2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

മയില്‍പ്പീലി കനവുകള്‍ 5

വൈകിട്ട് ആനിക്കുട്ടിയുടെ വീട്ടിലേക്ക് ഞാന്‍ ചെല്ലുമ്പോള്‍ ആനിക്കുട്ടിയുടെ അപ്പന്‍ തോമസ് സാറ് പ്രസംഗ പരിശീലനത്തിലായിരുന്നു. ശ്രോതാക്കളായി ടീച്ചര്‍ ആന്റിയും ആനിക്കുട്ടിയും അരികിലുണ്ട്. ഞങ്ങളുടെ നാട്ടിലെ പ്രധാന ഗാന്ധിയനും, മദ്യ നിരോധന സമിതിയുടെ പ്രസിഡന്റും ആയ തോമസ് സാറിന്റെ പ്രസംഗങ്ങള്‍ അത്ര മനോഹരമൊന്നും ആയിരുന്നില്ല.
എന്നാല്‍ പിന്നെ സാറിനു പ്രസംഗിക്കാതിരുന്നുകൂടേ?
പ്രസംഗിക്കാതിരിക്കാന്‍ സാറിന് സാധ്യമല്ല.

പ്രൈമറി സ്‌കൂളിലെ പ്രധാന അദ്ധ്യാപകനും, നല്ല കണക്ക് മാഷ് എന്ന പദവിയിലും സന്തുഷ്ടനായി സംതൃപ്തനായി കഴിയുന്നതിലും നല്ല ഒരു പ്രാസംഗകനായി തിളങ്ങി നില്‍ക്കാനായിരുന്നു സാറിന്റെ ഉള്ളിലെ ആഗ്രഹം.
ഈ ഗാന്ധിയന്‍ സ്ഥാനവും, മദ്യനിരോധന സമിതിയുടെ പ്രസിഡന്റ് പദവിയും എല്ലാം തന്റെ പ്രസംഗമോഹങ്ങളെ വളര്‍ത്താനുള്ള ഉപാധി ആയിരുന്നോ?
ഏതായാലും അടുത്ത ആഴ്ച ഇളന്തിക്കര നാല്‍ക്കവലയോട് ചേര്‍ന്നുള്ള മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രധാന പ്രസംഗം സാറിന്റേതായിരുന്നു. ആ പ്രസംഗത്തിനായുള്ള പരിശീലനത്തിനിടയിലാണ് ഞാന്‍ കയറി ചെന്നത്.
സാറിന്റെ പ്രസംഗം അറുബോറാണെന്ന് മകളും ഭാര്യയും വിധിപറഞ്ഞു. ''ഇതിലും നല്ലത് അപ്പച്ചന്‍ എല്ലാവര്‍ക്കും നമസ്‌ക്കാരം പറഞ്ഞ് ഇറങ്ങി പോരുന്നതാണ് ഉചിതമെന്ന് ആനിക്കുട്ടി തുറന്നുപറഞ്ഞു.''
നിസ്സഹായതയോടുകൂടി സാറ് എന്നെ നോക്കി.
ഞാന്‍ ഇവിടെ ഉള്ളപ്പോള്‍ സാറ്  എന്തിന് ഭയപ്പെടണം. എല്ലാം നമുക്ക് ശരിയാക്കാം എന്ന മുഖവുരയോടെ ചര്‍ച്ചയുടെ കടിഞ്ഞാണ്‍ ഞാന്‍ ഏറ്റെടുത്തു. എന്റെ ബാല്യകൗമാരദശയില്‍ ഞാന്‍ ഒരു മണ്ടനും മന്ദബുദ്ധിയും ആണെന്ന് ധരിച്ചിരുന്നവരില്‍ മുന്‍പന്തിയിലായിരുന്നു തോമസ് മാഷ്. കിട്ടിയ അവസരങ്ങളെല്ലാം എന്നെ പൊട്ടാ എന്ന് വിളിച്ച് സായൂജ്യം അടയാനും ആ ഗാന്ധിയന് മടിയുണ്ടായിരുന്നില്ല. അങ്ങനെയുള്ള പ്രതാപശാലിയായ തോമസ് സാറാണ് ഇപ്പോള്‍ പത്തിമടക്കി എന്റെ മുന്നില്‍ കുനിഞ്ഞിരിക്കുന്നത്.
സാറിനെ ഒന്ന് ഉരുട്ടി ഉരിക്കി എടുക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
ആനിക്കുട്ടിയുടെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ കിട്ടിയ അവസരം ഞാന്‍ എന്തിന് പാഴാക്കണം?
എന്റെ പൊന്ന് സാറേ, നമുക്ക് പുതിയ ഒരു രീതിയില്‍ പ്രസംഗം തുടങ്ങിയാലോ?
അത് എങ്ങനെ എന്നല്ലേ?
ഞാന്‍ മുരടനക്കി, തൊണ്ട അല്പം കടുപ്പിച്ച്, അല്പം ഉച്ചത്തില്‍ തന്നെ പറയാന്‍ തുടങ്ങി.
'ഭാരതത്തിന്റെ പരമാധികാരം ഒരുമണിക്കൂര്‍ എന്റെ കരങ്ങളില്‍ നിക്ഷിപ്തമാവുകയാണെങ്കില്‍ ഞാന്‍ ആദ്യമായി ചെയ്യുക, ഭാരതത്തിലെ എല്ലാ മദ്യഷാപ്പുകളും അടച്ചു പൂട്ടുന്നതായിരിക്കും.''
ഇത് ഒരു ഏകാധിപതിയുടെയോ സ്വേഛാധിപതിയുടെയോ വാക്കുകളല്ല. മറിച്ച് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ വാക്കുകളാണ്.
സാറ് ഒരു നിമിഷം അന്തംവിട്ട് എന്നെ നോക്കി. 'എടാ എസ്തപ്പാ ഒരു ഡിഗ്രി എല്ലാം നേടികഴിഞ്ഞപ്പോള്‍, നിന്റെ തലയില്‍  വെളിച്ചവും ആള്‍താമസവും എല്ലാം വന്നു തുടങ്ങീന്നു തോന്നുവല്ലോ?
പുള്ളി എന്നെ ഒന്നു ഇരുത്തി 'ഊതിയതാണ്'.
ഒരു 'ഫിറ്റിംഗ് മറുപടി' എന്റെ നാവിന്‍ തുമ്പത്ത് ഉരുണ്ട് വന്നതാണ്. പക്ഷെ ഞാനത് വിഴുങ്ങി.

