2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

കര്‍ണ്ണന്‍ 2

ഏറ്റവും അവഹേളിതനായ മുഹൂര്‍ത്തത്തില്‍ തന്നെ അംഗരാജ്യത്തിലെ രാജാവായി വാഴിച്ച ദുര്യോധനനോട്, കര്‍ണ്ണന് തീര്‍ത്താല്‍ തീരാത്ത കടപ്പാടും കൃതജ്ഞതയും ഉണ്ടായിരുന്നു.

തന്റെ ' രക്ഷകനായ ദുര്യോധനന് വേണ്ടി എന്തും ചെയ്യുവാന്‍ കര്‍ണ്ണന്‍ സന്നദ്ധനായിരുന്നു. എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് മുന്നേറാനുള്ള കര്‍ണ്ണന്റെ ഉല്‍ക്കര്‍ഷേച്ചകള്‍ക്ക് ചിറകുകള്‍ മുളച്ചത്, ദുര്യോധനന്റെ പ്രിയ സ്‌നേഹിതനായി അംഗീകരിക്കപ്പെട്ടപ്പോഴാണ്. ദുര്യോധനന് വേണ്ടി കര്‍ണ്ണന്‍ മഹായുദ്ധങ്ങള്‍ നയിച്ചു. ധീരമായി പോരാടി. എല്ലാ യുദ്ധങ്ങളിലുംപോരാടി വിജയംവരിച്ച് ദുര്യോധനരാജാവിന്റെ കീര്‍ത്തി ഭാരതമെങ്ങും പരത്തി. ദുര്യോധനനും കര്‍ണ്ണന്റെ ആയുധമികവുകളിലും, യുദ്ധനൈപുണ്യത്തിലും അങ്ങേയറ്റം സന്തുഷ്ഠനായിരുന്നു. ചോദ്യം ചെയ്യപ്പെടാത്ത കര്‍ണ്ണന്റെ യുദ്ധവിജയങ്ങള്‍ ലഹരിപിടിപ്പിച്ചത് കര്‍ണ്ണനെയായിരുന്നില്ല, ദുര്യോധനനെയായിരുന്നു. ആരാലും കര്‍ണ്ണന്‍ തോല്‍പ്പിക്കപ്പെടില്ലെന്ന് ദുര്യോധനന്‍ ഉറച്ച് വിശ്വസിച്ചു.  പാണ്ഡവരോട് യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെയുള്ള കടുത്ത നിലപാട് എടുക്കാന്‍ ദുര്യോധനനെ പ്രാപ്തനാക്കിയത്, ഏത് യുദ്ധത്തിലും വിജയം കൈവരിക്കാനുള്ള കര്‍ണ്ണന്റെ കഴിവുകളായിരുന്നു യുദ്ധനൈപുണ്യമായിരുന്നു. കുന്തിയുടെ സീമന്ത പുത്രനെ, തങ്ങളുടെ മൂത്ത ജ്യേഷ്ടനെ പഞ്ചപാണ്ഡവര്‍ക്ക് തിരിച്ചറിയാനായില്ല. പാണ്ഡവരോട് യാതൊരുവിധ വിട്ടുവീഴ്ചക്കും തയ്യാറാകാതെ അഹങ്കാരത്തിന്റെ സിംഹാസനത്തില്‍ വാണരുളിയ ദുര്യോധനനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍, ധീരനും ദാനശീലനുമായ കര്‍ണ്ണന്‍ നിയുക്തനായത് വിധി വൈപര്യത്യം! അതിലേറെ ദുരന്തമായത്, സ്വന്തം സഹോദരങ്ങള്‍ക്ക് എതിരായി നിലകൊള്ളുകയും, യുദ്ധം ചെയ്യേണ്ടിവന്നതുമാണ് കര്‍ണ്ണന്റെ ഏറ്റവും വലിയ ദുര്യോഗം.
