2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

കുന്തിദേവി

ശ്രീകൃഷ്ണന്റെ മുത്തച്ഛനും യാദവവംശത്തിലെ പ്രഭുവുമായിരുന്ന സുരസേനനായിരുന്നു കുന്തിയുടെ പിതാവ്. കുന്തിയുടെ പ്രഥമനാമം പ്രീത എന്നായിരുന്നു. എന്നാല്‍ സുര പ്രഭുവിന്റെ അടുത്ത ബന്ധുവായിരുന്ന കുന്തിഭോജന് മക്കളില്ലായിരുന്നു. സന്താനങ്ങളില്ലാതെ ഏറെ നിരാശനും, ദുഃഖിതനും ആയി കഴിഞ്ഞിരുന്നു കുന്തിഭോജന്, സുരപ്രഭു തന്റെ മകളായ പ്രീതയെ ദാനം ചെയ്തു.

കുന്തിഭോജന്റെ സ്വന്തം മകളെ പോലെ തന്നെ പ്രീത വളര്‍ന്നതിനാലാണ് കുന്തി എന്ന നാമത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
പ്രീത, കുന്തിഭോജന്റെ ദത്ത് പുത്രിയായി വളരുന്നതിന് മുമ്പ്, സ്വന്തം ഭവനത്തില്‍ പിതാവായ സുരപ്രഭുവിനോടൊപ്പം താമസിച്ചിരുന്നപ്പോള്‍, പ്രീതക്ക് ദുര്‍വാസാവ് മഹര്‍ഷിയില്‍ നിന്ന് വരം ലഭിച്ചിരുന്നു. ദുര്‍വാസാവ് മഹര്‍ഷി, സുരപ്രഭുവിന്റെ ഭവനം സന്ദര്‍ശിക്കുകയും ഒരു വര്‍ഷത്തോളം സുരപ്രഭുവിന്റെ ആതിഥ്യം സ്വീകരിക്കുകയും ചെയ്തു. അന്ന് ബാലികയായിരുന്ന പ്രീതയായിരുന്നു ദുര്‍വാസാവ് മഹര്‍ഷിയെ ശുശ്രൂഷിച്ചത്. ക്ഷിപ്രകോപിയായ ദുര്‍വാസാവിന് യാതൊരു വിധ അഹിതവും ഉണ്ടാക്കാതെ, പ്രസരിപ്പോടും, ഉല്ലാസത്തോടും, അര്‍പ്പണബോധത്തോടുകൂടിയായിരുന്നു ആ കൊച്ചുബാലിക മഹര്‍ഷിയെ പരിചരിച്ചത്. ബാലികയുടെ ഹൃദയം നിറഞ്ഞു തുളുമ്പുന്ന സ്‌നേഹനിര്‍ഭരമായ പരിചരണത്തില്‍ സംപ്രീതനായ മഹര്‍ഷി കുന്തിദേവിക്ക് വരം നല്കി. അതൊരു ദിവ്യമായ മന്ത്രം ആയിരുന്നു. പ്രിയം തോന്നുന്ന ദേവനെ ഓര്‍ത്ത് ആ മന്ത്രം ഉച്ചരിച്ചാല്‍, ആ ദേവന്‍ പ്രത്യക്ഷപ്പെട്ട്, കുന്തിയില്‍ സന്താനോല്പാദനം നടത്തി, ആ ദേവനെപ്പോലെതന്നെ തേജസ്സുള്ള പുത്രനെ ലഭിക്കുമെന്നുള്ളതായിരുന്നു ആ വരം.

