2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

മയില്‍പ്പീലി കനവുകള്‍ 4

വേനല്‍ അവധി ക്കാലത്തെ ആഹ്ലാദകരമാക്കിയത്, അപ്പന്‍ വാങ്ങി തന്ന  പുതിയ ഹീറോ സൈക്കിള്‍ ആയിരുന്നു. എന്തൊരു ആവേശത്തോടെയായിരുന്നു ആ സൈക്കിളിനെ ഞാനും ആനിക്കുട്ടിയും വരവേറ്റത്!

അതിരാവിലെ തന്നെ ഞാനും ആനിക്കുട്ടിയും സൈക്കിളുമായി ഇറങ്ങുകയായി. പാണ്ടിപാടത്തിന്റെ മദ്ധ്യഭാഗത്തുകൂടെ പോകുന്ന ചെമ്മണ്‍പാതയിലാണ് ഞങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍. രണ്ട്, മൂന്ന് ദിവസനത്തിനകം ഞാന്‍ സൈക്കിള്‍ സവാരിയില്‍ മികവ് കാണിച്ചു. ആനിക്കുട്ടിയും അത്ര മികവ് കാണിച്ചില്ലെങ്കിലും വീഴാതെ ഓടിക്കാമെന്നായി.
ചിലപ്പോള്‍ ചെമ്മണ്‍ പാത വിട്ട് മുന്നോട്ട് പോകും, തെങ്ങും കവുങ്ങും നിറഞ്ഞു നില്ക്കുന്ന പുഴയോരത്തു കൂടിയുള്ള ഒറ്റയടി പാതയിലൂടെ ആനിക്കുട്ടിയെ പുറകിലിരുത്തി വീഴാതെ ബാലന്‍സ് ചെയ്തു ആ സൈക്കിള്‍ സവാരികള്‍ ഇന്നും ഓര്‍മ്മയില്‍ നിത്യവസന്തം ചൊരിയുന്നു.
അന്ന്  അഭ്യാസപ്രകടനങ്ങള്‍ക്ക് തെരഞ്ഞെടുത്തത് കയറ്റ് ഇറക്കമുള്ള പാണ്ടിപാടത്തിന്റെ ഒത്ത നടുവിലൂടെ പോകുന്ന ചെമ്മണ്‍പാത തന്നെയായിരുന്നു. ചിലപ്പോള്‍ ഞാന്‍ ഒരു കൈവിട്ട് ഇറക്കത്തൂടെ സൈക്കിളില്‍ പറന്നുവരും. അതുകണ്ട് ആഹ്ലാദാവേശത്തോടെ ആനിക്കുട്ടി കൈയ്യടിക്ക്, കൂകിവിളിച്ച് എന്നെ പ്രോത്സാഹിപ്പിക്കുമായിരുന്നു അവളുടെ ആഹ്ലാദങ്ങള്‍ക്കായി, അഭിനന്ദനങ്ങള്‍ക്കായി ദാഹാര്‍ത്തനായിരുന്നവനായിരുന്നല്ലോ ഞാന്‍.

പിന്നീട് ഉജ്ജ്വലമായ എന്റെ സൈക്കിള്‍ അഭ്യാസപ്രകടനങ്ങളായിരുന്നു. ഇറക്കത്തൂടെ  രണ്ട് കൈവിട്ട് സൈക്കിളില്‍ ഞാന്‍ പറക്കുകയായിരുന്നു.
ആനിക്കുട്ടിയുടെ ആവേശത്തോടെയുള്ള കൈയടിയും പ്രോത്സാഹനത്തിലും ആകാശത്തോളം ഉയര്‍ന്നു ഞാന്‍.....പെട്ടന്നായിരുന്നു അത് സംഭവിച്ചത്.
നിയന്ത്രണം വിട്ട് സൈക്കിള്‍ പോസ്റ്റില്‍ ഇടിച്ച് ഞാന്‍ തെറിച്ച് വീണത്, പാടത്തെ തോടിനോട് ചേര്‍ത്ത് കെട്ടിയ കരിങ്കല്‍ ഭിത്തിയിലാണ്. ഇടതു കൈ ഒടിഞ്ഞു. മുട്ടിന് താഴെ എല്ല് പൊട്ടി!!

