2018, സെപ്റ്റംബർ 2, ഞായറാഴ്‌ച





പ്രപഞ്ച പൗരനായി, കേവലം ഒരു ഭൂവാസിയായി മലയാളി സ്‌നാനം ചെയ്യപ്പെട്ടത്, ഈ മഹാപ്രളയത്തിലാണെന്ന് തോന്നുന്നു.
പ്രകൃതി അതിന്റെ സകലവിധ രൗദ്രഭാവത്തോടും താണ്ഡവനൃതത്തം ആടിയപ്പോള്‍ മലയാളി അവന്റെ മതം മറന്നു, രാഷ്ട്രീയം മറന്നു, കുടുംബമഹിമയും വ്യക്തിമഹിമയും വിസ്മരിച്ച് സ്വര്‍ഗ്ഗസമാനമായ ഐക്യത്തില്‍ ദുരന്തനിവാരണത്തില്‍ ഏര്‍പ്പെടുകയും, ഒരു മേല്‍ക്കൂരയ്ക്ക് കീഴേ വാസം ഉറപ്പിക്കുകയും ചെയ്തു. മലയാളിയുടെ കൂടെപ്പിറപ്പായ അഹന്തയുടെ കുപ്പായങ്ങള്‍ കൊഴിഞ്ഞുപോയ ദിനങ്ങള്‍.
മനുഷ്യത്വം അതിന്റെ പൂര്‍ണ്ണവികാസം പ്രാപിച്ച ദിനങ്ങള്‍. ദുരിതങ്ങളുടെ തീവ്ര ദുഃഖത്തിലാഴുമ്പോഴും ഒരുമയില്‍ നിന്ന് ഉയര്‍ന്ന് നിസ്വാര്‍ത്ഥ സഹകരണത്തിന്റെ സ്വര്‍ഗ്ഗീയ അനുഭൂതി അനുഭവിച്ച ദിനങ്ങള്‍. കക്ഷിരാഷ്ട്രീയത്തിന്റെ മ്ലേച്ഛമായ അര്‍ത്ഥശൂന്യമായ വാദപ്രതിവാദങ്ങള്‍ക്കോ, സന്യസത്തിന്റെയോ, പൗരോഹിത്യത്തിന്റെയോ അരുള്‍പാടുകള്‍ക്കോ, കല്പനകള്‍ക്കോ യാതൊരുവിധ പ്രസക്തിയും ഇല്ലാതിരുന്ന ദിനങ്ങള്‍. മര്‍ത്യജീവിതം അതിന്റെ അതിജീവനത്തിന്റെ നൈസര്‍ഗ്ഗികമായ മാര്‍ഗ്ഗത്തിലേക്ക് സ്വമേധയാ വന്നണയുകയായിരുന്നു. അത് ഫലേഛയില്ലാത്ത കര്‍മ്മത്തിലും, ജാതിമതരാഷ്ട്രീയ ഭേദബുദ്ധിയുടെ തിരസ്‌ക്കരണത്തിലൂടെ സംജാതമായ മനുഷ്യ സ്‌നേഹത്തില്‍ അധിഷ്ഠിതമായ ഐക്യവും  ആയിരുന്നു. 
നാം പണയംവച്ച നമ്മുടെ നൈസര്‍ഗ്ഗിക ഭാവങ്ങളുടെ വീണ്ടെടുപ്പിനുള്ള ഒരു ഓര്‍മ്മപ്പെടുത്തലായി മഹാപ്രളയം മാറുകയായിരുന്നു.
ഈ ഐക്യവും ഒരുമയും പ്രളയാനന്തരം നിലനിര്‍ത്തിയാല്‍ മലയാളഭൂമി സ്വര്‍ഗ്ഗസമാനമാകും.
പക്ഷേ മലയാളിക്ക് അതിനു കഴിയുമോ?
നമുക്ക് ശീലം, നാം പരിശീലിപ്പിക്കപ്പെട്ടിട്ടുള്ളത് ചില 'അടയാള'പ്പെടുത്തലുകളുടെ തടവറകളിൽ ജീവിക്യനാണ് . ആ തടവറകള്‍ കക്ഷിരാഷ്ട്രീയത്തിന്റെ ജാതി മതങ്ങളുടെയും ലേബലുകളാൽ  ആടയാളപ്പെടുത്തിയിരിക്കുന്നു.
വ്യക്തി അധിഷ്ഠിതതാല്പര്യങ്ങൾക്കോ , പാര്‍ട്ടി താല്പര്യങ്ങൾക്കോ  അപ്പുറം മനുഷ്യനന്മക്യായി  രാഷ്ട്രീയ പാര്‍ട്ടികള്‍ നിലകൊള്ളുമോ? രാഷ്ട്രീയം ഭിന്നിപ്പിന്റെ വിത്തുകള്‍ വിതറാതെ ജനന്മയ്ക്കായി നിലകൊള്ളുമോ? 