ബാലികയായ കുന്തിയ്ക്ക് ആ വരത്തിലധികം വിശ്വാസം ഉണ്ടായിരുന്നില്ല. ഏറെ സ്‌നേഹവാല്‍സല്യത്തോടെയായിരുന്നു, കുന്തിഭോജനും, ബന്ധുമിത്രാദികളും കുന്തിയെ വളര്‍ത്തിയത്. എല്ലാവിധത്തിലും ഉള്ള സുഖസൗകര്യങ്ങളും, സ്വാതന്ത്ര്യവും കുന്തിക്ക് അവിടെ ലഭിച്ചിരുന്നു. ചുറ്റം പ്രസരിപ്പ് വാരി വിതറുന്ന ഒരു കൊച്ചുനക്ഷത്രമായി ആ കൊച്ചുബാലിക അവിടെ തിളങ്ങി. കാലം കടന്നുപോയി. കാലം നല്‍കിയ മാറ്റങ്ങള്‍ കുന്തിയിലുമുണ്ടായി. തരളിത വികാരങ്ങള്‍ പീലി വിടര്‍ത്തി ആടുന്ന കൗമാര കൗതുകങ്ങളുടെ നാളില്‍ കിഴക്കന്‍ ചക്രവാളത്തില്‍ ഉദിച്ചുയര്‍ന്നു വരുന്ന സുര്യ തേജസ്സിന്റെ അവര്‍ണ്ണനീയമായ പ്രഭയില്‍ കുന്തിയുടെ ഹൃദയം ലയിച്ചുപോയി. മനസ്സിലുണര്‍ന്ന കൗമാരകൗതുകം ആ പൂമേനിയെ തരളിതമാക്കി. അപ്രതിരോധിതമായ ഒരാഗ്രഹം ഉള്ളില്‍ ഉടലെടുത്തു. ദുര്‍വ്വാസാവിന്റെ വരദാനം കുന്തിയുടെ നാവില്‍ മന്ത്രോച്ചാരണമായി അടര്‍ന്നു വീണു.
നിമിഷാര്‍ദ്ധങ്ങള്‍ക്കകം തന്റെ മുന്നില്‍ അവതരിച്ച സൂര്യദേവനെ കണ്ട് കുന്തി അമ്പരന്ന് പോയി!!

കൂപ്പുകരങ്ങളോടെ കുന്തി സൂര്യഭഗവാനോട് യാചിച്ചു, ദേവാ മാപ്പ് തരിക, അറിവില്ലായ്മയില്‍ നിന്നു ഉണര്‍ന്ന കൗതുകം കൊണ്ട് അറിയാതെ ദുര്‍വ്വാസാവ് നല്കിയ മന്ത്രം ഉച്ചരിച്ചു പോയതാണ്, മാപ്പ്!! എന്റെ കന്യാകാത്വം വെടിയാന്‍ എന്നെ നിര്‍ബന്ധിക്കരുത്. ക്ഷമ യാചിക്കുന്നു. അങ്ങ് 'ഉദ്ദിഷ്ട' കാര്യം നിറവേറ്റാതെ തിരിച്ചുപോകണം.
സൂര്യഭഗവാനും തന്റെ നിസ്സഹായത വെളിപ്പെടുത്തി. ദുര്‍വ്വാസാവിന്റെ മന്ത്രത്താല്‍ ബന്ധിതനായ തനിക്ക് 'ഉദ്ദിഷ്ട' കാര്യം നിറവേറ്റാതെ പോകാന്‍ പറ്റില്ലെന്ന് കുന്തിയെ അറിയിച്ചു.