ജീവിതവിജയം നേടാനുള്ള കര്‍ണ്ണന്റെ അപ്രരോധിതമായ ഉള്‍പ്രേരണയായിരുന്നു, അഹങ്കാരത്തില്‍ അധിഷ്ടിതമായ ജീവിതം നയിച്ചിരുന്ന ദുര്യോധനനുമായി സൗഹാര്‍ദ്ദം പുലര്‍ത്താന്‍ കര്‍ണ്ണനെ ഇടയാക്കിയത്.
അന്നും ഇന്നും ഉള്ള അധീശ ശക്തികളുടെ കാപട്യമാണ്, അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ വച്ച് നീട്ടി പ്രതിഭാധനരെ അടിമയാക്കുക എന്നത്!! ജാതിയുടേയും മതത്തിന്റേയും ഗോത്രത്തിന്റേയും പേരില്‍ പ്രതിഭാധനര്‍ക്ക് വളര്‍ന്നുവരുവാനുള്ള അവസരം നിഷേധിക്കപ്പെടുമ്പോള്‍, ദുഷ്ഠശക്തികളുമായി സന്ധിയിലാവാന്‍ പ്രതിഭാധനര്‍ നിര്‍ബന്ധിതരാവുകയല്ലേ?
മനുഷ്യഹൃദയങ്ങളിലുള്ള ഉച്ഛനീചത്വങ്ങളാണ്, യുദ്ധം എന്ന മഹാവിപത്തിലേക്ക് മര്‍ത്യരെ നയിക്കുന്നത്!
ദുര്യോധനന്റെ പല നിലപാടുകളിലും കര്‍ണ്ണന് വിയോജിപ്പുണ്ടായിരുന്നെങ്കിലും, ഒരു സൂതപുത്രനായി മുദ്രയടിക്കപ്പെട്ട തന്നെ രാജാവായി വാഴിച്ചു. ദുര്യോധനന് എതിരായ നിലപാടെടുക്കാന്‍ കര്‍ണ്ണന്‍ അശക്തനായിരുന്നു.

ആയുധകലയിലുള്ള കര്‍ണ്ണന്റെ അജയ്യത പാണ്ഡവരെയും ഭയചികിതരാക്കി.
യുദ്ധത്തില്‍ കര്‍ണ്ണന്‍ അര്‍ജ്ജുനനെ വധിക്കുമെന്ന് കുന്തീദേവി ഭയപ്പെട്ടു. അത് ഒഴിവാക്കാന്‍ കുന്തീദേവി ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. പ്രാര്‍ത്ഥിച്ചു.
ദുര്യോധനനുമായി യുദ്ധം ഒഴിവാക്കാന്‍ ശ്രീകൃഷ്ണന്റെ മദ്ധ്യസ്ഥതയിലുള്ള സന്ധി സംഭാഷണങ്ങളെല്ലാം പരാജയപ്പെട്ടു. പാണ്ഡവര്‍ക്ക് സൂചി കുത്താന്‍ പോലും ഇടം നല്കില്ല എന്ന നിലപാടില്‍ തന്നെ ദുര്യോധനന്‍ ഉറച്ചു നിന്നു.
യുദ്ധം അനിവാര്യമാണെന്ന് ശ്രീകൃഷ്ണന്‍ തിരിച്ചറിഞ്ഞു. വില്ലാളിവീരനായ കര്‍ണ്ണനെ തോല്‍പിക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നുള്ള ദുര്യോധനന്റെ വിശ്വാസമാണ് ഒത്തുതീര്‍പ്പുകള്‍ക്ക് ഒന്നും സന്നദ്ധനാവാതെ ദുര്‍വാശിയുമായി നിലകൊള്ളാന്‍ ദുര്യോധനനെ പ്രേരിപ്പിക്കുന്നതെന്നും ശ്രീകൃഷ്ണന് മനസ്സിലായി.

