2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

ഗാന്ധാരി

ഗാന്ധാര രാജ്യത്തിലെ രാജാവായിരുന്ന സുബാലായുടെ പുത്രിയായിരുന്നു ഗാന്ധാരി.
സൗന്ദര്യത്തിലും സ്വഭാവത്തിലും ഉത്തമയായവള്‍, ഗാന്ധാരത്തിലെ രാജകുമാരി, ശകുനിയായിരുന്നു സഹോദരന്‍, പരമശിവനായിരുന്നു ഗാന്ധാരിയുടെ ആരാധ്യദൈവം. വിവാഹിതയാകുന്നതു വരെ ഗാന്ധാരിയുടെ ജീവിതം ഉല്ലാസത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങളായിരുന്നു. ഉല്ലാസവതിയായ ആ രാജകുമാരി കൊട്ടാരത്തിലും പൂങ്കാവനത്തിലും ചിത്രശലഭം കണക്കെ പാറി പറന്നൂ.

കൊട്ടാരത്തിലും രാജ്യത്തും പ്രഭ ചൊരിയുന്ന ഒരു വെള്ളിനക്ഷത്രം പോലെ ഗാന്ധാരി തിളങ്ങി നിന്നൂ. എന്നാല്‍ ശിവഭക്തയും, സുന്ദരിയും, സല്‍സ്വഭാവിയുമായ ഗാന്ധാരിക്ക് വേണ്ടി കാലം കരുതി വച്ചത് ദുഃഖത്തിന്റെ മഹാപ്രളയമായിരുന്നൂ!!
ഗാന്ധാര രാജ്യം താരതമ്യേന ചെറിയ ഒരു രാജ്യമായിരുന്നു, സൈനിക ബലത്തില്‍ ദുര്‍ബലവും. അതുകൊണ്ട് തന്നെ അയല്‍രാജ്യങ്ങളാല്‍ ആക്രമിക്കപ്പെടുമോ എന്ന ഭീതി എന്നും നിലനിന്നിരുന്നു. അതിര്‍ത്തിയിലെ ചില അപസ്വരങ്ങള്‍ പോലും കൊട്ടാരത്തിലും രാജ്യത്തും കടുത്ത ഭയത്തിന്റെ കരിനിഴല്‍ പരത്തിയിരുന്നു. ഈ അരക്ഷിതാവസ്ഥയില്‍ നിന്നുള്ള മോചനത്തിനായി സുബാല രാജാവ് മാര്‍ഗ്ഗങ്ങള്‍ തേടുകയായിരുന്നു.
ഈ അവസരത്തിലാണ് ശക്തരും പ്രബലരും കുരുവംശപാരമ്പര്യത്തിന്റെ മഹനീയതയുമുള്ള ഹസ്തിനപുരകൊട്ടാരത്തിലെ മഹാരാജാവായ ധൃതരാഷ്ട്രര്‍ക്ക്  വേണ്ടി, ഗാന്ധാരിയുമായുള്ള വിവാഹാലോചന വന്നത്.
ഗാന്ധാരിയുടെ മാതാപിതാക്കള്‍ സഹര്‍ഷം ആ ബന്ധത്തെ സ്വാഗതം ചെയ്തു.
പ്രബലരായ ഹസ്തിനപുരകൊട്ടാരത്തില്‍ നിന്ന് വന്ന ആ ആലോചനയെ നിരസിക്കാന്‍ തക്കതായ കാരണങ്ങള്‍ ഉണ്ടായിട്ടും, ആക്രമണഭീതിയാല്‍ സുബാല രാജാവ് വിവാഹത്തിന് അനുമതി നല്‍കി. എന്നാല്‍ സഹോദരന്‍ ശകുനി ആ വിവാഹത്തെ എതിര്‍ത്തത് എന്തിനെന്ന് അന്ന് ഗാന്ധാരിക്ക് മനസ്സിലായിരുന്നില്ല.

