2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

ദ്രോണാചാര്യന്‍

തപോധനനായ ഭരദ്വാജമഹര്‍ഷിയായിരുന്നു ദ്രോണരുടെ പിതാവ്. പിതാവിന്റെ ആശ്രമത്തില്‍ തന്നെയായിരുന്നു ഗുരുകുല വിദ്യാഭ്യാസം ദ്രോണര്‍ നിര്‍വ്വഹിച്ചത്. ഗുരുകുല വിദ്യാഭ്യാസകാലത്ത് ദ്രോണരുടെ പ്രിയ സതീര്‍ത്ഥ്യനായിരുന്നു ഉത്തര പഞ്ചാലത്തിലെ പൃഷത മഹാരാജാവിന്റെ പുത്രനായ ദ്രുപതര്‍.

ആത്മ മിത്രങ്ങളായിരുന്ന ദ്രോണരും ദ്രുപതരും കളിയിലും, ചിരിയിലും പഠനങ്ങളിലുമെല്ലാം ഒരുമിച്ചായിരുന്നു. സ്‌നേഹ സൗഹൃദങ്ങളുടെ ഊഷ്മളമായ സൗഹാര്‍ദ്ദത്തില്‍ കുതിര്‍ന്ന് ദ്രുപതര്‍ ഒരു ദിനം ദ്രോണരോട് പറഞ്ഞു തന്റെ രാജ്യത്തിന്റെ പകുതിപോലും ദ്രോണര്‍ക്ക് നല്‍കാമെന്ന്.
ഭൗതിക നേട്ടങ്ങളില്‍ ഒട്ടും താല്‍പര്യമില്ലാതിരുന്ന ദ്രോണരുടെ മുഖത്ത് അപ്പോള്‍ നിസംഗതയുടെ സാത്വികമായ ഒരു മന്ദഹാസം വിടര്‍ന്നു.
ഗുരുകുല വിദ്യാഭ്യാസം കഴിഞ്ഞ് ദ്രുപതര്‍ സ്വന്തം രാജ്യത്തേക്ക് പോകുന്നതിനുമുന്‍പ് തന്റെ പ്രിയ സതീര്‍ത്ഥ്യനായിരുന്ന ദ്രോണരോട് പറഞ്ഞു താന്‍ രാജാവാകുമ്പോള്‍ ദ്രോണര്‍ക്ക് വേണ്ടവിധ എല്ലാവിധ സഹായങ്ങളും ചെയ്യാമെന്ന്.
ദ്രുപതരുടെ ഹൃദയം നിറഞ്ഞ സഹായവാഗ്ദാനങ്ങള്‍ക്ക് ദ്രോണര്‍ സന്തോഷാശ്രുക്കളോടെ നന്ദി പറഞ്ഞു.
കാലം കടന്നുപോയി ദ്രോണര്‍ വിവാഹിതനായി ഒരു കുഞ്ഞ് ജനിച്ചു. അശ്വത്ഥാത്മാവ് എന്നു പേരിട്ടു.

വിദ്യകളില്‍ അതിസമര്‍ത്ഥനായിരുന്നുവെങ്കിലും, ഗ്രഹസ്ഥാശ്രമത്തിലേക്ക് പ്രവേശിച്ച ദ്രോണര്‍ കുടുംബംപോറ്റാന്‍ ഏറെ ബുദ്ധിമുട്ടി. നിത്യവൃത്തിക്കായി ഏറെ ക്ലേശിച്ച ദ്രോണര്‍ ധനസമ്പാദന മാര്‍ഗ്ഗങ്ങളെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങി. ഈ അവസരത്തില്‍ പരശുരാമന്‍ തന്റെ വസ്തുവകകള്‍ എല്ലാം ദാനംചെയ്ത് വനവാസത്തിന് ഒരുങ്ങുകയായിരുന്നു. ഇതറിയാനിടയായ ദ്രോണര്‍ പരശുരാമനെ സമീപിച്ചു. നിര്‍ഭാഗ്യത്തിന് ദ്രോണര്‍ എത്തുന്നതിനു മുന്‍പായി തന്നെ പരശുരാമന്‍ തന്റെ സ്വത്തുക്കള്‍ ദാനം ചെയ്തു കഴിഞ്ഞിരുന്നു. അങ്ങേയറ്റം ഖിന്നചിത്തനായ ദ്രോണരെ പരശുരാമന്‍ സമാശ്വസിപ്പിച്ചു. അക്കാലത്ത് അസ്ത്രാഭ്യാസത്തില്‍ പരശുരാമനെ വെല്ലാന്‍ ആരും ഉണ്ടായിരുന്നില്ല. ജന്മനാ സമര്‍ത്ഥനായ ദ്രോണരെ ആയുധാഭ്യാസത്തില്‍ അദ്വിതീയനാക്കാമെന്നും അതൊരു നല്ല ധനസമ്പാദന മാര്‍ഗ്ഗമാണെന്നും പരശുരാമന്‍ പറഞ്ഞു. സന്തുഷ്ടനായ ദ്രോണര്‍ പരശുരാമന്റെ കീഴില്‍ ആയുധാഭ്യാസം തുടങ്ങുകയും അത് വളരെ വിജയകരമായ രീതിയില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നിട്ടും ക്ലേശങ്ങളും, ദാരിദ്ര്യവും ദ്രോണരെ വിട്ടൊഴിഞ്ഞില്ല.
സാമ്പത്തിക ക്ലേശങ്ങളില്‍ ആടിയുലഞ്ഞ ദ്രോണര്‍ തന്റെ സതീര്‍ത്ഥ്യനായിരുന്ന ദ്രുപതരെ ഓര്‍ത്തു. ദ്രുപതര്‍ അപ്പോള്‍ ഉത്തരപഞ്ചാലത്തിലെ രാജാവായികഴിഞ്ഞിരുന്നു.   തന്റെ ക്ലേശങ്ങള്‍ക്ക് സമാശ്വാസമാകുമെന്ന പ്രത്യാശയില്‍ ദ്രോണര്‍, രാജാവായ ദ്രുപതരെ കാണാന്‍ കൊട്ടാരത്തിലെത്തി. എന്നാല്‍ രാജാധികാരത്തിന്റെ പ്രൃഡിയിലും സമ്പത്തിലും പ്രതാപത്തിലും അങ്ങേയറ്റം അമഗ്നനായ ദ്രുപതരാജാവാകട്ടെ ദ്രോണരെ സഹായിച്ചില്ലെന്ന് മാത്രമല്ല അങ്ങേയറ്റം അപമാനിക്കുകയും ചെയ്തു.

ദ്രോണര്‍ ഗുരുകുല വിദ്യാഭ്യാസകാലത്തെ തന്റെ പ്രിയസ്‌നേഹിതനെകണ്ടപ്പോള്‍ ആഹ്ലാദാരവത്തോടെ, പ്രിയ സ്‌നേഹിതാ എന്ന് അഭിസംബോധന ചെയ്ത് ആഗമനോദ്ദേശം അറിയിച്ചു.
അതില്‍ രോഷാകുലനായ ദ്രുപതരാജാവ് പരിഹാസത്തോടെ പറഞ്ഞു 'ഹേ ദരിദ്രബ്രാഹ്മണാ, രാജാവായ ഞാന്‍ എങ്ങിനെ ദരിദ്രനായ തന്റെ സ്‌നേഹിതനാകും? തുല്യതഉള്ളിടത്തെ സൗഹൃദം ഉണ്ടാകൂ. ഗുരുകുല വിദ്യാഭ്യാസകാലത്ത് നാം തുല്യരായതുകൊണ്ട് സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇന്ന് ഞാന്‍ രാജാവും നിങ്ങള്‍ ദരിദ്രനായ ബ്രാഹ്മണനുമാണ്. പഴയ സൗഹൃദത്തിന്റെ പേര്പറഞ്ഞ് അവകാശ വാദം ഉന്നയിക്കാതെ കടന്നു പോവൂ ദരിദ്രബ്രാഹ്മണാ'. അങ്ങേയറ്റം അപമാനിതനും ദുഃഖിതനുമായി ദ്രുപതരുടെ കൊട്ടാരംവിട്ട് ഇറങ്ങിയ ദ്രോണര്‍ ചെന്ന് എത്തിയത് ഹസ്തിനപുര കൊട്ടാരത്തിലാണ്. ഭീഷ്മാചാര്യന്‍, ദ്രോണരെ യഥാവിധി സ്‌നേഹാദരങ്ങളോടെ സ്വീകരിക്കുകയും പാണ്ഡവരുടെയും കൗരവരുടെയും ആയുധഭ്യാസത്തിനായുള്ള ഗുരുവായി നിയമിക്കുകയും ചെയ്തു.
പ്രതികാരത്തിന്റെ എരിയുന്ന നെരിപ്പോട് ചുമന്നാണ് ദ്രോണര്‍ രാജകുമാരന്മാര്‍ക്ക് വിദ്യപകര്‍ന്നത് കൊടുത്തത്. അതുകൊണ്ടുതന്നെ ഗുരുദക്ഷിണയായി ദ്രോണര്‍ ആവശ്യപ്പെട്ടത് ദ്രുപതരാജാവിനെ പിടിച്ച് കെട്ടി തന്റെ മുന്നില്‍ കൊണ്ടുവരാനാണ്. പാണ്ഡവര്‍ ആ കൃത്യത്തില്‍ വിജയംവരിച്ചു. ദ്രുപതരുടെ സൈന്യത്തെ തോല്‍പിച്ച് ദ്രുപതരെ പിടിച്ച് കെട്ടി ദ്രോണരുടെ മുന്നില്‍ എത്തിച്ചു. തുല്യത ഉണ്ടായാലെ സൗഹൃദം ഉണ്ടാവൂ എന്നു പറഞ്ഞ ദ്രുപതര്‍ക്ക് പകുതി രാജ്യം തിരിച്ച് കൊടുത്തു പകുതി രാജ്യം ദ്രോണര്‍ തന്നെ കൈവശം വച്ചു.
മനുഷ്യബന്ധങ്ങള്‍ക്ക് ഊടും പാവും ആകേണ്ട സൗഹൃദം പിടിച്ച് വാങ്ങാന്‍ കഴിയില്ലെന്നറിയാത്ത ദ്രോണര്‍ എങ്ങിനെ ആചാര്യനാകും? (ആചാര്യന്‍, വെറും വിദ്യകള്‍ മാത്രം പകര്‍ന്നു കൊടുക്കുന്നവനല്ല ആത്മീയ ഉന്നതിക്കായുള്ള ജ്ഞാനം പകര്‍ന്ന് നല്‍കുന്നവനാണ്.)
തന്റെ സ്‌നേഹവായ്പുകള്‍ നിരാകരിച്ചിടത്തുനിന്ന് ഇറങ്ങി പോരുമ്പോള്‍, പാദരക്ഷകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൊടിപോലും തട്ടിക്കളഞ്ഞ്, ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും പുതിയ വിഹായസ്സിലേക്ക് ഉയര്‍ത്തുന്നതിനു പകരം ശിഷ്യഗണങ്ങളെ പ്രതികാരത്തിനായുള്ള ചട്ടുകം ആക്കി.

അഹിതമായത് സംഭവിക്കുമ്പോള്‍ പ്രതികാരാഗ്ന്ി ജ്വലിക്കുക എന്നത് കേവലം ജന്തുസഹജമായ വാസനയാണ്. പ്രതികാരാഗ്നിയുടെ പൊള്ളത്തരവും, ദൂരവ്യാപകമായ അതിന്റെ ദുഷ്ഭലങ്ങളും മനസ്സിലാക്കണമെങ്കില്‍ ജ്ഞ്ാനംവേണം. വിദ്യയും, ജ്ഞാനവും ഒരുമിച്ച് ചേരുന്നതാണ് ഉത്തമ വിദ്യാഭ്യാസരീതി.
ജ്ഞാനത്തിനെക്കാളേറെ പ്രാധാന്യം നല്‍കിക്കൊണ്ട് മത്സരാധിഷ്ടിതമായ വിദ്യയും, അറിവും സമ്പാദിക്കുന്ന തരത്തില്‍ വിദ്യാഭ്യാസത്തെ ചിട്ടപ്പെടുത്തുമ്പോള്‍ പരസ്പരം കലഹിക്കുന്ന ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ മാത്രമേ അത് ഉതകു.
വിദ്യാഭ്യാസം വ്യക്തിത്വത്തിന്റെ സര്‍വ്വതോന്മുഖമായ വികസനം ലക്ഷ്യമാക്കാതെ കേവലം ബുദ്ധിപരമായ വികസനത്തിനും, സമര്‍ത്ഥ്യത്തിനും മാത്രം ലക്ഷ്യമാക്കുന്ന ഇന്നത്തെ വിദ്യാഭ്യാസ രീതിയെ പ്രതീകവല്‍ക്കരിക്കുകയാണ് ദ്രോണര്‍.
ദ്രോണാചാര്യന്മാരുടെ അനുയായികളാണ് ഇന്നും വിദ്യാഭ്യാസത്തിന്റെ തലപ്പത്തിരിക്കുന്നത്.

ഹൃദയത്തിന്റെ ലോലമായ തന്ത്രികളെ ദീപ്തമാക്കുന്ന, പ്രപഞ്ചത്തിന്റെ അത്ഭുതാവഹമായ വിസ്മയങ്ങളിലേക്ക്, മനോഹാരിതകളിലേക്ക് കണ്ണും കാതും മനസ്സും തുറന്ന് ഹൃദയത്തിന്റെ ലോലമായ സംവേദനക്ഷമതയെ ഉണര്‍ത്തുന്ന, ശരിതെറ്റുകളെപ്പറ്റി, സ്വാഭാവിക അവബോധം നല്‍കുന്ന, ജ്ഞാനത്തിന്റെ കൈത്തിരിവെട്ടം ഹൃദയാന്തര്‍ഭാഗത്ത് കൊളുത്തപ്പെടുന്നതിനു പകരമായി കേവലം അറിവ് സമ്പാദനത്തിനുളള മാര്‍ഗ്ഗം മാത്രമായി വിദ്യാഭ്യാസം മാറുമ്പോള്‍ നമുക്ക് പ്രഗത്ഭരായ ഡോക്ടര്‍മാരും, എഞ്ചിനിയര്‍മാരും, ശൂന്യാകാശത്തെ കീഴടക്കുന്ന ശാസ്ത്രജ്ഞന്മാരും ഉണ്ടാകും. പക്ഷേ ആകാശത്തിന് കീഴെ ഭൂമുഖത്തുകൂടി നടക്കുന്ന കേവല മനുഷ്യനെ മാത്രം കാണില്ല. ഫലമോ മനുഷ്യഹൃദയങ്ങള്‍ മറ്റൊരു കുരുക്ഷേത്രഭൂമിയാകുന്നു. കലാപങ്ങളും യുദ്ധങ്ങളും അവസാനമില്ലാത്ത തുടര്‍കഥയാകുന്നു. സമാധാനത്തിന്റെ പറുദീസ നഷ്ടമാകും. മത്സരങ്ങളിലൂടെ സഹജീവികളെ തോല്പിച്ച് നേടുന്ന വിജയസംവിധാനങ്ങളെ പൊളിച്ചെഴുതേണ്ടിരിക്കുന്നു.

ദ്രോണരുടെ ഹൃദയശൂന്യമായ കര്‍മ്മങ്ങള്‍ ഇനിയും ഉണ്ട്. ശിഷ്യഗണങ്ങളെ തുല്യരായി കാണാതെ, പ്രിയശിഷ്യന്‍ അര്‍ജ്ജുനനെയും, പുത്രന്‍ അശ്വത്ഥാമാവിനും മാത്രം ചില വിദ്യകള്‍ പറഞ്ഞ് കൊടുത്ത്, താഴ്ന്ന ജാതിയില്‍പ്പെട്ടവരാണെന്ന് പറഞ്ഞ് കര്‍ണ്ണനും ഏകലവ്യനും വിദ്യപകര്‍ന്ന് കൊടുക്കാതിരുന്നത്, സ്വസാമര്‍ഥ്യത്താലും, അക്ഷീണ പരിശ്രമത്താലും ദ്രോണരുടെ വാത്സല്യ ശിഷ്യനായ അര്‍ജ്ജുനനനെ വെല്ലുന്ന വില്ലാളിയായി മാറിയ ഏകലവ്യനില്‍ നിന്ന്, ഇനി ഒരിക്കലും അമ്പെയ്യാന്‍ പറ്റാത്ത രീതിയില്‍ ഏകലവ്യന്റെ വലതുകരത്തില്‍ നിന്ന് തള്ള വിരല്‍ ഗുരുദക്ഷിണയായി ചോദിച്ചുവാങ്ങിയ ദ്രോണര്‍, യുദ്ധനിയമങ്ങള്‍ കാറ്റില്‍ പറത്തി, അര്‍ജ്ജുന പുത്രന്‍ അഭിമന്യുവിനെ വധിക്കാന്‍ സഹായിച്ചതില്‍, അതെ, ദ്രോണാചാര്യരുടെ പാപ കറ പുരണ്ട കര്‍മ്മങ്ങളെ പട്ടിക നീളുകയാണ്.
വേദങ്ങളെല്ലാം ഹൃദിസ്ഥമാക്കിയിരിക്കുന്നെങ്കിലും ഹൃദയാന്തര്‍ഭാഗത്ത് ജ്ഞാനാഗ്നി കൊളുത്തപ്പെടാത്തവന്റെ കര്‍മ്മകാണ്ഠം......