അതുകൊണ്ടുതന്നെയാണ് ശ്രീകൃഷ്ണന്‍ ആ സാഹസത്തിന് ഒരുമ്പെട്ടത്.
ആരും അറിയാതെ കര്‍ണ്ണനെ തന്റെ തേരില്‍ വഹിച്ചുകൊണ്ട് ശ്രീകൃഷ്ണന്‍ വിദൂരതയിലുള്ള  വിജനമായ സ്ഥലത്ത് എത്തിച്ചേര്‍ന്നു. ആ വിജനതയുടെ സ്വകാര്യതയില്‍വച്ച് ശ്രീകൃഷ്ണന്‍ കര്‍ണ്ണനോട് ആ രഹസ്യം വെളിപ്പെടുത്തി.
'കര്‍ണ്ണന്‍ കുന്തിയുടെ സീമന്തപുത്രനാണെന്ന്!'
കര്‍ണ്ണന്‍ ശത്രു നിരയില്‍ കാണുന്ന പാണ്ഡവരുടെ മൂത്ത ജ്യേഷ്ഠനാണെന്നുള്ള സത്യം ശ്രീകൃഷ്ണന്‍ തുറന്നു പറഞ്ഞു.
അതുകൊണ്ടുതന്നെ ദുര്യോധനനുമായുള്ള എല്ലാ സൗഹാര്‍ദ്ദങ്ങളും അവസാനിപ്പിച്ച് പാണ്ഡവരോടൊപ്പം ചേരണമെന്നും, കര്‍ണ്ണന്‍ പാണ്ഡവരുടെ മൂത്ത ജേഷ്ഠനായതുകൊണ്ട് ഹസ്തിനപുരത്തിലെ മഹാരാജാവായി കര്‍ണ്ണനെ തന്നെ അവരോധിക്കാമെന്നുള്ള മോഹന വാഗ്ദാനം കൃഷ്ണന്‍ കര്‍ണ്ണന് നല്കി.
കര്‍ണ്ണന്‍ ഈ മോഹന വാഗ്ദാനങ്ങളൊന്നും സ്വീകരിച്ചില്ല. തന്നെ മാത്രം വിശ്വസിച്ച് യുദ്ധത്തിന് വേണ്ട സര്‍വ്വസന്നാഹങ്ങളും ഒരുക്കി തയ്യാറായിരിക്കുന്ന ദുര്യോധനനെ ഈ സന്നിഗ്ദ്ധ മുഹൂര്‍ത്തത്തില്‍ വഞ്ചിക്കാനാവില്ലെന്ന് കര്‍ണ്ണന്‍ ശ്രീകൃഷ്ണനോട് തുറന്നു പറഞ്ഞു.
താന്‍ കുന്തിയുടെ സീമന്ത പുത്രനാണെന്നുള്ള അറിവ് കര്‍ണ്ണന് പാണ്ഡവരോടുള്ള ശത്രുതാപരമായുള്ള വിദ്വേഷത്തിന്റെ കാഠിന്യത്തിന് അയവ്‌വരുത്തി.

ആപല്‍ക്കരമായ മഹായുദ്ധം തുടങ്ങാന്‍ ഇരു പക്ഷവും സര്‍വ്വ സന്നാഹങ്ങളുമായി തയ്യാറായി. ഇരുപക്ഷവും യുദ്ധം തുടങ്ങുന്നതിനുള്ള കാഹളധ്വനിക്കായി കാതോര്‍ക്കവേ, കുന്തീദേവി ശത്രുപാളയത്തിലേക്ക് കടന്ന്, കര്‍ണ്ണന്റെ കൂടാരത്തിലെത്തി.