ഗാന്ധാരി ജീവന് തുല്യം സ്‌നേഹിച്ചിരുന്ന മാതാപിതാക്കളും ഗാന്ധാരിയോട് ആ രഹസ്യം വെളിപ്പെടുത്തിയിരുന്നില്ല. ഭര്‍ത്താവിനെ പറ്റി, വിവാഹജീവിതത്തെപ്പറ്റി, മക്കളെപ്പറ്റി ഏതൊരു രാജകുമാരിക്കും ഉണ്ടാവാറുള്ളതുപോലെ ഒരായിരം സ്വപ്നങ്ങളുണ്ടായിരുന്നു ഗാന്ധാരിക്കും. അങ്ങനെ സ്വപ്നങ്ങളുടെയും, പ്രതീക്ഷകളുടെയും മോഹങ്ങളുടെയും തേരിലേറി, ഏറെ ദൂരം യാത്ര ചെയ്ത്, ഹസ്തിനപുരകൊട്ടാരത്തില്‍, പരിവാരസമേതം ഗാന്ധാരി എത്തിച്ചേര്‍ന്നു.
ഗാന്ധാരിക്ക് തുണയായി സഹോദരന്‍ ശകുനിയുമുണ്ടായിരുന്നു. ഹസ്തിനപുരം കൊട്ടാരം പ്രതിശ്രുതവധുവിന്, ഹസ്തിനപുരത്തിലെ രാജ്ഞിക്ക് ഗംഭീരമായ വരവേല്പ് നല്‍കി.
അടുത്ത ബന്ധുക്കളുടെയും, കൊട്ടാരവാസികളുടെയും, ജനങ്ങളുടെയും സ്‌നേഹത്തില്‍ കുതിര്‍ന്ന ആഹ്ലാദാരവങ്ങള്‍ കണ്ട് ഗാന്ധാരി അമ്പരന്നു.
ധൃതരാഷ്ട്രരുമായുള്ള വിവാഹദിനം വരെ ഗാന്ധാരിക്കും തോഴിക്കും താമസിക്കാന്‍ ഒരു കൊട്ടാരം തന്നെയായിരുന്നു സജ്ജമാക്കിയിരുന്നത്. അത് ഗാന്ധാരത്തിലെ കൊട്ടാരത്തിന്റെ അത്ര വലിപ്പമുള്ളതായിരുന്നൂ!!
ഹസ്തിനപുരത്തിലെ വിസ്മയങ്ങള്‍ കണ്ട് തോഴിയും, ഗാന്ധാരിയും അത്ഭുതപ്പെട്ടു.