ധര്‍മ്മസങ്കടത്തിലായ കുന്തിയെ സൂര്യദേവന്‍ സമാശ്വസിപ്പിച്ചു. സന്താനലബ്ധിക്ക് കാലതാമസമോ അതിന്റെ ക്ലേശങ്ങളോ ഉണ്ടാവില്ലെന്നും, പുത്രലബ്ധിക്ക് ശേഷം കുന്തിക്ക് കന്യകാത്വം തിരിച്ച് കിട്ടുമെന്നും സൂര്യദേവന്‍ വാക്ക് കൊടുത്തു. അങ്ങനെ സൂര്യദേവനില്‍ നിന്ന് ഗര്‍ഭിണിയായ കുന്തി തല്‍ക്ഷണം തന്നെ മുഖത്ത് സൂര്യതേജസും മാറില്‍ പടച്ചട്ടയും, കാതില്‍ കര്‍ണ്ണകു ണ്ഢലങ്ങളുമായി ഒരു പുത്രനെ പ്രവസിച്ചു.
പുറംലോകം ഇതറിഞ്ഞാലുള്ള ഭവിഷ്യത്തുകള്‍ ഓര്‍ത്ത് കുന്തി നടുങ്ങി!
സുരക്ഷിതമായ ഒരു കൊച്ചുപേടകത്തില്‍ ആ കുഞ്ഞിനെ കിടത്തി കുന്തി നദികരയിലെത്തി.
വിറയാര്‍ന്ന ഹൃദയത്തോടെ വിതുമ്പുന്ന അധരങ്ങളോടെ, ശിരസ്സ് ഉയര്‍ത്തി, ആകാശത്ത് ജ്വലിച്ചു നില്ക്കുന്ന സൂര്യദേവനില്‍ ദൃഷ്ടി ഉറപ്പിച്ച്, കൈകള്‍ ഉയര്‍ത്തി കുന്തിയാചിച്ചൂ, ദേവാ നീ തന്നെ ഈ കുഞ്ഞിന് തുണ!!
കുന്തിയുടെ മനം നൊന്തുള്ള പ്രാര്‍ത്ഥന സൂര്യഭഗവാന്‍ കേട്ടു. പ്രകൃതി ഏറ്റുവാങ്ങി. നദിയുടെ കുഞ്ഞോളങ്ങള്‍ സുരക്ഷിതമായി ആ കുഞ്ഞിനെ മക്കളില്ലാത്തതില്‍ ഏറെ ദുഃഖിച്ചു കഴിഞ്ഞിരുന്ന അഥിരന്‍ എന്ന സുധന്റെ കരങ്ങളിലെത്തിച്ചു. നദിലൂടെ കൊച്ചുപേടകത്തില്‍ നിന്ന് കിട്ടിയ ആ കുഞ്ഞിനെ അഥിരനും ഭാര്യയും സന്തോഷത്തോടെ ആ കുഞ്ഞിനെ വളര്‍ത്തി. കാതില്‍ കര്‍ണ്ണകുണ്ഠലങ്ങള്‍ ഉള്ളതുകൊണ്ട് ആ കുഞ്ഞിനെ കര്‍ണ്ണന്‍ എന്ന പേരിട്ടു.

വിവാഹിതയാകുന്നതിന് മുമ്പ്, പുത്രന് ജന്മം നല്‍കി, ആരാരും അറിയാതെ ഉപേക്ഷിക്കേണ്ടി വന്ന ആ സംഭവം, കുന്തിയുടെ ഹൃദയത്തിലേറ്റ ആഴമുള്ള ഒരു മുറിവായിരുന്നു.
ആരോടും പറയാന്‍ കഴിയാത്ത ആ തീഷ്ണമാം മൗനനൊമ്പരത്തില്‍ കുന്തി പലപ്പോഴും വെന്തുരുകി.

മൗനനൊമ്പരങ്ങളില്‍, ഹൃദയവും, മനസ്സും, ശരീരവും ഉരുകിയൊലിക്കുമ്പോള്‍, പാകപ്പെടുന്നത്, രൂപപ്പെടുന്നത്, പക്വമായ ഒരു ജീവിത വീക്ഷണമായിരിക്കും, സുനിശ്ചിതമായ ഒരു ജീവിത സമീപനമായിരിക്കും. കുന്തിയിലും സംഭവിച്ചത് അതു തന്നെയാണ്.
രതി, അത് അഗ്നിയാണ്!! സസൂഷ്മമായ അതിന്റെ ഉപയോഗം ശരീരത്തിനും മനസ്സിനും ആഹ്ലാദ ദായകമാണ്. അതിന്റെ ദുരുപയോഗം അഗ്നിബാധ പോലെ സര്‍വ്വ വിനാശകരമാണ്. മനസ്സിന്റെ ചപലങ്ങളായ തോന്നലുകള്‍ക്കനുസരണം പ്രവര്‍ത്തനോത്മുഖമാകുമ്പോള്‍, ചെന്നുപെടുന്നത്, ആത്മബോധം നഷ്ടപ്പെട്ട്, അന്ധകാരശക്തികള്‍ ചടുല നര്‍ത്തനം നടത്തുന്ന കൊടുംകാട്ടിലായിരിക്കും!!
രതി അടിച്ചമര്‍ത്തുമ്പോള്‍, വിദ്വേഷവും അസംതൃപ്തിയും ഉടലെടുക്കും. മനസ്സിന്റെ സങ്കല്പവികല്പനങ്ങളനുസരിച്ച് അത് ദൂരുപയോഗിക്കുമ്പോള്‍, തികച്ചും അരാജകത്വം വാണരുളും.