കര്‍ണ്ണന്‍ ഉപചാരാനുഷ്ടനങ്ങളോടെ കുന്തീദേവിയെ സ്വീകരിച്ചു. കുന്തീദേവി അങ്ങേയറ്റം ഖിന്നയായി, കുറ്റബോധത്തോടെ, കണ്ണുനീരില്‍ കുതിര്‍ന്ന വിലാപത്തോടെ ആ കുറ്റം ഏറ്റുപറഞ്ഞു. ആ സത്യം വെളിപ്പെടുത്തി. കര്‍ണ്ണന്‍ തന്റെ ആദ്യപുത്രനാണെന്ന്!
കര്‍ണ്ണന്‍ അതുകേട്ട് ഞെട്ടിയില്ല. പതറിയില്ല. ശ്രീകൃഷ്ണന്‍ എല്ലാം കര്‍ണ്ണനോട് പറഞ്ഞിരുന്നുവല്ലോ, കുന്തീദേവി പ്രാര്‍ത്ഥനയോടെ, കൂപ്പുകരങ്ങളോടെ കര്‍ണ്ണനോട് യാചിച്ചു. കര്‍ണ്ണന്‍ പാണ്ഡവരോടൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്യണമെന്ന്.

കര്‍ണ്ണന്‍ സവിനയം ആ അഭ്യര്‍ത്ഥന നിരസിച്ചു. രാജകുടുംബാംഗങ്ങളുടെയും, ബഹുജനങ്ങളുടെയും മദ്ധ്യത്തില്‍ വച്ച് താന്‍ അപമാനിക്കപ്പെട്ട മുഹൂര്‍ത്തം കര്‍ണ്ണന്‍ ഓര്‍ത്തു പോയി. തന്റെ ജാതി ഏത്, മതം ഏത്, ഏത് ഗോത്രത്തില്‍പ്പെട്ടതാണ് എന്നൊക്കെയുള്ള കൃപാചാര്യരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉത്തരംനല്കാനാവാതെ നിസ്സഹായനായി തലകുമ്പിട്ട് താന്‍ നിലകൊണ്ടപ്പോള്‍... സ്ത്രീയേ... അന്ന് നിങ്ങള്‍ ഈ രഹസ്യം വെളിപ്പെടുത്തിയിരുന്നെങ്കില്‍ ഈ മഹായുദ്ധം ഉണ്ടാകുമായിരുന്നില്ല.
ഇപ്പോള്‍ സമയം ഏറെ അതിക്രമിച്ചു. ഇനി പിന്‍തിരിയാനാവില്ല. ശ്രീകൃഷ്ണനോട് പറഞ്ഞ അതേ ഉത്തരം തന്നെ കര്‍ണ്ണന്‍ കുന്തീദേവിയോടും ആവര്‍ത്തിച്ചു. തന്നെ വിശ്വസിച്ച് സര്‍വ്വസന്നാഹങ്ങളുമായി തയ്യാറായിരിക്കുന്ന ദുര്യോധനനെ വഞ്ചിക്കാനാവില്ല!! എങ്കിലും കുന്തീദേവിയുടെ കണ്ണീരില്‍ കുതിര്‍ന്ന യാചനകളില്‍ ആര്‍ദ്ര ചിത്തനായ കര്‍ണ്ണന്‍ ആ അമ്മയ്ക്ക് വാക്ക് കൊടുത്തു. 'യുദ്ധത്തില്‍ താന്‍ അര്‍ജ്ജുനനെഒഴികെ മറ്റ് നാല് പേരെയും വധിക്കില്ലെന്ന്.' അര്‍ജ്ജുനന്‍ തന്റെ കരങ്ങളാല്‍ വധിക്കപ്പെടുകയാണെങ്കില്‍ അമ്മക്ക് അഞ്ച് മക്കള്‍, താന്‍ അര്‍ജ്ജുനന്റെ കരങ്ങളാല്‍ വധിക്കപ്പെടുകയാണെങ്കിലും അമ്മയ്ക്ക് അഞ്ച് മക്കള്‍!!
കര്‍ണ്ണന്‍ ആ വാഗ്ദാനം നിറവേറ്റി.