കൈയിലും കാലിലും പ്‌ളാസ്റ്റര്‍ ഇട്ട് അനങ്ങാന്‍ വയ്യാതെ വേദനയോടെ ഞാന്‍ കിടക്കുമ്പോള്‍, എന്നെ എതിരേറ്റത് അമ്മയുടെ ശാപവചസ്സുകള്‍ ആയിരുന്നു.
''സൈക്കിള്‍ വാങ്ങിയെടുക്കണ്ട, കൊടുക്കണ്ട എന്ന ഒരായിരം വട്ടം ഞാന്‍ പറഞ്ഞതാണ്. എന്നിട്ടും ഞാന്‍ പറഞ്ഞത് കേള്‍ക്കാതെ ഈ കുരുത്തംകെട്ടവന് വാങ്ങിക്കൊടുത്തു. ഇപ്പോ അങ്ങനെ കിടക്കുകയല്ലേ.....നിനക്കിത് നന്നായുള്ളൂ!! കുറച്ച നെഗളിപ്പ് കുടിപ്പോയി. ഇങ്ങനെ അനങ്ങാതെ കിടക്ക് കുറച്ചുനാള്‍'' അമ്മയുടെ കലി മുഴുവന്‍ വാക്കുകള്‍ക്കായി ഒഴുകുകയാണ്.
വേദന കൊണ്ട് പുളയുന്ന ഞാന്‍ ഇതും കുടി കേട്ടപ്പോള്‍ അസഹ്യതയോടെ എന്തോ പുലമ്പിയോ?
അമ്മ ഒരു മുട്ടന്‍വടിയുമായി വന്നു,
വടി ഉയര്‍ത്തി അമ്മ ആക്രോശിച്ചു ''ഇനി നീ മറുതല  പറഞ്ഞാല്‍ ഈ മുട്ടന്‍ വടികൊണ്ട് മറ്റെ കാലും കൈയും അടിച്ച് ഒടിക്കും . പിന്നെ നീ ഈ മുറിവിട്ട് പുറത്തു പോകുന്നത് എനിക്ക് ഒന്നു കാണണം. ഓര്‍ത്തോ....മറുതല പറയുന്നതിന് മുന്‍പ് ഈ വടി ഇവിടെ ഇരിക്കട്ടെ. നിന്നെ ഒന്ന് പാഠം പഠിപ്പിക്കാന്‍ പറ്റുമോ എന്ന് ഞാന്‍ നോക്കട്ടെ.''
മുട്ടന്‍വടി കട്ടിലിന്റെ കാല്‍ ഭാഗത്തുള്ള ഭിത്തിയോട് ചേര്‍ത്തുവച്ചു. കുട്ടിയാനയെ ചട്ടം പഠിപ്പിക്കാനുള്ള ഭാവാധികളോടെ കലിതുള്ളി വിറച്ച് അമ്മ കടന്നുപോയി.

ഭയം കാര്‍മേഘകൂട്ടങ്ങളായി എന്നെ പൊതിഞ്ഞു.
ചിലപ്പോള്‍ അമ്മ പറഞ്ഞതുപോലെ തന്നെ ചെയ്യും!!
കൊഞ്ഞനം കാണിച്ച് മറുതല പറഞ്ഞ് ഇനി ഓടാന്‍ കഴിയില്ല എന്ന് ഞെട്ടലോടെ ഞാന്‍ തിരിച്ചറിഞ്ഞു.
അതിജീവനത്തിന് നാക്കിനെ 'ഒതുക്കണം' എന്ന ഒന്നാം  പാഠം ഞാന്‍ പഠിച്ചത് അപ്പോഴാണ്. നാക്കിനെ ചുരുട്ടി വിഴുങ്ങാന്‍ ആഗ്രഹിച്ച നിമിഷങ്ങള്‍.....
എന്തൊരു അവസ്ഥായായിരുന്നു എന്റേത്.
ഒരുവശത്ത് ഭദ്രകാളിയെപ്പോലെ കലിതുള്ളി വിറയ്ക്കുന്ന അമ്മ, മറുവശത്ത്, കൊയ്ത് ഒഴിഞ്ഞ പാടത്ത് കൂട്ടുകാരെല്ലാം ആര്‍ത്ത് വിളിച്ച് കളിക്കയാണ്.
എന്റെ അഭാവം ആരെയും സ്പര്‍ശിച്ചിട്ടില്ല.
എന്റെ വീഴ്ചയില്‍ ഒരാഴ്ചത്തെ ദുഃഖാചരണം അവരുടെ ഭാഗത്തു നിന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റി, എന്റെ അഭാവത്തിലും അമിതാവേശത്തോടെയാണ് അവര്‍ കളിക്കുന്നത് എന്ന് അവരുടെ ശബ്ദഘോഷങ്ങള്‍ വ്യക്തമാക്കി.