അതിജീവനത്തിന് നിയന്ത്രിക്കേണ്ടത്...... (ആദ്യപാഠം ഞാന്‍ ഓര്‍ത്തുപോയി.)
സത്യം പറഞ്ഞാല്‍ എന്റെ ശൈലി സാറിന് ഇഷ്ടപ്പെട്ടു. ഞാന്‍ എഴുതിയും പറഞ്ഞും കൊടുത്ത 'ചാലു'കളിലൂടെ സാറ് പരിശീലനം തുടങ്ങി. ഞാനും ടീച്ചര്‍ ആന്റിയും ആനിക്കുട്ടിയുമായിരുന്നു സദസ്യര്‍. മൈതാനത്ത് വച്ച് നടന്ന പൊതുയോഗത്തില്‍ സാറ് ഭംഗിയായി പ്രസംഗിച്ചു. അനര്‍ഗളമായി ഒഴുകുന്ന ആ വാക് പ്രവാഹത്തില്‍ സദസ്യര്‍ അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിച്ചു.''
സാറിന്റെ യശസ്സ് വാനോളം ഉയര്‍ന്നു. സാറിന്റെ കരുത്തുറ്റ പ്രകടനത്തിന് പുറകില്‍ എന്റേയും കഠിനാദ്ധ്വാനം ഉണ്ടായിരുന്നു എന്നകാര്യം സാറ് ആരോടും പറഞ്ഞില്ല. അക്കാര്യത്തില്‍ എനിക്ക് സാറിനോട് പരിഭവം തോന്നി. സാറ് എല്ലാവരുടെയും മുന്നില്‍വച്ച് എന്നെ പുകഴ്ത്തിപറയുമെന്നും അങ്ങനെ നാട്ടിലെ 'ഉപരിവര്‍ഗ്ഗം' എനിക്ക് കല്പിച്ചിരുന്ന പൊട്ടനും മന്ദബുദ്ധിയുമെന്ന സ്ഥാനപദവിയില്‍ നിന്നും ഞാന്‍ മോചിതനാകുമെന്നും വെറുതെ മോഹിച്ചുപോയി.
സത്യസന്ധമായി പറയുകയാണെങ്കില്‍ ഞാനൊരു മണ്ടനുംപൊട്ടനുമായിരുന്നു. ചകിരിനാര് പോലുള്ള ഒതുക്കമില്ലാത്ത തലമുടിയും, തളര്‍ന്ന് ഒടിഞ്ഞ് ഒട്ടും ആത്മവിശ്വാസമില്ലാതെയുള്ള ചപ്രാ ചപ്രാ എന്നുള്ള നടത്തവും വെകിളി പിടിച്ചമാതിരിയുള്ള എന്റെ നോട്ടങ്ങളും എല്ലാം ഞാനൊരു പക്കാ മന്ദബുധിയും പൊട്ടനുമാണെന്ന് വിളിച്ചോതുന്നതായിരുന്നു. പക്ഷേ ആ പരമാര്‍ത്ഥം അംഗീകരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു ബുദ്ധിജീവി പരിവേഷം ഉണ്ടാക്കിയെടുത്ത് എല്ലാവരുടെയും സ്‌നേഹവും, അംഗീകാരവും, ആദരവും പിടിച്ചുവാങ്ങാന്‍ അപ്രതിരോധിതമായ മോഹം ഒരു പ്രേതബാധപോലെ എന്നെ ബാധിച്ചിരുന്നു. ഗ്രഹിണി കുഞ്ഞുങ്ങള്‍ക്ക് മണ്ണ് തിന്നാനുള്ള അഭിനിവേശംപോലെ എന്തോ ഒന്ന്, സ്‌നേഹിക്കപ്പെടാനും അംഗീകരിക്കപ്പെടാനുമുള്ള ദാഹമോഹാവേശങ്ങള്‍ എന്നെയും ബാധിച്ചിരുന്നു.

