുഴഞ്ഞുകയറി. പുറത്ത് പ്രവേശനകവാടത്തില്‍ കൃപാചാര്യരെയും കൃതുവര്‍മയെയും നിര്‍ത്തി.

ഉറങ്ങികിടന്ന പാണ്ഡവയോദ്ധാക്കളെ അശ്വത്ഥാമാവ് അതിക്രൂരമായി വധിച്ചു. അശ്വത്ഥാമാവിന്റെ പരാക്രമങ്ങളില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യോദ്ധാക്കളെ പ്രവേശന കവാടത്തില്‍ നിലയുറപ്പിച്ചിരുന്ന കൃപാചാര്യരും കൃതുവര്‍മയും ചേര്‍ന്ന് വധിച്ചു.
പാണ്ഡവര്‍ക്ക് ദ്രൗപതിയില്‍ ജനിച്ച അഞ്ച് പുത്രന്മാര്‍ ഉറങ്ങികിടന്ന മുറിയിലെത്തിയപ്പോള്‍ പഞ്ചപാണ്ഡവര്‍ എന്ന് കരുതി അശ്വത്ഥാമാവ് അവരുടെ തല അറുത്തെടുത്ത് ദുര്യോധനന് കാഴ്ചവച്ചു നിഷ്ഠൂരമായ പ്രതികാരത്തിന്റെ താണ്ഡവ നൃത്തമായിരുന്നു അവിടെ അരങ്ങേറിയത്.!!
എന്നാല്‍ ആ അഭിശക്തരാവില്‍ ശ്രീകൃഷ്ണനും പഞ്ചപാണ്ഡവന്മാരും മറ്റൊരു ദിക്കിലായിരുന്നു. തിരിച്ചെത്തിയ അവരെ എതിരേറ്റത് പാണ്ഡവ സങ്കേതത്തിലെ ആര്‍ത്തനാദങ്ങളും വിലാപങ്ങളും ദീനരോദനങ്ങളുമായിരുന്നു.
ശ്രീകൃഷ്ണനും പഞ്ചപാണ്ഡവരും അശ്വത്ഥാമാവിനെ തേടി ഇറങ്ങി.
ഇതിനകം തനിക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞ അശ്വത്ഥാമാവ് പ്രായശ്ചിത്തം ചെയ്യുവാനായി വേദവ്യാസമഹര്‍ഷിയുടെ ആശ്രമത്തില്‍ അഭയം തേടി.
അശ്വത്ഥാമാവിനെ അന്വേഷിച്ചിറങ്ങിയ ശ്രീകൃഷ്ണനും പാണ്ഡവരും വ്യാസ ആശ്രമത്തിലെത്തി.

തന്റെ അന്ത്യം സുനിശ്ചിതമായി എന്നു മനസ്സിലാക്കിയ അശ്‌നത്മാവ്, മന്ത്രോച്ചാരണത്താല്‍ പുല്‍ച്ചെടിയെ ബ്രാഹ്മാസ്ത്രമാക്കി മാറ്റി പാണ്ഡവപക്ഷത്തിനുനേരെ തൊടുത്തു. ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം അര്‍ജ്ജുനനും ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. ബ്രഹ്മാസ്ത്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയാല്‍ സര്‍വ്വനാശം എന്നു മനസിലാക്കിയ വ്യാസമഹര്‍ഷി അത് തടഞ്ഞ് ബ്രഹ്മാസ്ത്രങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചു. അര്‍ജുനന്‍ അപ്രകാരം ചെയ്തു. എന്നാല്‍ അശ്വത്ഥാമാവിന് ആ വിദ്യ അറിയില്ലായിരുന്നു. പിന്‍വലിക്കാന്‍ കഴിയുന്നവര്‍ക്ക് ആവശ്യാനുസരണം ബ്രഹ്മാസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പറ്റുമായിരുന്നുള്ളൂ. എന്നാല്‍ ദ്യോണാചാര്യന്‍ ബ്രഹ്മാസ്ത്രവിദ്യ പകര്‍ന്നു കൊടുക്കുമ്പോള്‍ തന്നെ യാതൊരു സാഹചര്യത്തിലും ആ ദിവ്യാസ്ത്രങ്ങള്‍ ഉപഗയോഗിക്കരുത് എന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ ആശ്വത്ധാമാവിന് അത്രയും പാകത കാണാത്തതിനാലായിരിക്കാം ഒരേ ഒരു അവസരത്തില്‍ ഉപയോഗിക്കാമെന്നുള്ള നിഷ്‌കര്‍ഷയോടുകൂടി ദ്രോണാചാര്യന്‍ ആ വിദ്യ പകര്‍ന്ന് കൊടുത്തത്.

ബ്രഹ്മാസ്ത്രം പിന്‍വലിക്കാനുള്ള അറിവ് അശ്വത്ഥാമാവിന് ഇല്ലായിരുന്നെങ്കിലും ദിശമാറ്റി നിരുപദ്രവമായി തരിശ് ഭൂമിയില്‍ പതിപ്പിക്കാനുള്ള അറിവ് അശ്വത്ഥാമാവിന് ഉണ്ടായിരുന്നു. പക്ഷേ അങ്ങനെ ചെയ്യുന്നതിനു പകരം പ്രതികാരദാഹിയായി മാറിയിരുന്ന അശ്വത്ഥാമാവ് ചെയ്തത് പാണ്ഡവപക്ഷത്തെ അവശേഷിക്കുന്ന ഏക അവകാശിയാകാവുന്ന അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗര്‍ഭത്തെ ലക്ഷ്യമാക്കി ബ്രഹ്മാസ്ത്രത്തെ തിരിച്ച് വിടുകയാണ് ചെയ്തത്. എന്നാല്‍ ആ നിഷ്ഠൂരകൃത്യം ശ്രീകൃഷ്ണന്‍ ചക്രായുധം കൊണ്ട് തടഞ്ഞു.
കോപാകുലനായ ശ്രീകൃഷ്ണന്‍, അശ്വത്ഥാമാവിനെ സകല അപത്തുകളില്‍നിന്നും സംരക്ഷിച്ചുപോന്ന ജന്മനാമുതല്‍ നെറ്റിയില്‍ ഉണ്ടായിരുന്ന മണിയാഭരണം, ആയുധം കൊണ്ട് ഛേദിച്ചുമാറ്റി അശ്വത്ഥാമാനിനെ ശപിച്ചു. മണിയാഭരണം ഛേദിച്ചുണ്ടായ മുറിവ് ഒരിക്കലും ഉണങ്ങാതെ, വ്രണമായി, കുഷ്ഠമായി, തീവ്രവേദനയോടെ രക്തവും ചലവും ഉതിര്‍ത്ത് അശ്വത്ഥാമാവിന് എങ്ങും അഭയം കിട്ടാതെ, മരണമില്ലാതെ കലിയുഗാന്ത്യം വരെ അലയും എന്നുള്ളതായിരുന്നു ആ ശാപം.
മരണം പ്രാപിക്കാനാവാതെ തീവ്രവേദനയോടെ അശ്വത്ഥാമാവ് നമ്മുടെ ഇടയിലൂടെ അഭയത്തിനായി അലയുകയാണ്.

ചില ദുര്‍ബല നിമിഷങ്ങളില്‍ ഗതികിട്ടാതെ അലയുന്ന ആ പ്രതികാരദാഹിയായ ആത്മാവിന് നാം അഭയം കൊടുക്കാറുണ്ട് എന്നുള്ളത് ഒരു യഥാര്‍ത്ഥ്യമാണ്!!
എന്നാല്‍ നിത്യനന്മ നമ്മൊടൊപ്പം ഉള്ളത് കൊണ്ടാവാം പ്രതികാര ദാഹിയായ ഗതികിട്ടാത്ത ആ ആത്മാവിന്റെ പിടിയില്‍ നിന്ന് നമുക്ക് കുതറിമാറാന്‍ കഴിയുന്നത്. എങ്കിലും ജാഗ്രത: ഗതികിട്ടാതെ പ്രതികാര ദാഹിയായ ആ ദുരാത്മാവ് അലയുകയാണ് ഒരു നിമിഷ നേരത്തെ എങ്കിലും അഭയത്തിനായി!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