ജനാധിപത്യം അതിന്റെ വികാസ പരിണാമങ്ങളിലൂടെ സഹകരണത്തിന്റെയും ഒരുമയുടെയും നൂതന നിര്‍വചനങ്ങള്‍ക്ക് വിധേയമായി മനുഷ്യ നന്മക്കായി രൂപാന്തരം പ്രാപിക്കട്ടെ.
അതുപോലെതന്നെ പൗരോഹിത്യത്തിന്റെ അപ്രമാദിത്വം മനുഷ്യത്വത്തിന്റെ സ്വാഭാവിക വികാസത്തിന് വിലങ്ങ് തടിയാവുകയാണ്.
അവരുടെ കല്പനകളും അരുളപ്പാടുകളും ചോദ്യംചെയ്യപ്പെടുകയും തിരസ്‌ക്കരിക്കപ്പെടുകയും ചെയ്യുമ്പോള്‍, മനുഷ്യത്വം അതിന്റെ സ്വാഭാവിക ലയതാളങ്ങള്‍ കണ്ടെത്താന്‍ കഴിയും എന്നുള്ളതാണ് ഈ പ്രളയം വെളിപ്പെടുത്തുന്ന ദിവ്യ രഹസ്യങ്ങളില്‍ ഒന്ന്. 
മറ്റുള്ളവരുടെ ആദരവും സ്‌നേഹവും പിടിച്ച് പറ്റി, ഇത്തിക്കണ്ണികളെപ്പോലെ വാണരുളുന്ന നേതാക്കളും, പൗരോഹിത്യവും, സെലിബ്രറ്റികളും അങ്ങ് അറബിക്കടലില്‍ അസ്തമിക്കട്ടെ. മനുഷ്യന്റെ ജീവാംശം വളം ആക്കിയാണ് ഇവര്‍ വളരുന്നത്. അതുകൊണ്ട് ഇവരുടെ തിരസ്‌ക്കാരം മനുഷ്യത്വത്തിന്റെ പൂര്‍ണ്ണവികാസത്തിന് അനിവാര്യമാണ്.
മനുഷ്യത്വത്തിന്റെ വികാസം എന്നാല്‍ മര്‍ത്യന്റെ ബോധമണ്ഡലത്തിന്റെ പൂര്‍ണ്ണതയിലേക്കുള്ള പ്രയാണമാണ്. സാര്‍വ്വലൗകിക സ്‌നേഹമാണ് അതിന്റെ മുഖമുദ്ര. സാര്‍വലൗകിക സ്‌നേഹം ആരാധനാലയങ്ങളുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ഉല്പാദിപ്പിക്കപ്പെടുകയില്ല, കക്ഷിരാഷ്ട്രീയ സമ്മര്‍ദ്ദങ്ങളാലും അത് രൂപപ്പെടുകയുമില്ല. മര്‍ത്യന് ജന്മസിദ്ധമായ നിത്യനൂതനമായ ആ സവിശേഷ പ്രതിഭാസത്തിന്റെ സ്വാഭാവിക പ്രയാണത്തിന് വിഘാതം സൃഷ്ടിക്കുന്നത് പൗരോഹിത്യത്തിന്റെ കല്പനകളും അരുളപ്പാടുകളും സ്വാര്‍ത്ഥതയിലധിഷ്ഠിതമായ കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരവുമാണ്.
അപ്രരോധിതമായസംഭവവികാസങ്ങളിലൂടെ സാര്‍വ്വലൗകിക സ്‌നേഹത്തിന്റെ നൂതന ചക്രവാളത്തിലേക്കു നാം ആനയിക്കപ്പെടുമെന്ന് തോന്നും.
സ്‌നേഹാ സൗഹാർദ്ദങ്ങൾ ഇല്ലാത്ത മത്സരദിഷ്ട്ടതമായ കക്ഷി രാഷ്ട്രിയത്തിന്റ അതിപ്രസരവും,സംശുദ്ധമായ അൽമിയതാ ഇല്ലാത്ത മതങ്ങളും,സെലിബ്രറ്റികളുടെ സമൂഹത്തിലുള്ള മേൽക്കോയ്മകളും മനുഷ്യത്വത്തിന്റെ സ്വാഭാവിക വളർച്ചക്കും വികാസത്തിനും വിഘാതം സൃഷ്ട്ടിക്കുന്നുണ്ട് .
അളവില്ലാത്ത ദുരിതവും ,കഷ്ടപ്പാടും ,നഷ്ടവും ,ദുഖവും ഈ മഹാപ്രളയം നമ്മുക്ക് സമ്മാനിച്ചങ്ങീലും, മനുഷ്യത്വത്തിന്റെ മഹനീയാതാ തിരിച്ചറിഞ്ഞ ദിനങ്ങൾ ....മത്സ്യതൊഴിലാളികളുടെ നിസ്വാർത്ഥ സേവനത്തിന്റ് സാക്ഷ്യ പത്രങ്ങൾ നമ്മടെ പറയുന്നത് ,ഓരോമനുഷ്യനിലും കുടികൊള്ളുന്ന അഭവുമാ സൗന്ദിരത്തിന്റയ്‌ ഉറവിടെത്തെപ്പറ്റിയാണ് .



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