ചുറ്റുമുള്ള വിസ്മയങ്ങളെ പറ്റി പറയാന്‍ മാത്രമെ തോഴിക്ക് സമയമുണ്ടായിരുന്നുള്ളൂ.
അത്രക്ക് സമ്പന്നവും സമൃദ്ധവുമായിരുന്നു ഹസ്തിനപുരം കൊട്ടാരം. ആ മഹാരാജ്യത്തിലെ രാജ്ഞിയാകുവാന്‍ കഴിയുക, ഗാന്ധാരിക്ക് കിട്ടിയ, ജന്മജന്മാന്തരങ്ങളുടെ സുകൃതം തന്നെയാണെന്ന് തോഴി തറപ്പിച്ചു പറഞ്ഞു.
വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. പക്ഷേ അല്പം മുമ്പ് പുറത്ത് പോയി വന്ന തോഴി അങ്ങേയറ്റം വിഷാദമഗ്നയായി കാണപ്പെട്ടു. തോഴിയുടെ കാലുകള്‍ പതറുകയും ശരീരം വിറക്കുകയും ചെയ്തു.
കണ്ണീരോടെ വിറക്കുന്ന ശബ്ദത്തില്‍ തോഴി ആ സത്യം ഗാന്ധാരിയെ ധരിപ്പിച്ചു.
''നാം ചതിക്കപ്പെടുകയായിരുന്നു, മഹാരാജാവ് ധൃതരാഷ്ട്രര്‍ അന്ധനാണ്, ജന്മനാ അന്ധനാണ്!!
അതു കേട്ടതും ഗാന്ധാരി മോഹാലസ്യപ്പെട്ടു.
മോഹാലസ്യത്തില്‍ നിന്ന് ഉണര്‍ന്ന ഗാന്ധാരി കോപാഗ്നിയില്‍ ജ്വലിച്ചൂ, ആ സമയം ഗാന്ധാരിയുടെ മാതാപിതാക്കളൊ, ധൃതരാഷ്ട്രരോ, ഗാന്ധാരിയുടെ സമീപം എത്തിയിരുന്നെങ്കില്‍, ആ കോപാഗ്നിയില്‍ പെട്ട് അവര്‍ ഭസ്മമായി പോയേനേ!!
പിന്നീട് ആറി തണുത്ത ഗാന്ധാരിയുടെ കണ്ണുകളില്‍ നിന്ന് കണ്ണീര്‍ ഗംഗാനദിപോലെ പ്രവഹിച്ചു.
തോഴി എങ്ങിനെ ഗാന്ധിരിയെ സാന്ത്വനിപ്പിക്കും എന്നറിയാതെ അമ്പരന്നു.
പെട്ടെന്ന് നിശ്ചയദാര്‍ഢ്യത്തോടെ ഗാന്ധാരി ചാടി എണീറ്റൂ. കണ്ണൂകള്‍ തുടച്ചു. വസ്ത്രാഞ്ചലം കൊണ്ട് തന്റെ കണ്ണുകള്‍ കെട്ടി.
ആത്മനിന്ദയോടെ ഗാന്ധാരി പുലമ്പി, എന്നെ ചതിച്ച ഈ ലോകത്തെ ഇനി എനിക്ക് കാണണ്ട!!  തോഴി രാജ്ഞിയുടെ തിരുവായ് ഇരുകൈകള്‍ കൊണ്ട് പൊതിഞ്ഞു.
ദേവി, ഗാന്ധാരി, അങ്ങ് ഇപ്പോള്‍ ഹസ്തിനപുരരാജ്യത്തിലെ രാജ്ഞിയാണ്.
മഹാറാണിയാണ്....
ധൃതരാഷ്ട്രരുടെ ധര്‍മ്മപത്‌നിയാണ്.
ധര്‍മ്മപത്‌നി എന്ന തോഴിയില്‍ നിന്ന് കേട്ടപ്പോള്‍ ഗാന്ധാരി ചിരിച്ചു. ആത്മനിന്ദയുടെ വേദന പുരണ്ട ചിരി. 'ധര്‍മ്മപത്‌നി', ഗാന്ധാരി വീണ്ടും വീണ്ടും സ്വയം ഉരവിട്ടൂ.
ഭര്‍ത്താവിന് ലഭ്യമല്ലാത്ത സുഖങ്ങളെയും ത്യജിച്ച ത്യാഗത്തിന്റെ മൂര്‍ത്തിഭാവം!!
ഭര്‍ത്താവിന് ലഭ്യമല്ലാത്ത കാഴ്ച തനിക്ക് വേണ്ട എന്ന ദൃഢനിശ്ചയമെടുത്ത ഗാന്ധാരി സ്വയം ബലിദാനമാവുകമാത്രമല്ലേ ചെയ്തത്, ഭര്‍ത്താവിനെയും മക്കളെയുമെല്ലാം സ്‌നേഹശൂന്യതയുടെ താഴ്‌വാരത്തിലേക്ക് ആനയിക്കുകയായിരുന്നു.

