2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

വിമര്‍ശകര്‍, സ്തുതിപാഠകര്‍ : നീതിസാരം

നമ്മൊടൊപ്പം ഉള്ള സ്തുതിപാഠക സുഹൃത്തുക്കളെയാണോ വിമര്‍ശക സുഹൃത്തുക്കളെയാണോ നാം അധികം സ്‌നേഹിക്കേണ്ടത്?
സംശയമില്ല. വിമര്‍ശിക്കുന്ന നമ്മുടെ സുഹൃത്തുക്കളെയാണ്. നമ്മുടെ ശരീരം അണുബാധയാല്‍ ആക്രമിക്കപ്പെടുന്ന നിമിഷം ശരീരത്തിന്റെ പ്രതിരോധശക്തി പ്രബലമാകുന്നു. വിമര്‍ശനങ്ങള്‍ നമ്മുടെ പരിമിതികളിലേക്ക് വെളിച്ചം വീശുന്നു അവ നമ്മെ ജീവിത യഥാര്‍ത്ഥങ്ങളിലേക്ക് അടുപ്പിക്കുന്നു. വിമര്‍ശനങ്ങള്‍ നാം ആര്‍ജ്ജിക്കേണ്ട കഴിവുകളെ ഓര്‍മ്മിപ്പിക്കുന്നതോടൊപ്പം നമ്മുടെ സുഷുപ്താവസ്ഥയിലുള്ള കഴിവുകള്‍ പുനര്‍ജനി തേടുന്നു.

ചൈന ഇന്ത്യയെ അപ്രതീക്ഷിതമായി ആക്രമിച്ചപ്പോള്‍, ഇന്ത്യന്‍ ജനത സ്വതന്ത്രാനന്തര ഉറക്കത്തില്‍ നിന്ന്, ആലസ്യത്തില്‍ നിന്ന് പെട്ടെന്ന് ഞെട്ടി ഉണര്‍ന്നു. അപ്പോഴാണ് നാം തിരിച്ചറിയുന്നത് നമ്മുടെ സൈന്യത്തിന്റെ ശുഷ്‌കത!!

നമ്മുടെ സൈന്യത്തിന്റെ ആയുധബലത്തെ കുറിച്ച് അന്നത്തെ പ്രതിരോധമന്ത്രിയായിരുന്നു മലയാളിയായ വി. കെ. കൃഷ്ണമേനോന് പോലും അത്രവലിയ നിശ്ചയം ഉണ്ടായിരുന്നില്ല.

സുശക്തരായ ചൈനീസ് ആര്‍മിക്ക് മുന്നില്‍ പിടിച്ച നില്ക്കാനാവാതെ ഇന്ത്യന്‍ സൈന്യം ഏതാനും മൈലുകള്‍ തന്നെ അതിര്‍ത്തിയില്‍ നിന്ന് പിറകോട്ടു മാറി (തോറ്റ് ഓടി എന്ന് പറയുന്നത് നമുക്ക് മോശമല്ലേ?) ഇന്ത്യന്‍ സൈന്യത്തിന്റെ ദയനീയ പ്രകടനത്തില്‍ ക്ഷുഭിതരായ പാര്‍ലിമെന്റ് അംഗങ്ങള്‍, പാര്‍ലിമെന്റല്‍ ബഹളം വച്ചു പ്രതിരോധമന്ത്രി വി. കെ. കൃഷ്ണമേനോന്‍ അക്ഷോഭ്യനായി സമചിത്തതയോടെ പ്രസ്താവിച്ചത് ഇങ്ങനെ. ഇന്ത്യന്‍ സൈന്യം തോറ്റ് ഓടി എന്ന് പറയുന്നത് തികച്ചും അടിസ്ഥാനരഹിതമായ ആരോപണം. ഇന്ത്യന്‍ സൈന്യം തന്ത്രപരമായി ഏതാനും മൈലുകള്‍ പിന്മാറുക മാത്രമാണ് ചെയ്തത്!!

ഏതായാലും ചൈനയുടെ അപ്രതീക്ഷിതമായ 'തലോടലി'ല്‍ നിന്ന് ഇന്ത്യ പാഠം പഠിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമായി, ആധുനികവത്കരിക്കപ്പെട്ടു. അതിര്‍ത്തിയിലെ ഏത് വെല്ലുവിളികളെയും നേരിടാന്‍ തയ്യാറായി. പിന്നീട് പാക്കിസ്ഥാനുമായുള്ള യുദ്ധത്തില്‍ ഇന്ത്യ വിജയം വരിച്ചു. പ്രതിസന്ധികള്‍, പ്രതിബദ്ധങ്ങള്‍, വിമര്‍ശനങ്ങള്‍ നമ്മുടെ കഴിവുകളെ വര്‍ധിപ്പിക്കുന്നു.

കാറല്‍മാര്‍ക്‌സിന്റെ പ്രശസ്തമായ വൈരുദ്ധ്യാത്മക സിദ്ധാന്തം തന്നെ വൈരുദ്ധ്യങ്ങളുമായി ഏറ്റുമുട്ടുമ്പോഴാണ് ഉല്പന്നം ഉണ്ടാവുന്നത് എന്നാണ്. നാട്ടിലെ ഇരുളടഞ്ഞ നാടുവഴികളിലൂടെ നാം നടക്കുമ്പോള്‍, വിഷപാമ്പുകളെ ഭയന്ന്, ടോര്‍ച്ചും കൈയില്‍ പിടിച്ച് സുഷ്മതയോടെയാണ് നടക്കാറ്. അങ്ങനെ സൂഷ്മത പാലിച്ച് നടക്കുന്നത് കൊണ്ട് വിഷപാമ്പുകളില്‍ നിന്ന് മാത്രമല്ല, പൊട്ടക്കിണറില്‍ വീഴാതെയും, മറ്റു ആപത്തുകളില്‍ പതിക്കാതെയും നാം രക്ഷപ്പെടുന്നു.