യുദ്ധത്തില്‍ അര്‍ജ്ജുനന്‍ ഒഴികെ, നകുലനേയും, സഹദേവനേയും, ഭീമനേയും. ധര്‍മ്മ പുത്രരേയും അനായാസം വധിക്കാന്‍ കര്‍ണ്ണന് അവസരം കിട്ടിയിട്ടും, അവരെ വധിക്കാതെ, ജീവന്‍ അപായപ്പെടുത്താതെ, അവരെ ശകാരിച്ചും, ഭത്സിച്ചും, അപമാനിച്ചും, അവരുടെ അഹങ്കാരത്തിന് ഇടിവ് വരുത്തി കര്‍ണ്ണന്‍ മുന്നേറുക മാത്രമാണ് ചെയ്തത്.
കര്‍ണ്ണന്റെ ഭര്‍ത്സനങ്ങള്‍ പാണ്ഡവരെ വല്ലാതെ അപമാനിതരാക്കി. കര്‍ണ്ണനോടുള്ള പ്രതികാരാഗ്നി അവരില്‍ ജ്വലിച്ചു. കര്‍ണ്ണനെ ഇല്ലായ്മ ചെയ്യുവാന്‍ അവര്‍ പ്രതിബദ്ധരായി. അതിന് കഴിവും ശക്തിയും ഉള്ളവന്‍ അര്‍ജ്ജുനന്‍ മാത്രമായിരുന്നു. അങ്ങനെ ആ ഭീകരദിനം സമാഗതമായി. അര്‍ജ്ജുനനും കര്‍ണ്ണനും മുഖാമുഖം യുദ്ധംചെയ്ത മഹാഭാരതയുദ്ധത്തിന്റെ 17-ാം ദിനം.

ശ്രീകൃഷ്ണന്‍ നയിച്ച തേരില്‍ നിന്ന് അര്‍ജ്ജുനന്‍ കര്‍ണ്ണനെതിരെ ശക്തമായി പോരാടി. കര്‍ണ്ണനും അതിശക്തമായിതന്നെ അര്‍ജ്ജുനനോട് ഏറ്റുമുട്ടി. ശ്രീകൃഷ്ണന്റെ അതിസമര്‍ദ്ധങ്ങളായ നീക്കങ്ങളായിരുന്നു, കര്‍ണ്ണന്റെ ആപത്കരമായ അസ്ത്രപ്രയോഗങ്ങളില്‍നിന്ന്, അര്‍ജ്ജുനന്റെ ജീവന്‍ രക്ഷിച്ചത്.
അത്യുഗ്രമായ രീതിയില്‍ കണ്ണന്‍ ആഞ്ഞടിക്കുകയായിരുന്നു. പക്ഷെ യുദ്ധഭൂമിയില്‍ ആ നിര്‍ണ്ണായക ഘട്ടത്തില്‍ പരശുരാമന്റെ ശാപം കര്‍ണ്ണനില്‍ പതിച്ചു. രണഭൂവിലെ ആപത് ഘട്ടത്തില്‍ കര്‍ണ്ണന്റെ തേരിലെ രഥചക്രങ്ങള്‍ മുന്നോട്ട് ചലിക്കാനാവാത്തവിധം പൂഴിയില്‍ അമര്‍ന്നു. കര്‍ണ്ണന്‍ രഥത്തില്‍ നിന്നിറങ്ങി രഥചക്രങ്ങള്‍ പൂഴിയില്‍ നിന്ന് ഉയര്‍ത്താന്‍ കിണഞ്ഞ് പരിശ്രമിച്ചു. നിരായുധനായ തന്നെ ആ സന്ദര്‍ഭത്തില്‍ ആക്രമിക്കുന്നത് യുദ്ധനിയമങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് കര്‍ണ്ണന്‍ അര്‍ജ്ജുനനെ ഓര്‍മ്മിപ്പിച്ചെങ്കിലും, ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശാനുസരണം അര്‍ജ്ജുനന്‍ അസ്ത്രപ്രയോഗത്താല്‍ നിരായുധനായ കര്‍ണ്ണന്റെ ശിരസ്‌ച്ഛേദം വരുത്തി.