ക്ഷേത്രത്തിലെ ശ്രീകോവില്‍ എന്ന പോലെ, ദേവാലയത്തിലെ അള്‍ത്താര പോലെ പവിത്രമായ സ്ഥാനമുണ്ട് രതിക്ക് ജീവിതത്തില്‍. പ്രപഞ്ചത്തിലെ ജീവദായകമായ, ശക്തമായ ആ ഊര്‍ജ്ജപ്രവാഹത്തിന്റെ പ്രാധാന്യതയെ ഉള്‍കാഴ്ചയോടെ തിരിച്ചറിയുകയും, ക്ലിപ്തതയോടെ ആത്മനിഷ്ഠയോടെ ആത്മനിയന്ത്രണത്തോടെ ഉപയോഗിക്കുകയും ചെയ്തതുകൊണ്ടാണ് കുന്തിയെ, കുന്തിദേവിയാക്കി മാറ്റിയത്.
ദുര്‍വ്വാസാവിന്റെ വരദാനത്തിന് പരിധികളില്ലായിരുന്നു!! എന്നാല്‍ ആ വരദാനത്തെ തെല്ലും പിന്നീട് ദുരുപയോഗിക്കാതെ, എത്ര നിഷ്ഠയോടെയാണ് കുന്തിദേവി ജീവിച്ചത് എന്ന് നമുക്ക് കാണാം.

ഭരതകുലരാജാവായ പാണ്ഡുവിനെയായിരുന്നു കുന്തി സ്വയംവരമാല്യം അണിയിച്ചത്. പിന്നീട് ഭീഷ്മരുടെ പ്രേരണയാല്‍ പാണ്ഡു മാധുരിയെ രണ്ടാം ഭാര്യയായി സ്വീകരിച്ചു. (അക്കാലത്ത് രാജാക്കന്മാര്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു) വിധിവൈപരിത്യം എന്നു പറയട്ടെ പാണ്ഡു ശാപഗ്രസ്തനായി. വിനോദത്തിനായി വനാന്തരത്തില്‍ വേട്ടയാടാന്‍ പോയ പാണ്ഡു, പ്രേമ ഉല്ലാസങ്ങളില്‍ രസിച്ചിരുന്ന ഇണമാന്‍ പേടകളില്‍ ആണ്‍മാനിനെ അമ്പെയ്ത് വീഴ്ത്തി. വേഷം മാറിയ മഹര്‍ഷിയായിരുന്നു അത്. ആ മഹര്‍ഷി പാണ്ഡുവിനെ ശപിച്ചു. പാണ്ഡു രതി ലീലകളില്‍ ഏര്‍പ്പെടുന്ന നിമിഷം മരണം സംഭവിക്കും എന്നുള്ളതായിരുന്നു ആ ശാപം. അങ്ങേയറ്റം ദുഃഖിതനായ പാണ്ഡു രാജ്യഭരണം വിദൂരരേയും ഭീഷ്മരേയും ഏല്പിച്ചു. (ധൃതരാഷ്ട്രര്‍ അന്ധനായതുകൊണ്ട് അനുജനായ പാണ്ഡുവായിരുന്നു രാജ്യഭരണം നടത്തിയിരുന്നത്) ഭാര്യമാരായ കുന്തിയോടും മാധുരിയോടുമൊപ്പം വനത്തില്‍ പോയി, സാത്വികമായ ജീവിതം നയിക്കാന്‍ തുടങ്ങി. വംശപാരമ്പര്യം നിലനിര്‍ത്താന്‍ മക്കളില്ലാത്തതില്‍ പാണ്ഡു ദുഃഖിതനും നിരാശനുമായിരുന്നു. ആശയറ്റ് നിരാശനായി ദിനരാത്രങ്ങള്‍ ചിലവഴിച്ച പാണ്ഡുവിനെ സാന്ത്വനിപ്പിക്കാന്‍ കുന്തീദേവി, പാണ്ഡുവിനോട് ദുര്‍വ്വാസാവ് നല്കിയ വരത്തെപ്പറ്റി പറഞ്ഞു.