ജീവിതത്തിന്റെ വഴിത്താരയില്‍ നമ്മെ വിമര്‍ശിക്കാന്‍ മാത്രം ചിലര്‍ പതുങ്ങിയിരിപ്പുണ്ട് എന്ന അറിവ്

സുഷ്മതയോടെ മുന്നോട്ട് പോകാന്‍ നമ്മെ പ്രാപ്തരാകുന്നു. എന്നാല്‍ സ്തുതിപാഠക സുഹൃത്തുക്കളുടെ സ്തുതിവചനങ്ങള്‍ നമ്മില്‍ അഹങ്കാരത്തെ വര്‍ധിപ്പിക്കുന്നു. അത് നമ്മുടെ പരിമിതികളെ വിസ്മരിപ്പിച്ച് അമിതാഹങ്കാരത്തിലേക്കും പിന്നീട് അധപതനത്തിലേക്കും നമ്മെ ആനയിക്കും. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇര മോഹല്‍ലാല്‍ ആണെന്ന് തോന്നുന്നു. 'അമ്മയും' നടന്‍ തിലകന്‍ ചേട്ടനും തമ്മിലുള്ള പ്രശ്‌നത്തില്‍ നമ്മുടെ സാഹിത്യ സാംസ്‌കാരിക നായകന്‍ സുകുമാര്‍ അഴിക്കോട് അഭിപ്രായം പറയുന്നു, ഇടപെടാന്‍ ആഗ്രഹിക്കുന്നു. അതില്‍ എന്തോ അനിഷ്ടം തോന്നിയ നമ്മുടെ ലാലേട്ടന്‍ അഴീക്കോട് സാറിനെ 'അയാള്‍' എന്ന വിശേഷിപ്പിച്ചൂ. പിന്നത്തെ പൂരം പറയണോ? സുകുമാര്‍ അഴീക്കോട് സാറ് 'തത്വമസി' എഴുതിയ അവിവാഹിതനായ പരമസ്വാത്വികാനാണെങ്കിലും അഹങ്കാരത്തിന്റെ സിംഹാസനത്തില്‍ വാണരുളുന്ന സാഹിത്യ സാംസ്‌കാരിക നായകനാണെന്ന് നിഷ്പക്ഷമതികളായ സാധാരണക്കാര്‍ക്ക് ഇടയില്‍ ഒരു ധാരണയുണ്ട്.

ലാലേട്ടന്റെ 'അയാള്‍' എന്ന സംബോധന സഹിക്കാന്‍ വയ്യാതെ നമ്മുടെ ധീക്ഷണശാലി നന്നായി പ്രതികരിച്ചു. വാര്‍ത്തകള്‍, ആരോപണങ്ങള്‍, പ്രസ്താവനകള്‍, വെല്ലുവിളികള്‍... സംസ്‌കാരികരംഗം ചൂടായി രാഷ്ട്രീയതലത്തിലെത്തി.

പാവം ലാലേട്ടന്റെ കൈ എത്തും വരെ എത്തിയതാണ് രാജ്യസഭാംഗത്വം. അത് തെറിച്ചു.

ആ നിരാശയില്‍ കുതിര്‍ന്ന് ലാല്‍ ഏട്ടന്‍ ഉറക്കെ ഒന്ന് ആത്മഗതം ചെയ്തു എത്ര എന്റെ ചില സ്തുതിപാഠക സുഹൃത്തുക്കളുടെ പ്രകോപനത്തിന് വഴങ്ങി ഞാന്‍ അറിയാതെ പറഞ്ഞ് പോയതാണ് 'അയാള്‍' എന്ന്.

നോക്കണേ സ്തുതിപാഠക വൃദ്ധങ്ങള്‍ വരുത്തിവക്കുന്ന ഒരോരോ വിനകളെ. അതുകൊണ്ട് നമുക്ക് സ്‌നേഹിക്കാം വിമര്‍ശകരെ, വിമര്‍ശനങ്ങളെ

പക്ഷേ വിമര്‍ശകരോട് ഒരു വാക്ക്.
ഉള്ളിലെ സ്‌നേഹത്തില്‍ നിന്നും സൗഹൃദത്തില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉതിര്‍ക്കുക.

അപ്പോള്‍ പ്രയോക്താവില്‍ ആശാവഹമായ മാറ്റങ്ങള്‍ ഉണ്ടാവും.
ഉള്ളിലെ വിഷത്തില്‍ നിന്നാണ് വിമര്‍ശിക്കുന്നതെങ്കില്‍ പ്രയോക്താവ് തല്‍ സമയം മരണമടയും.

അവസാനം 'വിഷം' പ്രയോഗിക്കാന്‍ ഒരു പ്രയോക്താവ് ഇല്ലാതെ വരുമ്പോള്‍, സ്വയം ആ 'വിഷം' വിഴുങ്ങേണ്ടി വന്നു. അപ്പോള്‍ തല്‍സമയം മൃതനാകുന്നത് വിമര്‍ശകന്‍ തന്നെയായിരിക്കും.
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