2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

മയില്‍പ്പീലി കനവുകള്‍ 6

കളഭംതരാം ഭഗവാനെന്‍,
മനവും തരാം......................

മൊബൈലില്‍ നിന്നു ഉയര്‍ന്ന ഭക്തിസാന്ദ്രമായ സംഗീതം എന്നെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തി, എത്ര നേരമാണ്, ആനിക്കുട്ടിയേയും, നാടിനെയും പറ്റിയും എല്ലാം ഓര്‍ത്തു ഇരുന്നുപോയത്!! സമയം പോയത് അറിഞ്ഞില്ല!
'എടോ എസ്തപ്പാ താന്‍ എന്താ ഉറക്കത്തിലായിരുന്നോ? എത്ര നേരമായി തന്നെ 'ലൈനില്‍' ഒന്ന് കിട്ടാന്‍ ശ്രമിക്കുകയായിരുന്നു!
ജോര്‍ജുകുട്ടിയാണ്. കത്തിവയ്ക്കാനുള്ള പുറപ്പാടാണ്.
''ഉറക്കമൊന്നും ആയിരുന്നില്ലടോ, നാട്ടുകാരെയും വീട്ടുകാരേം പറ്റി ചിന്തിച്ച് അങ്ങനെ ഇരുന്നുപോയി....'' ജോര്‍ജുകുട്ടി ഇടയ്ക്കു കയറി അക്ഷമതയോടെ പറയാന്‍ തുടങ്ങി ''തനിക്ക് ചിന്തിക്കാന്‍ പറ്റിയ സമയം!! തന്റെ ആ കൂട്ടുകാരനെവിടെ, ആ അന്തപ്പന്‍? അപമാനഭാരത്താല്‍ മുങ്ങിയിരിക്കും അല്ലേ? എന്തൊരു പുകിലായിരുന്നൂ, അസ്സോസിയേഷന്റെ എതിരില്ലാതെ തെരഞ്ഞെടുക്കുന്ന അഞ്ചാമത്തെ പ്രാവിശ്യത്തെയും പ്രസിഡന്റ്, സര്‍വ്വസമ്മതന്‍, വായ് തുറന്നാല്‍ സ്‌നേഹം എന്ന വാക്കേ ഉരിയാടൂ....അങ്ങിനെ എത്ര എത്ര വിശേഷണങ്ങളാണ് എന്നിട്ട് ഇപ്പോള്‍ ആ നാണം കെട്ടവന്‍, കൂടെ ജോലി ചെയ്യുന്ന പോളിഷ്‌കാരി പെണ്‍കുട്ടിയുമായി.....ഹായ് ദുഷ്ടന്‍, അവനെ പെട്രോള്‍ ഒഴിച്ച് കത്തിക്കണം. ജോര്‍ജുകുട്ടി കത്തി കയറി പിന്നെയും എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു.
എനിക്ക് ഒന്നും മനസ്സിലായില്ല.
അവസാനം അസഹ്യതയോടെ ഞാന്‍ അലറിപ്പോയി!
''താന്‍ എന്തുട്ട് കുന്തമാണീ പറയുന്നത്!
അന്തപ്പന് എന്ത് പറ്റി എന്നാണ് താന്‍ പറഞ്ഞുവരുന്നത്? ജോര്‍ജുകുട്ടിയുടെ ഗീര്‍വ്വാണം പെട്ടെന്ന് നിലച്ചു. ഒരു നിമിഷത്തെ മൗനത്തിന് ശേഷം ജോര്‍ജുകുട്ടി പറയാന്‍ തുടങ്ങി. അപ്പോള്‍ താന്‍ ഒന്നും അറിഞ്ഞില്ല? അന്തപ്പനെ പറ്റിയുള്ള വാര്‍ത്തകള്‍ ഒന്നും താന്‍ വായിച്ചില്ലേ? ഇന്നലത്തെയും ഇന്നത്തെയും 'Portsmouth Malayali യില്‍' അന്തപ്പനെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഉണ്ട്. അന്തപ്പന്റെ പേര് മാത്രം പത്രത്തിലില്ലന്നേയുള്ള. മറ്റെല്ലാ, സൂചനകളും ഉണ്ട്. Southsea ലെ സ്വകാര്യ നേഴ്‌സിംഗ് ഹോം, തുടര്‍ച്ചയായി അസോസിയേഷന്‍ പ്രസിഡന്റ് ആകുന്ന മാന്യന്‍ തുടങ്ങി വിശേഷണങ്ങളെല്ലാം ഉണ്ട്.