അവരും കരുതുന്നുണ്ടാവും ഇവനീ വീഴ്ച അവശ്യം വേണ്ടത് തന്നെ.
ഒറ്റപ്പെടലിന്റെയും, ശരീരം ആസകലം ഉള്ള വേദനയാലും ഞാന്‍ പുളഞ്ഞു.
ഈ വേദനയുടെയും ഒറ്റപ്പെടലിന്റെയും നാളില്‍ അമ്മ ഒരു തവണ എങ്കിലും മോനെ എന്ന് വിളിച്ച് എന്നെ സാന്ത്വനിപ്പിക്കുമെന്ന് ഞാന്‍ മോഹിച്ചുപോയി.
പക്ഷേ കാല്‍പാദത്തിലിരിക്കുന്ന മുട്ടന്‍വടി......എന്നെ തളര്‍ത്തി, ഞാന്‍ തകര്‍ന്നുപോയി, അസുരഭാവം വെടിഞ്ഞ് നിസ്സാഹയതയോടെ, നിശബ്ദമായി, ഉള്ളുരുകി കരഞ്ഞുപോയ നിമിഷങ്ങള്‍..... ഏത് കൂരിരുട്ടിലും ഒരു തരിവെളിച്ചമുണ്ടാവും, ഏതു മരുഭൂമിയിലും കഠിനമായ വരള്‍ച്ചയിലും ഒരു നീരുറവ ഉണ്ടാവും, ഊഷരതയുടെ നരകാഗ്നിയില്‍ സാന്ത്വനത്തിന്റെ ശീതകാറ്റ് വീശും!!

ആനിക്കുട്ടിയുടെ നനുത്ത കൈത്തലം എന്റെ നെറ്റിയില്‍ അമര്‍ന്നപ്പോള്‍, ആഹ്ലാദത്തോടെ ഞാന്‍ ഓര്‍ത്ത് പോയത് അതാണ്.
ആനിക്കുട്ടി... അവള്‍ സ്വാന്ത്വനത്തിന്റെ ദേവതയായിരുന്നു, ഇരുളിലെ പ്രകാശമായിരുന്നു, എന്നെ കൈപിടിച്ച് നടത്തിയ എന്റെ ദേവിയായിരുന്നു.....അവള്‍ എന്റെ എല്ലാമായിരുന്നു....അവളുടെ കൈത്തലംകൊണ്ട് എന്റെ കണ്ണുനീര്‍ തുടച്ച് കവിളില്‍ തലോടി, എന്റെ തലമുടി ഇഴകളിലൂടെ അവളുടെ കൊച്ചു കൈവിരലുകള്‍കൊണ്ട് സാന്ത്വനത്തിന്റെ വീണ മീട്ടി....

ചിന്തകള്‍, ഭയാശങ്കകള്‍, സങ്കടവും, വേദനയും എന്നില്‍ നിന്ന് അകന്നൂ, ഞാന്‍ എന്റെ ശരീരം ത്യജിച്ചു, ആത്മാവ് മാത്രമായി, അറിവ് മാത്രമായി, ആനന്ദം മാത്രമായി, ആകാശത്തിന്റെ അനന്തതയിലേക്ക് ഉയര്‍ന്ന് നിന്ന സത്യാനുഭവത്തിന്റെ അനര്‍ഘനിമിഷങ്ങള്‍!! എത്രനേരം, എത്രനേരം ആ സാന്ത്വനത്തിന്റെ വെണ്‍മേഘങ്ങളിലൂടെ ഞാന്‍ സഞ്ചരിച്ചൂ?
സത്യം!! കാലചക്രം നിശ്ചലമായിരുന്നു അപ്പോള്‍!
കാലം ഘനീഭവിച്ച   നിമിഷങ്ങള്‍!!