ബാല്യകാലത്ത് അമ്മയില്‍ നിന്ന് വേണ്ടത്ര സ്‌നേഹവും പരിലാളനയും സുരക്ഷിതത്വവും ലഭിക്കാഞ്ഞതാവാം അത്തരത്തിലുള്ള വൈകാരിക അസന്തുലിതാവസ്ഥയിലേക്ക് ഞാന്‍ നയിക്കപ്പെട്ടത്. എന്നാല്‍ ആനിക്കുട്ടി അങ്ങനെയായിരുന്നില്ല. പനിനീര്‍പൂവ് പോലുള്ള അവളുടെ സ്വഭാവവും എല്ലാവരുമായി ഉല്ലാസത്തോടെ ആഹ്ലാദചിത്തയായി ഇടപെടുന്ന ആനിക്കുട്ടിയുടെ അരികിലേക്ക് സ്‌നേഹവും ആദരവും എല്ലാം ഒഴുകിയെത്തുകയായിരുന്നു. അവളുടെ എല്ലാ സൗഹൃദങ്ങളിലും പൂനിലാവിന്റെ വെണ്‍മയും സുതാര്യതയും ഉണ്ടായിരുന്നു.
ജലാശയത്തിലൂടെയുള്ള സുരക്ഷിതമായ ഉല്ലാസ ബോട്ട് യാത്രയില്‍ ഇരുകരകളിലേയും ദൃശ്യങ്ങള്‍ നാം എത്ര സന്തോഷത്തോടെയാണ് നോക്കി കാണുന്നത് അതുപോലെയുള്ള ഒരു മനോഭാവമായിരുന്നു അവള്‍ക്ക് ജീവിതത്തോട് ഉണ്ടായിരുന്നത്.
എന്റെ കാര്യമോ?
തകര്‍ന്ന ബോട്ടില്‍ നിന്ന് കരയ്ക്കണയാന്‍ വെമ്പുന്ന ഒരുവന്റെ തത്രപ്പാടായിരുന്നു എനിക്ക് ജീവിതം. കൂട്ടുകാരുടെ മദ്ധ്യേ ഞാന്‍ എന്നും അവഹേളിക്കപ്പെട്ടിരുന്നു. സൗഹൃദചര്‍ച്ചകളില്‍ പരിഹാസത്തിന്റെ മേമ്പൊടിയുമായി എന്റെ കാര്യം പറയുമ്പോള്‍ എല്ലാവര്‍ക്കും ആയിരം നാവാണ്. അവരുടെ വാക്ശരങ്ങളെ എതിരിടാനുള്ള വാക്ചാതുര്യമോ സാമര്‍ത്ഥ്യമോ എനിക്കില്ലായിരുന്നു.