ഇവിടെ ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നത്.
അന്തപ്പന്റെ പെണ്ണ് പിടുത്തത്തെ പറ്റിയാണ്. ഇന്നലത്തെ Portsmouth Malayali യിലെ പ്രധാന വാര്‍ത്ത തന്നെ, പോളിഷ്‌കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച മലയാളി മാന്യനെ പോലീസ് ചോദ്യം ചെയ്തു എന്നാണ്!!
ഇന്നത്തെ പത്രത്തിലാവട്ടെ പീഡനരഹസ്യം പറയാതെ ഇരുന്നതില്‍ പ്രതിഷേധിച്ച് ഭാര്യ വീടുവിട്ട് ഇറങ്ങിപ്പോയി....അവന്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു, എനിക്ക് അതൊന്നും കേള്‍ക്കാനുള്ള ത്രാണി ഉണ്ടായിരുന്നില്ല.
ഞാന്‍ തളര്‍ന്ന് ഇരുന്നുപോയി
എന്റെ കൂട്ടുകാരാ, അന്തപ്പാ നിനക്ക് എന്തുപറ്റി? ഇല്ല! ഇല്ല!! അവന്‍ ഒരിക്കലും അങ്ങിനെ ചെയ്യില്ല!
പ്രണയത്തെപ്പറ്റി, സ്‌നേഹത്തെ പറ്റി, സെക്‌സിനെ പറ്റി എല്ലാം അവന് വ്യക്തമായ കാഴ്ചപാടു ഉണ്ട്. അവന്‍ ഒരിക്കലും ജഡികമോഹങ്ങളുടെ പിന്നാലെ പോകില്ല.
ദേഹമാസകലം ഒരുതരം വിറയല്‍ എന്നെ ബാധിച്ചു. അന്തപ്പനെ തേടി ഞാന്‍ ഇറങ്ങി. മൊബൈല്‍ സ്വിച്ച്ഓഫ് ചെയ്തിരിക്കുകയാണെന്നും, ഹീല്‍സിയിലെ അവന്റെ വീട്ടില്‍ ആരും ഇല്ലെന്നുമാണ് ജോര്‍ജുകുട്ടി പറഞ്ഞത്. അപ്പോള്‍ പിന്നെ  അവന്‍ എവിടെയായിരിക്കും?
ഏകാന്തതയും വിജനതയേയും, പുസ്തകങ്ങളെയും ഏറെ പ്രണയിച്ചിരുന്ന അവന്റെ രക്ഷാസങ്കേതങ്ങള്‍ എനിക്ക് നല്ല നിശ്ചയമായിരുന്നു.
മൂന്നു നിലകളിലായി പതുപതുത്ത ചുവന്ന പരവതാനി വിരിച്ച് മനോഹരമായി സജ്ജമാക്കപ്പെട്ട Centra library യുടെ എന്തെങ്കിലും കോണില്‍ പുസ്തകവുമായി ചടഞ്ഞ് ഇരിക്കുകയാവാം അല്ലെങ്കില്‍ കത്തീഡ്രല്‍ ചര്‍ച്ചിനോട് ചേര്‍ന്നുള്ള വിശാലമായ പാര്‍ക്കിലെ വന്‍മരങ്ങളുമായി സല്ലപിക്കുകയാവാം. അതുമല്ലെങ്കില്‍ കടല്‍തീരത്ത് മരംകൊണ്ട് പണിതീര്‍ത്ത ചാരുബെഞ്ചിലിരുന്ന് കടലിന്റെ അപാരതയിലേക്ക് കണ്ണുംനട്ട് മൗനത്തിന്റെ പൂനിലാവില്‍ ലയിച്ചിരിക്കുകയാവാം.
എന്റെ കൂട്ടുകാരാ, നിന്നെ ഇപ്പോള്‍ ഞാന്‍ എവിടെ തിരയും? ഇത്ര എല്ലാം സംഭവവികാസങ്ങള്‍ ഉണ്ടായിട്ടും അവന്‍ എന്നെ ഒന്ന് വിളിച്ചില്ലല്ലോ എന്ന് ഓര്‍ത്തപ്പോള്‍, എന്തെന്നില്ലാത്ത ഒരു തരം പാരവശ്യം എനിക്ക് അനുഭവപ്പെട്ടു.