അവളില്‍നിന്നും ഉയര്‍ന്ന തേങ്ങലാണ്. എന്നെ വീണ്ടും ഭൂമിയിലെത്തിച്ചത്.
ഇപ്പോള്‍ നിശബ്ദമായി കരയുന്നത് അവളാണ്.
വേണ്ട മോളെ, വേണ്ട നമുക്ക് ഇനി കരയേണ്ട.
നമുക്ക് ചിരിക്കാം. എല്ലാ വേദനകളും ചിരിയില്‍ മുക്കാം.
ഞാനൊരു കഥ പറയട്ടെ എന്റെ ആനികുട്ടിയോട്
ഒരു മണ്ടന്‍ പൊട്ടന്‍ സൈക്കിളില്‍ നിന്ന് വീണ കഥ? അവള്‍ പെട്ടെന്ന് ചിരിച്ചുപോയി, ഞാനും. മഴയും, കാറ്റും കോളും നിലച്ച്, ഓണവെയില്‍ ഉദിച്ചുപോലെയായി. എന്തൊരു സമാധാനവും സ്വസ്ഥതയുമാണ് ഞാന്‍ ആ സന്ദര്‍ഭത്തില്‍ അനുഭവിച്ചത്!!
അമ്മയുടെ ശാപവചസുകള്‍പോലും എനിക്ക് അപ്പോള്‍ പാലഭിഷേകമായി തോന്നി.

പിറ്റെദിവസം ആനിക്കുട്ടി വന്നത് ഒരുകെട്ട് ബാലരമയുമായിട്ടായിരുന്നു. അവളുടെ അമ്മ, ടീച്ചര്‍ ആന്റികൊടുത്തു വിട്ടതായിരുന്നു, എന്നെ വായിച്ചു കേള്‍പ്പിക്കാന്‍!!
ആദ്യം ഒന്നും എനിക്ക് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല. പിന്നെ മറ്റ് വഴികളൊന്നും ഇല്ലാതിരുന്നതുകൊണ്ട്, അവളുടെ വായന കേട്ടുകൊണ്ടിരുന്നു.
പിന്നെ എപ്പോഴോ എനിക്ക് ആ കഥകളിയെല്ലാം താല്പര്യം തോന്നി തുടങ്ങി. ഞാന്‍ ആകാംക്ഷയോടെ താല്പര്യത്തോടെ അവളുടെ കഥാവായനയിലും, കവിതാലാപനത്തിലും ലയിച്ചിരുന്നു.