നിസ്സഹായനായ ഞാന്‍ ഒന്നു പിടിച്ചു നില്‍ക്കാന്‍ കൊക്കിന് ഒതുങ്ങാത്ത തത്വസംഹിതകള്‍ വിളിച്ചുപറയാന്‍ തുടങ്ങി. ആഭാസനായ ഒരു ഭ്രാന്തന്റെ പ്രതിച്ഛായയാണ് അതുമൂലം എനിക്ക് ഉണ്ടായത്.എന്ന് ഞാന്‍ അന്ന് അറിഞ്ഞിരുന്നില്ല. യേശുക്രിസ്തുവിന്റെ വചനങ്ങളെ പറ്റി ഞങ്ങള്‍ കൂട്ടുകാര്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞുപോയി, വചനങ്ങളുടെ നിഗൂഡതകളിലേക്ക് നമുക്ക് കയറിചെല്ലണമെങ്കില്‍ ഭഗവത് ഗീത നന്നായി മനസ്സിലാക്കണമെന്ന്, പഠിക്കണമെന്ന്.
കൂട്ടുകാര്‍ പരസ്പരം നോക്കി നിശബ്ദരായി.
മറ്റൊരു സൗഹൃദചര്‍ച്ചയില്‍ വച്ച് എന്റെ അരുളപാട് ഉണ്ടായി കൊന്തയില്‍ നിന്ന് മാതാവിനെയും സക്രാരിയുടെ ബന്ധനത്തില്‍ നിന്ന് യേശുവിനെയും മോചിപ്പിച്ചാല്‍ മാത്രമേ നമുക്ക് പരസ്പരം സ്‌നേഹിക്കാന്‍ കഴിയുകയുള്ളുവെന്ന്.