ജോര്‍ജുകുട്ടിയുടെ സംഭാഷണത്തില്‍ നിന്നും മനസ്സിലായി, അവന്റെ വീഴ്ച എല്ലാവരും ആഘോഷിക്കുകയാണ്; Portsmouth മലയാളി പത്രവും അതിന് എരിവും ചൂടും തീയും പകരുകയാണ്.
അവന്റെ ഭാര്യ തന്നെ അവനെ തള്ളിപ്പറഞ്ഞ് വീട് വിട്ട് ഇറങ്ങിപ്പോയില്ലേ? 24 മണിക്കൂര്‍ പ്രാര്‍ത്ഥനയും, ധ്യാനവുമായ കഴിയുന്ന സൂസികുട്ടി അങ്ങനെ ചെയ്യുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയല്ല. പ്രചരിക്കുന്ന ഇത്തരം കിംവദന്തികളില്‍ എന്തെങ്കിലും സത്യം ഉണ്ടാവുമോ?
വസ്തുതകളുടെ നിജസ്ഥിതി അറിയാന്‍ എന്റെ ഹൃദയം വെമ്പി. അല്പം നര കയറിയ താടിയും, വിഷാരാര്‍ദ്രമായ പുഞ്ചിരിയും പീഡിതനായ ക്രിസ്തുവിന്റെ ഛായ അവനില്‍ ഉണ്ടാക്കിയിരുന്നു. പള്ളി മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളില്‍ അന്തപ്പന് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും, പള്ളിയങ്കണത്തില്‍ ഊറിക്കൂടുന്ന നിശബ്ദതയെ അവന്‍ ഏറെ പ്രണയിച്ചിരുന്നു.
ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ മനംനൊന്ത് ഈ സായാഹ്ന വേളയില്‍ അവന്‍ അഭയം തേടിയിരിക്കുന്നത് കത്തീഡ്രല്‍ പളളിയിലെ നിശബ്ദതയിലായിരിക്കുമെന്ന് എനിക്ക് തോന്നി.
എന്റെ ധാരണ ശരിയായിരുന്നു.
ആ നിശബ്ദതയില്‍ ഏകനായിരിക്കുന്ന അന്തപ്പനെ കണ്ടപ്പോള്‍ എന്റെ ഉള്ള് ഒന്നു പിടഞ്ഞു.
അവന്റെ മുഖത്ത് ശാന്തിയും സമാധാനവും കളിയാടിയിരുന്നു. പുറത്തെ കൊടുങ്കാറ്റുകള്‍ അവനെ സ്പര്‍ശിച്ചതായി എനിക്ക് തോന്നിയില്ല. എന്റെ സാന്നിദ്ധ്യം അവനെ അലോസരപ്പെടുത്തിയോ? എന്തോ അവന്‍ നിശബ്ദ ധ്യാനം അവസാനിപ്പിച്ച് പുറത്തിറങ്ങി.
അവന്‍ ശാന്തനായിരുന്നു. ഒന്നും മിണ്ടിയില്ല. നിശബ്ദത ഭഞ്ജിക്കാന്‍ അവന്‍ ഇഷ്ടപ്പെടാത്തതുപോലെ തോന്നി. പള്ളി അങ്കണത്തോടെ ചേര്‍ന്നുള്ള ഗാര്‍ഡനിലും പൂക്കളെയും വന്‍മരങ്ങളെയും നോക്കി നിശബ്ദരായി ഞങ്ങള്‍ നടന്നു. അവനോട് ചോദിക്കാന്‍ ഒരായിരം ചോദ്യങ്ങള്‍ എന്റെ ഉള്ളില്‍ ഉണര്‍ന്നു. പക്ഷേ ഒന്നുപോലും ചോദിച്ച് അവനെ അലോസരപ്പെടുത്താന്‍ ഞാന്‍ അപ്പോള്‍ ആഗ്രഹിച്ചില്ല. ഞാന്‍ പെട്ടെന്ന് രാജിയെ ഓര്‍ത്തു.
ഇത്തരം അസുഖകരങ്ങളായ അവസ്ഥകളെ കൈകാര്യം ചെയ്യുവാന്‍ അവള്‍ക്ക് നല്ല പ്രാവീണ്യമുണ്ട്. തീയില്‍ കുരുത്ത പൂവാണ് രാജി!
അവള്‍ക്ക് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളില്ല.
അഴിക്കാന്‍ പറ്റാത്ത കുരുക്കുകളില്ല.