എക്കാലത്തേയും ധീരനായ ആ പോരാളി ശിരസ്സറ്റു ഭൂമിയില്‍ അമര്‍ന്നു!
പാണ്ഡവപക്ഷത്ത് ആഹ്ലാദപ്പെരുമഴ!
ആഹ്ലാദാരവങ്ങളുടെ പെരുമ്പറ മുഴങ്ങി.

എല്ലാ യുദ്ധനിയമങ്ങളെയും ധര്‍മ്മനീതികളെയും കാറ്റില്‍പ്പറത്തി ധര്‍മ്മപുത്രര്‍, ശിരസ്‌ച്ഛേദിക്കപ്പെട്ട, രക്തം വാര്‍ന്നു നിശ്ചലമായ കര്‍ണ്ണന്റെ മൃതശരീരത്തിനു ചുറ്റും പന്തംക്കൊളുത്തി ആനന്ദപ്രകടനം നടത്തി !!
ഇരുപക്ഷത്തും ഒട്ടേറെ നാശനഷ്ടങ്ങള്‍ വരുത്തി, പാണ്ഡവരുടെ വിജയത്തോടെ യുദ്ധം അവസാനിച്ചു. യുദ്ധാനന്തരം, കുന്തീദേവിയുടെ സാന്നിദ്ധ്യത്തില്‍ ധര്‍മ്മപുത്രര്‍ യുദ്ധത്തില്‍ മരണം സംഭവിച്ച പിതൃക്കള്‍ക്ക് ഗംഗാനദിയില്‍ തര്‍പ്പണം അര്‍പ്പിക്കുകയാണ്. ഭീഷ്മര്‍, ദ്രോണര്‍, ആചാര്യന്മാര്‍, ഗുരുക്കന്മാര്‍, അങ്ങനെ എല്ലാവര്‍ക്കും തര്‍പ്പണം ചെയ്തു ധര്‍മ്മപുത്രര്‍ പിന്തിരിയവെ, അമ്മ കുന്തീദേവി ധര്‍മ്മപുത്രരോട് നിര്‍ദ്ദേശിച്ചു.
ഒരാള്‍ക്ക് കൂടി നീ തര്‍പ്പണം ചെയ്യുക!!
ആര്‍ക്ക് ? ധര്‍മ്മപുത്രരുടെ മുഖത്ത് ചോദ്യഭാവം ! ഗുരുക്കള്‍, പിതൃക്കള്‍, ആചാര്യന്മാര്‍ എല്ലാവര്‍ക്കും തര്‍പ്പണം ചെയ്തല്ലോ അമ്മേ, പിന്നെ ആര്‍ക്കാണ് ഇനിയും തര്‍പ്പണം ചെയ്യേണ്ടത്.
കുന്തീദേവി നിശ്ചലയായിരുന്നു.. നിര്‍വികാരയായിരുന്നു...
എല്ലാം കണ്ടും കേട്ടും സഹിച്ചും യുഗാന്ത്യം കാണാന്‍ അവരുടെ മനസ്സും ശരീരവും ഒരുങ്ങികഴിഞ്ഞിരുന്നു. കുന്തിദേവി നിര്‍ദ്ദേശിച്ചു.
നിന്റെ ജ്യേഷ്ഠന്‍ കര്‍ണ്ണന് !!!
ഭൂമി പിളര്‍ന്ന നിമിഷം....