പാരിഷ് ഹാളില്‍ വച്ചായിരുന്നു ഞാന്‍ ആ അഭിപ്രായം പറഞ്ഞത്. ആ സന്ദര്‍ഭത്തിലാണ് അച്ചന്‍ ഞങ്ങളുടെ ഇടയിലേക്ക് കയറി വന്നത്. പ്രാഞ്ചിയും സാജനും അടങ്ങുന്ന കൂട്ടുകാര്‍ കൂപ്പുകരങ്ങളുമായി അച്ചനോട് യാചിച്ചു.
അച്ഛാ പരസ്പര വിരുദ്ധമായി പുലമ്പുന്ന ഈ എസ്തപ്പാന്റെ തലയ്ക്ക് പിടിച്ച് ഒന്ന് പ്രാര്‍ത്ഥിക്കണം. എന്റെ പ്രസ്താവനകളിലേ സാത്താനെ തിരിച്ചറിഞ്ഞ ആ വൈദികന്‍ എന്റെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കുകയും നെറ്റിയില്‍ കുരിശ് വരയ്ക്കുകയും ചെയ്തു. കുന്തിരിക്കം കൊണ്ടൊരു ധൂപാര്‍പ്പണവും ആവശ്യം വേണ്ടതാണെന്നും അച്ചന്‍ പറഞ്ഞു.
കര്‍ത്താവിന്റെ ആ ദാസന് അവിടംകൊണ്ടു നിര്‍ത്താമായിരുന്നു. എന്റെ നിര്‍ഭാഗ്യത്തിന് ഒരുപടിയും കൂടി അച്ചന്‍ മുന്നോട്ടുപോയി.
ആള്‍ അല്പം സൈക്കിക് ആണ് ഒന്നു സൂക്ഷിക്കണം.
തമാശ രൂപേണയായിരിക്കും അച്ചന്‍ കൂട്ടുകാരോട് അങ്ങനെ പറഞ്ഞത്.
ഇത്തരം അനീതികളോട് നിരന്തരം കലഹിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ച എന്റെ ചെവിയില്‍ കൂട്ടുകാരും ഏക സ്വരത്തില്‍ മന്ത്രിച്ചു
''ഇപ്പോള്‍ ഞങ്ങള്‍ അച്ചനെക്കൊണ്ട് തലയ്ക്ക് പിടിപ്പിച്ചേയുള്ളു. ഇനിയും നീ പുലമ്പിയാല്‍ നിന്നെ ഞങ്ങള്‍ എത്തേണ്ടിടത്ത് എത്തിക്കും''
വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പൊലിപ്പിച്ച് ആവശ്യം വേണ്ട മസാലകൂട്ടുകളും ജീരകവും ചേര്‍ത്ത് ആനിക്കുട്ടിയുടെ കാതിലുമെത്തിച്ചു. അപ്രതീക്ഷിതമായി എന്റെ മുറിയിലേക്ക് കയറിവന്ന ആനിക്കുട്ടി വിവിധ ചിന്തകളാല്‍ അസ്വസ്ഥതയായിരുന്നു.

ഞാനപ്പോള്‍ പ്രപഞ്ച രഹസ്യങ്ങളുടെ നിഗൂഢതകളിലേക്ക് എന്ന ബ്രഹത് ഗ്രന്ഥം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഒരു ശ്രോതാവിനെ കിട്ടിയ സന്തോഷത്തില്‍ എന്റെ 'വാചക വധം' തുടങ്ങി. ആനിക്കുട്ടിക്കറിയുമോ ഈ പ്രപഞ്ചത്തിന്റെ വിസ്തൃതിയെപ്പറ്റി? ഈ പ്രപഞ്ചത്തിന്റെ നിഗൂഢതകളെപറ്റി? നമ്മുടെ വീടിന്റെ മുറ്റത്തെ ഒരു മണല്‍ തരിയും കോടാനുകോടി പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെ നില്‍ക്കുന്ന നക്ഷത്രങ്ങളും തമ്മിലൊരു അഭേദ്യമായ ബന്ധമുണ്ട്. ഈ ബന്ധത്തെപ്പറ്റി ആനിക്കറിയുമോ?
അവള്‍ അമ്പരപ്പോടെ, അത്ഭുതത്തോടെ നിശബ്ദയായി അറിയില്ലെന്നര്‍ത്ഥത്തില്‍ തലയാട്ടി. അവളുടെ മുഖത്ത് നിഴലിച്ച അമ്പരപ്പ് എന്നില്‍ എന്തെന്നില്ലാത്ത കൗതുകം ഉണര്‍ത്തി.

