2014 ജൂൺ 22, ഞായറാഴ്‌ച


                       അമേരിക്കന്‍ സാമ്രാജ്യത്തം.







ഏലിയാമ്മയ്ക്ക് അത് സഹിക്കാന്‍ കഴിഞ്ഞില്ല. ജയന്തി ടീ്ചറുടെ ദുഃഖം കണ്ടു ഏലിയാമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. എന്നാലും ഒരു മകള്‍ക്ക് ഒരമ്മയോടു ഇങ്ങനെ ഒക്കെ ചെയ്യാന്‍ പറ്റുമോ? അമല... എന്ത് ദുഷ്ടയായ സ്ത്രീയാണ് അവള്‍? സ്വന്തം സഹോദരി ആയ ശാലിനിയോടവള്‍ചെയ്ത കൊടും ക്രൂരതകള്‍ ഓര്‍ക്കുമ്പോള്‍ കൈ തരിച്ചു പോവുകയാണ്. ആ ടീച്ചര്‍ ഇനി എന്തെല്ലാം സഹിക്കണം. മിനി സ്‌ക്രീനില്‍ ജയന്തി ടീച്ചറിന്റെ കരകാണാത്ത സങ്കടങ്ങള്‍ക്ക് ഒപ്പം ഏലിയാമ്മ മുങ്ങിപ്പൊങ്ങുമ്പോള്‍ ആണ് അതിയാന്റെ ഒടുക്കത്തെ വിളി....
എടി ഏലിയാമ്മേ... ഒരുകപ്പ് ചായ....
രണ്ട് മൂന്നു പ്രാവശ്യം അവള്‍ കേട്ടെങ്കിലും കേട്ടതായി ഭാവിച്ചില്ല. അയാളുടെ ശബ്ദം ഉയര്‍ന്നപ്പോള്‍ അവള്‍ അസഹിഷണതയോടെ റിമോട്ടിന്റെ കഴുത്ത് ഞെരിച്ചു. ഭൂമി കുലുക്കി അടുക്കളയിലേക്കു നടന്നു.
എന്താ എഴുത്ത്  മേശക്കരികില്‍ നിന്നും അയാള്‍ക്ക്‌ എഴുന്നേറ്റ് ഒരു ചായ ഉണ്ടാക്കിക്കൂടേ....
അവള്‍ അമര്‍ഷത്തോടെ പിറുപിറുത്തുകൊണ്ടിരുന്നു. അയാളുടെ ഒരു ഒടുക്കത്തെ എഴുത്ത്.... ഇന്ന് ഈ ചായയില്‍ കുറച്ചു പാഷാണം ചേര്‍ത്ത് കൊടുക്കണം. അങ്ങനെ എങ്കിലും ഈ കുടുംബവും അയാളുടെ വായനക്കാരും രക്ഷപ്പെടട്ടെ. അല്ലെങ്കില്‍ തന്നെ എന്തൂട്ട് കോപ്പാണ് അയ്യാള്‍ എഴുതുന്നത്? അമേരിക്കന്‍ സാമ്രാജ്യത്തിന്റെ കടന്നുകയറ്റത്തെപ്പറ്റി.......?  ഇതിയാന്‍ ആരാണ്ന്നാണ്  ഇയ്യാളുടെ വിചാരം? ഒബാമയുടെ വല്യപ്പന്‍ ആണോ, ഇയാള്‍ പറയുന്നത് ഒബാമ കേള്‍ക്കാന്‍. അമേരിക്കക്ക് ഇഷ്ടം ഇല്ലാത്ത ഒരാളെ അവര്‍ പാകിസ്ഥാന്നില്‍  ചെന്ന് ബോംബിട്ട് കൊന്നു. അതിന് എന്തിനാ ഇയാള്‍ പുളയുന്നത്. ആ സമയം കൊണ്ട് അയാള്‍ക്ക് ഒരു ചായ ഉണ്ടാക്കി കുടിച്ചുകൂടെ. അയാളുടെ എഴുത്ത് എങ്ങനെയെങ്കിലും പണ്ടാരം അടങ്ങണം.
നാട്ടിലായിരുന്നെങ്കില്‍ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിക്കാമായിരുന്നു. ഇവിടെ അതിനു ഇവിടെ സാധ്യത ഇല്ലാന്ന് അവള്‍ നിസഹായതയോടെ ഓര്‍ത്തു. കഴിഞ്ഞ ദിവസം കണ്ടു ലോകസമാധാനത്തെപ്പറ്റി എഴുതുന്നത്. കുടുംബ സമാധാനം എന്താണ് എ്ന്ന് ഇതിയാന് അറിയുമോ? എന്നിട്ടാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒന്നാകുന്നത് സ്വപ്‌നം കാണുന്നത്. ദുഷ്ടന്‍.... പിന്നെ ഇടക്ക് അതിയാന്റെ ഒരു ഒലിപ്പിക്കലുണ്ട്. പ്രകൃതി അമ്മയാണ്, ദേവിയാണ്, പ്രകൃതിയെ പൂജിക്കണം എന്നെല്ലാം പറഞ്ഞ് ഒരു മുതല കണ്ണുനീര്. ഇതൊക്കെ എഴുതുന്ന നേരംകൊണ്ട് ഠ വട്ടമുള്ള വീടും പരിസരവും വൃത്തിയാക്കിയിരുന്നെങ്കില്‍.......വെറുതെ ആശിച്ചുപോവുകയാണ്. വീടിനു പരിസരംത്തും കാണുന്ന വളര്‍ന്നു വലുതായ പുല്ലൊക്കെ പറിച്ചു, കരിയില ഒക്കെ വാരി മാറ്റി. ചെടികള്‍ എല്ലാം ഒന്ന് ക്രോപ്പ് ചെയ്തിരുന്നെങ്കില്‍.... പ്രകൃതി എന്റെ ദേവി എന്നൊക്കെ പറഞ്ഞ് മുതലക്കണ്ണീര്‍ പൊഴിക്കുന്നതിനു ഒരു അര്‍ത്ഥം ഉണ്ടായേനെ. ഏലിയാമ്മ അമര്‍ഷത്തോടെ ഇങ്ങനെ ചിന്തിക്കുന്നതിനു ഇടയിലാണ് വീണ്ടും അദ്ദേഹത്തിന്റെ വിളി ഉണ്ടായത്. എടീ... ഒരു ചായ. അവള്‍ പല്ല് ഞെരിച്ചു. ഒരു ഉലക്കഉണ്ടായിരുന്നെങ്കില്‍ പുറകെ ചെന്ന് അത്‌കൊണ്ടൊരു തൊഴി... പുശ്ചത്തോടെ അവള്‍ഓര്‍ത്തു ആജ്ഞാപനവും വിജ്ഞാപനവും നടത്താന്‍ ഇയാള്‍ ആര്? ഒരുമാസം അയ്യാള്‍ക്ക് കിട്ടുന്നത് എഴുന്നൂറ്  പൗണ്ട്. എനിക്ക് കിട്ടുന്നതിന്റെ മൂന്നില്‍ ഒന്ന് എന്നിട്ടാണീ എഴുത്ത്മേശക്കരികില്‍ നിന്നും ഗര്‍ജ്ജനങ്ങളും അജ്ജ്കളും. പെട്ടെന്ന് അവള്‍ ജയന്തിടീച്ചറെ ഓര്‍ത്തു. ടീച്ചര്‍ക്ക് എന്തുപറ്റിയതാവൂ... ടിവി വീണ്ടും ഓണ്‍ ചെയ്തു. ജയന്തതി ടീച്ചര്‍ പോയി, മഹാശിവന്‍ ടീവിയില്‍ താണ്ഡവ നൃത്തം ആടുകയാണ്. റിമോട്ടിന്റെ കഴുത്ത് ഞെരിച്ചു. അടുക്കളയില്‍ ചെന്നപ്പോള്‍ പാല് തിളച്ചു കവിഞ്ഞു ചുറ്റും തൂകി പോയി. സദ്ഗുണങ്ങള്‍എല്ലാം നഷ്ടപ്പെട്ട പാല് ചേര്‍്ത്ത ചായയും ആയി അവള്‍ അയാളുടെ ഇരികില്‍ എത്തി. അയാള്‍ അപ്പോഴും അമേരിക്കന്‍ സാമ്രാജ്യത്തോടു പോരടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവള്‍ അമര്‍ഷത്തോടും പുശ്ചത്തോടും അയാളോടു പറഞ്ഞു നിങ്ങള്‍ക്ക് സ്‌നേഹം എന്താണെന്നറിയില്ല. സമാധാനം എന്താണ് എന്നറിയില്ല. അത് വല്ലതും അറിയാമായിരുന്നു എങ്കില്‍ എന്നെ ശല്യപ്പെടുത്താതെ ഒരു ചായ ഉണ്ടാക്കി കുടിക്കാമായിരുന്നില്ലേ? പിന്നെ എന്ത് ഉലക്കേടെ മൂടാണ് നിങ്ങള്‍ എഴുതുന്നത്. അപ്പോള്‍ അയാള്‍ എഴുത്ത് നിര്‍ത്തി അവളുടെ കണ്ണുകളിലേക്കു നോക്കി നിസംഗതേേയാടെ പറഞ്ഞു. മഴയില്ലാത്ത വേനല്‍ ചൂടില്‍ നാം മഴയെപ്പറ്റി സ്വപ്‌നം കാണുന്നു.
മരുഭൂമിയില്‍ ദാഹാര്‍ത്തനായി അലയുന്നവന് കുടിവെള്ളം മാത്രമാണ് ചിന്ത. അയാള്‍ തന്റെ എഴുത്ത് വീണ്ടും തുടര്‍ന്നു.... അമേരിക്ക കൈവരിച്ച സാമ്പത്തിക സ്വാതന്ത്ര്യം ഇന്ന് ലോകത്തിനു ശാപമായി മാറുകയാണ്. ചെയ്യുന്ന നന്മകളില്‍, കഴിവുകളില്‍ അവകാശവാതമുന്നയിച്ച ഗര്‍വ്വിഷ്ടതയോടെ പ്രവര്‍ത്തിക്കുമ്പോള്‍ അവ തിന്മയായി പരിണമിക്കുന്നു. പരമാധികാര സ്വാതന്ത്ര രാഷ്ട്രമായ പാക്കിസ്ഥാന്‍റെ സ്വന്തം മണ്ണില്‍ ബോംബുകള്‍ എറിഞ്ഞു സംഹാരതാണ്ഡമാടുമ്പോള്‍ അമേരിക്കന്‍ ഗര്‍്വിഷ്ടതകള്‍ ചെയ്യുന്നത് മനുഷ്യ മനസ്സില്‍ വിദ്വേഷത്തിന്റെ അഗ്നികുണ്ഠങ്ങളാണ് വളര്‍ത്തുന്നത്. അവകാശ വാദങ്ങള്‍ ഉന്നയിക്കാത്ത പ്രവര്‍ത്തന മണ്ഡലം കലത്തെ അതിജീവിക്കുന്നതാണു. താന്‍ എഴുതുന്നത് പുശ്ചത്തോടെ നോക്കിക്കൊണ്ടിരുന്ന എലിയാമ്മയെ കണ്ടപ്പോള്‍ അയാള്‍ അറിയാതെ എഴുതിപ്പോയി. അമേരിക്കന്‍ സാമ്രാജ്യത്വത്തിനു യു.കെ. മലയാളി നേഴ്‌സുമാരുടെ മുഖഭാവമുണ്ട്. ക്ഷമിക്കണം ഏലിയാമ്മയുടെ മുഖഭാവമുണ്ട്!!!!!
 Show message history


2014 ജൂൺ 12, വ്യാഴാഴ്‌ച



പ്രമാണങ്ങള്‍ളുടെ പുനര്‍വായന.




.
കാപട്യത്തെ ആദര്‍ശവത്ക്കരിക്കുമ്പോള്‍ ദാമ്പത്യത്തിന്റെ രൂപഭാവങ്ങള്‍ ഉടലെടുക്കുന്നു. പാരമ്പര്യം സമ്മാനിച്ച അതിരുകളുടെ സമ്മര്‍ദ്ദം ജീവവായുവിനെ ഉച്ചാടനം ചെയ്യുന്നു. ശിഖരങ്ങളില്‍ നിന്ന് ശിഖരങ്ങളിലേക്ക് പറന്നുല്ലസിക്കാനുള്ള അഭിവാഞ്ചകളെ മൂക്കുകയറിടുമ്പോള്‍ ദാമ്പത്യം ഒരു തടവറയാകുന്നു. ദാഹിക്കുന്നവന് വെള്ളവും വിശക്കുന്നവന് ഭക്ഷണവും പ്രദാനം ചെയ്യുന്ന പ്രകൃതി ശിഖരങ്ങളില്‍ നിന്ന് ശിഖരങ്ങളിലേക്ക് പറന്നുയരാനുള്ള പ്രവണതകളുടെ ചിറകരിയുമ്പോള്‍ ഉതിര്‍ന്ന് ഒഴുകുന്ന രക്തം ആത്മാവിന്റെ സ്‌നാനത്തിന് ഉതകുമോ? നിശ്ചയിക്കപ്പെടുന്ന അതിരുകള്‍ ദാമ്പത്യത്തെ മറ്റൊരുഗാഗുല്‍തത്താമലയാക്കുന്നു. കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് അകറ്റണേ എന്ന് ഒരിക്കലെങ്കിലും ഉള്ളില്‍തട്ടി വിലപിക്കാത്തവന്‍ ഒരു കുരുതിക്ക് തയ്യാറെടുക്കുന്നില്ല. ഒരു കുരുതിക്ക് സ്വമനസ്സാലെ വിധേയനാവണമെങ്കില്‍ പ്രമാണങ്ങളുടെ പരിപാലനം അനിവാര്യം.
പ്രമാണങ്ങള്‍, മതാദ്ധ്യാപകരുടെ അധരങ്ങളില്‍ നിന്ന് ശാസ്ത്രത്തിന്റെ മൂശയില്‍ മാറ്റ് ഉരയ്ക്കപ്പെടേണ്ടതാണ്. പ്രമാണങ്ങള്‍ അവ കാവല്‍ മാലാഖമാരാണ്. നാം കടന്നുവന്ന ജനപഥങ്ങളുടെ ആദിരൂപങ്ങള്‍ നമ്മുടെ ബോധലയങ്ങളുടെ ഇരുളിമയില്‍ നിഴലുകളായി ഗര്‍ഭംധരിക്കുന്നു. അവയുടെ പ്രതിശ്ചായകള്‍ വികസിതമാകുന്ന നമ്മുടെ ബോധതതലങ്ങളില്‍ അമൂര്‍്ത്തമായ അഭിവാഞ്ചനകളായി രൂപമെടുക്കുന്നു. മാര്‍ഗ്ഗഭ്രംശങ്ങളുടെ വേരുകള്‍ കിടക്കുന്നത് അവിടെയാണ്. അതില്‍നിന്നുള്ള മോചനം അനിവാര്യമാണ്. എന്നാല്‍ മാത്രമേ സമാധാനപൂര്‍വ്വമുള്ള കുടുംബ സാമൂഹിക ബന്ധങ്ങള്‍ നിലനില്ക്കുകയുള്ളു. പ്രമാണങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശക പത്രികയാണ്. നൂതന യന്ത്രസാമഗ്രികള്‍ക്ക് ഒപ്പം ഉള്ള കാറ്റലോഗ്.'
ശാസ്ത്രത്തിന്റെ ഒരു വെല്ലുവിളിയാണ് പരികല്പനകളുടെകോഡുകളെ  ലിഖിതഭാഷയില്‍ നിന്ന് പ്രവര്‍ത്തനത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യുക എന്നത്. അതുവരെ ഉള്ളിലെ വെളിച്ചംതുണയാകട്ടെ.
സ്വാതന്ത്ര്യത്തിന്റെ വിഹായസ്സുകള്‍ മലര്‍ക്കെ തുറക്കപ്പെടുമ്പോള്‍ പ്രമാണങ്ങള്‍ കാലഹരണപ്പെട്ടതെന്ന് ആധുനികന്‍... യൗവനത്തിന്റെ ഉച്ചവെയില്‍ അസ്തമിക്കുമ്പോള്‍ സായാഹ്നത്തിന്റെ ഇരുളിമ ചിറക് വിരിയ്ക്കുന്നത് ഒരു യാഥാര്‍ത്ഥ്യം. അതിനുശേഷം ചിന്തകള്‍ക്ക് എത്തിപ്പിടിക്കാനാവാത്ത മനസ്സ്‌കൊണ്ട് നിര്‍ദ്ധരണം ചെയ്യപ്പെടാനാവാത്ത ഒരു അനിവാര്യ പ്രവാഹത്താല്‍ അകപ്പെടും ആത്മാവില്‍ വിരിയുന്ന വാടാത്ത പുഞ്ചിരിയുമായി ഇരുളിലൂടെ നടക്കണമെങ്കില്‍ പ്രമാണങ്ങളുടെ പരിപാലനം അനിവാര്യമാണ്. പ്രമാണങ്ങളുടെ പുനര്‍വായനയല്ല അവയുടെ പരിപാലനത്തിന്റെ അനിവാര്യത 'ആപ്പ്' തലമുറയ്ക്ക് വെളിപ്പെടുത്തുക എന്നത് ശാസ്ത്രത്തിന്റെ വെല്ലുവിളിയാണ്. കൊതിയുണ്ടെങ്കിലും മൃഷ്ടാന ഭോജനത്തിന് തയ്യാറാകാത്തത്, ദുര്‍മേദസും അതിനോടനുബന്ധിച്ചപീഡനങ്ങളും പിന്‍തുടരും എന്നത് കൊണ്ടാണ്. അതില്‍ നിന്നൊഴിവാകുക എന്നത് ഒരു ആചാരമല്ല. അനുഷ്ഠാനമല്ല. നിലനില്പിന് അനിവാര്യമെന്ന് വൈദ്യശാസ്ത്രം. പൗരോഹിത്യത്തിന്റെ തടവറയില്‍ നിന്ന് പ്രമാണങ്ങളെ മുക്തമാക്കണം. ശുചിത്വം നാം നിലനിര്‍ത്തുന്നത് ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും രക്ഷയ്ക്കായല്ല. സ്വര്‍ഗ്ഗാരോഹണത്തിനും അല്ല. ആരോഗ്യപരിപാലനത്തിന്റെ അനിവാര്യത മാത്രമാണത്. പൗരോഹിത്യത്തിന്റെ തടവറയില്‍ നിന്ന് പ്രമാണങ്ങള്‍ മുക്തമാകുമ്പോള്‍ അവയ്ക്ക് ഒരു നൂതന ചൈതന്യം ലഭിക്കും. സാമൂഹികമായ ശൈശവത്തിന്റെ നിഷ്‌കളങ്കമായ ബഹിര്‍സ്ഫുരണങ്ങള്‍ മാത്രമാണ് ആചാരാനുഷ്ഠാനങ്ങള്‍. അവയ്ക്ക് തനിയാവര്‍ത്തനങ്ങളുടെ അര്‍ത്ഥ ശൂന്യതയുണ്ട്. പ്രമാണങ്ങളുടെ ചൈതന്യം പ്രവര്‍ത്തന പഥത്തിലേക്ക്  പരിവര്‍ത്തനം ചെയ്യുക എന്നത് ഒരു അനിവാര്യത മാതത്രമാണ്. ഒരുലാര്‍വയില്‍ പൂമ്പാറ്റകളുടെ സ്വപ്‌നങ്ങളും ചിറകുകളും ഒളിച്ചിരിപ്പുണ്ട്. പറന്ന് ഉയരാനുള്ള പരിണാമദശയുടെ പൂര്‍ത്തീകരണത്തില്‍ ചിത്രശലഭം ആകാശത്തോളം പറന്നുയരുന്നു. തീവ്രവേദനകള്‍ പരിണാമത്തിന് അനിവാര്യം. വിവാഹമണ്ഡപത്തിലേയ്ക്ക് നടന്നടുക്കുന്ന വധൂവരന്മാരെ, കാലം നിങ്ങള്‍ക്കായി സമ്മാനിക്കുന്നത് പൂമെത്തവിരിച്ച പരവധാനികളല്ല. ഒരു കാല്‍വരിയും ഗാഗുല്‍ത്തയുമാണ്- മരണത്തിനും ഉ്ത്ഥാനത്തിനുമായി!!!  യാത്രയില്‍ തളരാതിരിക്കാന്‍ തകരാതിരിക്കാന്‍ പ്രമാണങ്ങള്‍ കാവല്‍മാലാഖമാര്‍.




സുഹൃത്തിന്റെ വിവാഹവിരുന്നിന് പങ്കെടുക്കാനുള്ള ക്ഷണക്കത്തില്‍ അവിടെ എത്തിച്ചേരാനുള്ള മാര്‍ഗ്ഗരേഖകള്‍ എല്ലാം വിശദമായി ഉണ്ടായിരുന്നു. കാര്‍പാര്‍ക്ക് ചെയ്യുവാനുള്ള സ്ഥലത്തെപറ്റിയും സഞ്ചരിക്കേണ്ട മോട്ടോര്‍ വെ യെപ്പറ്റിയും തിരിയേണ്ട്തായ എക്‌സിറ്റ്കളെപ്പറ്റിയും എല്ലാം സുഹൃത്ത് എന്നോട് വിശദമായി ഫോണിലൂടെ പറയുകയും ചെയ്തു. ബൈബിളും ഭഗവത്ഗീതയും എനിക്ക് ഏറെക്കുറെ മനസസിലായെന്ന് ഞാന്‍ധരിച്ചതുപോലെ സുഹൃത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും എനിക്ക് മനസ്സിലായി യെന്ന ധാരണയിലായിരുന്നു. അതുകൊണ്ട്തന്നെ  വളരെ ആത്മവിശ്വാസത്തോടെയാണ് ഞാന്‍ ഡ്രൈവ് ചെയ്ത് തുടങ്ങിയത്. പക്ഷെ മോട്ടോര്‍ വേയില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ അങ്കലാപ്പിലായി, സമദൂരത്തില്‍, അതിവേഗത്തില്‍ പായുന്ന വാഹനങ്ങള്‍ക്കൊപ്പം നില ഉറപ്പിക്കാന്‍ പങ്കപ്പാട് പെടേണ്ടിവന്നു. അതിനിടയില്‍ പലവഴികള്‍ ഞാന്‍ സഞ്ചരിക്കുന്ന പാതയില്‍ വന്നുചേരുകയും അതു പിന്നീട് പലവഴിയായി പിരിയുകയും ചെയ്യുന്നത് എന്നില്‍ ഏറെ സംഭ്രമം ഉണ്ടാക്കി, മാത്രമല്ല മാര്‍ഗ്ഗമദ്ധ്യേയുള്ള ലക്ഷ്യസ്ഥാനത്തേക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ ബോര്‍ഡുകളില്‍ എന്റെ നയനങ്ങള്‍ പതിഞ്ഞെങ്കിലും സംഭ്രമത്തിനിടയില്‍ നയനങ്ങളും ബുദ്ധിയും പ്രവര്‍ത്തിയും തമ്മിലുള്ള ഏകോപനം നടക്കാെപോയി, അങ്ങനെ എനിക്ക് മാര്‍ഗ്ഗ ഭ്രംശംസംഭവി്ചു. വഴിതെറ്റി എന്ന ചിന്ത തന്നെ എന്നെ ഏറെ പരിഭ്രമചിത്തനാക്കി. സുഹൃത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെല്ലാം ഞാന്‍ വിസ്മരിച്ചു. പിന്നീട് തോന്നിയ വഴികളിലൂടെ തോന്നിയപോലെ എന്റെ വാഹനം സഞ്ചരിക്കാന്‍ തുടങ്ങി. എങ്ങും എവിടെയും എത്താതെ സുഹൃത്തിന്റെ വിരുന്നില്‍ പങ്കെടുക്കാനാവാതെ പരിഭ്രമചിത്തനായി വഴിയും ദിക്കും അറിയാതെ തത്രപ്പാടില്‍ മോട്ടോര്‍ വേയിലൂടെ ഞാന്‍ പാഞ്ഞുകൊണ്ടിരിക്കുകയാണ്.....
അങ്ങനെ ധര്‍മ്മസങ്കടത്തില്‍പെട്ട് ചുറ്റിത്തിരിഞ്ഞ എന്നെ രക്ഷിച്ചത് ആപ്പുകളുടെ ഉസ്താദ് ആയാ GPSആണ്ശ്രുതിമധുരമായ ശബ്ദത്തില്‍ അവള്‍ മൊഴിഞ്ഞു. Turn right, go straight, keep right, take 3rd exit... എന്റെ ഓര്‍മ്മക്കുറവുകള്‍ അവള്‍ എങ്ങനെ മനസ്സിലാക്കി എന്നറിയില്ല Roundabout കളില്‍ എത്തുന്നതിനുമുമ്പ് അവള്‍ എന്നെ പല പ്രാവശ്യം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്ന 3 rd exit.. take 3rd exit എന്നിട്ടും തെറ്റുകള്‍ ശീലമാക്കിയ ഞാന്‍ തോന്നിയ exit കളിലൂടെ സഞ്ചരിക്കുമ്പോള്‍... അവള്‍ ഒന്ന് പരിഭ്രമിച്ച് ഒരു നിമിഷം നിശബ്ദതയില്‍ മുഴുകി....? അങ്ങനെയല്ല.... ക്ഷമ എന്നെ പരിശീലിപ്പിക്കാനായി ഒരു നിമിഷത്തെ സാന്ദ്രമായ നിശബ്ദതയ്ക്ക് ശേഷം തേന്‍ മൊഴിയില്‍ ആവര്‍ത്തിച്ചു ....turn around when possible......എത്ര ക്ഷമ ശീല, പുണ്യം ചെയ്തവള്‍. പലപ്പോഴും അവളുടെ സ്‌നേഹത്തോടെയുള്ള ഇടപെടലുകള്‍ കാണുമ്പോള്‍ ഒരു വിവാഹാഭ്യര്‍ത്ഥനയ്ക്കായി ഹൃദയം തുടിയ്ക്കുകയാണ്  സഞ്ചാരം തടസ്സമില്ലാത്ത ഒരു വിനോദമായി.. യാത്രകള്‍ ഞാന്‍ ആസ്വദിച്ചു. വിരുന്നുകളില്‍ ഞാന്‍ സമയത്തിന് പങ്കെടുത്ത്ു. അങ്കലാപ്പും തത്രപ്പാടും അസ്തമിച്ചു. ജീവിതം യാതനാപൂര്‍ണ്ണമായ ഒരു സഹനത്തിന് പകരം ആനന്ദകരമായി ആഘോഷമായി......




കാനായ ദേശത്തെപ്പറ്റി എന്നോട് ആദ്യം പറഞ്ഞത് മോശയായിരുന്നു. പക്ഷേ അന്ന്  ഫറവോന്റെ കൊട്ടാരത്തില്‍ എനിക്ക് ഒരു ഇരിപ്പിടം ഉണ്ടായതുകൊണ്ട് മോശ പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചില്ല.
പിന്നീട് തച്ചന്റെ മകന്‍ നസ്രത്ത്കാരനും ഒരു ദുര്‍ഘടമായ മാപ്പ് എനിക്ക് തന്നു. ഏതോ ഒരു ദേശത്തെപ്പറ്റി പറഞ്ഞു. സ്വര്‍ഗ്ഗമെന്നോ മറ്റോ ആണ് ആ ദേശത്തിന്റെ പേര്. മാര്‍ഗ്ഗനിര്‍ദ്ദേശപത്രികയില്‍ അവന്‍ നയനങ്ങള്‍ ഊന്നി ഏറെ ദുര്‍ഘടമായിരിക്കും യാത്രാ എന്ന് മുന്നറിയി്പ് നല്‍കി. അന്ന് ഉത്തോലകങ്ങള്‍ കണ്ടുപിടിച്ചിരുന്നെങ്കിലും ജനസേവനത്തനായി ആപ്പ്കള്‍ രംഗത്ത് വന്നിരുന്നില്ല. അതുകൊണ്ട് തന്നെ അവന്‍ ഒട്ടകത്തെയും സൂചിക്കുഴലിനെയും പറ്റി പറഞ്ഞുകൊണ്ടിരുന്നു. നസ്രേത്ത് കാരന്‍ പറഞ്ഞത് കേട്ടുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തുപോയത് കൃഷ്ണനും ബുദ്ധനും പണ്ട് പറഞ്ഞത്തിനെപറ്റിയായിരുന്നു. പടിഞ്ഞാറെയിലെ തേന്മാവിന്‍ ചുവട്ടിലിരുന്ന് സാറ്റ് കളിക്കുo സമയങ്ങളില്‍ അല്പനേരത്തേക്കെണെങ്കിലും കൃഷ്ണന്‍ എന്നില്‍ നിന്ന് മറഞ്ഞിരിക്കുമ്പോള്‍ എനിക്ക് എന്ത് പരിഭ്രമം ആയിരുന്നു. അവന്‍ എന്നും എന്നോടൊപ്പം ഉണ്ടായിരിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു. (അവന്‍ എന്നോാെപ്പം ഉള്ളപ്പോള്‍ കാലഗണന എന്നില്‍ നിന്ന് മറയുകയും സാന്ദ്രമായ, നിശബ്ദമായ ആനന്ദത്തില്‍ ഞാന്‍ വിലയം പ്രാപിക്കുകയും ചെയ്യുക പതിവായിരുന്നു.) അവന്‍ ഒരിക്കലും എന്നില്‍ നിന്ന് അകലരുത് എന്ന് ഞാന്‍ ആഗ്രഹിച്ചെങ്കിലും യാത്രപോലും പറയാതെ അവന്‍ എന്നില്‍ നിന്ന് ഒരുദിനം അകന്നുപോയി....അവനെ തേടിയുള്ള യാത്രയിലാണ് ആലിന്‍ചുവട്ടിലിരിക്കുന്ന ബുദ്ധനുമായി പരിചയത്തിലായത്... ബുദ്ധന്‍ മന്ദഹസിച്ചുകൊണ്ട് എന്നോട് പറഞ്ഞു കൃഷ്ണനല്ല അകന്ന് പോയതെന്നും ഞാന്‍ അവനില്‍ നിന്ന് അകന്ന് പോയതെന്നും... സത്യംപറയട്ടെ എനിയ്ക്കാപറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായില്ല. അതുകൊണ്ട് തന്നെ ഒരു യാത്രഅനിവാര്യമാണെന്ന് പറഞ്ഞ് ഞാന്‍ ബുദ്ധനില്‍ നിന്ന് അകന്നുപോയി.... പിന്നീട് എത്രകാതങ്ങള്‍ എത്ര എത്ര രാവുകള്‍ പകലുകള്‍ സംവത്സരങ്ങള്‍ ഞാന്‍ അലഞ്ഞു... ഇപ്പോള്‍ ഇതാ ഈ നസ്രേ്ത്ത് കാരന്റെ തിരുവചനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാനതെല്ലാം ഓര്‍ത്തുപോയി. എല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ അവന്‍ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് ഭയാശങ്കകളാല്‍ വ്യാകുലചിത്തനായ എന്നെ മാറോടുചേര്‍ത്ത് ആശ്വസിപ്പിച്ചു. പിന്നീട് അവന്‍ ഒട്ടും പതറാത്ത  കാല്‍വയ്പ്‌കളോടെ നടന്നുതുടങ്ങി. ഞാന്‍ അവനെ അനുഗമിച്ചു. എനിക്ക് പ്രത്യാശ ഉണ്ടായിരുന്നു. അവന്‍ എന്നെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്ന്. പക്ഷെ പെട്ടെന്നവന്‍ വളവ് തിരിഞ്ഞ് ചെങ്കുത്തായ ഗാഗുല്‍ത്താ മലയിലേക്ക് നടന്നു കയറുന്നത് കണ്ടപ്പോള്‍... ഞാന്‍ അമ്പരന്ന് നിശ്ചലനായിപോയി. ഇല്ല എനിയ്ക്ക് അവനെ പിന്‍തുടരാനാവില്ല. അടങ്ങാത്ത എന്റെ ശരീരത്തിന്റെ, ആത്മാവിന്റെ മോഹദാഹങ്ങളുടെ തടവുകാരനാണ് ഞാന്‍. അവന്റെ ശബ്ദം ഒരു വിലാപമായി എന്റെ കാതില്‍ പതിച്ചു. "തന്നത്താന്‍ ത്യജിക്കുന്നവനല്ലാതെ എന്നെ പിന്തുടരാന്‍ ആവില്ല".
ജവിതസായാഹ്നത്തിലെത്തിയാ എന്‍ട് മനസ്സും ശരീരവും തളരുകയാണ്. ഇരുള്‍ ചുറ്റും വ്യാപിക്കുന്നതിന് മുമ്പ് എനിക്ക് ലക്ഷ്യസ്ഥാനത്ത് എത്തണമെന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ ആപ്‌സ്റ്റോറിന് മുന്നിലെത്തിയത്. സ്‌റ്റോര്‍ മാനേജരോട് ഞാന്‍ കൂപ്പുകരങ്ങളുമായി അപേക്ഷിച്ചു. എനിക്ക് ഒരു' ആപ്പ്' വേണം. മാനേജര്‍ കനിവോടെ ചോദിച്ചു. ഏത് തരത്തിലുള്ള 'ആപ്പ്' ആണ് താങ്കള്‍ അന്വേഷിക്കുന്നത്.  എന്റെ നയനങ്ങള്‍ ഉന്നതങ്ങളിലേക്ക് ഉയര്‍ത്തി മൊഴിഞ്ഞു... അവിടെ എത്താനുള്ള 'ആപ്പ്'...............

ബുദ്ധന്‍ അപ്പോഴും ആലിന്‍ ചുവട്ടില്‍ ഇരുന്നു പറഞ്ഞുകൊണ്ടിരുന്നു. കൂട്ടുകാരെ ഞാന്‍ പറഞ്ഞത്‌ലേ എല്ലാ യാത്രകളും അന്വേഷണങ്ങളും അവസാനിപ്പിക്കാന്‍. ഒരു മഴതുള്ളി സമുദ്രത്തില്‍ വിലയം പ്രാപിക്കുന്നതിന്റെ രഹസ്യം മറക്കരുതെന്ന്.

എന്ത് ചെയ്യാം തന്ത്രപ്പാടുകള്‍ എന്റെ കൂടെപ്പിറപ്പ്...
സമുദ്രത്തിലെ തിരമാലകള്‍ പോലെ അശാന്ത ചിന്തകളുടെ തടവ്കാരനാണ് ഞാന്‍. അതില്‍ നിന്ന് ഒരു മുക്തിഒരു മരീചികമാത്രം.
ആല്‍മരം APPS  കളെ ഗര്‍ഭം ധരിച്ച് പ്രസവിക്കുന്നത് ഞാന്‍ സ്വപ്‌നം കാണുന്നു. ആ കുഞ്ഞുങ്ങള്‍ കരച്ചിലിനും ചിരിക്കും അതീതമായ പാത കണ്ടെത്തും. അപ്പോള്‍ മാര്‍പാപ്പയുടെ ധര്‍മ്മ സങ്കടങ്ങള്‍ അവസാനിക്കും. ഇറാഖും, ഈജിപ്തും, സിറിയയും സൗത്ത് സുഡാനടുയും ചരിത്രo ആവര്‍ത്തിക്കില്ല.


2014 ജൂൺ 3, ചൊവ്വാഴ്ച



ഒരു സ്വാന്തനഗീതവുമായി........ MAP SUMMER CAMP 2014





ജീവിതത്തിന്റെ തത്രപ്പാടിലും, ക്ഷണിക സുഖങ്ങളുടെ പുറകെയുളള നമ്മുടെ പരക്കം പാച്ചിലുകളിലും ഇടയ്ക്ക് പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്ന അമൂല്യമായ ആനന്ദങ്ങളെ, ദൃശ്യങ്ങളെ അനുഭവിക്കാനുള്ള സാവകാശം ലഭിക്കാതെപോകുന്നു.
മുഖപുസ്തകം പോലുള്ള നവമാധ്യമരംഗം വിരിച്ചിരിക്കുന്ന വലയില്‍ കുടുങ്ങിയിരിക്കുന്ന നാം ഭൂമിയുടെ ഗന്ധവും ആകാശത്തിന്റെ നിറഭേദങ്ങളും കാണാതെ അനുഭവിക്കാതെ, ദിനരാത്രങ്ങള്‍ മനോസമ്മര്‍ദ്ദങ്ങളില്‍ അകപ്പെട്ട് കടന്നുപോകുന്നു. അതുകൊണ്ട്തന്നെ മാതൃവാത്സല്യം അനുഭവിക്കാതെ ജീവിക്കാന്‍ വിധിക്കപ്പെട്ട കുഞ്ഞുങ്ങളുടെ മുഖത്ത് പ്രതിഫലിക്കുന്ന ശോകഭാവവും അനിശ്ചിതത്വവും നമ്മുടെ എല്ലാം മുഖത്ത് മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. ഇതിനൊരു മാറ്റം വേണ്ടേ?
പ്രകൃതിയാം അമ്മയുടെ മടിത്തട്ടില്‍ കുറച്ചുനേരം നമുക്ക് ഒന്ന് കൊഞ്ചിക്കുഴഞ്ഞ് ആ വാ്ത്സല്യാതിരേകം ആവോളം ആസ്വദിക്കേണ്ടേ?
ശാപഗ്രസ്ഥമായ അന്യവത്ക്കരണത്തിന്റെ നുകത്തില്‍ നിന്ന് നമുക്ക് മുക്തിവേണമെങ്കില്‍ പ്രകൃതിയുമായുള്ള അടുത്തിടപെടല്‍ അനിവാര്യമാണ്.
ഇത്തരം ചിന്തകളാണ് മലയാളി അസോസിയേഷന്‍ ഓഫ്പോര്‍ട്‌സ്മൗത്തിന്റെ  (MAP) ജനറല്‍ സെക്രട്ടറി തോമസ് സൈമണിനെ ഒരു സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. 120 ല്‍ പരം അംഗങ്ങള്‍ 2 ദിനരാത്രങ്ങള്‍ ചലവിടാന്‍  West Sussex ഉള്ള Gaveston youth centre ല്‍ സമ്മേളിച്ചപ്പോള്‍ MAP ന്റെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം തുടങ്ങുകയായിരുന്നു.
ദശകങ്ങള്‍ക്ക് മുമ്പ് പ്രവാസ പ്രയാണത്തിന്റെ നുകം ചുമലില്‍ വയ്ക്കുന്നതിന് മുമ്പ് ധരിച്ചിരുന്ന കുപ്പായം അണിഞ്ഞ് പച്ചപ്പരപ്പിലേക്ക് കുതിക്കുമ്പോള്‍ നഷ്ടപ്പെട്ട ശൈശവവും ബാല്യവും വീണ്ടെടുത്തതുപോലെ.... പൂക്കാതെ തണുപ്പില്‍ മരവിച്ചിരുന്ന തേന്മാവ് പൂത്തുലഞ്ഞപോലെ....ആഹ്ലാദാരവങ്ങളുടെ ആ ദിനങ്ങള്‍ സമ്മാനിച്ചത്, എന്നോ നഷ്ടപ്പെട്ട ആത്മാവില്‍ നിന്ന് ഉണരുന്നപുഞ്ചിരിവീണ്ടെടുക്കാനായി എന്നുള്ളതാണ്.
ഗായകരായ പിറവം ബാബുവും ഉണ്ണികൃഷ്ണനും മധുമാമ്മനും, ഷീബാ ജോര്‍ജ്ജും ചേര്‍ന്ന് ഒരുക്കിയ സംഗീത സായാഹ്നം അവിസ്മരണീയമായിരുന്നു. ആഹ്ലാദാരവങ്ങളുടെ ആ സംഗീതധാരയോടൊപ്പം ചുവടുവയ്ക്കാത്തവര്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല.
സ്‌കറിയയോടും കുടുംബത്തോടുമൊപ്പം പാചകപ്രിയരായ അംഗങ്ങളും ചേര്‍ന്ന് ഒരുക്കിയ നാടന്‍ വിഭവങ്ങള്‍... ഈ സമ്മര്‍ ക്യാമ്പിനെ ഏറെ രുചിയുള്ളതാക്കി.....
പ്രഭാതത്തിലെ സാന്ദ്രമായ നിശബ്ദതയില്‍ ചുറ്റും മാറ്റൊലിക്കൊണ്ട പക്ഷികളുടെ ദേവഗീതങ്ങളും സ്തുതിഗാനങ്ങളും ഹൃദയത്തില്‍ നവോന്മേഷത്തിന്റെ പൂനിലാവ് പരത്തി. സംശുദ്ധമായ പ്രകൃതിയുടെ താളലയങ്ങളുമായി നാം വിലയംപ്രാപിക്കുമ്പോള്‍, ഹൃദ്യമായ സൗഹൃദം പൂത്തുലയും. ഒരുകാര്യം ഉറപ്പിച്ചു പറയാം. അവിടെ നയിക്കുന്നവരോ നയിക്കപ്പെടുന്നവരോ ഇല്ല. മറ്റുള്ളവരെ നിസ്സാരവല്‍ക്കരിച്ച് സ്വന്തം മഹത്വം ഉയര്‍ത്തിക്കാണിക്കാനും അത് ഉത്തരത്തിന്റെ മുകളില്‍ കയറി ആവര്‍ത്തിച്ച് പ്രഘോഷിക്കാനുള്ള നമ്മുടെ തത്രപ്പാടില്‍ നിന്ന് മുക്തമാകണമെങ്കില്‍ പ്രകൃതിയുമായി നാം അടുത്തിടപെടണം. നമ്മുടെ നയനങ്ങള്‍ പ്രകൃതിയുടെ ലോലഭാവങ്ങളിലും നഗ്നപാദങ്ങള്‍ ഭൂമിയുടെ മടിത്തട്ടിലും പതിയണം. അപ്പോള്‍ ഹൃദയത്തിന്റെ ലോലഭാവങ്ങള്‍ ഉണരും. അതില്‍ നിന്ന് സൗഹാര്‍ദ്ദത്തിന്റെ സഹകരണത്തിന്റെ അമൃതധാര പ്രവഹിക്കും. അത് മൃതസഞ്ജീവനിയാണ്. ഇതിനായി നാം സമയവും സാവകാശവും കണ്ടെത്തിയില്ലെങ്കില്‍... മാതൃസ്‌നേഹവും പരിലാളനവും അനുഭവിക്കാത്ത കുഞ്ഞുങ്ങള്‍ മണ്ണ് തിന്നും എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അതുപോലെ നാം അന്യവത്ക്കരണത്തിന്റെ പാതയിലേക്ക് പതിക്കും. അതുകൊണ്ട് നുക്ക് പ്രണയിക്കാം ഈ ചുറ്റുമുള്ള പ്രകൃതിയെ, ഈ കാറ്റിനെ, ഈ ആകാശത്തെ, പറവകളെ എല്ലാം...എല്ലാം...



2014 മേയ് 24, ശനിയാഴ്‌ച


                                                അപരന്‍.










എന്ത് രസമാണ്,
ഒരു ഇരയെ തേജോവധം ചെയ്യുവാന്‍,
നഖശിഖാന്തം എതിര്‍ക്കാന്‍ ഒരവസരം
കിട്ടുന്നത്
ഉള്ളിലെ ഊര്‍ജ്ജധമനികളില്‍ ജീവചലനം ഉണ്ടാകുന്നത് അപ്പോഴാണ്. അടക്കിപ്പിടിച്ച വികാരവിക്ഷോഭങ്ങള്‍ ഉയര്‍ത്ത് എഴുന്നേല്‍ക്കുന്നതും, സിരകളില്‍ തടസ്സമില്ലാത്ത ഊര്‍ജ്ജപ്രവാഹം ഉണ്ടാകുന്നതും ആ സന്ദര്‍ഭങ്ങളിലാണ്. ഇരയെ ചുറ്റിപ്പറ്റി ചിന്തകള്‍ വലംവയ്ക്കുമ്പോള്‍ സ്വയം വിസ്മൃതിയുടെ ലയനത്തില്‍ നാം അലിഞ്ഞുപോകുന്നു.
ആത്മരോഷത്തില്‍ പ്രകമ്പിതനാകുമ്പോള്‍ ചുറ്റും ഉള്ളവര്‍ ആഹ്ലാദദിരേകത്താല്‍ 'ലൈക്കു'കളുടെ വേലിയേറ്റം ഉണ്ടാക്കുന്നു.
ഉള്‍പുളകത്തിന്റെ ധന്യമാം നിമിഷങ്ങള്‍!
ഇന്ന് പുരോഹിതന്‍, നാളെ മന്ത്രി
മറ്റന്നാള്‍ വേറൊരു സരിത. സംഭങ്ങള്‍ക്ക് ആവര്‍ത്തിക്കപ്പെടുന്ന ചാക്രികതയുടെ താളമുണ്ടെന്നറിയുമ്പോഴും എന്നിലെ പുണ്യാളനെ വരവേല്‍ക്കാന്‍ ഒരു ഇര എപ്പോഴും ഭൂജാതനാകുന്നു.
കണ്‍മുന്നില്‍ അപരനുള്ളപ്പോള്‍ ചിന്തകളില്‍ വിദ്വേഷത്തിന്റെ നിറംമാറ്റം.
അപരനുള്ളപ്പോള്‍ ഞാന്‍ മണലാരണ്യത്തിലെ ഒട്ടകപ്പക്ഷി. കഴുത്തിന് മുകളിലെ ഭൂഗോളത്തിന് ആ നിമിഷങ്ങളില്‍ ഭാരമില്ലായ്മ..
കണ്‍മുന്നില്‍ അപരനുള്ളപ്പോള്‍ചിന്തകളില്‍ വിദ്വേഷത്തിന്റെ കുടമാറ്റം പലവര്‍ണ്ണങ്ങളിലെ കുടമാറ്റം.
കണ്‍മുന്നില്‍ അപരനില്ലാത്ത ഒരുദിനം സംജാതമാകുമോ, അപരന്‍ ഒരു ഭ്രമം മാത്രമെന്ന് പറഞ്ഞതാരാണ്?
ഒന്നിന്റെയും ലേബലുകളില്‍ തിരിച്ചറിയാന്‍ വെമ്പലുകള്‍ ഇല്ലാത്ത, ചിന്തകളില്‍ ഇടിച്ചുകയറി സ്ഥാനം ഉറപ്പിക്കാന്‍ തത്രപ്പെടാത്ത, അപ്പൂപ്പന്‍താടിപോലെ ഭാരമില്ലാതെ, എങ്ങും സ്വയം അടയാളപ്പെടുത്താതെ പറന്നകന്ന ചിലര്‍ നമ്മോട് പറഞ്ഞു അപരന്‍ ഒരു മിഥ്യ,  ഒരു ഭ്രമം മാത്രം. കണ്‍മുന്നില്‍ അപരനുള്ളപ്പോള്‍ ചിന്തകളിലും പ്രവര്‍ത്തികളിലും സകലതിന്മകളും ഒരുനിഴല്‍പോലെ എന്നോടൊപ്പം. വിശുദ്ധ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്തു യഥാവിധി മതാചാരങ്ങള്‍ ഭക്തിനിര്‍ഭരമായി അനുഷ്ഠിക്കുമ്പോഴും കണ്‍മുന്നിലെ അപരന് മരണമില്ലെങ്കില്‍ ചിന്തതകളിലെ വികാരവിക്ഷോഭങ്ങള്‍ക്ക് അവസാനമില്ല, അവ കടലിലെ തിരമാലകള്‍പോലെ അപശബ്ദം ഉതിര്‍ത്തുകൊണ്ട് എനിക്ക് ചുറ്റും നൃത്തമാടുന്നു.

നിശബ്ദതയുടെ താഴ് വരകളിലേക്ക് ആനയിക്കപ്പെട്ടവര്‍ ഉദ്‌ഘോഷിക്കുന്ന അപരന്‍ ഒരു ഭ്രമം, ഒരു മിഥ്യ....
അന്യമതസ്ഥര്‍ എന്ന് ഒരുവന്‍ ഉരുവിടുമ്പോള്‍ മതസതത്തയേയും ദൈവത്തെയും ഒരുപോലെ ഹിംസിക്കുന്നു. 
ഞാനും നീയും രണ്ടല്ല ഒന്നാണ് എന്നത് ഒരു അറിവല്ല, ജ്ഞാനമല്ല, വിജ്ഞാനമല്ല.
അതിസാധാരണമായ വസ്തുതമാത്രം.
കണ്‍മുന്നില്‍ അപരന്‍ മായുകയാണു.. അതിര്‍വരമ്പുകള്‍ മറയുകയാണ്. ഞാനും നീയും ഇല്ല.
നാം മാത്രം, നമ്മുടെ സുഖ ദുഃഖങ്ങള്‍ മാത്രം! മതവും, രാഷ്ട്രവും, രാഷ്ട്രീയ പാര്‍ട്ടികളും, സംഘടനകളും എനിക്ക് തുന്നിതന്ന വര്‍ണ്ണപകിട്ടുള്ള ,എനിക്ക് ഇണങ്ങാത്ത കുപ്പായങ്ങള്‍ ഞാന്‍ തിരിച്ച് ഏല്പിക്കുന്നു.
ഉടുതുണിയില്ലാതെ ഈ ഭൂമുഖത്തുകൂടി നടക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ഞാന്‍ ശ്വസിക്കുന്നു. ഒരു ഞെട്ടലോടെ തിരിച്ചറിയുന്നു എന്റെ മരണത്തോടെ അപരനും മരിച്ചിരിക്കുന്നു പിന്നെ അവശേഷിക്കുന്നത് എന്താണ്? അതിന് ജനനമില്ല. മരണമിലല്ല. കാലത്തിന്റെ കയ്യാമങ്ങളില്‍ നിന്ന്,  തടവറകളില്‍ നിന്ന് അത് മുക്തമാണ്!
ഒരു രൂപമുളളതുകൊണ്ട് വെറുതെ ഒരു നാമകരണം 'കേവലം ഒരു ഭൂവാസി....'

2014 മേയ് 18, ഞായറാഴ്‌ച

അഭിവാദ്യങ്ങള്‍! അഭിവാദ്യങ്ങള്‍! താമരപൂവിന്, അഭിവാദ്യങ്ങള്‍!!  


  


ഐസ്‌ക്രീം നുണഞ്ഞ് കൊതിമാറാത്ത കുഞ്ഞുങ്ങളുടെ ഭാവചേഷ്ടകള്‍ ഉള്ള
നേതാക്കന്മാരെ ഒഴിവാക്കി സനാധനധര്‍മ്മവും വികസനവും ഒരുപോലെ
ഉരക്കഴിക്കുന്ന മോദിയെപ്പോലെയുള്ള കരുത്തുറ്റ നേതാവിനെ
ഇന്ദദ്രപ്രസ്ഥത്തില്‍ അവരോധിക്കുകവഴി നമ്മുടെ ജനാധിപത്യത്തിന്റെ കരുത്തും
പാകതയും ആണ് വെളിപ്പെടുത്തുന്നത്. ഇന്ത്യന്‍ വോട്ടര്‍മാര്‍
ജനാധിപത്യത്തില്‍ സജീവമായി പങ്കാളികളാവുന്നു എന്നത് തന്നെ ആഹ്ലാദകരമാണ്.
ആര്‍ഷഭാരത സംസ്‌കാരത്തെയും സനാധനധര്‍മ്മത്തെയുംപറ്റി ലോകം അറിയുന്നത്
വിവേകാനന്ദനിലൂടെയാണ്. സനാധന ധര്‍മ്മത്തിന്റെ പ്രായോഗികക തീഷ്ണതയും
സൗരഭ്യവും ലോകം അനുഭവിച്ചത് മഹാത്മാഗാന്ധിയിലൂടെയായിരുന്നു.
അഹിംസയും സഹനസമരവും അനീതിക്കും അക്രമത്തിനെതിരെയുള്ള ചക്രായുധമായി മാറിയത് ഭാരതം എക്കാലത്തും നെഞ്ചോട് ചേര്‍ത്ത് വച്ച് സനാധന ധര്‍മ്മത്തില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടതുകൊണ്ടാണ്. അങ്ങനെ ചരിത്രത്തിന്റെ
വിവിധഘട്ടങ്ങളില്‍ ദദാര്‍ശിനികമായും,പ്രായോഗികമായും മാറ്റുരയ്ക്കപ്പെട്ട
സനാധന ധര്‍മ്മത്തിന്റെ ചിറകില്‍ ഏറിയാണ് മോദി ഇന്ദദ്രപ്രസ്ഥഥത്തിലേക്ക്
ആഗതനാവുന്നത്. മോദിക്കും പരിവാരസംഘത്തിനും ഹൃദയംനിറഞ്ഞ വിജയാശംസകള്‍.

വിജയാഹ്ലാദാരവങ്ങളോടെ രഥചക്രം ഇന്ദദ്രപ്രസ്ഥത്തില്കെ ഉരുള്മ്പോള്‍
അതിനടിയിപ്പെട്ട് ഞെരിഞ്ഞമര്‍ന്ന നിരപരാധികളുടെ
ആത്മാക്കള്‍ അവര്‍ക്ക് മാപ്പ് നല്‍കട്ടെ.
നിണം അണിഞ്ഞ ആ കാല്‍പാടുകള്‍ ഒരോ ഭാരതീയന്റെയും വിങ്ങുന്ന നെഞ്ചിലുണ്ട്.
ചോരപ്പുഴകളുടെചരിത്രം ആവര്‍ത്തിക്കില്ലെന്ന പ്രത്യാശയോടെ,
സമവായത്തിന്റെയും, മതസൗഹാര്‍ദ്ദത്തിന്റെയും നീതിയുടെയും
സാഹോദര്യത്തിന്റെയും   പുതിയൊരു ചരിത്രം എഴുതപ്പെട്ടെ എന്നാ പ്രത്യാശയോടെ വിജയാശംസകള്‍ നേരുന്നു.
ലക്ഷോപലക്ഷം സാധാരണക്കാരുടെ ഹൃദയം തുടിയ്ക്കുന്നത് ജനനന്മയ്ക്ക്
വേണ്ടിയാണ്. കൊടിയുടെ വര്‍ണ്ണവും പ്രത്യയശാസ്ത്രത്തിന്റെ ചട്ടക്കൂടും
അല്ല അവരെ ആകര്‍ഷിക്കുന്നത്. ജനനന്മമാത്രമാണ് അവരുടെ ജീവശ്വാസം.
ചരിത്രപരമായ ഈ നിയോഗത്തില്‍ നിന്ന് മോദിയും സംഘപരിവാറും കാലിടറിയാല്‍
ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ആംആദ്മിയായിരിക്കും. ആ ചരിത്രപരമായ
നിയോഗത്തിന്റെ സാക്ഷാത്കാരത്തിനായി ഒരുപക്ഷെ മോദിയും സംഘപരിവാറും രഥചക്രം
ഉരുട്ടമെന്ന് തോന്നുന്നു.അതെ ആംആദ്മിയുടെ വളര്‍ച്ചയും തകര്‍ച്ചയും ഇനി
മോദിയിലൂടെയാണ്.

 Show message history

2014 ഏപ്രിൽ 27, ഞായറാഴ്‌ച



ആരോപണങ്ങള്‍.







 നമ്മുടെ ആത്മീയ സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങള്‍ പലപ്പോഴും കലുഷിതമാണ്.
കലുഷിതമായ ഭാവാതികളോടെയാണ് അത്തരം 'സംഭവങ്ങള്‍' ജനഹൃദയങ്ങളുമായി സംവദിക്കുന്നത്. ഇത്തരം വിവാദങ്ങളില്‍ ചേരിതിരിഞ്ഞ് നമ്മുടെ ഉള്ളിലുള്ള വിഴുപ്പലക്കാന്‍ പറ്റിയ അവസരമായി നാം കാണുകയും ചെയ്യുന്നു. അങ്ങനെ വസ്തുനിഷ്ഠമായി വസ്തുതകളെ കാണുന്നതിനും വിലയിരുത്തുന്നതിനും  പ്രവര്‍ത്തിക്കുന്നതിനുമുള്ള പ്രാപ്തി നമുക്ക് നഷടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
പ്രകോപിതരായ ഒരുപറ്റം ജനതയുടെ പ്രതികരണങ്ങള്‍ പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. സമചിത്തത കൈവരിച്ച് പ്രവര്‍ത്തിക്കാനുള്ള നമ്മുടെ പ്രവണത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോ? കുഞ്ഞുമക്കളുടെ അനുസരണക്കേടുകള്‍ മാതാപിതാക്കളെ പ്രകോപിതരാക്കുന്നു. ഈ പ്രകോപനത്തില്‍ നിന്നുള്ള പ്രതികരണങ്ങള്‍ മറ്റൊരു അനുസരണക്കേടാണെന്ന് ശ്രീബുദ്ധന്‍ പറയുന്നുണ്ട്.
സമചിത്തതയില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങളെ നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയുള്ളു. 
നന്മയേയും തിന്മയേയും നാം ഒരുപോലെ ഉള്‍ക്കൊള്ളണം. നന്മഭരണപക്ഷമായും തിന്മ പ്രതിപക്ഷവുമായുള്ള ഒരു നിയമസഭപോലെയോ പാര്‍ലമെന്റ്മന്ദിരം പോലെയോ നമ്മുടെ ഹൃദയം മാറുകയാണെങ്കില്‍ വിവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വിരാമമില്ല.
നാം ഈ പ്രപഞ്ചത്തിന്റെ, പ്രകൃതിയുടെ ഭാഗമാണെങ്കില്‍ നന്മയും തിന്മയും നമ്മിലുണ്ട്. തിന്മയുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്നതല്ല, അവയെ സ്വാംശീകരിക്കുന്നതിനുളള ലയവിന്യാസം നാം ആര്‍ജ്ജിക്കണം. പ്രകാശത്തില്‍ സപ്തവര്‍ണ്ണങ്ങളുമുണ്ട്. വൈവിദ്ധ്യമാര്‍ന്ന വര്‍ണ്ണങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ അവവെളിച്ചമാകുന്നു. പ്രകാശമാകുന്നു. പ്രകാശത്തിന്റെ രാജകുമാരനെപ്പറ്റിയുള്ള എന്റെ ചിന്തകള്‍ ഞാന്‍ ബ്ലോഗില്‍ പങ്കുവയ്ക്കുന്നു.
വെളിച്ചത്തിന്റെ രാജകുമാരന്‍.




വൈവിദ്ധ്യമാര്‍ന്ന വര്‍ണ്ണങ്ങളില്‍, രൂപങ്ങില്ലാത്ത നിഴലുകളില്‍, അന്ധകാരത്തില്‍ വാണരുളിയ ജനമദ്ധ്യത്തിലേക്ക് ഇറങ്ങിച്ചെന്ന് അവന്‍ സ്വയം പരിചയപ്പെടുത്തി.
'ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്'
താന്‍ ആരാണെന്ന് സ്വയം വെളിപ്പെടുത്തിയ യേശുദേവന്റെ മഹനീയ വാക്കുകളാണിത്.
പ്രകാശം ഇരുളിനെ ഇല്ലായ്മചെയ്യുന്നു. നേര്‍രേഖയില്‍ സഞ്ചരിക്കുന്നു. മാര്‍ഗ്ഗം തടസ്സപ്പെടുത്തിയാല്‍ നിഴലുകള്‍ പരത്തുന്നു. പ്രകാശത്തെ 'ചെപ്പി'നകത്ത് ആക്കാനോ ഓര്‍മ്മകളില്‍ തളയ്ക്കാനോ ആവില്ല. ഓര്‍മ്മകളിലുള്ള പ്രകാശം 'മൃദ'മാണ്. പ്രകാശം തത്സമയാനുഭവമാണ്. പ്രകാശത്തിന് ഇന്നലെകള്‍ ഇല്ല. 'നാളെ'കള്‍ ഇല്ല. തത്സമയമായ അനുഭവമായ അത് നിത്യനൂതനമാണ്.
വിലയിരുത്തലുകള്‍ക്ക് അതീതമായ പ്രകാശത്തെ ബുദ്ധിശക്തികൊണ്ട് വിലയിരുത്താനോ എത്തിപ്പിടിക്കാനോ കഴിയില്ല. അനുഭവത്തില്‍ അതിന്റെ ജനനവും പൂര്‍ണ്ണതയും സംജാതമാകുന്നു.
പ്രകാശം മനുഷ്യനിര്‍മ്മിതമല്ല. വൈദ്യുതവിളക്കിന്റെ പ്രകാശധാരപോലും നിര്‍ദ്ധാരണം ചെയ്യാന്‍കഴിയാത്ത ഊര്‍ജ്ജത്തിന്റെ ഉപോത്പന്നമാണ്.പ്രകാശത്തില്‍ വ്യത്യസ്തമായ ഫ്രീക്വന്‍സിയോടുകൂടി വര്‍ണ്ണങ്ങള്‍ അടങ്ങിയിരിക്കുന്നു.
ഒരു വസ്തുവില്‍ പ്രകാശം പതിക്കുമ്പോള്‍ മറ്റെല്ലാ വര്‍ണ്ണങ്ങളും ഗുണങ്ങളും വസ്തു'വിഴുങ്ങി'വസ്തുവിന്റെ നിറം അനുസരിച്ചുള്ള വര്‍ണ്ണം മാത്രം പ്രതിഫലിപ്പിക്കുന്നു. (ആലങ്കാരിക ഭാഷയുടെ സഹായമില്ലാതെ പറയുകയാണെങ്കില്‍ ഈ പ്രോസസിനെ തനി നിറം വെളിപ്പെടുത്തല്‍ എന്നു പറയും)
സങ്കല്‍പങ്ങള്‍കൊണ്ടുംചിന്തകള്‍കൊണ്ടും വെളിച്ചത്തെ പ്രാപിക്കാനാവില്ല.

വെളിച്ചത്തിന്റെ രാജകുമാരന്‍ എഴുന്നള്ളുന്നു എന്ന സന്ദേശത്തെ തുടര്‍ന്ന്, സാര്‍വ്വാലങ്കാരവിഭൂഷിതയായി അവള്‍ രാജകുമാരന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ദീപാലങ്കാരങ്ങളാല്‍ വസതി അലങ്കരിക്കപ്പെട്ടു. വിഭസമൃദ്ധമായ ഭക്ഷണ പാനീയങ്ങള്‍ തീന്‍മേശയില്‍ സജ്ജമാക്കപ്പെട്ടു. അവള്‍കാത്തിരുന്ന രാജകുമാരന്റെ പാദവിന്യാസത്തിനായി...
പക്ഷെ അവളുടെ സഹായം തേടി രോഗിയെത്തി വസ്ത്രമില്ലാത്തവര്‍ എത്തി, പരദേശി എത്തി, എല്ലാവരെയും അവള്‍ ആട്ടിപ്പായിച്ചു. ജീവിതത്തിന്റെ വര്‍ണ്ണങ്ങളുടെ മായാവിലാസങ്ങളാല്‍ വെളിച്ചത്തെ അവള്‍ക്ക് തിരിച്ചറിയാന്‍ ആയില്ല.
 മിന്നാമിനുങ്ങിന്റെ വെളിച്ചം നൈമിഷികം സൂര്യതേജസ് പകലന്തിയോളം നക്ഷത്രപ്രഭയും ചന്ദ്രതേജസും പാതിരാവില്‍ മാത്രം.
ജനനവും മരണവുമില്ലാത്ത വെളിച്ചം ആത്മാവിന്റെ അള്‍ത്താരയില്‍ വിളങ്ങുന്നു. അതിന്റെ പ്രഭ പ്രപഞ്ചം നിറയെ. ആകാശംപോലെ അനന്തവും അളവില്ലാത്തതുമായ ആ സ്‌നേഹസാഗരത്തില്‍ നീന്തിത്തുടിക്കാന്‍ മര്‍ത്യന്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നു.
പ്രപഞ്ചശില്പികളുടെപ്രതിഛായയില്‍ സൃഷ്ടിക്കപ്പെട്ട മര്‍ത്യന്റെ ഹൃദയഭാഗത്ത് കൊളുത്തപ്പെട്ട നിത്യതയുടെ ദീപം, ജീവിതയാത്രയില്‍ പണയംവയ്ക്കപ്പെട്ടപ്പോള്‍, അത് വിണ്ടുടുക്ണ്ടുതിന്ടു ആവശ്യകതയെപറ്റി, യേശുദേവന്‍  ഓര്‍മ്മ്പെടുത്തി . എല്ലാവര്‍ണ്ണങ്ങളും നിറഭേദങ്ങളും വെളിച്ചത്തില്‍ സംയോജിതമായിരിക്കുന്നു. വൈവിദ്ധ്യമാര്‍ന്ന നിറഭേദങ്ങളോടുകൂടിയ മുത്തുകള്‍ ഒരുമാലയില്‍ കോര്‍ത്ത് ഇണക്കപ്പെട്ടിരിക്കുന്നതുപോലെ.
എല്ലാത്തിനെയും ഉള്‍ക്കൊള്ളുക. അപ്പോള്‍ ്‌സ്വയം പ്രകാശംതൂകും.
പ്രകാശത്തിലടങ്ങിയ വ്യത്യസ്തങ്ങളായ വര്‍ണ്ണങ്ങളെയാണ് മര്‍ത്യബന്ധങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത്.
മുഷ്ടിചുരുട്ടിപിടിച്ചുകൊണ്ട് സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ഹസ്തദാനത്തിനായി ആഹ്വാനം ചെയ്യുന്നവര്‍. ഗര്‍വ്വിഷ്ടതകളുടെ സിംഹാസനങ്ങളില്‍ ഉപവിഷ്ടരായി വിജ്ഞാപനങ്ങള്‍ ഇറക്കുന്നവര്‍... അസമത്വങ്ങള്‍ക്കും, അനീതികള്‍ക്കും എതിരെ സന്ധിയില്ലാ സമരം എന്ന് പ്രഖ്യാപിച്ചുകൊണ്ട് സ്വന്തം ഉള്ളിലെ വിദ്വേഷം ചുറ്റും വ്യാപിപ്പിക്കുന്നവര്‍... സുഖലോലുപതകളില്‍ ആറാടി സ്വയം വിസ്മരിക്കുന്നവര്‍. വ്യത്യസ്തങ്ങളായ വര്‍ണ്ണരാജികളുടെ മായാ പ്രപഞ്ചം. 
എല്ലാത്തിനെയും ഉള്‍ക്കൊള്ളുക.
ഒന്നിനെയും നിരാകരിക്കരുത്.
കറുപ്പിനെയും വെളുപ്പിനെയും, ചുവപ്പിനെയും ആഗിരണം ചെയ്യുന്നതുപോലെ നന്മയെയും തിന്മയെയും സ്വാംശീകരിക്കുക. അപ്പോള്‍ സ്വയംപ്രകാശം തൂകുന്നു.
പ്രകാശത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എത്ര തെളിമയാര്‍ന്നവയാണ്?
സ്‌നേഹത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍, ബന്ധങ്ങള്‍ എത്ര ആനന്ദകരമാണ്?
അവയില്‍ നിത്യാംശങ്ങള്‍ അടങ്ങിയിരിക്കുന്നു. സ്വയം പ്രകാശത്തില്‍ പൂരിതമാകാം.
ആനന്ദചിത്തരാകും അപ്പോള്‍ ചുറ്റും ആനന്ദവും പ്രഭയും പ്രസരിക്കും.
ലോകത്തിന്റെ പ്രകാശത്തെ ഒരു പ്രത്യേക സമുദായത്തിന്റെയോ മതത്തിന്റെയോ ജാതിയുടെയോ അതിര്‍വരമ്പുകളില്‍ തളയ്ക്കുക അസാദ്ധ്യം. അങ്ങനെപ്രകാശത്തെ ബന്ധിതമാക്കാമെന്ന ചിന്ത തന്നെ പ്രകാശത്തെക്കുറിച്ചുള്ള നമ്മുടെ വികലമായ കാഴ്ചപ്പാടാണ്. അന്ധകാരത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന പ്രകാശം ഭൂതലം എങ്ങും ്‌വ്യാപിക്കട്ടെ. അതിര്‍വരമ്പുകള്‍ മായട്ടെ.