പാണ്ഡുവിന് വളരെ സന്തോഷമായി. പാണ്ഡുവിന്റെ നിര്‍ദ്ദേശവും നിര്‍ബന്ധവും കാരണം കുന്തി ഇഷ്ടദേവന്മാരായ ധര്‍മ്മദേവനും, വായൂദേവനും, ഇന്ദ്രദേവനുമായി സന്താനലബ്ധിക്കായി സംഗമിച്ചു. അങ്ങനെ ധര്‍മ്മദേവനില്‍ നിന്ന് ധര്‍മ്മപുത്രരും, വായൂദേവനില്‍ നിന്ന് ഭീമനും, ഇന്ദ്രനില്‍ നിന്ന് അര്‍ജൂനനും ജനിച്ചു. പിന്നേയും പാണ്ഡു കുന്തിയെ സന്താനലബ്ധിക്കായി നിര്‍ബന്ധിച്ചെങ്കിലും കുന്തി അതിന് വഴങ്ങിയില്ല. കുന്തി പാണ്ഡുവിന്റെ രണ്ടാം ഭാര്യയായ മാധുരിയോട് ആ മന്ത്രം പറഞ്ഞു കൊടുക്കുകയും അങ്ങനെ മാധുരിക്ക് ഇരട്ട മക്കളായ നകുലനും സഹദേവനും ജനിച്ചു. അങ്ങനെ വനത്തിന്റെ പ്രശാന്തതയില്‍ പാണ്ഡുവും ഭാര്യമാരായ കുന്തിയും, മാധുരിയും, അഞ്ചുമക്കളും സന്തോഷത്തോടെ ഉല്ലാസത്തോടെ കഴിഞ്ഞുവരികെ, വസന്തകാലത്തിന്റെ ചാരുത നിറഞ്ഞ ഒരു ഉന്മാദ ദിനത്തില്‍, പുഷ്പങ്ങളുടെ വശ്യമായ പരിമളത്തിന്റെയും പക്ഷികളുടെ കളകള കൂജനങ്ങള്‍ക്കും നടുവില്‍ അര്‍ദ്ധ നഗ്നയായി കളിച്ചുകൊണ്ടിരുന്ന മാധുരിയെ പാണ്ഡു കാണാനിടയാവുകയും, അനിയന്ത്രിതമായ അഭിനിവേശത്തില്‍ പാണ്ഡു മാധുരിയുമായി രതിലീലകളില്‍ ഏര്‍പ്പെടാന്‍ ഉദ്യമിക്കുകയും ചെയ്ത നിമിഷം തന്നെ പാണ്ഡു മരണമടഞ്ഞു.
താന്‍കാരണമാണ് പാണ്ഡു മരിക്കാന്‍ ഇടയായത് എന്ന ദുഃഖത്തിലമര്‍ന്ന് മാധുരി പാണ്ഡുവിന്റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തു. നിരാശയും, നിരാശ്രയുമായ കുന്തിയെയും അഞ്ച് മക്കളെയും വനാന്തരത്തില്‍ കഴിഞ്ഞിരുന്ന ഒരു സന്യാസി ശ്രേഷ്ഠന്‍ സുരക്ഷിതമായി ഹസ്തിനപുര കൊട്ടാരത്തിലെത്തിച്ച് ഭീഷ്മരുടെ സുരക്ഷിതമായ കരങ്ങളില്‍ അവരെ ഏല്‍പ്പിച്ചു.