ഞാനവളോട് ശബ്ദം താഴ്ത്തി സ്വകാര്യമായി പറഞ്ഞു നമ്മുടെ മാവില്‍ നിന്ന് പഴുത്ത മാങ്ങ ഞെട്ടറ്റ് വീഴുന്നപോലെ ആകാശത്തിലെ അനന്തകോടി നക്ഷത്രങ്ങളില്‍ നിന്ന് ഒരു നക്ഷത്രം ഞെട്ടറ്റ് ഭൂമിയില്‍ പതിക്കാം. അപ്പോള്‍ നമുക്ക് ഓടിഒളിക്കാന്‍ ഇടമോ സമയമോ കിട്ടിയെന്ന് വരില്ല.
അവളുടെ മുഖത്തെ അത്ഭുതവും അമ്പരപ്പും മാഞ്ഞു. പകരം പരിഹാസവും ദേഷ്യവും നിഴല്‍വീഴ്ത്തി. കടുത്ത ശബ്ദത്തിലാണ് അവള്‍ പറഞ്ഞു തുടങ്ങിയത് 'എസ്തപ്പാനെന്താ സാധാരണ മനുഷ്യരെപ്പോലെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്താല്‍?
എന്റെ മനസ്സില്‍ നിന്ന് പ്രപഞ്ചത്തിന്റെ നിഗൂഡതകള്‍ വഴിമാറുകയും, ചോദ്യശരങ്ങളും കുറ്റപ്പെടുത്തലുകളുമായി അവതരിച്ച ആനിക്കുട്ടി മറ്റൊരു പ്രപഞ്ച നിഗൂഡതയായി അനുഭവപ്പെടുകയും ചെയ്തു.
അവള്‍ എന്നെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചത്, ജീവിത വീക്ഷണത്തില്‍ എനിക്ക് സംഭവിച്ച അടിസ്ഥാനപരമായ തകരാറിനെപ്പറ്റിയായിരുന്നു. ഹൃദയത്തിലും ബുദ്ധിയിലും സംഭവിച്ച ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ ആപത്തിനെപറ്റിയായിരുന്നു. അതു ഉടനടി പരിഹരിച്ചില്ലെങ്കില്‍ ആപല്‍ക്കരമായ സ്‌ഫോടനത്തില്‍ അത് കലാശിക്കുമെന്നുള്ള അവളുടെ മുന്നറിയിപ്പിനെ ഞാന്‍ പരിഹാസത്തോടെ അവഗണിച്ചു.
അവസാനം അവള്‍ പറഞ്ഞു.

എസ്തപ്പാന് അറിയുമോ, കഴുത എത്ര ഉപകാരപ്രദമായ ജീവിയാണെന്ന്, എത്ര കഠിനാദ്ധ്വാനിയും, ക്ഷമയുമുള്ള ജീവിയാണെന്ന്?
എന്നിട്ടും എന്തേ നാം കഴുതയേ ബുദ്ധിഹീനതയുടെ പ്രതീകമായി ചൂണ്ടിക്കാണിക്കുന്നു?

ആ മൃഗം തന്റെ എല്ലാ സദ് ഗുണങ്ങളെയും വിസ്മരിച്ച് താനൊരു നല്ല ഗായകനാണെന്ന ഭാവത്തില്‍ ഗാനാലാപനം തുടങ്ങും.
കഴുത രാഗം എത്ര അസഹനീയം
അത്രയും ആനിക്കുട്ടി ഒറ്റശ്വാസത്തില്‍ പറഞ്ഞ്, യാത്രപറയാതെ എന്റെ പ്രതികരണം അറിയാനുള്ള താല്പര്യവുമില്ലാതെ, ദേഷ്യത്തോടെ ഇറങ്ങിപ്പോയി.
എന്റെ മൂടില്ലാത്ത തൊപ്പിക്ക് വര്‍ണ്ണ ശബളമാം തൂവലുകള്‍ ചേര്‍ക്കാനുള്ള എന്റെ നിഗൂഡ ശ്രമങ്ങളുടെ മര്‍മ്മസ്ഥാനത്തുള്ള അത്യുഗ്ര ആക്രമണം ആയിരുന്നു അത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