വര്‍ത്തമാനകാല മലയാള കര കണ്ട മറ്റൊരു ആചാര്യനായിരുന്നു വന്ദ്യനായ സുകുമാര്‍ അഴീക്കോട് മാഷ്. അഴീക്കോട് മാഷിന്റെ ധീരോദാത്തമായ പുണ്യഗാഥകള്‍ മലയാള മനസ്സുകള്‍ക്ക് സുപരിചിതം. വിജ്ഞാനത്തിന്റെ അപാരതകള്‍ കീഴടക്കിയ പണ്ഡിതന്‍, വിജ്ഞാനപ്രദമായ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍, പുസ്തകങ്ങള്‍, മലയാളക്കരയില്‍ കൊടുംകാറ്റുകള്‍ വിതച്ചിട്ടുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകള്‍, രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളില്‍ അദ്ദേഹത്തിന്റെ ധീരമായ ഇടപെടലുകള്‍, നിസംശയം നമുക്കുപറയാം പകരം വയ്ക്കാനാകാത്ത പ്രതിഭാധനനായിരുന്നു സുകുമാര്‍ അഴീക്കോട് മാഷ്. ആ പ്രതിഭയ്ക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. എങ്കിലും ചിന്തിച്ചു പോവുകയാണ്, പലപ്പോഴും അദ്ദേഹം ഹൃദയതുടിപ്പില്ലാത്ത വലിയ ഒരു ശബ്ദ മുഴക്കം മാത്രമായിരുന്നില്ലേ? ദ്രോണാചാര്യരെപ്പോലെ വേദങ്ങളെല്ലാം ഹൃദിസ്ഥമാക്കിയ അഴീക്കോട് സാറിനും. പക്ഷേ തത്വമസിയെഴുതിയ മാഷ്, ജ്ഞാനത്തിലും, വിജ്ഞാനത്തിലും വേരുകളില്ലാത്ത ഒരു മഹാന്‍ 'അയാള്‍' വിളിച്ചപ്പോള്‍ സമചിത്തത നഷ്ടപ്പെട്ടത് എന്തുകൊണ്ട്?

സാറിനെ മാത്രം മോഹിച്ച്, സ്‌നേഹിച്ച്, പ്രണയിച്ച് ജീവിതം ഹോമിച്ച ടീച്ചര്‍ മരണക്കിടക്കയിലായിരുന്ന സാറിനെ കാണാന്‍ വന്നപ്പോള്‍, സാറ് മൊഴിഞ്ഞത് എന്താണ്? ടീച്ചര്‍ പ്രസിദ്ധീകരിക്കാന്‍ കൊടുത്ത, സാറ് എഴുതിയ കത്തുകള്‍, സാറിന്റെ ഫെയിം നെ ബാധിച്ചെന്ന്.
മരണക്കിടക്കയില്‍ പോലും അവാസ്തികമായ ഫെയിംനെപ്പറ്റി ഉത്കണ്ഠാകുലനാകുന്ന സാറിന് തത്വമസിയുടെ അര്‍്ത്ഥം ഹൃദയംകൊണ്ട് ഒപ്പിയെടുക്കാന്‍ കഴിഞ്ഞില്ലെന്ന് പറയുമ്പോള്‍....
ക്ഷമിക്കണം സാറ് വിജ്ഞാനത്തിന്റെ  അദ്വിതീയന്‍ ആയിരുന്നുവെങ്കിലും ജ്ഞാനത്തില്‍ സാറ് ശൂന്യനായിരുന്നു എന്നല്ലേ ഇത് കാണിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