പിന്നെ ആവശേത്തോടെ ഞാന്‍ തന്നെ വായന തുടങ്ങി.  ബാലരമയില്‍ നിന്ന്, മറ്റു ബാലസാഹിത്യകൃതികളിലേക്ക്, നോവലിലേക്ക് എല്ലാം എന്റെ വായന വികസിച്ചുതുടങ്ങി. ഒരോ ദിവസം ഒരോ പുതിയ  പുസ്തകകളുമായി അവള്‍ എന്നിരികിലെത്തുമായിരുന്നു. 'ആയിരത്തൊന്ന് രാവുകള്‍' ആ  ദിനങ്ങളില്‍ ആനിക്കുട്ടി എനിക്ക് സമ്മാനിച്ചതാണ്.
അക്ഷരങ്ങളുടെ, വായനയുടെ ആനന്ദ വിഹായുസ്സിലേക്ക്, എന്നെ ഉയര്‍ത്തിയത്, ആനിക്കുട്ടിയുടെ സമയോചിതമായ ഇടപെടലായിരുന്നു.
4, 5 ആഴ്ചകള്‍, ഞാന്‍ ആ കിടപ്പില്‍ കിടന്നു.
അതില്‍ നിന്ന് ഉയര്‍ത്തെണീറ്റ ഞാന്‍ എല്ലാ അര്‍ത്ഥത്തിലും പുതിയ ഒരു മനുഷ്യനായി.
മറുതല പറയാത്ത എസ്തപ്പാനെ ചിലപ്പോഴെങ്കിലും അമ്മ മോനെ എന്ന് വിളിക്കാന്‍ തുടങ്ങി, ഓട്ടവും ചാട്ടവും, കളിയും, ബഹളവും, തെമ്മാടിതരങ്ങളും, കുസൃതിതരങ്ങള്‍ക്കുമപ്പുറമായി, വായനയുടെ സ്വസ്തതയുടെ സമാധാനത്തിന്റെ ഒരു ലോകം ഉണ്ടെന്ന് തിരിച്ചറിഞ്ഞ ദിനങ്ങള്‍, കൂട്ടുകാരുടെ ഉദാസീനതയുടെ ആഴവും പരപ്പും കണ്ട് അമ്പരന്ന് പോയവന്‍, സര്‍വ്വോപരി ആനിക്കുട്ടിയില്‍ വെള്ളിനക്ഷത്രത്തിന്റെ പ്രഭ ഉണ്ടെന്ന് തിരിച്ചറിഞ്ഞവന്‍, പഠിക്കാന്‍, വളരാന്‍ മോഹിച്ചുതുടങ്ങിയവന്‍.....അങ്ങനെ അങ്ങനെ അന്നത്തെ ആ വീഴ്ച മറ്റൊരു ഉയിര്‍ത്ത് എഴുന്നേല്‍പ്പിലേക്കുള്ള പാതയാവുകയായിരുന്നു.
കാലം ശാരീരികമായ പല മാറ്റങ്ങളും ഞങ്ങളില്‍ വരുത്തി. എന്റെ മുക്കിന് താഴെ പൊന്തിവന്ന പൊടിമീശ ആനിക്കുട്ടിയില്‍  കൗതുകമുണര്‍ത്തി. അടുത്ത് ആരും ഇല്ലാത്തപ്പോള്‍ അവള്‍ അതില്‍ പല കുസൃതിത്തരങ്ങളും ചെയ്യാന്‍ തുടങ്ങി. ചിലപ്പോള്‍ അതിന്റെ അറ്റം വിരിച്ച് കൊമ്പന്‍മീശയുടെ രൂപത്തിലാക്കും, അല്ലെങ്കില്‍ അതില്‍ ഐബ്രോ പെന്‍സില്‍ കൊണ്ട് കറുപ്പിച്ച് കേമത്തം വരുത്തും. ഒരിക്കല്‍ കത്രിക  കൊണ്ട് ഒന്ന് മിനുക്കിയിതാണവള്‍ എന്റെ മീശ. അത് എലി കരണ്ടത് പോലെയായി.
വളര്‍ന്ന് കോളേജില്‍ പോകാന്‍ തുടങ്ങിയപ്പോഴും  ബാലചാപല്യങ്ങളോടെയുളള ഇടപെടലുകള്‍ ഞങ്ങളുടെ അമ്മമാരെ അല്പം അലോസരപ്പെടുത്തിയോ?
രണ്ട് അമ്മമാരും രഹസ്യമായി പറഞ്ഞ 'കുശുകുശുപ്പൂകള്‍' തന്ത്രപൂര്‍വ്വം ആനിക്കുട്ടി ചോര്‍ത്തി എടുത്ത് എന്നെ ധരിപ്പിച്ചപ്പോള്‍ ശരിക്കും ഞാന്‍ അമ്പരന്നുപോയി.
''വളര്‍ന്ന് ഇത്ര  വലുതായില്ലേ? ഇനി ഇവരെ ഇങ്ങനെ വിട്ടാന്‍ പറ്റില്ല. വല്ല ആപത്തിലും ചെന്ന് പെട്ടാലോ?'' എന്റെ അമ്മയുടെ ശബ്ദത്തില്‍ ഉല്‍കണ്ഠ ഉണ്ടായിരുന്നു.