അന്ധനായ ഏതൊരു ഭര്‍ത്താവും ആഗ്രഹിച്ചുപോകുന്നത് തന്റെ പത്‌നിയുടെ കണ്ണുകള്‍, തന്റെ കാഴ്ചയും വെളിച്ചവും ആകുമെന്നല്ലേ? ധൃതരാഷ്ട്രരും സ്വാഭാവികമായും അത് ആഗ്രഹിച്ചിട്ടുണ്ടാവും. ആ അടിസ്ഥാന ആഗ്രഹത്തെ നിഷേധിച്ച ഗാന്ധാരി എങ്ങിനെ ധര്‍മ്മപത്‌നി പദത്തിലെത്തും?
ഭര്‍ത്താവിനോടും, സ്വന്തം മാതാപിതാക്കളോടുമുള്ള കോപാഗ്നി അല്പം പോലും പ്രകടിപ്പിക്കാനാവാതെ, രാജമഹിമയുടെയും, കുടുംബമഹത്ത്വത്തിന്റെയും പേരില്‍ സ്വന്തം ഹൃദയത്തിലേക്ക് ആ കോപാഗ്നി ആവഹിച്ചതുകൊണ്ടാണ് ഗാന്ധാരി ആ തീവ്രതീരുമാനത്തിലെത്തിയത്.

സദാചാരത്തിന്റെയും, കുലമഹിമയുടെയും പേരില്‍ ഭാരതസ്ത്രീത്വം എക്കാലത്തും നിശബ്ദമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക അപഭ്രംശത്തിന്റെ ഉത്തമ ഉദാഹരണമാണ് ഗാന്ധാരി!!
ജീവിതത്തില്‍ നാം നേരിടുന്ന ചില പ്രതിസന്ധികള്‍ അതീവഗുരുതരവും,  കഠിനവും തീവ്രവുമായിരിക്കാം. അവയെ മുഖാമുഖം നേരിട്ട്, യാഥാര്‍ത്ഥ്യബോധത്തോടെ വസ്തുനിഷ്ഠമായി ജീവിക്കാനുള്ള തന്റേടവും ധൈര്യവും നമുക്കില്ലാതെയാവുമ്പോള്‍, ഗാന്ധാരിയേപ്പോലെ കണ്ണടച്ച് ഇരുട്ടാക്കി, ഇരുട്ട്‌കൊണ്ട് ഓട്ട അടച്ച്, ഒട്ടകപ്പക്ഷിയേപ്പോലെ മണലാരണ്യത്തില്‍ തല പൂഴ്ത്തി മാനസിക അപഭ്രംശങ്ങളുടെ അഗാധഗര്‍ത്തത്തില്‍ നാം പതിക്കും.

ഭര്‍ത്താവ് അന്ധനാണെന്ന സത്യം-യഥാര്‍ത്ഥ്യം-സുന്ദരിയായ ഗാന്ധിരിക്ക് അംഗീകരിക്കാന്‍ ആയില്ല. വസ്ത്രാഞ്ചലം കൊണ്ട് കണ്ണുകള്‍ കെട്ടിയപ്പോള്‍ ഒളിച്ചോട്ടത്തിന്റെ പാതയായിരുന്നു ഗാന്ധാരി തെരഞ്ഞെടുത്തത്. അതൊരു ദുരന്തത്തിലേക്ക് നയിക്കുന്ന പാതയായിരുന്നു. ആ ദുരന്തം ഗാന്ധാരിയിലും ധൃതരാഷ്ട്രരിലും മാത്രം ഒതുങ്ങിനിന്നില്ല. ഹസ്തിനപുരം രാജ്യം മുഴുവന്‍ ആ വ്യഥയില്‍ നിന്ന് ഉത്ഭൂതമായ തീഷ്ണത സഹിക്കേണ്ടിവന്നു.
സ്വന്തം കുഞ്ഞുങ്ങളെ കണ്‍കുളിര്‍ക്കെ കാണാനോ, നെഞ്ചോട് ചേര്‍ത്തു പിടിച്ച് ലാളിക്കാനോ അമ്മയായ ഗാന്ധാരിക്ക് കഴിഞ്ഞില്ല. അങ്ങനെ 101 മക്കളുടെ അമ്മ-ദുര്യോധനന്‍, ദുശ്ശാസനന്‍ തുടങ്ങി 100 ആണ്‍ മക്കളുടെയും ദുശ്ശള എന്ന മകളുടെയും അമ്മ, മക്കള്‍ക്ക് പ്രധാനം ചെയ്തത് വിദ്വേഷത്തിന്റെയും അസഹിഷ്ണതയുടെയും പാനപാത്രമായിരുന്നു. അതുകൊണ്ട് ആ മക്കള്‍ അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും പ്രതീകങ്ങളായി. മഹാഭാരതയുദ്ധത്തിന് കാരണമായത് ദുര്യോധനന്റെ ദുഃശാഠ്യങ്ങളായിരുന്നു. കൗരവരുടെ അസഹിഷ്ണുതയായിരുന്നു.