1 അഭിപ്രായം:

  1. കൃഷ്ണന്‍ തന്റെ ജോലിതീര്‍ത്തശേഷം ദ്വാരകയിലേക്ക് മടങ്ങാന്‍ തുടങ്ങുമ്പോള്‍ മരിച്ചുപോയ അഭിമന്യുവിന്റെ വിധവ ഉത്തര അലറിവിളിച്ചുകൊണ്ട് ഓടിയെത്തി അവിടുത്തെ അഭയംപ്രാപിച്ചു. ഭയങ്കരമായ ഒരാഗ്നേയാസ്ത്രം ഭയന്നാണ്‌ ഉത്തര ഓടിയെത്തിയത്‌. ഇതിനോടൊപ്പംതന്നെ പാണ്ഡവരും അതിശക്തമായ ഒരുബ്രഹ്മാസ്ത്രത്താല്‍ ആക്രമിക്കപ്പെട്ടു. പ്രാണഭിക്ഷണല്‍കി തിരിച്ചയച്ച അശ്വത്ഥാമാവായിരുന്നു ഇതിന്റെയെല്ല‍ാം പിന്നില്‍. ഉത്തരയുടെ ഗര്‍ഭംകൂടി നശിപ്പിക്കാനായിരുന്നു അയാളുടെ ദുഷ്ടബുദ്ധി. കൃഷ്ണന്‍ തന്റെ കനിവേറിയ കരങ്ങള്‍കൊണ്ട്‌ ഗര്‍ഭസ്ഥശിശുവിനെയടക്കം എല്ലാവരേയും രക്ഷിച്ചു. ഏതൊരു ദുഷ്ടശക്തിക്കാണ്‌ അവിടുത്തെ ജയിക്കാനാവുക.


    പാണ്ഡവമാതാവായ കുന്തി ഭക്തിപാരവശ്യത്തോടെ പ്രാര്‍ത്ഥിച്ചു. “കൃഷ്ണ, അങ്ങ്‌ പരമാത്മാവുതന്നെയാണ്‌. വികലമായ മനസുളളവര്‍ക്ക്‌ അങ്ങയെ തിരിച്ചരിയാന്‍ കഴിയില്ലതന്നെ. നമോവാകം. അങ്ങേയ്ക്ക്‌ നമോവാകം. അങ്ങു ഞങ്ങളെ ഈആപത്ഘട്ടത്തിലും അശ്വത്ഥാമാവിന്റെ അസ്ത്രത്തില്‍നിന്നും രക്ഷിച്ചു. എങ്കിലും ഞാന്‍ പ്രാര്‍ത്ഥിക്കുന്നുത്‌ സര്‍വ്വലോകനിയന്താവായ അവിടുന്ന ഞങ്ങള്‍ക്ക്‌ കൂടുതല്‍ ആപത്തുകള്‍ വരുത്തണമെന്നതന്നെയാണ്‌. അങ്ങനെ ഞങ്ങള്‍ അവിടുത്തെ ശരണം പ്രാപിക്കാനിടവരുമല്ലോ. അങ്ങനെ ജനനമരണചക്രത്തിന്റെ പിടിയില്‍നിന്നും മോചനം ലഭിക്കുമല്ലോ. സ്വന്തം പാരമ്പര്യത്തിലും ശക്തിയിലും വിദ്യയിലും ധനത്തിലും അഹങ്കരിച്ചവര്‍ നിന്റെ നാമം ഉരുവിടുന്നതുപോലുമില്ല. നിന്തിരുവടിയെകാണുവാന്‍ സ്വന്തമായി ഒന്നുമില്ലാത്തവര്‍ക്കും അഹങ്കാരമില്ലാത്തവര്‍ക്കും മാത്രമേ സാധിക്കൂ.