സ്ത്രീപുരുഷ ഹൃദയങ്ങളുടെ അഗാധതലങ്ങള്‍ തൊട്ടറിഞ്ഞവളാണ് രാജി.
അനുഭവങ്ങളുടെ തീച്ചൂളയില്‍ വാര്‍ത്ത് എടുക്കപ്പെട്ട അമൂല്യമായ മുത്ത്!!
അന്തപ്പനും സമ്മതമായിരുന്നു, അവളുടെ വീട്ടില്‍ പോകാന്‍. അവന്റെ കാറിലാണ് രാജിയുടെ വീട്ടിലേക്ക് ഞങ്ങള്‍ പോയത്.
അപമാനത്തിന്റെയും, അവഹേളനത്തിന്റെയും നീര്‍ച്ചുഴിയില്‍ പെട്ടിട്ടും ഒട്ടും കുലുങ്ങാതെ ശാന്തത കൈവിടാതെയാണ്, അന്തപ്പന്‍ ഒരു ഭാവഗീതം പോലെ ഡ്രൈവ് ചെയ്തിരുന്നത്. സുഖകരമായ ആ നിശബ്ദതയില്‍ എന്റെ ചിന്തകള്‍ രാജിയിലേക്ക് പറന്നു.
കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നില്ലെന്ന കാരണം പറഞ്ഞ് ഭര്‍ത്താവ് സുരേഷ് രാജിയെ ഉപേക്ഷിച്ച്, റോസ് എന്ന മലയാളി പെണ്‍കുട്ടിയുമായ പൊറുതി തുടങ്ങിയപ്പോള്‍ രാജി തളര്‍ന്നൂ, തകര്‍ന്നൂ, പിന്നെ കണ്ണീരിന്റെ ഒരു വിലാപയാത്രയായിരുന്നു രാജിക്ക് ജീവിതം.
കണ്ണീരോടെ, വിലാപത്തോടെ, സുരേഷിന്റെ പിറകെ നടന്നു രാജി യാചിച്ചുകൊണ്ടിരുന്നു തന്നോടൊപ്പം ഒരുമിച്ച് കുടുംബജീവിതം നയിക്കാന്‍. പക്ഷേ സുരേഷ് ചെവികൊണ്ടില്ല.
സാവധാനത്തില്‍ ആ പരുപരുത്ത യാഥാര്‍ത്ഥ്യവുമായി രാജിക്ക് പൊരുത്തപ്പെടേണ്ടതായിവന്നു. ഇനിയൊരിക്കലും സുരേഷ് തന്റെ ജീവിതത്തിലേക്ക് തിരിച്ച് വരില്ലെന്നുള്ള സത്യം രാജി മനസ്സിലാക്കി.
പിന്നെ രാജിയില്‍ മറ്റൊരു ഭാവം ഉണരുകയായിരുന്നു. ഭര്‍ത്താവിനാല്‍ പരിത്യക്തയായ, മക്കളില്ലാത്ത, സമ്പന്നയായ സ്ത്രീയുടെ എല്ലാ സ്വാതന്ത്ര്യവും രാജി ആസ്വദിക്കാന്‍ തുടങ്ങി എന്ന് ജനം പറയാന്‍ തുടങ്ങി.
രാജിയെ പറ്റിയുള്ള പല കഥകളും മലയാളി ജനതയുടെ നാവിന് ശക്തി പകര്‍ന്നു.
എന്തൊക്കെ പറഞ്ഞാലും ഭര്‍തൃസ്‌നേഹികളായ ഭാര്യമാര്‍ക്ക് രാജിയെ പേടിയായിരുന്നു.
രാജിയെപ്പറ്റി പറയുമ്പോള്‍ എല്ലാ ആണുങ്ങള്‍ക്കും ഒരായിരം നാവാണെന്ന് ഒരു ഞെട്ടലോടെ Portsmouth ലെ സ്ത്രീസമൂഹം തിരിച്ചറിഞ്ഞു.
ആ ഞെട്ടലുകള്‍ കണ്ട് രാജി ഉള്ളാലെ ആസ്വദിച്ചിരുന്നോ? അങ്ങനെ വേണം കരുതാന്‍!! അവളുടെ കയ്യില്‍ പട്ടുനൂല്‍ കൊണ്ട് നെയ്തുതീര്‍ത്ത കാണാന്‍ പറ്റാത്ത ഒരു വല ഉണ്ടെന്ന് ഇവിടത്തെ കുടുംബിനികള്‍ വിശ്വസിക്കാന്‍ തുടങ്ങി.