''ആനിക്കുട്ടി എന്റെ മോളെല്ലേ? ഒരാപത്തിലും ചെന്ന് പെടില്ല. അവര്‍ കുഞ്ഞുങ്ങളൊന്നുമല്ല. ശരി തെറ്റുകളെ പറ്റി അവര്‍ക്കു നല്ല അറിവുണ്ട്. നമ്മള്‍ ഒരോന്നും പറഞ്ഞ് അവരുടെ നിഷ്‌കളങ്ക സൗഹൃദം നശിപ്പിക്കണ്ട! പിന്നെ അല്പം ഒന്നും നിറുത്തി, ആനിക്കുട്ടിയുടെ അമ്മ  തുടര്‍ന്നു ''അല്ലെങ്കില്‍ തന്നെ നാം എന്തിന് അവരുടെ സൗഹൃദം നശിപ്പിക്കണം? അവരുടെ പഠനം എല്ലാം കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കുമ്പോള്‍, അവര്‍ക്ക് താല്പര്യമാണെങ്കില്‍ സന്തോഷത്തോടെ നമുക്ക് അത് നടത്തിക്കൊടുക്കാം. എന്താ പഴയ കാലം ഒന്നും അല്ലല്ലോ?''

ആനിക്കുട്ടി ഇത് എന്നോട് പറയുമ്പോള്‍ അവളുടെ ശബ്ദം വിറയാര്‍ന്നിരുന്നു. ലജ്ജയാല്‍ അവളുടെ മുഖം ചെമ്പരത്തി പൂവ് പോലെ ചുമന്നു. എന്റെ നെഞ്ചിടിപ്പിന്റെ താളം മുറുകി. തൊണ്ട വരണ്ടു. പ്രണയത്തിന്റെ പേമാരിയായി അവളില്‍ പെയ്തിറങ്ങാന്‍ ഞാന്‍ മോഹിച്ചെങ്കിലും, ഒരക്ഷരം ഉരിയാടാതെ, നിശ്ചലനായി, ഇതികര്‍ത്തവ്യാമൂഢനായി നിലകൊണ്ടു.
അതെ, ഞാനൊരു മണ്ടനായിരുന്നു. വേണ്ടത് ഒന്നും വേണ്ടപ്പോള്‍ ചെയ്യാത്ത മണ്ടന്‍. 

മറ്റൊരു അവസരത്തില്‍,
ഞങ്ങളുടെ ഒരു ബന്ധുവിന്റെ ദേഹവിയോഗത്തില്‍ പങ്കെടുത്ത് ദുഃഖത്തോടെ തിരിച്ചുവരുകയായിരുന്നു. എന്നോട് ചേര്‍ന്നാണ് അവള്‍ നടന്നിരുന്നത്. അവള്‍ വളരെ ദുഃഖിതയായി കാണപ്പെട്ടു. മരണഭയം അവളെ അലോസരപ്പെടുത്തുന്നതായി എനിക്കു തോന്നി.
അവള്‍  പെട്ടെന്ന് പറഞ്ഞു തുടങ്ങി. ''എനിക്ക് ഒരു പ്രാര്‍ത്ഥനയുളളു എസ്തപ്പാ, ഞാന്‍ മരിക്കുമ്പോഴും നീ എന്റെ അടുത്തു  വേണം. ഇതുപോലെ തുണയായി, തോഴനായി, ഉണ്ടാവില്ലേ?
ഞാന്‍ തളര്‍ന്നുപോയി, ഒന്നുംപറയാന്‍ എനിക്ക് കഴിഞ്ഞില്ല.
(പറയാന്‍ ഏറെ ഉണ്ടായാല്‍ എനിക്ക് ഒന്നും ഉരിയാടാന്‍ പറ്റില്ലെന്ന് ആര്‍ക്കും അറിയില്ല.)
അവളെ ഞാന്‍ നെഞ്ചോട് ചേര്‍ത്ത് നിറുത്തി പറയേണ്ടതായിരുന്നു ''എന്റെ മരണം വരെ നീ എന്നോടൊപ്പം ഉണ്ടാവും. ഇതുപോലെ എന്നും എന്റെ സഹയാത്രികയായി തോഴിയായി, ലോകാന്ത്യം വരെ നീ എന്നോടൊപ്പം ഉണ്ടാവും.''

പക്ഷേ ഞാന്‍ ഒന്നും  പറഞ്ഞില്ല. ഞാനൊരു മണ്ടനായിരുന്നുവല്ലോ? വേണ്ടത് വേണ്ടപ്പോള്‍ പറയാനും, ചെയ്യാനും പറ്റാതിരുന്ന മണ്ടന്‍ എസ്തപ്പാന്‍....!!
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