2026 ഓഗസ്റ്റ് 30, ഞായറാഴ്‌ച

 


 ഓണക്കാലം, 

ഓണത്തുമ്പികൾ, ഓണ നിലാവ്, വൈവിധ്യമാർന്ന മനോഹരമായ പൂക്കൾ ,കൊയ്തൊഴിഞ്ഞ വയലോലകൾ ,ഇല്ല  അവയെ  ഒന്നും ഇപ്പോൾ കാണുന്നില്ല. അവയെപ്പറ്റി ഒന്നും ചിന്തിക്കാൻ ഇപ്പോൾ കഴിയുന്നില്ല.

കിരീടം ശിരസ്സിൽ വഹിച്ചവരുടെ വിജ്ഞാപനങ്ങളും അധികാരശാസനകളും കാതുകളിൽ മുഴങ്ങുന്നു, അവ ഹൃദയത്തെ അസ്വസ്ഥമാക്കുന്നു. ഇപ്പോൾ ചിന്തിച്ചു പോകുന്നത് ഈ സ്വർഗ്ഗ സമാനമായ ഭൂമിയെ പറ്റി, അന്ധകാരത്തിൽ വിലയം  പ്രാപിച്ചിരിക്കുന്ന പാതാളത്തെപ്പറ്റി, അധികാരത്തെ പറ്റി....
സ്വർഗ്ഗ സമാനമായ ഈ ഭൂമിയിലെ ജീവിതം പാതാളതുല്യമായ അന്ധകാര മയമാക്കുന്നത് അധികാരവും അഹങ്കാരവും തലയ്ക്കു പിടിച്ചവരുടെ ശബ്ദ കോലാഹലങ്ങളും മേധാവിത്വം സ്ഥാപിച്ചിരിക്കുന്നതിനുള്ള തത്രപ്പാടുമാണ്. അവരെ തിരസ്കരിക്കേണ്ടതുണ്ട്, അവരെ അധികാരം  ഭ്രാഷ്ടരാക്കിഈ ഭൂമിയുടെ സംശുദ്ധത
നാം വീണ്ടെടുക്കേണ്ടതുണ്ട്. അധികാരത്തിന്റെ ഇടനാഴികൾ അത് രാഷ്ട്രീയ അധികാരത്തിന്റേതായാലും ആത്മീയ ആചാര്യന്മാർ എന്ന് അവകാശപ്പെടുന്നവരുടെ അധികാരമായാലും അത് ഇരുൾ അടഞ്ഞത് ആയിരിക്കും. അധികാരം  വന്യമായ ജീവിതരീതിയുടെ സന്തതിയാണ്. സ്നേഹ ശൂന്യതയിൽ നിന്നാണ് അധികാരത്തിന്റെ ദുർഗന്ധം ഉത്ഭവിക്കുന്നത്.
രാഷ്ട്രീയ അധികാരം അത് നമ്മുടെ ജീവിതത്തിലുള്ള അനിവാര്യമായ തിന്മയാണ്. മനുഷ്യജീവിതത്തിലെ സങ്കീർണതകൾ നിലനിൽക്കുന്ന കാലത്തോളം രാഷ്ട്രീയ അധികാരം അതിന്റെ എല്ലാ തിന്മകളോടും സാധാരണക്കാരന്റെ ജീവിതം ദുരിത പൂർണമാക്കും. പക്ഷേ മർത്യ ജീവിതത്തിന്റെ  സങ്കീർണതുകളിലേക്കും വൈരുദ്ധ്യങ്ങളിലേക്കും വെളിച്ചം വീശി  മനുഷ്യന്  എങ്ങിനെ സമാധാനപൂർവ്വം സന്തോഷകരവും ആനന്ദകരവുമായ ഒരു ജീവിതവും  സഹവർത്തിത്വവും   എങ്ങിനെ നിലനിർത്താം എന്ന് സ്വന്തം ജീവാ ത്യാഗത്തിലൂടെ നമുക്കു കാണിച്ചു തന്ന ദിവ്യാത്മാക്കളെ മുൻനിർത്തി മുടി ചൂടി നിൽക്കുന്ന സമ്പന്നതയുടെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയപ്പോൾ നാം അറിഞ്ഞിരുന്നില്ല എങ്ങനെയാണ് നമ്മുടെ ഹൃദയ വെളിച്ചം അപഹരിക്കപ്പെട്ടതെന്ന്, അടിമത്തത്തിന്റെ ചങ്ങലകൾ അദൃശ്യമായി   നമ്മെ എങ്ങനെ വിരിഞ്ഞു മുറുക്കി അടിമകളാക്കി എന്ന്.
അതിക്രൂരമായ പീഡനങ്ങൾക്ക് വിധേയമായി സ്വയം ജീവ ത്യാഗം ചെയ്യുന്നതിന് മുമ്പ് ആ ദിവ്യാത്മാവ് ലോകത്തോട് അപേക്ഷിച്ചു ,എന്റെ സമാധാനവും സന്തോഷവും ആനന്ദവും ഞാൻ നിങ്ങൾക്ക് പകർന്നു തരുന്നു,ഇത് ലോകത്തിന് പകർന്നു കൊടുക്കുക. പ്രശ്ന സംഗീർണമായ  ലോകത്തിനു വേണ്ട അടിയന്തര ചികിത്സാവിധിയായിരുന്നു അത്. ആ ദിവ്യവചസ്സിനു പിറകിൽ കാലാന്തരത്തിൽ അധികാര ശ്രേണിയുടെ വൈവിധ്യമാർന്ന പടവുകൾ തീർക്കപ്പെട്ടു. അധികാര ശ്രേണിയുടെ വിവിധ പടവുകളിലെ സിംഹാസനങ്ങളിൽ വാണരുളുന്നവർ വിജ്ഞാപനങ്ങൾ കൊണ്ട് സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കുകയാണ്.
കാലം സാധാരണക്കാരായ നമ്മോട് ചോദിക്കുന്നു ആരെയാണ് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തേണ്ടത് എന്ന്?
സമസ്ത ജീവജാലങ്ങളെയും ഹൃദയത്തിൽ നാം ഉൾക്കൊള്ളുമ്പോൾ മാത്രമാണ് നിത്യതയുടെ സ്നേഹം നമ്മുടെ ഹൃദയത്തിൽ ഉറവ എടുക്കുകയുള്ളൂ. സഹജീവികളേക്കാൾ എന്തെങ്കിലും മഹത്വം നമുക്ക് ഉണ്ടെന്ന് തോന്നുന്ന ആ നിമിഷം നാം പാതാളത്തിലേക്ക് തെന്നി വീഴുകയാണ്. ആ നിമിഷം പ്രപഞ്ച പൗരത്വം നമുക്ക് നഷ്ടപ്പെടുന്നു. പ്രപഞ്ചത്തിന്റെ സ്വച്ഛന്ദമായ ഭ്രമണപഥത്തിൽ നിന്ന് നാം തെന്നി അകലുന്നു.
സാധാരണക്കാരായ നമ്മുടെ മുമ്പിൽ അധികാരത്തിന്റെ  കിരീടം ശിരസ്സിൽ വഹിച്ചു സ്നേഹത്തെപ്പറ്റി പ്രഭാഷണം നടത്തുന്നവർ സ്വയം വഞ്ചിക്കുകയും മറ്റുള്ളവരെ വഞ്ചിക്കുകയും ആണെന്ന് നാം ഉൾക്കൊള്ളണം.
ആരെയാണ് നാം പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തേണ്ടത്?
അധികാരത്തോട് ചേർന്ന് നിൽക്കാനുള്ള നമ്മുടെ പ്രവണതത്തെയാണ് . അധികാരത്തിന്റെ ഉചിഷ്ടങ്ങൾ ശിരസ്സിലേറ്റി  നടക്കുന്നതിനുള്ള നമ്മുടെ പ്രവണതയാണ്. അധികാരത്തിന്റെ നിഴലുകളിൽ അഭയം തേടി സ്വന്തം പരിമിതികൾ വിസ്മരിക്കാനുള്ള നമ്മുടെ പ്രവണതയാണ്. നമ്മുടെ ബലഹീനതയാണ് നമ്മുടെ  അധികാരികളെ നാം സൃഷ്ടിച്ചെടുത്തത്. നമ്മുടെ ഹൃദയ  വെളിച്ചം  നാം കുത്തിക്കെടുത്തിയതിനുശേഷമാണ് അധികാരികളുടെ മുമ്പിൽ കൂപ്പു കാരങ്ങളുമായി നിലയുറപ്പിക്കുന്നത്.
നമ്മുടെ ഹൃദയാ വെളിച്ചം നമ്മുടെ മാർഗ്ഗ  ദീപം ആകട്ടെ, നാം ഇടറുകയും പതറുകയും തളരുകയും ചെയ്തെന്നു വരാം, പക്ഷേ ഒരിക്കലും തകരില്ല, അനശ്വരതയുടെ ദിവ്യ വെളിച്ചമാണ് ഓരോ ജീവിയുടെയും ഹൃദയത്തിലും വാണരുളുന്നത്. സമസ്ത ജീവജാലങ്ങളെയും നമ്മുടെ ഹൃദയത്തിൽ ഉൾക്കൊള്ളുമ്പോൾ അന്ന് നാം ഒരു മനുഷ്യനായി ഈ ഭൂമുഖത്ത് കൂടി  നടക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