    ഭഗവാന്‍, അങ്ങ്‌ ആദിയന്തമില്ലാത്തവനാണല്ലോ. ആര്‍ക്കാണവിടുത്തെ മഹിമയുടെ ആഴമളക്കാനാവുക? മനുഷ്യരൂപത്തില്‍ അവതരിക്കുമ്പോഴും എങ്ങിനെയാണ്‌ അങ്ങയെ അളക്കുക? അങ്ങ്‌ തികച്ചും പക്ഷപാതമില്ലാത്തയാളാണെങ്കിലും മനുഷ്യന്റെ തുലോംതുച്ഛമായ മനസ്‌ അങ്ങയില്‍ വൈവിധ്യംകണ്ടെത്തുന്നു. അങ്ങ് ഈ വിശ്വത്തിന്റെ ആത്മാവാണ്‌. വിശ്വമായികാണപ്പെടുന്നുതിന്റെ ആത്മ സത്തയുമാണ്‌. ജനനമറ്റവനായ അവിടുന്ന് അനേകം രൂപഭാവങ്ങളെ കൈക്കൊളളുന്നു. അങ്ങയുടെ അവതാരകാരണങ്ങളെപ്പറ്റി കൂര്‍മ്മബുദ്ധികള്‍ പലവസ്തുതകളും നിരത്തുന്നുണ്ട്‌. അവിടുന്ന് ഭൂമിയിലേക്കിറങ്ങിവന്ന്‌ പലവിധലീലകളും ചെയ്ത്‌ മനുഷ്യന് സ്മരിക്കാനും ഭക്തിയുണ്ടാകാനും വേണ്ടരീതിയിലുളള കര്‍മ്മങ്ങള്‍ കൈയാളുന്നു. അങ്ങനെ ആ പാദാരവിന്ദങ്ങളിലേക്ക് അവരെ ആകര്‍ഷിച്ച്‌ മോക്ഷപദത്തിലേക്ക്‌ നയിക്കുന്നു. ഭഗവന്‍, ഞാനങ്ങയുടെ പാദങ്ങളില്‍ അഭയം തേടുന്നു. എന്റെ മറ്റു ബന്ധനങ്ങളെയെല്ല‍ാം അറുത്ത്‌ അവിടുത്തെമാത്രം ചിന്തയില്‍ മുഴുകാന്‍ ഇടവരുത്തണേ. ഇതെന്റെ ഹൃദയംനിരഞ്ഞ പ്രാര്‍ത്ഥനയാണ് കൃഷ്ണാ.”

    കൃഷ്ണന്‍ പുഞ്ചിരിച്ചുകൊണ്ടുപറഞ്ഞു. “അങ്ങിനെയാകട്ടെ.” യുധിഷ്ഠിരന്‌ തന്റെസങ്കടവും ആത്മനിന്ദയും സഹിക്കാവുന്നത്തിലപ്പുറമായിരുന്നു. മഹാഭാരതയുദ്ധത്തില്‍ കുറെയേറെ വില്ലാളികളെ കൊലക്കുകൊടുത്തതിന്റെ മനോദുഃഖം “വേദപുരാണങ്ങളില്‍ പറയുന്നതുപോലെ ധര്‍മ്മയുദ്ധത്തില്‍ ശത്രുവിനെകൊല്ലുന്നതുകൊണ്ട്‌ ഒരു രാജാവിന്‌ പാപം കിട്ടുന്നില്ലെങ്കിലും അതെന്നെ സംതൃപ്തനാക്കുന്നില്ല.” യുധിഷ്ഠിരന്‍ പറഞ്ഞു.

    മറുപടിഇല്ലാതാക്കൂ