ധര്‍മ്മപുത്രരുടെ കരങ്ങളില്‍ നിന്ന് തര്‍പ്പണചെല്ലം നിലം പതിച്ചു. അനിയന്ത്രിതവും ഉത്കടവുമായ വികാര വിക്ഷോഭങ്ങളില്‍പ്പെട്ട് ധര്‍മ്മപുത്രര്‍ അലറിക്കരഞ്ഞു. തന്റെ സ്വന്തം സഹോദരനെ വധിക്കാനായിരുന്നോ ഈ ജീവിതം മുഴുവന്‍ അഹോരാത്രം കഷ്ടപ്പെട്ടത് ? സ്വന്തം സഹോദരനായ കര്‍ണ്ണന്റെ ആയുധപാടവത്തിന്റെ അജയ്യതയെപ്പറ്റി ചിന്തിച്ചായിരുന്നോ ഭയചകിതനായി കാലം കഴിച്ചത്? സ്വന്തം സഹോദരന്റെ മൃതശരീരത്തിന് ചുറ്റുമായിരുന്നോ താന്‍ ആനന്ദനൃത്തം ആടിയത്!! മഹാപാപം... മഹാപാപം. മാപ്പ് അര്‍ഹിക്കാത്ത കൊടും ക്രൂരത!
കര്‍ണ്ണന്‍ സ്വന്തം സഹോദരനാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ എന്തെല്ലാം ദുരിതങ്ങളും ഈ മാഹായുദ്ധം തന്നെയും ഒഴിവാക്കാമായിരുന്നില്ലേ? എല്ലാത്തിനും കാരണം... അമര്‍ഷത്തോടെ ധര്‍മ്മപുത്രര്‍ കുന്തീ ദേവിയെ ശപിച്ചു. 'ഇനി ഒരിക്കലും ഒരു സ്ത്രീക്കും ഒരു രഹസ്യവും മനസ്സില്‍ സൂക്ഷിക്കാന്‍ സാധിക്കാതിരിക്കട്ടെ!!'
വിദ്വേഷവും മത്സരവും ഭയവും അജ്ഞതയില്‍ നിന്ന് ഉണ്ടാകുന്നു. അജ്ഞത അന്ധകാരമാണ്. തമസിന്റെ തീക്ഷ്ണതയില്‍ വസ്തുതകളെ യഥാര്‍ത്ഥമായി കാണാനുള്ള നമ്മുടെ കഴിവ് നഷ്ടപ്പെടുന്നു. വിഷപാമ്പിനെ മാലയാണെന്നു കരുതി കഴുത്തില്‍ അണിയുകയും മാലയെ പാമ്പാണെന്നു കരുതി ദൂരെ എറിയുകയും ചെയ്യും.

തമസ്സിന്റെ മൂര്‍ദ്ധന്യതയില്‍ വിദ്വേഷം താണ്ഡവനൃത്തമാടുകയും സ്വന്തം സഹോദരനെപ്പോലും തിരിച്ചറിയാന്‍ പറ്റാതിരിക്കുകയും ചെയ്യുന്നു. മഹായുദ്ധങ്ങളും മഹാവിപത്തുകളും ഉണ്ടാകുന്നു.
എല്ലാ മതങ്ങളും ഏകസ്വരത്തില്‍ പറയുന്നു. മാലോകരെല്ലാം ഏകോദരസഹോദരാങ്ങളാണെന്ന്! ജ്ഞാനദീപ്തിയില്‍ ഹൃദയത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അന്ധകാരം തുടച്ചുമാറ്റപ്പെടുകയും. ഭൂവാസികളെല്ലാം ഏകോദര സഹോദരങ്ങളാണെന്നുള്ള തിരിച്ചറിവ് ഉണരുകയും ചെയ്യുന്നു. പരസ്പരം സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലും സഹകരണത്തിലും ഒരുമയോടെ ഭൂവാസികള്‍ക്കെല്ലാം ജീവിതം നയിക്കാന്‍ കഴിയുമാറാകട്ടെ.
അസതോമ സദ്ഗമയ
തമസ്സോമ ജ്യോതിര്‍ഗമയ
മൃത്യോര്‍മ അമൃതംഗമയ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