സത്യത്തില്‍ ഒരു കാലത്ത് രാജിയുടെ സൗഹൃദത്തിനായി ഇവിടുത്തെ പുരുഷവര്‍ഗ്ഗം തപസിരിക്കുകയായിരുന്നു. രാജിക്ക് ഓഫീസില്‍ പോകാന്‍ വാഹനസൗകര്യം? ഒറ്റക്ക് രാജി നടക്കാനിറങ്ങിയാല്‍.... ഞാനും വരട്ടെ നിന്റെ കൂടെ? PUB ല്‍ ഒരുമിച്ചിരുന്ന് ഒരു ഗ്ലാസ് ബിയര്‍ കുടിക്കാം രാജി? പക്ഷേ ഒരു ചോദ്യം ചോദിക്കാന്‍ പറ്റാതെ എല്ലാവരുടെയും തൊണ്ടയില്‍ കുരുങ്ങി അര്‍ബുദം ഉണ്ടാക്കി എന്നാണ് പറയപ്പെടുന്നത്. ''വൈകിട്ട് എന്താ പരിപാടി?''
ഭാര്യയോടൊപ്പമാണ്, ഈ പുരുഷകേസരികള്‍ പോകുന്നതെങ്കില്‍ തന്നെ കണ്ട ഭാവം നടിക്കാറില്ലെന്ന് രാജി പൊട്ടിച്ചിരിയോടെയാണ് ഞങ്ങളോട് പറഞ്ഞിട്ടുള്ളത്.
പല പരിശുദ്ധന്മാരുടെയും ഉള്ളിലിരിപ്പും, അരമന രഹസ്യവും തനിക്ക് അറിയാമെന്ന് രാജി പറയാറുണ്ട്.
പക്ഷേ കണ്ണീരില്‍ കുതിര്‍ന്നൂ, നിസ്സഹായയായി, നിരാലംബയായി വിലപിക്കുന്ന രാജിയുടെ ചിത്രം മനസ്സില്‍ നിന്ന് മായുന്നില്ല. രാജിയുടെ ഭര്‍ത്താവായിരുന്ന സുരേഷിന് റോസില്‍ പിറന്ന കുഞ്ഞിനെ പള്ളിയില്‍ വച്ച് കണ്ടപ്പോള്‍, രാജി എല്ലാം മറന്ന്  ഓടിച്ചെന്ന് കുഞ്ഞിനെ എടുത്ത് താലോലിച്ചത്, കിന്നാരം പറഞ്ഞ് ആഹ്ലാദാരാവങ്ങളോടെ ഇരുകവിളില്‍ തുരുതുരാ ചുംബപ്പിക്കുന്നത് കണ്ട് വന്ന റോസ്, രാജിയില്‍ നിന്ന് കുഞ്ഞിനെ പിടിച്ച് വാങ്ങി, ഒരു വേശ്യ എന്റെ കുഞ്ഞിനെ തൊട്ട് അശുദ്ധമാക്കരുത് എന്നു പറഞ്ഞ് രാജിയുടെ കവിളില്‍ അടിച്ചതും എങ്ങനെ മറക്കാനാകും.
പരിസരം മറന്ന് പൊട്ടിക്കരഞ്ഞുപോയി രാജി. അതെല്ലാം ഉദാസീനതയോടെ നോക്കിനില്ക്കുന്ന സുരേഷും, ഭക്തജനങ്ങളും. അന്തപ്പന്‍ മാത്രമാണ് അപ്പോള്‍ മുന്നോട്ട് വന്ന് രാജിയെ സമാശ്വസിപ്പിച്ചത്.
പിന്നീട് എപ്പോഴൊ രാജി, എന്റെയും അന്തപ്പന്റെയും ഉറ്റതോഴിയായി മാറി. ദൈവം കഴിഞ്ഞാല്‍ എല്ലാ രഹസ്യങ്ങളും തുറന്നു പറയുന്നതും, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുന്നതും രാജിയില്‍ നിന്നാണ്.
ഞാന്‍ രാജിയിലൂടെ ആനികുട്ടിയെ കാണാന്‍ ശ്രമിക്കുകയായിരുന്നോ? എന്തോ അറിയില്ല.
ആ രാജിയുടെ അടുത്തേക്കാണ് ഞങ്ങള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