ഹസ്തിനപുരത്തിന്റെ പരമാധികാരിയായിരുന്ന ധൃതരാഷ്ട്രര്‍ക്ക് ആജ്ഞാശക്തികൊണ്ട്, ഗാന്ധാരി  സ്വയം കെട്ടിയ കണ്ണിലെ കെട്ടുകള്‍ അഴിപ്പിക്കാമായിരുന്നു. എന്നാല്‍ ആജ്ഞാശക്തികൊണ്ട് ഒരു സ്ത്രീയുടെ സ്‌നേഹം നുകരാന്‍ കഴില്ലെന്ന് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് പോലും അറിയാമായിരുന്നു. ഭര്‍ത്താവിന്റെയും മക്കളുടെയും സ്‌നേഹാര്‍ദ്രമായ ഹൃദയതുടിപ്പുകള്‍ക്ക് നേരെ  കണ്ണടച്ച് നിന്ന്, സ്വയം ഇരുട്ടിനെ വരിച്ച്, ഇച്ഛാഭംഗത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ധര്‍മ്മപത്‌നി എന്ന മിഥ്യയാം അലങ്കാരപദവിയെപ്പറ്റിയുള്ള 'ചിന്താരസത്തില്‍' സ്വയം അമഗ്നയായി ആയുസ്സ് ഇടുങ്ങിയ ഗാന്ധാരി ചെയ്തത് പ്രപഞ്ചശില്പി നല്‍കിയ കാഴ്ചയെ, വെളിച്ചത്തെ സ്‌നേഹത്തെ സ്വയം നിഷേധിക്കുകയായിരുന്നു.
പ്രപഞ്ചശില്പി നമ്മുടെ എല്ലാം ഹൃദയത്തില്‍ നന്മയുടെ 'താലന്ത്' നിക്ഷേപിച്ചിട്ടുണ്ട്. അതിന് വളരാന്‍, ഒഴുകാന്‍, വികസിക്കാന്‍, നാം ഒരു നിമിത്തമാവുക, നിയോഗം ആവുക, അപ്പോള്‍ ചുറ്റും സ്‌നേഹപ്രഭയാല്‍ പൂരിതമാകും.
അത് സ്വയം നിഷേധിക്കുമ്പോള്‍, മണ്ണിനടിയില്‍ കുഴിച്ചിടുമ്പോള്‍, അന്ധകാരശക്തികള്‍ ചുറ്റും താണ്ഡവ നൃത്തമാടും.

അനുബന്ധം : വിവാഹലോചനകള്‍ സുതാര്യമായിരിക്കട്ടെ!
താല്‍ക്കാലിക  ലാഭച്ഛേയ്ക്കായി ചില കാര്യങ്ങള്‍ മറച്ചുപിടിക്കുന്നത്, വരുംകാലങ്ങളില്‍ വന്‍ദുരന്തത്തിന് കാരണമാകും. സുതാര്യത, മനുഷ്യബന്ധങ്ങളുടെ വളര്‍ച്ചക്ക് ആവശ്യം വേണ്ട, ജീവശ്വാസവും ജീവജലവും ആണ്!!

1 അഭിപ്രായം: