2015, ഡിസംബർ 24, വ്യാഴാഴ്‌ച


                                                                                                                          കഥ

ശാന്തരാത്രി.... തിരു രാത്രി...








"പ്രാര്‍ത്ഥിക്കാന്‍ പഠിച്ചപ്പോള്‍ സ്‌നേഹിക്കാന്‍ വിസ്മരിച്ചു പോയ ഒരു വിശ്വാസ സമൂഹമായി നാം മാറുകയാണ്."

ക്രിസ്തുമസ് രാവില്‍ അജഗണങ്ങളോട് പറയാനുള്ള ക്രിസ്മസ് സന്ദേശത്തിന്റെ തയ്യാറെടുപ്പിലായിരുന്നു അന്തപ്പന്‍ അച്ചന്‍.
"സ്‌നേഹത്തെപ്പറ്റി ഗവേഷണം നടത്തേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന് വിശ്വാസ സമൂഹം കടന്നു പോകുന്നത്, കാരണം സ്‌നേഹം നമ്മുടെ ഇടയില്‍ നിന്ന് അന്യമായി തീര്‍ന്നിരിക്കുന്നു".
അച്ചന്‍ എഴുതിയ വരികളിലൂടെ ഒന്നു കണ്ണോടിച്ചു. ഇതുപോരാ. ഒന്നും കൂടി പൊലിപ്പിക്കണം, ഈ ക്രിസ്മസ് സന്ദേശം ഒരു ചരിത്ര സംഭവമാക്കണം. അച്ചന്‍ ഓര്‍ത്തു.
താന്‍ ഇടവകയില്‍ വന്നതിനുശേഷം എന്തെല്ലാം പൊല്ലാപ്പാണ്, എന്തെല്ലാം ആരോപണങ്ങളാണ്, പ്രശ്‌നങ്ങളാണ്.
ഇടവകയിലെ ചെറുപ്പക്കാരും, ചെറുപ്പക്കാരികളും, അവര്‍ സ്‌നേഹവും കരുണയും ഉള്ളവരാണ്.
പക്ഷേ മുടീം നരച്ച് കണ്ണടയും വച്ച് ചില കടുംവെട്ടുകള്‍ ഉണ്ട്. അവര്‍ ചോദിക്കുന്നു,അച്ചന്‍ ഭിന്നപ്പിന്റെ വിത്തുകള്‍ വിതയ്ക്കുന്നത് എന്തിനാണെന്ന്? ഞങ്ങളെ ഭിന്നിപ്പിച്ച് തമ്മിലടിപ്പിച്ച് ഇടവക ഭരിക്കാന്‍ നോക്കേണ്ട. ഇത് കേരളമല്ല യു.കെ.യാണ് യു.കെ. അവരുടെ ശബ്ദത്തില്‍ പ്രകടമായ ഭീഷണിയുടെ ധ്വനിയുണ്ടായിരുന്നു. അത് ഓര്‍ത്തപ്പോള്‍ അച്ചന്‍ രോഷത്തോടെ ചാടി എണീറ്റു. പക്ഷെ ക്രൂശിതരൂപത്തിലേക്ക് നോക്കിയപ്പോള്‍ അച്ചന്‍ തരളിതചിത്തനായി.
എനിക്ക് ക്ഷമതരണേ കര്‍ത്താവേ, എനിക്ക് ക്ഷമതരണേ , അച്ചന്‍ വിലപിച്ചു.
അല്ലെങ്കില്‍ ഞാന്‍ ഇവറ്റകളെ....

ദൈവത്താല്‍ നിയുക്തനായ ഒരു അഭിഷിക്തനോട് പറയാവുന്ന കാര്യങ്ങളാണോ ഇവര്‍ തന്നോട് പറയുന്നത്? ഭവനസന്ദര്‍ശനത്തിനിടയ്ക്ക് തോമാ തുറന്നു പറഞ്ഞു 
'അച്ചന്റെ പ്രസംഗം ഗംഭീരം, ശബ്ദം അതിലും ഗംഭീരം. അച്ചന്റെ പ്രസംഗത്തില്‍ വിജ്ഞാനവും പാണ്ഡിത്യവും നിറഞ്ഞു തുളുമ്പുന്നു. ബൈബിള്‍ വചനങ്ങളുടെ അപഗ്രഥന പ്രക്രിയ വിസ്മയാവഹം. പ്രസംഗത്തിലുടനീളം പരിപാലിക്കുന്ന ശബ്ദ നിയന്ത്രണത്തിലുള്ള ആരോഹണ അവരോഹണ ശൈലികള്‍ അസൂയാവഹം. പക്ഷേ ഈ പ്രസംഗത്തിലൊന്നും കാതലായ ഒന്നില്ല. സ്‌നേഹം. ഒരു വിജ്ഞാനിയുടെ ഗര്‍വ്വിഷ്ടതകളാണ് അച്ചന്റെ ഓരോ വാക്കിലും നിറഞ്ഞിരിക്കുന്നത്. അതു പറഞ്ഞ് തോമ നിശബ്ദനായി. പിന്നെ പറഞ്ഞ് തുടങ്ങിയത് ഫിലിപ്പോസായിരുന്നു.
അച്ചനറിയാമല്ലോ മൗസില്‍ ഒന്നു വിരലമര്‍ത്തിയാല്‍ എത്രയോ നല്ല പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ കഴിയും. ചിരിയും ചിന്തയും ആത്മീയതയും സംഗീതവും നിറഞ്ഞ എത്രയോ അര്‍ത്ഥ സമ്പുഷ്ടമായ പ്രസംഗങ്ങള്‍.
ഞങ്ങള്‍ക്ക് വേണ്ടത് പ്രസംഗങ്ങള്‍ അല്ല അച്ചോ. ഞങ്ങള്‍ സാധാരണക്കാര്‍, നിരാശ്രയരും നിരാലബരുമാണ് ഞങ്ങള്‍. ഞങ്ങളുടെ ഹൃദയം വിങ്ങുന്നു, തൊണ്ട വരളുന്നു ഒരിറ്റു ദാഹജലത്തിനായി... വറ്റാത്ത ഉറവയുടെ ഉടമയാണല്ലോ അങ്ങ് കുറച്ച് ദാഹജലം പകര്‍ന്ന് തരാന്‍ ദയവ് ഉണ്ടാകണം അതിന് കഴിഞ്ഞില്ലെങ്കില്‍....
അങ്ങനെ പല മുഖങ്ങളും വാഗ്വാദങ്ങളും അച്ചന്റെ മനോമുകരത്തിലൂടെ കടന്നുപോയി....
ഇവരെ സ്‌നേഹം എന്തെന്ന് പഠിപ്പിക്കാനുള്ള പദസമ്പത്ത് എന്നില്‍ നിറയ്ക്കണമേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് അച്ചന്‍ വീണ്ടും എഴുതി തുടങ്ങി.
ക്രിസ്തുമസ്, ആഹ്ലാദാരവങ്ങളുടെ ആഘോഷത്തിമിര്‍പ്പിന്റെ വര്‍ണ്ണശബളമായ  ഭക്ഷണ പാനീയങ്ങളുടെ കാലം, ഈ ശബ്ദാരവങ്ങള്‍ക്കിടയില്‍ നാം ഒരു കാര്യം മറന്നുപോകുന്നു... സ്‌നേഹം....
അച്ചന്‍ എഴുതിക്കൊണ്ടിരുന്നപ്പോള്‍ ഫോണ്‍ ശബ്ദിച്ചു നല്ല കുഞ്ഞാടായ ബിനുവിന്റെതായിരുന്നു അത്.
എന്നും പതിവുള്ള 'ബ്രീഫിങ്' നായിരുന്നു വിളിച്ചത്. ഇടവകയില്‍ ആരൊക്കെ ചുമച്ചു എന്നും, ആരൊക്കെ ചുമയ്ക്കാതിരുന്നുവെന്നും മറ്റുമുള്ള കാര്യങ്ങള്‍ BBC അന്താരാഷ്ട്ര പ്രാധാന്യമുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഗൗരവത്തോടെ, ബിനു എന്നും അച്ചനെ ധരിപ്പിക്കാറുണ്ട്. ഒരു ദിവ്യകര്‍മ്മം അനുഷ്ഠിക്കുന്നപോലെയായിരുന്നു ബിനു അത് ചെയ്തിരുന്നത്.
ഇടവകയില്‍ ബിനുവല്ലാതെ അച്ചന് മറ്റ് 'സ്വന്തം ലേഖകന്മാരുണ്ട്'' ഇടവകയില്‍ കലാപം, വിപ്ലവം, തുടങ്ങിയത് ഇത്തരം സ്വന്തം ലേഖകന്മാര്‍ അച്ചനോട് 'ബ്രീഫിങ്' തുടങ്ങിയതിന് ശേഷം ആയിരുന്നുവെന്ന് ഒരു പിന്നാമ്പുറ സംസാരമുണ്ട്.
ഏതായാലും അച്ചന് ബിനുവിനോട് കടപ്പാടും കൃതജ്ഞതയും ഉണ്ടായിരുന്നു. അത് പലതരത്തിലും പ്രകടിപ്പിച്ചുപോന്നു.
പക്ഷേ ഒരു ദിനം ബിനു അച്ചനോട് പറഞ്ഞു അച്ചോ ഇപ്പോ ആരും എന്നെ ബിനുവെന്ന് വിളിക്കുന്നില്ലാ. സഞ്ജയ് എന്നാണ് വിളിക്കുന്നത്. അതെന്താ അങ്ങനെ? അച്ചന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കുരുക്ഷേത്ര യുദ്ധ ഭൂമിയില്‍ നിന്ന് സഞ്ജയനാണല്ലോ അന്ധനായ ധൃതരാഷ്ട്രര്‍ക്ക് യുദ്ധവിവരങ്ങള്‍ നല്‍കിയത്. ഇന്ന് നമ്മുടെ ഇടവക കുരുക്ഷേത്ര ഭൂമിക്ക് സമാനമായ .....അച്ചന്‍ അന്ധനായ ധൃതരാ...
"നിര്‍ത്തൂ". ചിന്തകള്‍ക്ക് സഡന്‍ ബ്രേക്കിട്ട് അമര്‍ഷത്തോടെ അച്ചന്‍ മേശയില്‍ ആഞ്ഞടിച്ചു. ഇവറ്റകളെ ഞാന്‍.... പിന്നീട് കുറ്റ ബോധത്തോട് ക്രൂശിത രൂപത്തിലേക്ക് നോക്കി മാപ്പിരന്ന്, വീണ്ടും എഴുതിത്തുടങ്ങി.... സ്വര്‍ഗ്ഗം ഒരു മരീചികയാണെന്ന് നിങ്ങളില്‍ ചിലര്‍ പ്രഘോഷിക്കുന്നുണ്ടെന്നെനിക്കറിയാം. അത് ജീവദായക ഊര്‍ജ്ജമാണ്. അതില്‍ ഭേദ ബുദ്ധിയുടെ പ്രസരിപ്പില്ല. അത് ആനന്ദമാണ്. അത് കാര്യകാരണങ്ങളെ തേടുന്നില്ല. അത് എല്ലാം അറിയുന്നു. എല്ലാം ഉള്‍ക്കൊള്ളുന്നു. ഒറ്റിക്കൊടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവനോടും മാറോട് ചേര്‍ത്ത് ആശ്ലേഷിക്കുന്നു. സ്‌നേഹം പ്രകാശമാണ്. പ്രകാശത്തില്‍ എല്ലാ വര്‍ണ്ണങ്ങളും ഉള്‍ക്കൊള്ളുന്നതുപോലെ, സ്‌നേഹം എല്ലാ വൈരുദ്ധ്യങ്ങളെയും തിന്മകളെയും സ്വാംശീകരിച്ച് നന്മയുടെ പ്രഭവകേന്ദ്രമാക്കുന്നു. അങ്ങനെ പ്രകാശത്തെ ഉപമയാക്കി ഒരു സ്‌നേഹ ഗാഥ തന്നെ അച്ചന്‍ ക്രിസ്തുമസ് സന്ദേശത്തിനായി തയ്യാറാക്കി. അച്ചന് ഉറപ്പായിരുന്നു ഇത് ചരിത്രപ്രസംഗമായിരിക്കുമെന്ന്. അച്ചന്റെ വാക് ചാതുര്യത്തില്‍ മാനസാന്തരപ്പെടുന്ന അജഗണങ്ങളെ ഓര്‍ത്തപ്പോള്‍ അച്ചന്‍ കോരിത്തരിച്ചു.
നല്ല ഒരു ക്രിസ്മസ് സന്ദേശം തയ്യാറാക്കിയതിലുള്ള സന്തോഷത്തോടും ആത്മ നിര്‍വൃതിയോടും കൂടി അച്ചന്‍ മട്ടുപ്പാവിലേക്ക് നടന്നു. രാവ് ഏറെയായിരിക്കുന്നു. നഗരവും അതിലെ ജനതകളും അഗാധമായ ഉറക്കത്തിലേക്കു തെന്നി നീങ്ങിയിരുന്നു. ചുറ്റും നിശബ്ദത. ഗാഢമായ നിശബ്ദത. മാനത്ത് തെളിഞ്ഞ പൂനിലാവില്‍ ഭൂമിയും അകാശവും പ്രകാശിതമായിരുന്നു. ആകാശം നിറയെ ആയിരക്കണക്കിനു നക്ഷത്രങ്ങള്‍ നിത്യപ്രഭ ഏറ്റുവാങ്ങി ജ്വലിച്ചുകൊണ്ടിരിക്കുന്നു. 
ശാന്തരാത്രി... സ്‌നേഹമയമായ രാത്രി...
എന്തെന്നില്ലാത്ത ആശ്വാസവും ആഹ്ലാദവും അച്ചന്റെ മനസ്സില്‍ അലയടിച്ചു. ഹൃദയലാഘവത്തോടെ അച്ചന് തിരിച്ച് വന്നപ്പോള്‍ അച്ചന്‍ അത്ഭുതപ്പെട്ട് പോയി..
താന്‍ എഴുതി തയ്യാറാക്കിയ പ്രസംഗം എല്ലാം ഏതോ അദൃശ്യകരങ്ങളാല്‍ മായ്ക്കപ്പെട്ടിരിക്കുന്നു. പെട്ടെന്ന് ഒരു അദൃശ്യസാന്നിദ്ധ്യം അച്ചന്‍ അനുഭവിച്ചോ? അക്ഷരങ്ങള്‍ മാഞ്ഞുപോയ വെളുത്ത കടലാസ് പോലെ അച്ചന്റെ ഹൃദയത്തില്‍ നിന്ന് മനസ്സും, ചിന്തകളും, വാക്കുകളും കടന്നുപോയി. ഹൃദയം പ്രകാശം പോലെ ഭാരം ഇല്ലാതെ തിളങ്ങി.
പിന്നീട് അച്ചന്‍ ഒരിക്കലും പ്രസംഗിച്ചിട്ടില്ല. പ്രസംഗം നിറുത്തി സ്‌നേഹിക്കാന്‍ മാത്രം ശീലിച്ച അച്ചനെ പ്രതിരോധിക്കാന്‍ അജഗണങ്ങള്‍ക്ക് ആയുധം ഒന്നും കിട്ടാതെയായി. അങ്ങനെ അവരും സമാധാനത്തിന്റെ പ്രകാശത്തിലേക്ക് ആനയിക്കപ്പെട്ടു. യുദ്ധഭൂമിയില്‍ സമാധാനം സ്ഥാപിക്കപ്പെട്ടത് അങ്ങനെയാണ്...!!!
ശാന്തരാത്രി.... തിരു രാത്രി...



2015, ഡിസംബർ 13, ഞായറാഴ്‌ച

വ്രണപ്പെടുന്ന വിശ്വാസങ്ങള്‍........






വൈവിധ്യങ്ങളാണ് ഈ പ്രപഞ്ചത്തിന്റെ മനോഹാരിത. കൊമ്പനാനകള്‍ക്ക്
വിഹരിക്കാന്‍ വന്‍കാടുകളും കുഴിയാനകള്‍ക്ക് വിഹരിക്കാന്‍ പൂഴിമണ്ണും
പ്രധാനം ചെയ്തുകൊണ്ടാണ് പ്രപഞ്ചശില്പി ഈ ലോകത്തിന്റെ രൂപകല്പന
നല്കിയിരിക്കുന്നത്. നിഷ്‌കളങ്കമായ മാടപ്രാവും ഉഗ്രവിഷം ഉള്ളിലൊളിപ്പിച്ച
വിഷപാമ്പും ഈ ഭൂമുഖത്ത് സൈ്വര്യവിഹാരം നടത്തുന്നു. പൂക്കളുടെ
വൈവിധ്യമാര്‍ന്ന വര്‍ണ്ണഭംഗിയും രൂപവും സൗരഭ്യവുമല്ലേ ഒരു പൂന്തോട്ടത്തെ
ഏറെ ആകര്‍ഷണീയമാക്കുന്നത്? ഏകദാന സ്വഭാവത്തെ പ്രകൃതി തന്നെ
തിരസ്‌കരിക്കുന്നു.
നിറങ്ങളുടെ വൈവിധ്യമാര്‍ന്ന വര്‍ണ്ണപ്പൊലിമയില്‍ മനം മയങ്ങാത്തവരായി
നമ്മില്‍ ആരാണ് ഉള്ളത്? വൈവിധ്യങ്ങളില്‍ നാം സന്തോഷിക്കുന്നു,
ആനന്ദിക്കുന്നു, അവയെ നാം ഉള്‍ക്കൊള്ളുന്നു അംഗീകരിക്കുന്നു.
വ്യത്യസ്തങ്ങളായ മതവിശ്വാസങ്ങളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും ഈ ലോകത്തെ
കൂടുതല്‍ പ്രകാശമയം ആക്കേണ്ടതാണ്. വ്യത്യസ്ത രാഷ്ട്രീയ
പ്രത്യയശാസ്ത്രങ്ങളും അവയെ പ്രതിനിധീകരിക്കുന്ന കൊടികളുടെ
വര്‍ണ്ണവ്യത്യാസവും ഈ ലോകത്തെ കൂടുതല്‍ ആകര്‍ഷണമാകേണ്ടതാണ്.
ദൈവനിഷേധികളും, ആചാരാനുഷ്ഠാനങ്ങളെ തിരസ്‌കരിക്കുന്നവരും വൈവിധമാര്‍ന്ന
ലോകത്തിന് മാറ്റുകൂട്ടേണ്ടതാണ്. പക്ഷേ വിശ്വാസത്തിന്റെ തലത്തിലാവുമ്പോള്‍
എല്ലാം സമവാക്യങ്ങളും നിഷ്പ്രഭമാവുകയാണ്. എല്ലാം തകിടം മറിയുകയാണ്.
സമാധാനത്തോടെ പുല്ല് തിന്ന് പാലും നല്കി ജീവിച്ചിരുന്ന പശു ഇന്ന്
പ്രതിസ്ഥാനത്താണ്. ലോകശ്രദ്ധാകേന്ദ്രമാണ്.
വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും, അനശ്വരമായ സ്‌നേഹത്തിന്റെ
സൗരഭ്യം നമ്മുടെ ഹൃദയങ്ങളില്‍ വിരിയാനുള്ള ഉപാധികള്‍ മാത്രമാണ്.
നിയമങ്ങള്‍, നിയമങ്ങളുടെ രക്ഷയ്ക്കുവേണ്ടിയല്ല, അവ മനുഷ്യന്‍ പരസ്പരം
സമാധാനത്തോടെ ജീവിക്കാനുള്ള ഉപാധികള്‍ മാത്രമാണ്.
'വ്രണപ്പെടുന്ന വിശ്വാസങ്ങള്‍' എന്ന് നാം പരാതിയും പരിഭവങ്ങളും
പറയുമ്പോള്‍, നമ്മുടെ വിശ്വാസത്തിന്റെ പരിമിതിയിലേക്കും പരാജയത്തിലേക്കും
അല്ലേ അത് വെളിച്ചം വീശുന്നത്. നദികള്‍ മലനിരകളില്‍ നിന്ന് ഉത്ഭവിച്ച്
സമുദ്രത്തില്‍ പതിച്ച് പുനര്‍ജനി തേടുന്നു. പക്ഷേ ചില നദികള്‍ക്ക്
മാര്‍ഗ്ഗഭ്രംശം സംഭവിച്ച് മരുഭൂമിയില്‍ പതിക്കുന്നു.
വ്രണപ്പെടുന്ന വിശ്വാസങ്ങള്‍, ആക്രമണത്തിലേക്കും, വിവാദങ്ങളിലേക്കും
തര്‍ക്ക വിതര്‍ക്കങ്ങളിലേക്കും ആനയിക്കപ്പെടുന്ന വിശ്വാസങ്ങള്‍ ഇവയെല്ലാം
മാര്‍ഗ്ഗഭ്രംശം സംഭവിച്ച് മണലാരണ്യത്തില്‍ വന്നുപ്പെട്ട നദിപോലെയാണ്.
സമാധാനപരമായ സൗഹാര്‍ദ്ദത്തിന് വ്രണപ്പെടുന്ന വിശ്വാസങ്ങളെ
പുന:പരിശോധനക്ക് വിധേയമാക്കുകയോ അവയെ തിരസ്‌കരിക്കുകയോ ചെയ്യേണ്ടതാണ്.